ആറളം:ആറളം പഞ്ചായത്തിലെ കൊക്കോട് പൂവത്തിൻകണ്ടി പ്രദേശങ്ങളെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്ന് രണ്ടു സ്ത്രീകൾ പുഴയിൽ വീണു.ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.ആറളം ഫാമിലെ തൊഴിലാളികളായ ഓമന,മാധവി എന്നിവരാണ് പാലം തകർന്നു പുഴയിൽ വീണത്.ഇവർ പാലം കടന്നു ആറളം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തുന്നതിനു തൊട്ടു മുൻപായിരുന്നു അപകടം നടന്നത്. പുഴയിൽ നല്ല നീരൊഴുക്ക് ഉണ്ടായിരുന്നു.എന്നാൽ നീരൊഴുക്ക് കുറഞ്ഞ ഭാഗത്താണ് ഇവർ വീണത്.ഇതിനാൽ വൻ അപകടം ഒഴിവായി.ഈ സമയം പാലത്തിന്റെ മറുവശത്തു നിന്നും ഏഴുപേർ പാലത്തിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും പുഴയിലെ ഒഴുക്ക് കൂടിയ പ്രദേശത്തേക്ക് എത്താത്തതിനാൽ ഇവർ രക്ഷപ്പെട്ടു.20 വർഷം മുൻപാണ് റോപ്പും കമ്പിയും മുളകളും ചേർത്ത് ഈ പാലം നിർമ്മിച്ചത്. എന്നാൽ രണ്ടു വർഷമായി പാലത്തിൽ അറ്റകുറ്റ പണികളൊന്നും നടത്തിയിരുന്നില്ല. ആറളം പഞ്ചായത്തായിരുന്നു പാലത്തിന്റെ അറ്റകുറ്റ പണിക്കായി പണം അനുവദിച്ചിരുന്നത്. എന്നാൽ രണ്ടു വർഷമായി പാലം അറ്റകുറ്റ പണിക്കായി ഗ്രാമപഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല.
അഞ്ചു വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ
കാഞ്ഞിരംകുളം:അഞ്ചു വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പുല്ലുവിള ചെമ്പകരാമൻ തുറ പുരയിടത്തിൽ മുത്തയ്യൻ-സെൽവി ദമ്പതികളുടെ മകൻ സാജൻ ആണ് കിണറ്റിൽ വീണു മരിച്ചത്.വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സാജനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ ഉപയോഗ ശൂന്യമായ പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വിവരമറിഞ്ഞ് ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു.അപകടം നടന്ന കിണർ ചപ്പുചവറുകൾ തള്ളാനാണ് ഉപയോഗിക്കുന്നതെങ്കിലും മൂന്നടിയോളം വെള്ളമുണ്ടായിരുന്നുവെന്നു ഫയർ ഫോഴ്‌സ് പറഞ്ഞു.പുല്ലുവിള സ്വദേശിയായ മുത്തയ്യനും കുടുംബവും രണ്ടാഴ്ച മുൻപാണ് ഇവിടേക്ക് താമസം മാറിയത്.
സോളാർ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്
ബെംഗളൂരു:സോളാർ കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമ ഗൗഡ ഇന്ന് വിധി പറയും.ബെംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നൽകിയ കേസിൽ തന്നെ പ്രതി ചേർത്തതിന് നിന്നും ഒഴിവാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി.400 കോടി രൂപയുടെ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ സ്‌കോസ എഡ്യൂക്കേഷണൽ കൺസൾട്ടൻസി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന് കുരുവിള പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ഈ പരാതിയിൽ താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപിച്ചിട്ടില്ലെന്നും അതിനാൽ തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുള്ളത്.
ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവനടനെന്ന് പി.സി ജോർജ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കിയത് സിനിമ കുടുംബത്തിൽ നിന്നുള്ള അഹങ്കാരിയായ യുവനടനെന്ന് പി.സി ജോർജ്.എന്നാൽ നടന്റെ പേര് വെളിപ്പെടുത്താൻ പി.സി ജോർജ് തയ്യാറായില്ല.പൃഥ്‌വി രാജാണോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.പൃഥ്‌വിക്ക് ദിലീപിനെ കുടുക്കേണ്ട ആവശ്യം എന്താണെന്നു പിന്നീട് തെളിയുമെന്നും പി.സി ജോർജ് പറഞ്ഞു.പൃഥ്‌വി രാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും ദിലീപിനെ കുടുക്കിയതിൽ നടന് വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോർജ് ആരോപിക്കുന്നു.സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പി.സി ജോർജ് ആരോപണം ഉന്നയിക്കുന്നുണ്ട്.ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാർ മേനോനാണെന്നും തന്റെ ആരോപണം തെറ്റാണെങ്കിൽ ശ്രീകുമാർ കേസ് കൊടുക്കട്ടെ എന്നും പി.സി ജോർജ് പറഞ്ഞു.
മരണ സർട്ടിഫിക്കറ്റിനും ഇനി മുതൽ ആധാർ നിർബന്ധം
തിരുവനന്തപുരം:മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധം. സംസ്ഥാന ജനന-മരണ രജിസ്ട്രാർ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.സംസ്ഥാനത്തെ എല്ലാ നഗരസഭ,ഗ്രാമപഞ്ചായത്ത്, കോർപറേഷനുകൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച സർക്കുലർ വെള്ളിയാഴ്ച ലഭിച്ചു.മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ മറ്റു വിവരങ്ങൾക്കൊപ്പം മരിച്ചയാളുടെ ആധാർ നമ്പർ രേഖപ്പെടുത്തണമെന്നാണ് നിർദേശം.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാൾ തന്റെ അറിവിൽ ഇയാൾക്ക് ആധാർ ഇല്ലെന്നുള്ള സത്യപ്രസ്താവന സമർപ്പിക്കണം.സർട്ടിഫിക്കറ്റിന് അപേക്ഷ നല്കുന്നയാളുടെ ആധാർ നമ്പറും അപേക്ഷയോടൊപ്പം വാങ്ങാനും നിർദേശമുണ്ട്.
ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രം
ന്യൂഡൽഹി:ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രം.ടിക്കറ്റ് ബുക്കിങ്ങിനു ഉപഭോക്താക്കളിൽ നിന്നും കൺവീനിയന്സ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് തർക്കമാണ് നിയന്ത്രണത്തിന് വഴിവെച്ചത്.ഇന്ത്യൻ ഓവർസീസ് ബാങ്ക്,കാനറാ ബാങ്ക്,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.ബാങ്കുകളെ ഒഴിവാക്കിയ നടപടി പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേ, ഐആര്‍സിടിസി അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അറിയിച്ചു.
നിർത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ അച്ഛൻ ഓവുചാലിലെറിഞ്ഞു കൊന്നു
ന്യൂഡൽഹി:നിർത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ അച്ഛൻ ഓവുചാലിലെറിഞ്ഞു കൊന്നു.ഡൽഹി ജാമിയ നഗറിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ റഷീദ് ജമാലിന്റെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ റാഷിദ് ഭാര്യയുമായി വഴക്കിട്ടു.ഇതോടെ കുഞ്ഞ് കരയാൻ തുടങ്ങി.ഉടൻതന്നെ കരയുന്ന കുഞ്ഞിനെയുമെടുത്ത് ഇയാൾ വീട്ടിൽ നിന്നിറങ്ങുകയും കുഞ്ഞിനെ അകലെയുള്ള ഓവുചാലിലെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു.ഇയാൾ കുഞ്ഞിനെ എടുത്തു കൊണ്ട് പോകുന്നത് കണ്ട ഭാര്യ ബന്ധുക്കളെയും അയൽക്കാരെയും കൂട്ടി പുറകെ പോയെങ്കിലും അപ്പോഴേക്കും ഇയാൾ കുഞ്ഞിനെ ഓവുചാലിൽ എറിഞ്ഞിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കോട്ടപ്പുറം സ്കൂളിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
നീലേശ്വരം:കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.മൂന്നുപേർക്ക് പരിക്കേറ്റു.കോട്ടപ്പുറം സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകനായ ഫാസിലിനെ കല്ലുരാവിയിൽ വെച്ച് എംഎസ്എഫ്-ലീഗ് പ്രവർത്തകർ മർദിച്ചിരുന്നു.ഇതിന് നേതൃത്വം കൊടുത്ത സ്കൂളിലെ എംഎസ്എഫ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ ഇന്ന് സ്കൂളിൽ പ്രകടനം നടത്തിയിരുന്നു.ഈ പ്രകടനത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ റഹ്മാൻ(18),എസ്എഫ്ഐ പ്രവർത്തകരായ അർജുൻ രവീന്ദ്രൻ(16),വിപിൻ.കെ(18) എന്നിവർക്കാണ് പരിക്കേറ്റത്.അബ്ദുൽ റഹ്മാനെ കാഞ്ഞങ്ങാട് കേരള ആശുപത്രിയിലും മറ്റുള്ളവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം
ആലപ്പുഴ:ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം.ആലപ്പുഴ കളക്റ്ററേറ്റിന് മുൻപിലാണ് പ്രതിഷേധ സമരം നടന്നത്.പ്രതിഷേധിച്ച പത്തോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.നിരവധി കയ്യേറ്റങ്ങൾ നടത്തിയ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും രാജിവെയ്ക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
എസ്‌ബിഐയുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐ എഫ് എസ് സി കോഡും സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും
ന്യൂഡൽഹി:എസ്‌ബിഐയുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐ എഫ് എസ് സി കോഡും സെപ്റ്റംബർ 30 ന് ശേഷം അസാധുവാകുമെന്ന് എസ് ബി ഐ അറിയിച്ചു.പണമിടപാട് നടത്തണമെങ്കിൽ പുതിയ ചെക്ക് ബുക്കിനും ഐ എഫ് എസ് സി കോഡിനും പുതുതായി അപേക്ഷിക്കണമെന്നും എസ്‌ബിഐ അറിയിച്ചു.എസ്‌ബിഐയുടെ അനുബന്ധ ബാങ്കുകളായ ഭാരതീയ മഹിളാ ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്.എസ്‌ബിഐ-എസ്‌ബിറ്റി ലയനത്തെ തുടർന്നാണ് അനുബന്ധ ബാങ്കുകളുടെ ഐ എഫ് എസ് സി കോഡും ചെക്ക് ബുക്കും എസ്‌ബിഐ അസാധുവാക്കുന്നത്.