കോഴിക്കോട്:മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.വാർത്ത അവതാരകനായ നിതിൻ ദാസിനെയാണ് കോഴിക്കോട് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തൃശൂർ സ്വദേശിയാണ്.ഇന്നലെ വൈകുന്നേരത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല.തുടർന്ന് സുഹൃത്തുക്കൾ ഓഫീസിനടുത്തുള്ള നിതിന്റെ റൂമിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.തൃശൂർ സ്വദേശിയായ നിതിൻ തിരുവനന്തപുരത്ത് നഴ്സിംഗ് പഠനം പൂർത്തിയാക്കി സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കിയിരുന്നു.തുടർന്നാണ് കാക്കനാട്ടെ പ്രസ് അക്കാദമിയിൽ നിന്നും മാധ്യമ പ്രവർത്തനം പഠിച്ച ശേഷം 2015 ഇൽ മീഡിയ വണ്ണിൽ ജോലിയിൽ പ്രവേശിച്ചത്.
ഗെയിൽ വിരുദ്ധ സമരം;സർവകക്ഷിയോഗം ഇന്ന്
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് സ്ഥാപിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിനു എതിരായുള്ള സമരം ഒത്തു തീർക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് കോഴിക്കോട് ചേരും.ഗ്യാസ് പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, സമര സമിതി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യവസായ വകുപ്പാണ് യോഗം വിളിച്ചിരിക്കുന്നത്.ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമര സമിതിയെ ആദ്യം യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി വിവാദമായതോടെ രണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജി അക്ബര്‍, അബ്ദുല്‍ കരീം എന്നിവര്‍ സമര സമിതിയെ പ്രതിനിധീകരിച്ച് സര്‍വ്വകക്ഷി യോഗത്തിനെത്തും.പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരമെന്ന നിര്‍ദേശമാവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുക.അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവിലെ സമരഭൂമി സന്ദര്‍ശിക്കും.
ഗെയിൽ വിരുദ്ധ സമരം;സർവകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം.സമര സമിതിയിൽ നിന്നും രണ്ടു പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാൻ മന്ത്രി എ.സി മൊയ്‌ദീൻ കളക്റ്റർക്ക് നിർദേശം നൽകി. കോഴിക്കോട് കളക്റ്ററേറ്റിൽ തിങ്കളാഴ്ചയാണ് യോഗം ചേരുന്നത്.പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാർ,എംഎൽഎമാർ,നഗരസഭാ ചെയർമാൻമാർ, പഞ്ചായത്തു പ്രെസിഡന്റുമാർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ചർച്ച വിജയിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ എരഞ്ഞിമാവിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് മൂന്നു മാസമായി സമരം നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമരം സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.ഇതേ തുടർന്നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ-ടാക്‌സി പ്രീപെയ്ഡ് കൗണ്ടര്‍ തുടങ്ങുന്നു

അംഗനവാടി സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നു
തിരുവനന്തപുരം:അംഗനവാടി സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നു.കുട്ടികളടക്കം എല്ലാ അംഗനവാടി ഗുണഭോക്താക്കളുടെയും വിവരം നല്കാൻ കേന്ദ്ര സർക്കാർ അറിയിച്ചു. അല്ലാത്തപക്ഷം കേന്ദ്ര ഫണ്ട് കുറയുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.നിശ്ചിത സമയത്തിനുള്ളിൽ റാപ്പിഡ് റിപ്പോർട്ടിങ് സിസ്റ്റത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദേശം.അംഗൻവാടി ഗുണഭോക്താക്കളായ ആറുവയസ്സുവരെയുള്ള കുട്ടികൾ,ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും,കൗമാരക്കാരായ പെൺകുട്ടികൾ,എന്നിവരുടെ ആധാറാണ് അപ്‌ലോഡ് ചെയ്യേണ്ടത്.ആധാർ ലിങ്ക് ചെയ്ത ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ചു മാത്രമാണ് ഇനിമുതൽ കേന്ദ്ര ഫണ്ട് ലഭിക്കുക. ആധാർ നൽകുന്നതിലെ വീഴ്ചമൂലം കേന്ദ്ര ഫണ്ടിൽ കുറവ് വന്നാൽ ഉദ്യോഗസ്ഥർക്കെല്ലാം തുല്യ ബാധ്യത ഉണ്ടാകുമെന്ന മുന്നറിയിപ്പും ഡയറക്റ്ററേറ്റ് നൽകുന്നുണ്ട്. അംഗനവാടിയിലെത്തുന്ന ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ ഈ മാസം പത്തിനകം ശേഖരിച്ചു 25 നകം അപ്‌ലോഡ് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്.ആധാർ ഇല്ലാത്തവരെ പുതുതായി അത് എടുപ്പിച്ചു 25 നകം അപ്‌ലോഡ് ചെയ്യണം.
മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ക്യാമ്പൈനിൽ പിന്നോക്കം നിൽക്കുന്ന സ്കൂൾ അധികൃതരുടെ യോഗം വിളിച്ചുചേർക്കും
കണ്ണൂർ: ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മീസിൽസ്-റുബെല്ല വാക്സിനേഷൻ പരിപാടിയിൽ പിന്നോക്കം നിൽക്കുന്ന സ്കൂൾ അധികൃതരുമായി സംസാരിക്കാൻ കളക്ടർ യോഗം വിളിച്ചു ചേർക്കുന്നു.നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.500 ഇൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ 70 ശതമാനത്തിൽ കുറവ് നേട്ടം കൈവരിച്ച വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ, മുഖ്യാധ്യാപകർ, പിടിഎ പ്രസിഡന്‍റുമാർ, സ്വകാര്യ സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികൾ എന്നിവരെയാണ് യോഗത്തിനു വിളിച്ചിരിക്കുന്നത്.നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.സ്കൂൾതല വാക്‌സിനേഷൻ പരിപാടിയിൽ ഇതുവരെ കൈവരിച്ച നേട്ടം അവലോകനം ചെയ്യുന്നതോടൊപ്പം പിന്നോക്കം നിൽക്കുന്ന സ്കൂളുകളിലെ വാക്സിനേഷനോട് എതിർപ്പ് കാണിക്കുന്ന രക്ഷകർത്താക്കളെ ബോധവത്കരിക്കാനുള്ള പ്രത്യേക കർമപദ്ധതിയും യോഗത്തിൽ ആവിഷ്കരിക്കും.15 വയസ് വരെയുള്ള മുഴുവൻ കുട്ടികളും 18 നകം എംആർ കുത്തിവയ്പെടുത്തുവെന്ന് സ്കൂൾ അധികൃതരും മുഖ്യാധ്യാപകരും രക്ഷിതാക്കളും ഉറപ്പു വരുത്തണം.
കോട്ടയത്ത് ബേക്കറി ഗോഡൗണിൽ വൻ തീപിടുത്തം
കോട്ടയം:കോട്ടയത്തെ പ്രമുഖ ബേക്കറിയുടെ ഗോഡൗണിൽ വൻ തീപിടിത്തം.ഗോഡൗണിന്റെ രണ്ടുനിലകൾ പൂർണ്ണമായും കത്തിനശിച്ചു.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.അപകടത്തിൽ ആളപായമുണ്ടായിട്ടില്ല.പത്തോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പരശുറാം എക്സ്പ്രസ്സിന്റെ സമയമാറ്റം പുനഃക്രമീകരിക്കുക എന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം തുടങ്ങി
കണ്ണൂർ:പരശുറാം എക്സ്പ്രസ്സിന്റെ സമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് കാസർഗോഡ് മുതൽ പരപ്പനങ്ങാടി വരെ ട്രെയിൻ യാത്രക്കാരുടെ ഇടയിൽ നിന്നു ഒപ്പുശേഖരണം തുടങ്ങി. റെയിൽവേ ഡിവിഷൻ പാസഞ്ചേർസ് അസോസിയേഷൻ, മലബാർ റെയിൽവേയൂസേർസ് ഫോറം, റെയിൽവേ യൂസേർസ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്നാണ് ഒപ്പ് ശേഖരണം നടത്തുന്നത്. വടകരയിൽ മലബാർ റെയിൽവേ യൂസേർസ് ഫോറം നടത്തിയ പരിപാടിക്ക് പ്രസിഡന്‍റ് മോഹനൻ, ജയേഷ്, സന്തോഷ് കുമാർ, സിനോജ്, പ്രജിഷ്, ദീലഷ്, ജിസിൻ, ബിജു, അർജുൻ, കാഷ്മ എന്നിവർ നേതൃത്വം നൽകി.
വടകരയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്
വടകര:വടകരയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.കോട്ടയത്ത് നിന്നും വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസ് നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഇടതു ഭാഗം പൂർണ്ണമായും തകർന്നു.ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കണ്ണൂർ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്
കണ്ണൂർ:കണ്ണൂർ പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് മരിച്ചത്.പിലാത്തറ മണ്ടൂർ പള്ളിക്ക് സമീപം രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.ടയർ കേടായതിനെ തുടർന്ന് റോഡരുകിൽ നിർത്തിയിട്ടിരുന്ന ബസിൽ അമിത വേഗതയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഏഴോം സ്വദേശിനി സുബൈദ,ഇവരുടെ മകൻ മുഫീദ്,ചെറുകുന്ന് സ്വദേശി സുജിത്,പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇതിൽ ഉത്തർപ്രദേശ് സ്വദേശി സുപ്പിയറിന്റെയും തോട്ടട സ്വദേശി നീരജിന്റേയും നില ഗുരുതരമാണ്.ടയർ കേടായതിനെ തുടർന്ന് ഇത് മാറ്റാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പൂമാല ബസ്.ഇതിനിടെ ബസിലെ ഏതാനും യാത്രക്കാർ ബസ് മാറിക്കയറാനായി റോഡിലേക്കിറങ്ങി. അപ്പോഴേക്കും വിഗ്നേശ്വര എന്ന ബസ് വന്നു.ബസ് കാത്തു നിന്നവർ ഈ ബസിനു കൈനീട്ടി. എന്നാൽ അമിത വേഗതയിലായിരുന്ന ഈ ബസ്സ് അവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.മൂന്നുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അതേസമയം അപകടമുണ്ടാക്കിയ ബസിലെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെങ്കൽ സ്വദേശി പ്രതീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യകുറ്റത്തിന് കേസെടുത്തു