ഓഖി ഗുജറാത്ത് തീരത്തേക്ക്;കേരളത്തിൽ പതിനഞ്ചു മരണം

keralanews ockhi cyclone reaches gujarath coast 15 death in kerala

തിരുവനന്തപുരം:കേരളത്തിലും ലക്ഷദ്വീപിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം ഓഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.കടലിൽ നിന്നും ഇനിയും ഇരുനൂറോളം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.തിരുവനന്തപുരത്തു മാത്രം കാണാതായത്  130 പേരെയാണ്.ചുഴലിയുടെ ശക്തി കുറഞ്ഞതോടെ കടലിൽ മൃതദേഹങ്ങൾ പൊന്തിവരാൻ തുടങ്ങിയിട്ടുണ്ട്. തിരുവന്തപുരത്തു മാത്രം ഇന്നലെ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു.ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. രക്ഷാപ്രവർത്തനം കാര്യക്ഷമമായിരുന്നില്ല എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.കേരളത്തിൽ നിന്നും കാണാതായ ആയിരത്തോളം മൽസ്യത്തൊഴിലാളികൾ മഹാരാഷ്ട്രയിൽ സുരക്ഷിതായി എത്തിയിട്ടുണ്ടെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അറിയിച്ചു.

ഇസ്തിരിപ്പെട്ടിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു

keralanews student died due to electric shock from iron box

കണ്ണൂർ:ഇസ്തിരിപ്പെട്ടിയിൽ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു.ചാല പന്ത്രണ്ടുകണ്ടി തപ്പള്ളി ഹൗസിൽ അനുശ്രീ ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്യൂഷന് പോകാനായി ഒരുങ്ങുന്നതിനിടെ ഇസ്തിരിയിടുമ്പോഴാണ് അപകടം.ഷോക്കേറ്റ് തെറിച്ച അനുശ്രീയുടെ തല പുറകിലത്തെ ചുമരിൽ ഇടിക്കുകയായിരുന്നു.ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ രാജീവിന്റെയും ലസിതയുടെയൂം മകളാണ്.സഹോദരൻ:അമൽ.തോട്ടട ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

കാസർകോഡ് കടൽക്ഷോഭത്തിൽ 3 വീടുകൾ തകർന്നു

keralanews three houses collapsed in kasarkode

ഉപ്പള:ഉപ്പള മുസോടിയിലുണ്ടായ കടൽക്ഷോഭത്തിൽ മൂന്നു വീടുകൾ തകർന്നു.മുസോടിയിലെ അബ്ദുൽ ഖാദർ,ഇബ്രാഹിം,അബ്ദുൽ ഖാദർ എന്നിവരുടെ വീടുകളാണ് തകർന്നത്.വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.വീടിനുള്ളിൽ ഉണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ നശിച്ചിട്ടുണ്ട്.ഇവിടെയുള്ള മറ്റുവീടുകളും കടലാക്രമണ ഭീഷണിയിലാണ്.ഇന്നലെ രാത്രിയോടെയാണ് ഇവിടെ കടൽക്ഷോഭം ഉണ്ടായത്.

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു;മൽസ്യത്തൊഴിലാളികൾക്ക് ഒരാഴ്ച സൗജന്യ റേഷൻ

keralanews govt announced a compensation of 10lakh rupees to the victims of ockhi cyclone

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10  ലക്ഷം  രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മാത്രമല്ല പരിക്കേറ്റവർക്ക് 20000 രൂപ ധനസഹായം നൽകുമെന്നും ഇവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ചുഴലിക്കാറ്റിൽ ബോട്ടുകൾക്ക് തകരാർ സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകും.ഫിഷറീസ് വകുപ്പാണ് തുക വിതരണം ചെയ്യുക. മാത്രമല്ല ചുഴലിക്കാറ്റ് നാശംവിതച്ച തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോഡ് ജില്ലകളിലെ  തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഒരാഴ്ചത്തെ സൗജന്യ റേഷനും അനുവദിച്ചിട്ടുണ്ട്.

സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

keralanews non bailable case filed against suresh gopi

തിരുവനന്തപുരം:വ്യാജമേൽവിലാസം ഉപയോഗിച്ച് നികുതി വെട്ടിച്ച് ആഡംബര വാഹനം രജിസ്റ്റർ ചെയ്തതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ്‌ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സുരേഷ് ഗോപി നികുതിവെട്ടിപ്പ് നടത്തിയെന്ന വാർത്ത വന്നതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിൽ വ്യാജമേൽവിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന്  നഷ്ട്ടമുണ്ടാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.രണ്ടുവാഹനമാണ് സുരേഷ്‌ഗോപി ഇത്തരത്തിൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ ഒരുവാഹനം എംപി ആയതിനു ശേഷമാണ് രജിസ്റ്റർ ചെയ്തത്.ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്ക്.പോണ്ടിച്ചേരിയിലെ എല്ലായ്‌പിള്ളചാവടി എന്ന സ്ഥലത്ത് കാർത്തിക് അപാർട്മെന്റ് 3 സി എ എന്ന മേൽവിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.എന്നാൽ ഈ വിലാസത്തിൽ അപാർട്മെന്റ് ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റിൽ ആശങ്ക ഒഴിയാതെ കേരളം; തീരത്ത് കൂറ്റൻ തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

keralanews warning that there will be huge waves in the kerala coast

തിരുവനന്തപുരം:സംസ്ഥാനത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ ആശങ്ക ഒഴിയാതെ കേരളം.കേരള തീരത്തിനടുത്ത് കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ആറുമീറ്റർ ഉയരെ വരെ തിരയടിക്കാൻ  സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ,മലപ്പുറം,കണ്ണൂർ,കാസർകോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ദ്ധമാകും. കാറ്റും മഴയും മാറിനിന്നാലും മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ നേരത്തേക്ക് കടലിലേക്ക് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിരദേശം നൽകി.

കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇരുനൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരമില്ല;തീരദേശം ആശങ്കയിൽ

keralanews no information available about the boat which went for fishing from thoppumpadi harbour

കൊച്ചി:കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇരുനൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ തീരദേശം ആശങ്കയിൽ.ഗിൽനെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളാണ് കൊച്ചിയിൽ നിന്നും കടലിൽ പോയിരിക്കുന്നത്.ഒരു തവണ കടലിലിറങ്ങിയാൽ പത്തു മുതൽ പതിനഞ്ചു ദിവസം വരെ കഴിഞ്ഞേ ഇവർ മടങ്ങിയെത്താറുള്ളൂ. ഇതിനിടയിൽ ഇവർ തീരവുമായി ബന്ധപ്പെടാറുമില്ല. എന്നാൽ കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ച ബോട്ടുകൾ തീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്.അതേസമയം കൊച്ചി ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായി.പല ഭാഗത്തും കടൽ കരയിലേക്ക് കയറി.ഇതിനെ തുടർന്ന് പ്രദേശവാസികളെ സമീപത്തെ സ്കൂളുകളിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. തീരപ്രദേശത്ത് അറുപതിലേറെ വീടുകൾ വെള്ളത്തിനടിയിലായി.പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയാണുള്ളത്.

ഡോക്റ്റർ അറ്റ് ഓഫീസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

keralanews doctor at office project started in kannur district

കണ്ണൂർ:സർക്കാർ ജീവനക്കാർക്ക് ജോലിക്ക് തടസ്സം നേരിടാതെ ഡോക്റ്ററുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയായ ഡോക്റ്റർ അറ്റ് ഓഫീസ് പദ്ധതിക്ക് കണ്ണൂരിൽ തുടക്കം.ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം കണ്ണൂർ കളക്റ്ററേറ്റ് ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.ആദ്യഘട്ടമായി കണ്ണൂർ സിവിൽ സ്റ്റേഷനും അനുബന്ധ ഓഫീസുകൾക്കും ഡോക്റ്ററുടെ സേവനവും മരുന്നും ലഭ്യമാക്കുന്ന സ്ഥിരം മെഡിക്കൽ യുണിറ്റ് പ്രവർത്തനമാരംഭിച്ചു. രാവിലെ ഒന്പതുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ ഈ കേന്ദ്രത്തിൽ സേവനം ലഭ്യമാകും.രാവിലെ ഒന്പതുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഡോക്റ്ററുടെ സേവനം ലഭ്യമാകുക.രോഗ പരിശോധന,മരുന്ന് വിതരണം, നെബുലൈസേഷൻ, ഡ്രസിങ്,സ്യുച്ചറിങ്,ഇസിജി എന്നീ  സേവനങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാകും.കളക്റ്ററേറ്റിലും പരിസരത്തുമായി ജോലി ചെയ്യുന്ന മൂവായിരത്തോളം ജീവനക്കാർക്ക് ഈ സേവനം ലഭിക്കും.

ഡിഫ്തീരിയ ബാധയെ തുടർന്ന് പേരാവൂരിൽ വിദ്യാർത്ഥിനി ആശുപത്രിയിൽ

keralanews a student from peravoor admitted to the hospital due to diphtheria

പേരാവൂർ:ഡിഫ്തീരിയ ബാധയെ തുടർന്ന് പേരാവൂരിൽ വിദ്യാർത്ഥിനി ആശുപത്രിയിൽ. അവശനിലയിലായ വിദ്യാർത്ഥിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.പേരാവൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാംക്ലാസ്സ് വിദ്യാർത്ഥിനിയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ കുറച്ചുദിവസം മുൻപ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്ന കുട്ടി പനിബാധിച്ചതിനെ തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.മാറ്റമില്ലാത്തതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡിഫ്ത്തീരിയയ്‌ക്കെതിരെ കൃത്യമായി പ്രതിരോധ  കുത്തിവെയ്‌പ്പെടുത്ത കുട്ടിക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.എന്നാൽ രോഗപ്രതിരോധ ശേഷി കുറവായതിനാലാണ് കുത്തിവെയ്പ്പ് എടുത്തിട്ടും രോഗം വരാൻ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഡിഫ്തീരിയ രോഗം സ്ഥിതീകരിച്ചിരിക്കുന്നതിനാൽ സമീപപ്രദേശങ്ങളിലുള്ളവരെല്ലാം പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം.വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കുത്തിവെയ്പ്പ് നൽകുമെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

കതിരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനെട്ടുപേർക്ക് പരിക്ക്

keralanews 18 persons injured in the attack of street dog

കൂത്തുപറമ്പ്:കതിരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനെട്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് ശേഷം കാരക്കുന്ന്,പുല്ല്യോട്, അഞ്ചാംമൈൽ, കുറ്റ്യേരിച്ചാൽ, പൊക്കായിമുക്ക്എന്നിവിടങ്ങളിൽവെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. കുറ്റ്യേരിച്ചാൽ സ്വദേശികളായ വി.രാജൻ(65),മാധവി(85),കതിരൂരിലെ റമീസ്(25),രാഘവൻ(75),മോഹനൻ(55),അജിത(45),അതുല്യ(17),മിനാൻ (15),പുല്ല്യോട് സ്വദേശി പ്രവീണ (35),കാരക്കുന്ന് സ്വദേശികളായ മുഹമ്മദ്(68),അഫ്സത്ത്(60),സി.കെ രാധ (53),ഷാഹിന(30),ഷാമിൽ(12),കെ.പി നിർമല(48),സതി(69),ബംഗാൾ സ്വദേശിയായ ബാബു സേട്ട്(20),മേലെ ചൊവ്വ കോട്ടനാട്ടിൽ ബാബു(60) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.മുഖത്തു കടിയേറ്റ മാധവിയെയും രാഘവനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുറ്റത്തും വഴിയിലും വെച്ചാണ്  എല്ലാവർക്കും കടിയേറ്റത്. പെയിന്റിങ് തൊഴിലാളിയായ ബാബു സേട്ടിന് പണിസ്ഥലത്തുവെച്ചാണ് കടിയേറ്റത്.നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.