കണ്ണൂർ:മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് കണ്ണൂർ കളക്റ്ററേറ്റിൽ സുരക്ഷ ശക്തമാക്കി. നിലമ്പൂരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനമായതിനാൽ ആക്രമണം നടന്നേക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ശനിയാഴ്ച കളക്റ്ററേറ്റിൽ ബോംബ് സ്ക്വാർഡും പരിശോധന നടത്തി.കളക്റ്ററേറ്റ് ഓഫീസിലെ അലമാരകൾ,ഫയലുകൾ, ശുചിമുറി, കളക്റ്ററേറ്റ് വളപ്പിൽ നിർത്തിയിട്ടതും ഉപയോഗശൂന്യമായതുമായ വാഹനങ്ങൾ പൂന്തോട്ടം, കാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി.ജില്ലയുടെ മലയോര മേഖലകളിൽ പോലീസ് റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു.ഇവിടെ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സായുധ പോലീസിനെ കഴിഞ്ഞ ഒരാഴ്ചയായി വിന്യസിച്ചിട്ടുണ്ട്.
തലശ്ശേരി ജനറൽ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നു വീഴുന്നു
തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ വാർഡിലേക്കുള്ള വഴിയിൽ കോൺക്രീറ്റ് അടർന്നു വീഴുന്നതായി പരാതി.മുകൾ നിലയിലെ പ്രസവ വാർഡിലേക്ക് പോകുന്ന ചെരിഞ്ഞ വഴിക്ക് മുകളിലുള്ള കോൺക്രീറ്റാണ് അടർന്നു വീഴുന്നത്.ഇവിടെ ഇരുപതിലേറെ ഭാഗങ്ങളിലായി കോൺക്രീറ്റ് അടർന്നു വീഴുകയും ചിലയിടങ്ങളിൽ അടർന്നു വീഴാറായ അവസ്ഥയിലുമാണ് ഉള്ളത്.ഗർഭിണികളെയും കൈക്കുഞ്ഞുങ്ങളെയും കൊണ്ടുപോകുന്ന വഴിയാണിത്.ഈ വഴിയിലും തൊട്ടടുത്തുള്ള സ്ഥലത്തുമാണ് രോഗിയുടെ കൂട്ടിരുപ്പുകാർ രാത്രി കിടന്നുറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കിടന്നുറങ്ങുകയായിരുന്ന ഒരാളുടെ തലയുടെ തൊട്ടടുത്താണ് വലിയ കോൺക്രീറ്റ് കഷ്ണം അടർന്നു വീണത്.ഇവിടെ ജനാലക്കമ്പികളും തുരുമ്പെടുത്തിട്ട് വർഷങ്ങളായി. ചുമരിൽ വള്ളിപ്പടർപ്പുകൾ പടർന്നു കയറിയിരിക്കുകയാണ്.ഏറെ ഭീതിയോടെയാണ് രോഗികളും കൂട്ടിരുപ്പുകാരും ഇതിലെ നടക്കുന്നത്.അതേസമയം അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പീയുഷ് പറഞ്ഞു ഇതിനു മൂന്നുമാസം സമയമെടുക്കും.
ജില്ലാ ആശുപത്രിയുടെ നവീകരിച്ച മോർച്ചറിയിൽ ഈ മാസം 25 മുതൽ മൃതദേഹ പരിശോധന തുടങ്ങും
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയുടെ നവീകരിച്ച മോർച്ചറിയിൽ ഈ മാസം 25 മുതൽ മൃതദേഹ പരിശോധന തുടങ്ങും.പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഈ മാസം 21 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിക്കും.ആശുപത്രിയിൽ താൽകാലിക ഒഴിവിലേക്ക് നേരിട്ട് നിയമനം നടത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തിൽ ചേർന്ന ആശുപത്രി മാനേജ്‌മന്റ് യോഗം തീരുമാനിച്ചു.ആശുപത്രിയിൽ രാത്രികാലങ്ങളിൽ മോഷണ ശ്രമവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരായി രണ്ടു വനിതകളെ അടക്കം അഞ്ചുപേരെ നിയമിക്കാനും തീരുമാനമായി.ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ ഇലെക്ട്രിക്കൽ,പ്ലംബിംഗ് ജീവനക്കാരോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.ഇവിടെ ഷോർട് സർക്യൂട്ട് ഉള്ളതായി നേരത്തെ അറിയിച്ചിട്ടും ജീവനക്കാർ യഥാസമയം പരിശോധന നടത്തിയില്ലെന്നു പരാതിയുണ്ടായിരുന്നു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടു ഡയാലിസിസ് യന്ത്രങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും യോഗം തീരുമാനിച്ചു.
മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ഈ മാസം 25 വരെ നീട്ടി
തിരുവനന്തപുരം:മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ ഈ മാസം 25 വരെ നീട്ടി.പത്തനംതിട്ട, ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിൽ 96 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ കുത്തിവെയ്‌പ്പെടുക്കാത്ത കുട്ടികളെ കണ്ടെത്തി മരുന്ന് നല്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഈ മാസം മൂന്നിന് പദ്ധതി അവസാനിപ്പിക്കാനിരുന്നതാണെങ്കിലും ലക്‌ഷ്യം കൈവരിക്കാത്തതിനാൽ പതിനെട്ടു വരെ നീട്ടുകയായിരുന്നു.ഇതാണ് ഇപ്പോൾ ഇരുപത്തിയഞ്ചാം തീയതി വരെ നീട്ടിയിരിക്കുന്നത്.മലപ്പുറം ജില്ലയാണ് ഇതിൽ ഏറ്റവും പിറകിൽ നിൽക്കുന്നത്. ഇവിടെ 56.44 ശതമാനം മാത്രമേ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളൂ.ഇവിടെ പ്രത്യേക കർമ്മ പദ്ധതി നടപ്പിലാക്കാനും നിർദേശമുണ്ട്.
ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിൽ
കോഴിക്കോട്:ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി എൻജിനീയറിങ് വിദ്യാർത്ഥി പോലീസ് പിടിയിലായി.യുവാക്കൾ കൂടുതലായും ഉപയോഗിക്കുന്ന എൽഎസ്‌ഡിയാണ് ഇയാളിൽ നിന്നും പിടികൂടിയത്.ഈറോഡ് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കല്ലായി സ്വദേശി കുണ്ടുങ്ങൽ മനക്കാന്റകം വീട്ടിൽ ഷാനൂബാണ് പോലീസ് പിടിയിലായത്.ഗ്രാമിന് 10,000 രൂപ വിലവരുന്ന 165 ഗ്രാം എൽഎസ്‌ഡിയാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും കൂടിയ അളവിൽ എൽഎസ്‌ഡി പിടികൂടുന്നതെന്ന് ഡിസിപി മെറിൻ ജോസഫ് പറഞ്ഞു.എട്ടു മുതൽ പതിനെട്ടു മണിക്കൂർ വരെ എൽഎസ്‌ഡിയുടെ ലഹരി നിലനിൽക്കും.ഹോളണ്ടിൽ നിന്നും ഓർഡർ ചെയ്തു വരുത്തിക്കുന്ന ഇവ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്.കുറച്ചു നാളുകൾക്ക് മുൻപ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാനൂബിനെ കുറിച്ച് വിവരം ലഭിക്കുന്നത്.പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എൽഎസ്‌ഡി പിടികൂടിയത്.
മേയറെ മർദിച്ച സംഭവം;ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം:തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനെ മർദിച്ച സംഭവത്തിൽ ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.ഇന്നലെ നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനെ തുടർന്നാണ് അക്രമം നടന്നത്. സംഘർഷത്തിനിടെ മേയർക്ക് പരിക്കേൽക്കുകയായിരുന്നു.ഇവർ മേയറെ നിലത്തിട്ടു ചവിട്ടി.ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ.സുരേഷിന്റെ അടുത്ത ആളായ ആനന്ദ് ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.ഇയാൾ അടക്കമുള്ള ബിജെപി പ്രവർത്തകർ മേയറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നുള്ള പ്രവർത്തകരുമാണ് അക്രമം നടത്തിയതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു.
തിരുവനന്തപുരം നഗരസഭാ യോഗത്തിൽ സംഘർഷം; മേയർക്ക് പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭാ യോഗത്തിൽ സംഘർഷം.അക്രമത്തിൽ മേയർ പ്രശാന്തിന് പരിക്കേറ്റു.ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് ശേഷം കൗൺസിൽ യോഗത്തിൽ നിന്നും പുറത്തെത്തിയ മേയറെ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യുകയായിരുന്നു.ബിജെപി കൗൺസിലർമാരും പുറത്തുനിന്നെത്തിയ പ്രവർത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മേയർ തന്നെ വ്യക്തമാക്കിയിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തു വന്ന മേയറെ തടയാൻ ശ്രമിക്കുകയായിരുന്നു.പിടിവലിയിൽ മേയറുടെ ഷർട്ട് വലിച്ചുകീറി.പടി കയറുന്നതിനിടെ ബിജെപി കൗൺസിലർമാർ മേയറെ കാലിൽ പിടിച്ചു മറിച്ചിട്ടു.അടിതെറ്റി വീണ മേയറെ മറ്റുള്ള വാർഡ് കൗൺസിലർമാർ ചേർന്നാണ് ഓഫീസിലേക്ക് കൊണ്ടുപോയത്.ഓഫീസിൽ എത്തിയ മേയർക്ക് തളർച്ചയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി.എൽഡിഎഫ് കൗൺസിലർമാരായ റസിയ ബീഗം,സിന്ധു,മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ,പിഎ ജിൻരാജ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
കൊല്ലം ചവറയിൽ സംഘർഷം തുടരുന്നു
കൊല്ലം:കൊല്ലം ചവറയിൽ സംഘർഷം തുടരുന്നു.സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ചവറയിൽ നടന്ന ബഹുജന റാലിക്ക് ഇടയിലേക്ക് എസ്‌ഡിപിഐ ജാഥ കടന്നു വന്നതോടെയാണ് സംഘർഷം ആരംഭിച്ചത്.സംഘർഷത്തിന്റെ ഭാഗമായി നടന്ന അക്രമത്തിൽ ഒട്ടേറെ പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പോലീസുകാർക്കും പരിക്കേറ്റു.വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായി.ഇതിനിടെ സിപിഎം വോളന്റിയർമാർ കുറുവടികളുമായി എസ്‌ഡിപിഐ പ്രവർത്തകരെ നേരിട്ടു.ഒട്ടേറെ ബൈക്കുകളും അടിച്ചു തകർത്തു.ഇതിനിടെ അക്രമത്തിൽ നിന്നും രക്ഷനേടാനായി ചിലർ അടുത്തുള്ള കൊറിയർ സർവീസ് കടയിലേക്ക് കയറിയതിനെ തുടർന്ന് അവിടെയെത്തിയ അക്രമിസംഘം കടയിലെ ഫർണിച്ചറുകൾ തകർത്തു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ഇന്ന് എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടിനുനേരെ പുലർച്ചെയോടെ ആക്രമണം നടന്നു. പന്മന വടക്കുംതല സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ എസ്. ദിലീപിന്‍റെ വീട് അടിച്ചു തകർത്തു. വീട്ടിൽ കിടന്ന നാലുകാറുകളും നശിപ്പിച്ചു. പന്മന ചോലയിൽ എസ്എഫ്ഐ പ്രവർത്തകനായ രതീഷിന്‍റെ വീടും അടിച്ചുതകർത്തു. ചവറ തോട്ടിനുവടക്ക് രാജ് സ്ഥിരന്‍റെ വീടിന്‍റെ ജനൽപാളികൾ തകർത്തു. രണ്ട് കാറുകളും രണ്ട് ബൈക്കുകളും തകർത്തു. വീടിന്‍റെ മുന്നിലിരുന്ന ബൈക്ക് അഗ്നിക്കിരയാക്കുകയും ചെയ്തു.സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്തു വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
മലപ്പുറം പാസ്സ്‌പോർട്ട് ഓഫീസ് അടച്ചുപൂട്ടി
മലപ്പുറം:മലപ്പുറം പാസ്സ്‌പോർട്ട് ഓഫീസ് അടച്ചുപൂട്ടി.ഓഫീസിന്റെ ഫ്രണ്ട് ഓഫീസ് ഈ മാസം മുപ്പതുവരെ പ്രവർത്തിക്കും. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ മാത്രമാണ് ഇവിടെ നടക്കുക.അതേസമയം പാസ്പോർട്ട് സേവാകേന്ദ്രം മലപ്പുറത്തു പ്രവർത്തിക്കുന്നതിനാൽ പുതിയ അപേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാകില്ല.എന്നാൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർ,കേസുകളിൽ ഉൾപ്പെട്ടവർ തുടങ്ങിയവർ ഇനിമുതൽ കോഴിക്കോട് പാസ്പോര്ട്ട് ഓഫീസിന് ആശ്രയിക്കേണ്ടി വരും.രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോർട്ട് ഓഫീസുകളിലൊന്നായിരുന്നു മലപ്പുറത്തേത്.മലപ്പുറം ജില്ലക്കാരും വയനാട് ജില്ലയിലെ കുറച്ചു ഭാഗത്തുള്ളവരുമാണ് മലപ്പുറം കേന്ദ്രത്തെ പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഐഎസ് ബന്ധം;കാഞ്ഞിരോട്ട് പോലീസ് പരിശോധന നടത്തി
കണ്ണൂർ:ഭീകര സംഘടനയായ ഐഎസ്സുമായുള്ള ബന്ധത്തിന്റെ പേരിൽ ഡൽഹിയിലെ ജയിലിൽ കഴിയുന്ന കാഞ്ഞിരോട് സ്വദേശി ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന.ഷാജഹാന്റെ തലമുണ്ടയിലുള്ള ഭാര്യവീട്ടിലും പരിശോധന നടത്തി.കണ്ണൂർ ജില്ലയിലെ മുണ്ടേരി മേഖല കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയ ഷാജഹാനെ സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുർക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു.നാട്ടിലെത്തിയ ശേഷം വീണ്ടും സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ഡൽഹി പോലീസിന്റെ പിടിയിലായത്.ഇയാൾ റിക്രൂട്ട് ചെയ്ത അഞ്ചുപേർ കഴിഞ്ഞ ദിവസം കണ്ണൂരിൽ പോലീസ് പിടിയിലായിരുന്നു.ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയത്.റെയ്‌ഡിൽ ഒരാളുടെ പാസ്പോർട്ട് കോപ്പി പൊലീസിന് കിട്ടിയിട്ടുണ്ട്.