തിരുവനന്തപുരം:തെക്കൻ കേരളത്തിൽ കനത്ത മഴ.മഴ നാളെവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴ ശക്തിപ്പെടാൻ കാരണം.കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടത്.7 മുതൽ 11 സെന്റിമീറ്റർ വരെ മഴപെയ്യുമെന്നാണ് അറിയിപ്പ്.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പലയിടങ്ങളിലും കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു.ഡാമിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയുടെ വിവിധപ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. Read more
കൺസെഷൻ തർക്കം;ബസ് ജീവനക്കാരൻ വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂർ:ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ജീവനക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു.എറണാകുളം-നെട്ടൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്‌ളീനറാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്.മരട് ഐടിഐയിലെ വിദ്യാർത്ഥികളായ ജിഷ്ണു ജ്യോതിഷ്,ഗൗതം, അഭിജിത് എന്നിവർക്കാണ് കുത്തേറ്റത്.ഇവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് കൺസെഷൻ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിദ്യാർത്ഥികളെ ആക്രമിച്ച ബസ് ജീവനക്കാരെയും ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചാലക്കുടി രാജീവ് വധക്കേസിലെ പ്രതി അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ.ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പോലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.റിയൽ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉദയഭാനുവിന്റെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റു പ്രതികളുമായും ഉദയഭാനുവിന് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.ഇരിഞ്ഞാലക്കുട സബ്ജയിലിലാണ് ഉദയഭാനു ഉള്ളത്.
സിപിഎം പ്രവർത്തകന് കുത്തേറ്റു
നീലേശ്വരം:സിപിഎം പ്രവർത്തകന് കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രെട്ടറി വിദ്യാധരനെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച രാത്രി മടിക്കൈക്കടുത്ത് കാട്ടിപൊയിലിലാണ് സംഭവം.അതേസമയം സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി വിരോധമാണ് അക്രമത്തിനു കാരണമെന്നും പോലീസ് പറഞ്ഞു.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി
ഇരിട്ടി:മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി ബസ്സോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി.കണ്ണൂർ-ഇരിട്ടി റൂട്ടിലോടുന്ന പ്രസാദം ബസിലെ ഡ്രൈവർ ജിതേഷ് മാവിലായിയുടെ ലൈസൻസാണ് റദ്ധാക്കിയത്.ഇയാൾ മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരോപകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ഇത് മോട്ടോർവാഹന വകുപ്പിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ എത്തിയതോടെയാണ് ഡ്രൈവർ കുടുങ്ങിയത്. ഇയാളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തു.മറ്റൊരു സംഭവത്തിൽ മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർക്കെതിരെ സമൂഹ മാധ്യമത്തിലൂടെ അസഭ്യപദപ്രയോഗം നടത്തിയ ബസ് കണ്ടക്റ്റർക്കെതിരെയും നടപടിയെടുത്തു.കണ്ണൂർ-ഇരിട്ടി റൂട്ടിലോടുന്ന പാർത്ഥസാരഥി ബസിലെ കണ്ടക്റ്റർ രാജേഷ് വള്ളിത്തോടിനെതിരെയാണ് നടപടി.ഇയാളുടെ കണ്ടക്റ്റർ ലൈസൻസ് റദ്ധാക്കി. കാർ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നു പറഞ്ഞ് മോട്ടോർവാഹന വകുപ്പിലെ ജീവനക്കാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിനാണ് നടപടി.
എയ്ഡ്സ് ദിനാചരണം നാളെ മുതൽ
കണ്ണൂർ: ലോക എയ്ഡ്‌സ് ദിനത്തിന്‍റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.30 ന് രാവിലെ പത്തുമണിക്ക് കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജില്ലാതല ബോധവൽക്കരണ സെമിനാർ,സ്കിറ്റ് മത്സരം എന്നിവ സംഘടിപ്പിക്കും.വൈകുന്നേരം നാല് മണിക്ക് കളക്റ്ററേറ്റ് പരിസരത്ത് ബൈക്ക് റാലി,ആറുമണിക്ക് ദീപം തെളിയിക്കൽ എന്നിവയും നടക്കും.ഡിസംബർ ഒന്നിന് രാവിലെ 8.30 ന് ബോധവത്കരണ റാലിയും തുടർന്ന് ഒമ്പതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്ഘാടനവും എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരുടെ സംഗമവും നടക്കും.തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയർ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്,ജില്ലാ കലക്റ്റർ മിർ മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.ചോല,സ്നേഹതീരം,ഹെൽത്ത് ലൈൻ എന്നീ സുരക്ഷാ പ്രോജെക്റ്റുകളുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് രാവിലെ പതിനൊന്നു മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എയ്ഡ്സ് ബോധവൽക്കരണ പ്രദർശനം, കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ രക്തദാന ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും.
പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി
പേരട്ട: പച്ചക്കറി കയറ്റി പോകുകയായിരുന്ന വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.ഇന്നലെ വൈകുന്നേരം കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിനി പിക്കപ്പ് വാനിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു വച്ചനിലയിൽ 2550 പായ്ക്കറ്റ് ലഹരിവസ്തുക്കൾ പിടികൂടിയത്. കൂൾ ലിപ്പ് പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊക്ലിയിലെ സുരേഷ് ബാബു, വടകര അഴിയൂർ സ്വദേശി ഹനീഫ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കോട്ടയത്ത് സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു
കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളം സ്പീച്ച്‌ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ഥികളായ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും നില ഗുരുതരമാണ്. ഇരുവരെയും ആദ്യം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം സ്വാമിനാഥനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ബുധനാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി.നാലാഞ്ചിറയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സംഭവം.എറണാകുളം സ്വദേശികളായ റോയ്(45),ഭാര്യ ഗ്രേസ്(41) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടുപേരുടെയും ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.നാലാഞ്ചിറ പണയപ്പള്ളി റോഡിലെ നൂറ്റിഇരുപതാം നമ്പർ വീട്ടിലെ മുകളിലത്തെ നിലയിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.താഴത്തെ നിലയിൽ വീട്ടുടമസ്ഥനാണ് താമസിക്കുന്നത്.മണ്ണന്തലയിൽ ഒരു സ്വകാര്യ ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയായിരുന്നു റോയ്.ഇതുവഴി ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും മെഡിക്കൽ കോളേജ് സ്റ്റേഷനിൽ റോയിക്കെതിരെ കേസുണ്ടെന്നും പോലീസ് പറയുന്നു.അപകടം നടക്കുന്നതിനു തൊട്ടുമുൻപ് ഷാഡോ പോലീസ് ഇവരുടെ താമസസ്ഥലത്തെത്തി വിവരം തിരക്കിയിരുന്നതായി സമീപവാസികൾ പറയുന്നു.പോലീസ് ഇവിടെനിന്നും മടങ്ങിയതിന്റെ തൊട്ടുപിന്നാലെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാർ ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പാചകവാതക സിലിണ്ടറിൽ നിന്നാണ് തീപടർന്നതെന്നും പോലീസ് പറഞ്ഞു.
ഹാദിയയെ കാണാൻ അച്ഛന് മാത്രമേ അനുവാദമുണ്ടാവുകയുള്ളൂ എന്ന് സർവകലാശാല ഡീൻ
സേലം:ഹാദിയയെ സന്ദർശിക്കാനുള്ള അനുമതി പിതാവിന് മാത്രമേ നൽകുകയുള്ളൂ എന്ന് സേലം ഹോമിയോ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.ഹാദിയയെ(അഖില)കോളേജിൽ ചേർത്തത് അച്ഛൻ അശോകനാണ്.മറ്റുള്ളവർക്ക് സന്ദർശനാനുമതി നൽകുന്നത് കോടതി വിധി പഠിച്ചതിനു ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഷെഫിൻ ജഹാൻ പറഞ്ഞിരുന്നു.ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി വിധിയിൽ എവിടെയും പറയുന്നില്ലെന്നും ഷെഫിൻ പറഞ്ഞു.തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എൻഐഎയുടെ വാദം തെറ്റാണെന്നും താനും ഹാദിയായും ഒന്നാകുമെന്നും അതിനായുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിൻ വ്യക്തമാക്കി. അതേസമയം സേലത്തെ കോളേജിലെത്തി ഹാദിയയെ കാണാൻ ഷെഫിൻ ജഹാൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ വ്യക്തമാക്കി. ഷെഫിനു തീവ്രവാദ ബന്ധമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അശോകൻ പറഞ്ഞു.ഹാദിയയെ കാണാൻ സേലത്തേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.