മാഹി:മാഹി സെന്റ് തെരേസാസ് പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങളായ 14,15 തീയതികളിൽ മാഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.തലശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മാഹി സെമിത്തേരി റോഡ് വഴി എ.കെ കുമാരൻ മാസ്റ്റർ റോഡ്,മാഹി റെയിൽവേ സ്റ്റേഷൻ റോഡ് വഴി അഴിയൂർ ചുങ്കത്തെ ദേശീയ പാതയിലെത്തണം.വടകരയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും മാഹി ആശുപത്രി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് താഴങ്ങാടി,ടാഗോർ പാർക്ക് വഴി ദേശീയ പാതയിലേക്ക് പ്രവേശിക്കണം.ഈ ദിവസങ്ങളിൽ മാഹി ആസ്പത്രി കവല മുതൽ സെമിത്തേരി റോഡ് ജംഗ്ഷൻ വരെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.ഇതേ ദിവസം മാഹി ടൗണിലുള്ള മുഴുവൻ മദ്യശാലകളും അടച്ചിടാനും നിർദേശമുണ്ട്.പോക്കറ്റടി,മോഷണം എന്നിവ തടയുന്നതിന് എസ്പിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഷാഡോ ടീം പ്രവർത്തിക്കുന്നുണ്ട്.ക്രമസമാധാന പാലനത്തിനും ട്രാഫിക്ക് നിയന്ത്രണത്തിനുമായി പുതുച്ചേരിയിൽ നിന്നും പ്രത്യേക സേനാംഗങ്ങളെ എത്തിക്കും.കൂടാതെ കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ്,ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനവും ലഭ്യമാക്കും.
പലഹാരമെന്ന വ്യാജേന വിദേശത്തേക്ക് കഞ്ചാവ് കൊടുത്തയച്ച പ്രതി അറസ്റ്റിൽ
കുമ്പള:വിദേശത്തുള്ള സുഹൃത്തിന് നല്കാൻ പലഹാരമെന്ന വ്യാജേന കഞ്ചാവ് കൊടുത്തയച്ച കേസിൽ യുവാവ് അറസ്റ്റിൽ.കൊടിയമ്മയിലെ ബന്തിന്റടി വീട്ടിൽ സൂപ്പിയെയാണ്(36) കുമ്പള എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തത്.ഒന്നര വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം.ആദ്യമായി ഖത്തറിലേക്ക് പോവുകയായിരുന്ന കൊടിയമ്മയിലെ മുഹമ്മദ് ഷെരീഫ് എന്നയാളുടെ കയ്യിൽ സുഹൃത്തിനു കൊടുക്കാനുള്ള പലഹാരം എന്ന വ്യാജേന സൂപ്പി കഞ്ചാവ് കൊടുത്തയക്കുകയായിരുന്നു.ഖത്തറിലെത്തിയ ഷെരീഫിനെ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.നാല് കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.അതിനു ശേഷം ഖത്തറിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് ഷെരീഫ്.ഷെരീഫിന്റെ ഭാര്യ മുംതാസ് കുമ്പള പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂപ്പിയെ പോലീസ് അറസ്റ്റ് ചെയ്തത്.മൂന്നാളുകൾ ചേർന്നാണ് തന്റെ ഭർത്താവിനെ കുടുക്കിയതെന്നാണ് മുംതാസിന്റെ പരാതി.മറ്റു രണ്ടുപേരെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.
വാനിന്റെ ടയറിനടിയിൽ പെട്ട് ബോംബ് പൊട്ടി ഡ്രൈവർക്ക് പരിക്കേറ്റു
കണ്ണൂർ:പാനൂർ തെക്കേ ചെണ്ടയാട് വാനിന്റെ ടയറിനടിയിൽ പെട്ട് ബോംബ് പൊട്ടി ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ ഒമ്പതുമണിയോടെ കൊല്ലമ്പറ്റ ഭഗവതി ക്ഷേത്ര പരിസരത്താണ് സംഭവം.അപകടത്തിൽ ഡ്രൈവർ കണ്ണവം സ്വദേശി റിജിൽ നിവാസിൽ രാധാകൃഷ്ണന്റെ(45) ചെവി അടഞ്ഞു പോവുകയായിരുന്നു.ഇദ്ദേഹം തലശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി.മരം കയറ്റാനായി വരികയായിരുന്ന പിക് അപ്പ് വാനാണ് അപകടത്തിൽപെട്ടത്.ക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡിൽ കുറ്റിക്കാടുള്ള ഭാഗത്തുകൂടി വാഹനത്തിന്റെ ടയർ കയറിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.പൊട്ടാതെ കിടന്ന മറ്റൊരു ബോംബ് പോലീസ് കസ്റ്റഡിയിലെടുത്തു.
സോളാർ കേസിൽ പ്രത്യേക അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കും
തിരുവനന്തപുരം:വിവാദമായ സോളാർ കേസിൽ തുടരന്വേഷണത്തിനായി വിജിലൻസ്, ക്രിമിനൽ അന്വേഷണ ഉത്തരവുകൾ ഇന്നിറങ്ങും.പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചാലുടൻ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ മാനഭംഗമടക്കമുള്ള കേസെടുക്കും.നിലവിലുള്ള അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.എന്നാൽ സോളാർ കേസിൽ നിലവിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളുണ്ട്.വിചാരണയിലേക്ക് കടക്കാറായവ വീണ്ടും അന്വേഷിക്കാനാണ് നിർദേശം.അതിനാൽ ഈ കേസുകളുടെ കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും എത്ര കേസുകൾ രജിസ്റ്റർ ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.എന്നാൽ നിലവിൽ ഇതിന്റെ ഉത്തരവ് ഇറങ്ങിയിട്ടില്ല.
വേങ്ങര ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി.ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.വേങ്ങര മണ്ഡലത്തിൽ പെട്ട എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.വോട്ടിങ് സമാധാനപരമായിരുന്നു.വൈകിട്ട് ആറുമണി വരെയായിരുന്നു പോളിംഗ്.ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർക്ക് കാണാൻ പറ്റുന്ന സംവിധാനമായ വിവി പാറ്റ് എല്ലാ ബൂത്തുകളിലും ഒരുക്കിയിരുന്നു.വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഓ കോളേജിലെ സ്ട്രോങ്ങ് റൂമിലെത്തിക്കും.ഞായറാഴ്ചയാണ് വോട്ടെണ്ണൽ.
നവംബർ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക്
തിരുവനന്തപുരം:നവംബർ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക്.ജി എസ് ടി അപാകതകൾ പരിഹരിക്കുക,വാടക കുടിയാൻ നിയമം പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.അന്നേ ദിവസം സെക്രട്ടേറിയറ്റിനു മുൻപിൽ 24 മണിക്കൂർ ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പെട്രോൾ പമ്പ് സമരം പിൻവലിച്ചു
ന്യൂഡൽഹി:ദിവസേനയുള്ള ഇന്ധന വില പുതുക്കി നിശ്ചയിക്കലിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പ് ഉടമകൾ നടത്താനിരുന്ന സമരം പിൻവലിച്ചു.ഒക്ടോബർ 13 ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്.
കേരളാ ബാങ്ക് ചിങ്ങം ഒന്നിന് നിലവിൽ വരും
തിരുവനന്തപുരം:ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരളാ ബാങ്ക് അടുത്ത വർഷം ചിങ്ങം ഒന്നിന് നിലവിൽ വരും.മുഖ്യമന്ത്രിയുടെ ഭരണ അവലോകന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.ബാങ്ക് തുടങ്ങുന്നതിന് ആർ ബി ഐക്ക് അപേക്ഷ നൽകിയിട്ടുണ്ട്.ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേർന്നാണ് കേരളാ ബാങ്ക് രൂപീകരിക്കുക.ജീവനക്കാരുടെ പുനർവിന്ന്യാസം,നിക്ഷേപ-വായ്‌പ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങിയ ബാങ്കിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള ബിസിനസ് പോളിസി ആർ ബി ഐക്ക് നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
സോളാർ കമ്മീഷൻ റിപ്പോർട്ട്;ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം:സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഉമ്മന്‍ചാണ്ടിക്കും മൂന്ന് പേഴ്സണല്‍ സ്റ്റാഫിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താണ് അന്വേഷണം നടത്തുക.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശം കണക്കിലെടുത്താണ് തീരുമാനം. മുഖ്യമന്ത്രിയും പിഎയും സരിത എസ് നായരെ സഹായിച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിച്ചതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും തീരുമാനമായി.സരിത നായർ കത്തിൽ പേര് പരാമർശിച്ചവർക്കെതിരെ ബലാല്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കും.കേസിൽ കൃത്യമായ അന്വേഷണം നടത്താത്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.ഉമ്മൻചാണ്ടിയും ഓഫീസ് ജീവനക്കാരായ ടെനി ജോപ്പൻ,ജിക്കുമോൻ ജേക്കബ്,സലിം രാജ് എന്നിവരും ഡൽഹിയിലെ സഹായിയായ കുരുവിളയും നിക്ഷേപകരെ കബളിപ്പിക്കുന്നതിനു സരിതയെയും ടീം സോളാറിനേയും സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.19.07.2013 ഇൽ സരിത നൽകിയ കത്തിൽ പരാമർശമുള്ള ഉമ്മൻ ചാണ്ടി,ആര്യാടൻ മുഹമ്മദ്,എ.പി അനിൽകുമാർ,അടൂർ പ്രകാശ്,ഹൈബി ഈഡൻ,കേന്ദ്രമന്ത്രി പളനി മാണിക്യം,എൻ.സുബ്രമണ്യം,ഐ.ജി പത്മകുമാർ,ജോസ്.കെ.മാണി,കെ.സി വേണുഗോപാൽ എന്നിവർക്കെതിരെ ബലാല്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയും കേസെടുക്കാനും കമ്മീഷൻ ശുപാർശ നൽകിയിട്ടുണ്ട്.
പത്തായക്കുന്നിൽ ബിജെപി ഓഫീസിന് നേരെ ബോംബേറ്
കൂത്തുപറമ്പ്:പത്തായക്കുന്നിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്.ഇന്ന് പുലർച്ചെയാണ് ബോംബേറുണ്ടായത്.മൂന്നു പ്രാവശ്യം സ്ഫോടന ശബ്ദം കേട്ടു എന്ന് പരിസരവാസികൾ പറഞ്ഞു.കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.നാടൻ ബോംബുകൾ ഉപയോഗിച്ചാണ് കെട്ടിടത്തിന് നേരെ അക്രമം നടത്തിയതെന്ന് കതിരൂർ പോലീസ് പറഞ്ഞു.രണ്ടു ബോംബുകൾ മുകൾ നിലയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരിൽ തട്ടിയും ഒന്ന് റോഡിൽ വീണുമാണ് പൊട്ടിയതെന്നു പരിശോധനയിൽ വ്യക്തമായി. ആക്രമിക്കപ്പെട്ട ബിജെപി ഓഫീസ് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് സന്ദർശിച്ചു.