തിരുവനന്തപുരം:കേരളത്തിൽ ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരപരിധിയാണ് സർക്കാർ കുറച്ചത്.നിലവിലുള്ള 200 മീറ്റർ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചത്.ഫോർ സ്റ്റാർ മുതലുള്ള ബാറുകൾക്കാണ് ഈ ഇളവ് ബാധകം.കഴിഞ്ഞ മാസം 29 നാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസഫ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ദൂരപരിധി കുറയ്ക്കണമെന്ന നിർദേശം സർക്കാരിന് എക്‌സൈസ് വകുപ്പിൽ നിന്നുമുണ്ട്.ഈ സാഹചര്യത്തിൽ ഫോർ സ്റ്റാർ,ഫൈവ് സ്റ്റാർ,ഹൈറിറ്റേജ് അടക്കമുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ മാറ്റി സ്ഥാപിച്ച ബാറുകൾക്ക് ദൂരപരിധി ഒരു തടസ്സമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരിളവ് നൽകിയത്. ഇതോടെ സംസ്ഥാനത്തു കൂടുതൽ ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
നടിക്കു പരാതിയില്ല; ജീൻ പോൾ ലാലിനെതിരായ കേസ് റദ്ദാക്കി
കൊച്ചി: സംവിധായകൻ ജീൻ പോൾ ലാലിനെതിരായ നടിയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദു ചെയ്തു. പരാതിയില്ലെന്ന നടിയുടെ സത്യവാങ്മൂലം പരിഗണിച്ചാണു ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയത്. ജീൻ പോളിനെ കൂടാതെ യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവരാണു കേസിലെ പ്രതികൾ.പ്രതിഫലം നൽകിയില്ലെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ചെന്നും ആരോപിച്ചു യുവനടി നൽകിയ പരാതിയിൽ ജീൻപോൾ അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ കോടതിയിൽ, തനിക്കു പരാതിയില്ലെന്നും സന്ധിസംഭാഷണങ്ങളിലൂടെ പ്രശ്നം ഒത്തുതീർപ്പായെന്നും യുവനടി അറിയിച്ചെങ്കിലും കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് പോലീസ് നിലപാടെടുത്തു.
കെ.എസ്.ആർ.ടി.സി ബസ്സ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ബംഗളൂരു: കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാണ്ഡ്യ സ്വദേശി അബ്ദുള്ളയാണ് അറസ്റ്റിലായത്. കൊള്ളയടിക്കപ്പെട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞു. സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. പ്രദേശത്ത് വാഹനങ്ങൾ കൊള്ളയടിക്കുന്ന വൻ സംഘത്തിലെ കണ്ണിയാണ് അബ്ദുള്ളയെന്നാണു പോലീസ് നൽകുന്ന സൂചന.ബുധനാഴ്ച വൈകിട്ട് കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസാണ് കൊള്ളയടിക്കപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ മൈസുരുവിനും ബംഗളുരുവിനും ഇടയിലെ ചിന്നപട്ടണയ്ക്കു സമീപമായിരുന്നു സംഭവം. പ്രാഥമിക കൃത്യം നിർവഹിക്കാനായി ഡ്രൈവർ ബസ് റോഡരികിൽ നിർത്തി പുറത്തിറങ്ങിയപ്പോൾ നാലംഗം കൊള്ളസംഘം ബസിലേക്ക് ഇരച്ചുകയറുകയായിരുന്നു.യാത്രക്കാരുടെ കഴുത്തിൽ അരിവാൾവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു.
പി.ജയരാജനെതിരായുള്ള കുറ്റപത്രം കോടതി മടക്കി
കൊച്ചി: ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കൊച്ചിയിലെ സിബിഐ കോടതിയാണ് കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം മടക്കിയത്. യുഎപിഎ ചുമത്തിയാണു ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയരാജനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണു കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കുന്നത്. 1999-ൽ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണു ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ മുഖ്യപ്രതിയായ വിക്രമന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ, തെളിവു നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.
പഞ്ചാബിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി വിദ്യാർത്ഥിയടക്കം മൂന്നുപേർ മരിച്ചു
കാസർകോഡ്:പഞ്ചാബിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാസർകോഡ് സ്വദേശിയായ വിദ്യാർത്ഥിയടക്കം മൂന്നുപേർ മരിച്ചു.പീലിക്കോട് കണ്ണങ്കയ്യിലെ വനജ-സുഭാഷ് ദമ്പതികളുടെ മകൻ പി.നന്ദകിഷോർ(20),ഡൽഹി സ്വദേശി റാൽഹൻ,ആന്ധ്രാപ്രദേശ് സ്വദേശി സോനു ഗുപ്ത എന്നിവരാണ് മരിച്ചത്.ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഇവർ.പഞ്ചാബിലെ ഫഗവാര എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്.വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് നന്ദകിഷോറിന്റെ ബന്ധുക്കൾ പഞ്ചാബിലേക്ക് പുറപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
മാഡം കാവ്യയാണെന്ന വെളിപ്പെടുത്തൽ;പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാമാധവനെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വേണ്ടിവന്നാൽ സുനിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്.ഇക്കാര്യത്തിൽ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും.ബുധനാഴ്ച സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു തന്റെ മാഡം കാവ്യാമാധവനാണെന്നു സുനി വെളിപ്പെടുത്തിയത്.”ഞാൻ കള്ളനല്ലേ,കള്ളന്റെ കുമ്പസാരം എന്തിനാണ് കേൾക്കുന്നത്” എന്ന് ചോദിച്ചായിരുന്നു മാഡത്തെ പറ്റി സുനി വെളിപ്പെടുത്തിയത്.സുനിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇതിന്റെ ഭാഗമായി കാവ്യാമാധവനെ ചോദ്യം ചെയ്തേക്കുമെന്നും അന്വേഷണസംഘം കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
കെ.എം.ഷാജിയുടെ വീട് ആക്രമിച്ച കേസ്: ലീഗ് പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഇന്നും തുടരും
തിരുവനന്തപുരം:എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഇന്നും തുടരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് സ്പോട്ട് അലോട്ട്മെന്‍റ് തുടങ്ങിയത്. 8000 റാങ്ക് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്കുമാണ് ഇന്നലെ അലോട്ട്മെന്‍റ് നടത്തിയത്.8000 മുതല്‍ 25000 റാങ്ക് വരെയുള്ളവര്‍ക്ക് രാവിലെ 9 മുതല്‍ 2 മണിവരെയും 25000 ത്തിന് മുകളില്‍ റാങ്കുള്ളവർ 2 മണി മുതലുമാണ് അലോട്ട്മെന്‍റിന് ഹാജരാകേണ്ടത്.
കതിരൂർ മനോജ് വധക്കേസിൽ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും
കണ്ണൂർ:കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും.സിബിഐയുടെ അനുബന്ധ കുറ്റപത്രത്തിൽ ജയരാജൻ ഇരുപത്തിയഞ്ചാം പ്രതിയാണ്.2014 സെപ്റ്റംബർ ഒന്നിനാണ് കിഴക്കേ കതിരൂരിലെ മനോജിനെ വാഹനത്തിനു നേരെ ബോംബെറിഞ്ഞ ശേഷം വണ്ടിയിൽ നിന്നും വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ,പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനൻ എന്നിവരടക്കം 25 സിപിഎം പ്രവർത്തകർ കേസിൽ പ്രതികളാണ്.ഗൂഢാലോചന കേസിൽ പ്രതിയായ പി.ജയരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മദ്യവും ലഹരി ഉത്പന്നങ്ങളും പിടികൂടാൻ കൂട്ടുപുഴയിൽ 24 മണിക്കൂർ പിക്കറ്റ് പോസ്റ്റ്
ഇരിട്ടി: കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക് മദ്യവും ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതു തടയാന്‍ കേരള-കര്‍ണാടക അതിർത്തിയായ കൂട്ടുപുഴയില്‍ പോലീസ് 24 മണിക്കൂര്‍ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി. രാപ്പകല്‍ വാഹന പരിശോധന നടത്തുന്നുണ്ട്. ബസുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ എം.ആര്‍. ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂട്ടുപുഴ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തമിഴ്‌നാട്ടുകാരായ യുവതികളെ സ്ത്രീകളുടെ പോക്കറ്റടിക്കേസില്‍ പിടികൂടിയതിനാല്‍ പോലീസ് ഓണത്തിരക്കില്‍ ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാന്‍ ബസ് സ്റ്റാൻഡിലും പരിസരത്തും ജാഗ്രത പാലിക്കുന്നുണ്ട്. കഴിഞ്ഞദിവസം വിദ്യാര്‍ഥിനിയുടെ ബാഗ് ബസ് യാത്രയ്ക്കിടയില്‍ കൃത്രിമ തിരക്ക് ഉണ്ടാക്കി മുറിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് മധുര സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.