മംഗളൂരു:മംഗളൂരു വിമാനത്താവളത്തിൽ ചെരുപ്പിനുള്ളിൽ വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോഡ് സ്വദേശി പിടിയിലായി.ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ മംഗളൂരുവിലെത്തിയ കാസർകോഡ് സ്വദേശി താഹിറിൽ നിന്നുമാണ് 804 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം കസ്റ്റംസ് അധികൃതർ പിടികൂടിയത്.24 ലക്ഷം രൂപ വിലമതിക്കുന്നതാണിത്. ബോഡിങ് പാസ് എടുക്കുന്നതിനിടയിൽ സ്കാനിങ്ങിൽ സ്വർണ്ണത്തിന്റെ സാനിധ്യം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കണ്ടെത്താനായില്ല.എന്നാൽ പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് ചെരുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.
തനിക്ക് സ്വാതന്ത്യം വേണമെന്ന് ഹാദിയ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:തനിക്ക് സ്വാതന്ത്ര്യം വേണമെന്നും സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ സുപ്രീം കോടതിയിൽ പറഞ്ഞു. തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹാദിയ വ്യക്തമാക്കി.മെഡിക്കൽ പഠനം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നും ഹാദിയ കോടതിയിൽ മൊഴി നൽകി.നേരത്തെ കേസിന്റെ വാദം ഇന്നത്തേക്ക് കോടതി അവസാനിപ്പിക്കാൻ ഒരുങ്ങിയിരുന്നു.എന്നാൽ ഷെഫിൻ ജഹാന് വേണ്ടി ഹാജരായ അഡ്വ.കപിൽ സിബൽ ഇന്ന് തന്നെ ഹാദിയയുടെ നിലപാട് കേൾക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി ഹാദിയയുടെ നിലപാട് കേൾക്കാൻ തയ്യാറായത്.തുറന്ന കോടതിയിൽ ഹാദിയയുടെ വാദം കേൾക്കരുതെന്ന ഹാദിയയുടെ പിതാവിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് ഹാദിയയുടെ മൊഴി കേൾക്കുന്നത്.
ഹാദിയ കേസിൽ വാദം നാളെയും തുടരും
ന്യൂഡൽഹി:ഹാദിയ കേസിൽ വാദം നാളെയും തുടരും.ഇന്ന് കോടതിയിൽ വാദം നടന്നെങ്കിലും ഹാദിയയുടെ മൊഴിയെടുത്തില്ല.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് കേൾക്കുന്നത്.ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടിയാണ് കോടതിയിൽ വാദം തുടങ്ങിയത്.ഷെഫിൻ ജഹാന് വേണ്ടി അഡ്വ.കപിൽ സിബൽ അശോകന് വേണ്ടി ശ്യാം ദിവാൻ,എൻഐയ്ക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് എന്നിവരാണ് കോടതിയിൽ ഇന്ന് ഹാജരായത്. ഹാദിയയുടെ പിതാവ് അശോകന് വേണ്ടി അഡ്വ.ശ്യാം ദിവാനാണ് ആദ്യം വാദം ആരംഭിച്ചത്.കേസിൽ രഹസ്യവാദം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.ഷെഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും അതിനു തെളിവുകളുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.ഐഎസ് റിക്രൂട്ടറായ മൻസിയോട് ഷെഫിൻ സംസാരിച്ചിട്ടുണ്ടെന്നും ഒരാളെ ഐഎസ്സിൽ ചേർത്താൽ എത്ര പണം കിട്ടുമെന്ന് ഷെഫിൻ മൻസിയോട് ചോദിച്ചിട്ടുണ്ടെന്നും ശ്യാം ദിവാൻ കോടതിയിൽ വ്യക്തമാക്കി.എന്നാൽ ഒരു സ്ത്രീക്ക് അവരുടെ ജീവിതം തീരുമാനിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് അഡ്വ.കേബിൾ സിബൽ പറഞ്ഞു.കേസിൽ എൻഐഎയുടെ അന്വേഷണം കോടതിയലക്ഷ്യമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.ഹാദിയ കേസിൽ നാളെയും വാദം തുടരും.ഇന്ന് ഇരുഭാഗവും ഉന്നയിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുന്നതിനായാണ് വാദം നാളെയും തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു.ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പാനൂരിൽ കുറച്ചു ദിവസങ്ങളായി സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണ്.കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മാനന്തേരിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.ഈ സംഭവത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്.സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫ് നിലനിർത്തി
ഇരിട്ടി:ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫ് നിലനിർത്തി.അങ്ങാടിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കനത്ത സുരക്ഷാവലയത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.എങ്കിലും ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.രാവിലെ വോട്ടുചെയ്യാനെത്തിയവരെ തടഞ്ഞു നിർത്തി തിരിച്ചറിയൽ കാർഡ് കീറിക്കളഞ്ഞത് സംഘർഷത്തിനിടയാക്കി.എന്നാൽ പോലീസിന്റെ ഇടപെടലിനെ തുടർന്ന് അക്രമികൾ പിന്തിരിഞ്ഞു.വോട്ടുചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തകരായ വിത്സൺ പ്ലാത്തോട്ടത്തിൽ,കച്ചേരിപ്പറമ്പിലെ കുറുപ്പൻപറമ്പിൽ വിത്സൺ എന്നിവരുടെ ജീപ്പിന്റെ ഗ്ലാസുകൾ എറിഞ്ഞു തകർത്തു.ബാങ്കിൽ നിന്നും കൈപ്പറ്റിയ തിരിച്ചറിയൽ കാർഡിലെ ഒപ്പും ബാങ്ക് രെജിസ്റ്ററിലെ ഒപ്പും തമ്മിൽ ഒത്തുനോക്കിയാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്.എന്നാൽ ഒപ്പുകളിലുണ്ടായ വ്യത്യാസം കാരണം ഒട്ടേറെപ്പേർക്ക് വോട്ട്ചെയ്യാൻ കഴിഞ്ഞില്ല.ഇതിനെ ചൊല്ലിയും ഒരുമണിക്കൂറോളം പോളിംഗ് നിർത്തിവെച്ചു.നൂറുകണക്കിന് പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം;പാലക്കാടിന് കിരീടം
കോഴിക്കോട്:കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 46586 പോയിന്റ് നേടി പാലക്കാട് ജില്ല ഒന്നാംസ്ഥാനത്തെത്തി.46359 പോയിന്റ് നേടിയ മലപ്പുറം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.46352 പോയിന്റ് നേടി ആതിഥേയരായ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തെത്തി. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ കൈമാറി.അഞ്ച് വിഭാഗങ്ങളിലായി നാല് ദിവസം നടന്ന ശാസ്ത്രോത്സവത്തില്‍ ഏഴായരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സാമൂഹ്യശാസ്ത്രമേളയില്‍ കാസര്‍ഗോഡും തിരുവനന്തപുരവും ജേതാക്കളായി. പ്രവൃത്തി പരിചയമേളയില്‍ പാലക്കാട് ജില്ലയും ഐടി മേളയില്‍ കണ്ണൂര്‍ ജില്ലയും കീരീടം നേടി. ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ ജില്ലയും ശാസ്ത്രമേളയില്‍ എറണാകുളവും കിരീടം സ്വന്തമാക്കി.സ്പെഷ്യല്‍ സ്കൂള് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളും ഇത്തവണത്തെ ശാസ്ത്രോത്സവത്തിന്റെ പ്രത്യേകതയായിരുന്നു.
മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് കടത്തുകയായിരുന്ന 10,000 കിലോ റേഷനരി പിടികൂടി
കാസർകോഡ്:മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് കടത്തുകയായിരുന്ന 10,000 കിലോ റേഷനരി പിടികൂടി.മംഗളൂരു ബി സി റോഡിൽ വെച്ചാണ് രണ്ട് ലോറികളിലായി കടത്തുകയായിരുന്ന റേഷനരി പോലീസ് പിടികൂടിയത്.പൊതുവിതരണ സംവിധാനം വഴി ദക്ഷിണ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യേണ്ട അരിയാണ് കാസർകോട്ടെ കരിഞ്ചന്തയിലേക്ക് കടത്താനുള്ള ശ്രമമുണ്ടായത്. 2.60 ലക്ഷം രൂപ വിലവരുന്ന 200 ചാക്ക് അരിയാണ് വാഹനപരിശോധനയ്ക്കിടെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്.ലോറികൾ നിർത്തിയ ശേഷം ഡ്രൈവർമാർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഹാദിയയെ ഇന്ന് സുപ്രീം കോടതിയിൽ ഹാജരാക്കും
ന്യൂഡൽഹി:ഹാദിയയെ ഇന്ന് സുപ്രീം കോടതിയിൽ ഹാജരാക്കും.ഇന് വൈകുന്നേരം മൂന്നുമണിക്ക് ഹാദിയയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് ഹാജരാക്കുക.കനത്ത സുരക്ഷയിലായിരിക്കും ഹാദിയയെ കോടതിയിൽ ഹാജരാക്കുക. ഷെഫിൻ ജഹാനും ഡെൽഹിയിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന വഴി വിമാനത്താവളത്തിൽ വെച്ച് താൻ ഇസ്ലാമാണെന്നും തനിക്ക് ഭർത്താവിന്റെ ഒപ്പമാണ് പോകേണ്ടതെന്നും ഹാദിയ മാധ്യമങ്ങൾക്ക് മുന്നിൽ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു.എന്നാൽ ഹാദിയയുടെ ഇപ്പോഴത്തെ മനോനില ശരിയല്ലെന്ന് ഹാദിയയുടെ അച്ഛൻ അശോകന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ വാദിക്കും.ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹബന്ധം ഹൈക്കോടതി റദ്ധാക്കിയത് ഇതേകാരണത്തിന്റെ പേരിലാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചേക്കും.ഹദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻഐഎയും സുപ്രീം കോടതിയിൽ വാദിക്കും.ആശയം അടിച്ചേല്പിക്കപ്പെട്ട ഒരു വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയില്ലെന്നും എൻഐഎ കോടതിയിൽ അറിയിക്കും.ഉയർന്ന മനഃശാസ്ത്ര സമീപനങ്ങൾക്കും സിദ്ധാന്ത ഉപദേശങ്ങൾക്കും ഹാദിയ വിധേയയായിട്ടുണ്ടെന്നാണ് എൻഐഎ റിപ്പോർട്ടിൽ ആരോപിക്കുന്നത്.ഹാദിയയുടെ വാദം കേൾക്കുന്നത് അടച്ചിട്ട കോടതിമുറിക്കുള്ളിലാക്കണമെന്നു ആവശ്യപ്പെട്ട് പിതാവ് അശോകൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ദിലീപ് ഇന്ന് ദുബായിയിലേക്ക് തിരിക്കും; സംശയദൃഷ്ടിയോടെ പോലീസ്
കൊച്ചി:നടൻ ദിലീപ് ഇന്ന് ദുബായിയിലെ കരാമയിലേക്ക് തിരിക്കും.ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ദിലീപ് ഇന്ന് അങ്കമാലി കോടതിയിലെത്തി പാസ്പോർട്ട് കൈപ്പറ്റും.തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന വ്യാപാരസ്ഥാപനത്തിന്റെ ദുബായ് കരാമയിലുള്ള ശാഖയുടെ ഉൽഘാടത്തിനായാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്.ഇതിനായി നാല് ദിവസത്തെ പ്രത്യേക അനുമതിയാണ് കോടതി ദിലീപിന് നൽകിയിരിക്കുന്നത്.ദിലീപിനൊപ്പം മകൾ മീനാക്ഷിയും ഭാര്യ കാവ്യാ മാധവനും വിദേശത്തേക്ക് പോകുന്നുണ്ട്.ദിലീപിന്റെ സുഹൃത്തും നടനുമായ നാദിർഷായുടെ ഉമ്മയാണ് സ്ഥാപനത്തിന്റെ ഉൽഘാടനം നിർവഹിക്കുക.എന്നാൽ ദിലീപിന്റെ വിദേശയാത്രയെ പോലീസ് സംശയദൃഷ്ടിയോടെയാണ് കാണുന്നത്.ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് സംശയമുണ്ട്.കേസിലെ ഗൂഢാലോചന ദുബായിൽവെച്ചും നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ദിലീപ് വീണ്ടും വിദേശത്തേക്ക് പോകുന്നത് കേസിനെ ബാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ:കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരിലാണ് സംഭവം.കൊവ്വൽ ഹൗസിൽ എം.റിജു(32), കെ.അനിരുദ്ധ്(38) എന്നിവർക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈകൾക്കും പരിക്കേറ്റ അനിരുദ്ധിനെ തലശ്ശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.