തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് നടത്തിയ ലാത്തിചാർജിലും ജലപീരങ്കി പ്രയോഗത്തിലും പാറശാല മണ്ഡലം ജനറൽ സെക്രെട്ടറി വിപിൻ,സജി മണിനാട് എന്നിവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ജില്ലാ കമ്മിറ്റി മെമ്പർ സുമി പ്രശാന്തിനും പരിക്കേറ്റിട്ടുണ്ട്.ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. പോലീസ് ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അധികൃതർ
കോഴിക്കോട്:കോഴിക്കോട് എരഞ്ഞിമാവിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കില്ലെന്നു ഗെയിൽ അധികൃതർ അറിയിച്ചു.സർക്കാരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ പദ്ധതി നിർത്തി വെയ്ക്കാനുള്ള നിർദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്നും ഗെയിൽ വ്യക്തമാക്കി.സർക്കാർ ഗെയിൽ വിരുദ്ധ സമരക്കാരുമായി തിങ്കളാഴ്ച്ച ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്നാണ് സമരസമിതി അറിയിച്ചത്.ഇതിനു പിന്നാലെയാണ് ഗെയിൽ അധികൃതർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നെല്ലൂന്നിയിൽ ആർഎസ്എസ് പ്രവർത്തകന്റെ ഓട്ടോ ടാക്സി തകർത്തു
മട്ടന്നൂർ:മട്ടന്നൂർ നെല്ലൂന്നിയിൽ ആർഎസ്എസ് പ്രവർത്തകന്റെ ഓട്ടോ ടാക്സി തകർത്തു. ഓട്ടോയുടെ മുൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർത്തു.ഓട്ടോയിൽ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു.നെല്ലൂന്നിയിലെ ആർഎസ്എസ് ശാഖാ മുഖ്യ ശിക്ഷക് കെ.ശരത്തിന്റെ ഓട്ടോയാണ് തകർത്തത്.വെള്ളിയാഴ്ച രാത്രിയാണ് സംഭവം.അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.
വിസ തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി
കണ്ണൂർ:വിസ തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി.കൂത്തുപറമ്പ് പാറാൽ സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൽ റഷീദിനെയാണ് പെരിങ്ങോം എസ്‌ഐ മഹേഷ്.കെ.നായരും സംഘവും ചേർന്ന് കോഴിക്കോട് വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്.മസ്‌ക്കറ്റിൽ നിന്നും മടങ്ങി വരുമ്പോഴാണ് ഇയാൾ പിടിയിലായത്. മാത്തിൽ, കുണ്ടയം കൊവ്വൽ,പാടിയോട്ടുചാൽ,സ്വദേശികളായ സജീഷ്,പ്രജിൻ,അബ്ദുൽ സലാം എന്നിവരിൽ നിന്നും വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായാണ് കേസ്.കൊല്ലം ജില്ലയിലെ ചടയമംഗലത്തെ അഞ്ചുപേരിൽ നിന്നും വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ കേസിലും ഇയാൾ പ്രതിയാണ്.ഇയാളെ കോടതി റിമാൻഡ് ചെയ്തു.
തെറ്റായ വിവരങ്ങൾ നൽകി റേഷൻ മുൻഗണനപ്പട്ടികയിൽ ഇടം നേടിയവർക്കെതിരെ ഭക്ഷ്യവകുപ്പ് പ്രോസിക്യൂഷൻ നടപടിക്ക്
തിരുവനന്തപുരം:തെറ്റായ വിവരങ്ങൾ നൽകി റേഷൻ മുൻഗണനാ പട്ടികയിൽ ഇടം നേടിയവർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്.തെറ്റായ വിവരങ്ങൾ നൽകിയവർക്ക് പട്ടികയിൽ നിന്നും പുറത്തു പോകാൻ ഭക്ഷ്യവകുപ്പ് നേരത്തെ സൗകര്യമൊരുക്കിയിരുന്നു.ഈ സൗകര്യം പ്രയോജനപ്പെടുത്താത്തവർക്കെതിരെ ആണ് നടപടിക്കൊരുങ്ങുന്നത്.ആഡംബര കാറുകൾ സ്വന്തമായുള്ളവർ പോലും റേഷൻ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.നിലവിലെ നിയമമനുസരിച്ച് നാലുചക്ര വാഹനങ്ങൾ ഉള്ളവർക്ക് സൗജന്യ റേഷന് അർഹതയില്ല.റേഷൻ കാർഡ് പുതുക്കുമ്പോൾ കാർഡുടമകൾ സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് നൽകിയത്.ഈ വിവരങ്ങൾ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.പട്ടികയിൽ കടന്നു കൂടാനാകാത്ത ആറരലക്ഷത്തോളം പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.നവംബർ അവസാനത്തോടെ പരാതികൾ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.നിലവിൽ അനർഹരായി കടന്നുകൂടിയവരെ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തും.അതിനു ശേഷം മാത്രമായിരിക്കും പുതിയ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ സ്വീകരിക്കുക.
ഗെയിൽ വിരുദ്ധ സമരം;സമരസമിതി ഇന്ന് യോഗം ചേരും
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്ന സമരസമിതി ഇന്ന് യോഗം ചേരും.സർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്.എം.എ ഷാനവാസ് എം പിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.സംസ്ഥാന സർക്കാർ തിങ്കളാഴ്ച കോഴിക്കോട് കളക്റ്ററേറ്റിലാണ് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.എന്നാൽ പൈപ്പ്‌ലൈൻ പ്രവർത്തനം നിർത്തി വെയ്ക്കാതെ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് സമരസമിതിയുടെ തീരുമാനം. അലൈൻമെന്റ് മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നും സമരസമിതി വ്യക്തമാക്കുന്നു. പൈപ്പിടൽ ജനവാസ മേഖലയിൽ കൂടി ആകരുതെന്നും ഇവർ പറയുന്നു.അതേസമയം സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നല്കാൻ തങ്ങൾ തയ്യാറാണെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.ഭൂമിയുടെ ന്യായവിലയുടെ അൻപതു ശതമാനമാണ് നിലവിലെ നഷ്ടപരിഹാരം.ഇത് ഉയർത്താൻ സർക്കാർ തയ്യാറായാൽ തങ്ങൾ അതിനും തയ്യാറാണെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.
വിഴിഞ്ഞം സമരം അവസാനിച്ചു
വിഴിഞ്ഞം:വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്.തുറമുഖ നിർമാണത്തെ നിശ്ചലമാക്കി കഴിഞ്ഞ പതിനൊന്നു ദിവസമായി ഇവിടെ സമരം നടക്കുകയായിരുന്നു.സമരം തുടങ്ങിയ ദിവസം തന്നെ കലക്റ്റർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും നിർമാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരവുമായി സമരക്കാർ മുന്നോട്ട് പോവുകയായിരുന്നു. ഇതിൽ നിർമാണ കമ്പനിയായ അദാനി ഗ്രൂപ് അതൃപ്തി അറിയിച്ചതോടെയാണ് കലക്റ്റർ വീണ്ടും ചർച്ചയ്ക്ക് തയ്യാറായത്.തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സ്ഥിരം സമിതിയെ നിയോഗിക്കാൻ കലക്റ്റർ വിളിച്ചു ചേർത്ത ചർച്ചയിൽ ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്. എം.വിൻസെന്റ് എംഎൽഎ,വിഴിഞ്ഞം ഇടവക കമ്മിറ്റി ഭാരവാഹികൾ,ഹാർബർ സമിതി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഗെയിൽ സമരസമിതി
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഗെയിൽ സമരസമിതി.പദ്ധതി നിർമാണം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സമരസമിതി. ഇന്ന് വൈകിട്ട് സമരസമിതി നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക.തിങ്കളാഴ്ച കോഴിക്കോട് കളക്ട്രേറ്റിൽ യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്.മന്ത്രി എ.സി മൊയ്ദീനാണ് യോഗം വിളിച്ചത്.
ഗെയിൽ വിരുദ്ധ സമരം;സർക്കാർ സർവകക്ഷി യോഗം വിളിച്ചു
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് നടക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിന് എതിരായുള്ള സമരത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചു.തിങ്കളാഴ്ചയാണ് സർവകക്ഷി യോഗം ചേരുക.ഇന്ന് സമരപ്പന്തലിലെത്തിയ യുഡിഎഫ് നേതാക്കൾ പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു സർവകക്ഷി യോഗം വിളിച്ചു സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നുള്ളത്. വ്യവസായ മന്ത്രി എ.സി മൊയ്ദീനാണ് സർവകക്ഷിയോഗം വിളിക്കാൻ കളക്റ്റർക്ക് നിർദേശം നൽകിയത്.ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു.പദ്ധതിയുടെ നിജസ്ഥിതി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തുക എന്നതുകൂടിയാണ് സർവകക്ഷി യോഗത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് രംഗത്ത്.കേസിൽ തന്നെ കുടുക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും എഡിജിപി ബി.സന്ധ്യയും ചേർന്നാണെന്ന് ദിലീപ് ആരോപിച്ചു.കേസിൽ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് കത്ത് നൽകിയിരുന്നു.പന്ത്രണ്ടു പേജുള്ള കത്ത് രണ്ടാഴ്ച മുൻപാണ് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് അയച്ചത്.റൂറൽ എസ്പി എ.വി ജോർജ്,ക്രൈം ബ്രാഞ്ച് എസ്പി സുദർശൻ,ഡിവൈഎസ്പി സോജൻ വർഗീസ്,ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയവരെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ദിലീപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.കത്തിലെ വിശദാംശങ്ങൾ ഇന്നാണ് പുറത്തു വന്നത്.