കണ്ണൂർ:അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ആളുകളെ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനയെ നിയമിക്കുന്നു.യുവകർമ സേന എന്നപേരിലാണ് സേനയെ നിയമിക്കുക.പദ്ധതിയുടെ പ്രൊജക്റ്റും സാമ്പത്തിക സഹായവുമെല്ലാം ജില്ലാപഞ്ചായത്തിന്റേതാണ്.ട്രോമാ കെയർ,പ്രഥമ ശുശ്രൂഷ,പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനങ്ങൾ എന്നിവയാണ് പദ്ധതിയിലൂടെ നൽകുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ എല്ലാ പഞ്ചായത്തിൽ നിന്നുമുള്ള അഞ്ചുവീതം യുവാക്കൾക്ക് പരിശീലനം നൽകും.മൂന്നു യുവാക്കൾക്കും രണ്ടു യുവതികൾക്കുമാണ് പരിശീലനം നൽകുക.ഇങ്ങനെ പരിശീലനം നേടുന്നവരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലെയും പത്തുപേർക്ക് പരിശീലനം നൽകും.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണ് ഇവർക്കുള്ള പരിശീലന ചുമതല.മുനിസിപ്പൽ,പഞ്ചായത്ത് തലങ്ങളിൽ യുവജനക്ഷേമ ബോർഡിന്റെ യൂത്ത് കോ-ഓർഡിനേറ്റർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.അതോടൊപ്പം എല്ലാ കുടുംബശ്രീ യൂണിറ്റുകൾ വഴിയും അടിയന്തിര സാഹചര്യം നേരിടാനുള്ള പരിശീലനവും ബോധവൽക്കരണവും നൽകും.ഡിസംബറിൽ ജില്ലാതലത്തിലും ജനുവരിയിൽ പഞ്ചായത്തു തലത്തിലും പരിശീലനം പൂർത്തിയാക്കി ഫെബ്രുവരിയോടെ സേനയെ അണിനിരത്താൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ചേർത്തലയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം
ചേർത്തല:ചേർത്തല ദേശീയപാതയിൽ പതിനൊന്നാം മൈലിൽ വോൾവോ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.ഇന്ന് രാവിലെയാണ് അപകടം നടന്നത്.തണ്ണീർമുക്കം സ്വദേശി ഹരീഷ്,കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്.
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളിൽ നിന്നും സംഭാവന തേടും
തിരുവനന്തപുരം:ഓഖി ദുരിതബാധിതരുടെ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു.ഇതിലേക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.രാഷ്ട്രീയ പാർട്ടികളും സ്ഥാപനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഒരു ദിവസത്തെ വേതനമെങ്കിലും എല്ലാ ജീവനക്കാരും സംഭാവന നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മൽസ്യബന്ധനത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിർമിക്കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ഓഖി ദുരന്തത്തിൽ കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണും. ഡല്‍ഹിയില്‍ രാജ്‌നാഥ് സിങ്ങിന്‍റെ വസതിയിൽ വൈകിട്ട് അഞ്ചരയ്ക്കാണ് കുടിക്കാഴ്ച. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയർത്തണമെന്ന സർവ്വകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീരദേശ പോലീസിൽ 200 പേരെ നിയമിക്കുന്നതിൽ ഇവർക്ക് മുൻഗണന നൽകും.കടൽക്ഷോഭം കാരണം കടലിൽ പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക് ആഴ്ചയിൽ 2000 രൂപ നൽകും.ദുരന്തത്തിൽ മാനസികാഘാതം നേരിട്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകും.അടുത്ത വാർഷിക പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.
മുഴക്കുന്ന് മാമ്പറത്ത് നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു
ഇരിട്ടി:മുഴക്കുന്ന് മാമ്പറത്ത് നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു .മുഴക്കുന്ന് എസ്.ഐ രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിജനമായ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ,സ്റ്റീൽ കണ്ടയ്നറുകൾ,ആണികൾ, വെടിമരുന്ന്, നൂൽ,തുടങ്ങിയവ കണ്ടെത്തിയത്.ആൾപ്പാർപ്പില്ലാത്ത വീടിനു സമീപത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകൾ.ഇവ സമീപകാലത്ത് നിർമിച്ചതും ഉഗ്രസ്ഫോടന ശേഷി ഉള്ളതുമാണെന്ന് പോലീസ് പറഞ്ഞു.പോലീസിനൊപ്പം കണ്ണൂർ ബോംബ് സ്ക്വാർഡും തിരച്ചിലിൽ പങ്കെടുത്തു.
സംസ്ഥാനത്തെ നോൺ എ സി തീയേറ്ററുകളിൽ ജനുവരി മുതൽ സിനിമ റിലീസ് ഇല്ല
കൊച്ചി:സംസ്ഥാനത്തെ നോൺ എ സി തീയേറ്ററുകളിൽ ജനുവരി മുതൽ സിനിമ റിലീസ് ഇല്ല.ഇത് സംബന്ധിച്ചുള്ള സർക്കുലർ ഫിലിം ഡിസ്‌ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ പുറത്തിറക്കി.ഇതോടെ കേരളത്തിലെ എഴുപത്തഞ്ചോളം തിയ്യേറ്ററുകളിൽ റിലീസിംഗ് ഉണ്ടാകില്ല.വയനാട്,കോഴിക്കോട്,മലപ്പുറം,കണ്ണൂർ, കാഞ്ഞങ്ങാട് മേഖലകളിലാണ് ഏറ്റവും കൂടുതൽ നോൺ എ.സി തീയേറ്ററുകൾ ഉള്ളത്.അതേസമയം ബി ക്ലാസ് തീയേറ്റർ ഉടമകളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ,ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവർ പ്രതിഷേധവുമായി രംഗത്തുവന്നു.എന്നാൽ നോൺ എ.സി തീയേറ്ററുകളിലേക്ക് ആളുകൾ കയറുന്നില്ലെന്നും തീയേറ്ററുകളിൽ റിലീസിംഗ് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതായും വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.
പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
മലപ്പുറം:മലപ്പുറം പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു.പൊന്നാനി സ്വദേശി ഇ.സിജിത്തിനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ സിജിത്തിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അക്രമത്തിനു പിന്നിൽ പോപ്പുലർ ഫ്രന്റ് പ്രവർത്തകരാണെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു.
കേരള വനിതാ കമ്മീഷൻ അംഗങ്ങളും ജീവനക്കാരും ഒരു ദിവസത്തെ വേതനം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു
തിരുവനന്തപുരം:കേരള വനിതാ കമ്മീഷൻ അംഗങ്ങളും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനം ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ തുക കൈമാറി.
ജീവനക്കാരില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് എട്ടു ട്രെയിനുകൾ റദ്ദാക്കുന്നു
തിരുവനന്തപുരം:ആവശ്യത്തിന് ജീവനക്കാരില്ല എന്ന കാരണത്താൽ ശനിയാഴ്ച മുതൽ രണ്ടു മാസത്തേക്ക് സംസ്ഥാനത്ത് എട്ടു ട്രെയിനുകൾ റദ്ദാക്കുന്നു.മെമു, പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പാത അറ്റകുറ്റപ്പണിക്കായി പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിനു ലോക്കോ പൈലറ്റുമാരെ ലഭ്യമാക്കാനാണു മെമു, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നത്. കായകുളം പാതയിൽ ട്രാക്ക് റിന്യുവൽ മെഷീൻ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.കൊല്ലം-എറണാകുളം മെമു (രാവിലെ 7.45), എറണാകുളം-കൊല്ലം മെമു (രാവിലെ 5.50), കൊല്ലം-എറണാകുളം മെമു (രാവിലെ 11.10), എറണാകുളം-കൊല്ലം മെമ്മു (ഉച്ചയ്ക്ക് 2.40), എറണാകുളം-കായംകുളം പാസഞ്ചർ (12.00), കായകുളം-എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക് 1.30), കായകുളം-എറണാകുളം പാസഞ്ചർ (വൈകിട്ട് 5.10), എറണാകുളം-കായകുളം പാസഞ്ചർ (10.05) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ബേപ്പൂർ തുറമുഖത്ത് ബോട്ട് മറിഞ്ഞു;അഞ്ച് മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു
കോഴിക്കോട്:ബേപ്പൂർ തുറമുഖത്തിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട ബോട്ട് മറിഞ്ഞു.തീരത്തുനിന്നും മൂന്നു നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് ജലദുർഗയെന്ന മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അഞ്ചു മൽസ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് ബോട്ട് മറിയുകയായിരുന്നു.സമീപത്തെ ബോട്ടത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷിച്ചത്.ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
പേരാവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ ഓട്ടോ കത്തിച്ചു
പേരാവൂർ:പേരാവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ കത്തിച്ചു.വ്യാഴാഴ്ച പുലർച്ചെ ഒന്നരമണിയോടെ ആയിരുന്നു സംഭവം.ഡിവൈഎഫ്ഐ പേരാവൂർ മേഖലാ ട്രഷറർ പുതുശ്ശേരിയിലെ റഹീമിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തിനശിച്ചത്. ഓട്ടോയ്ക്ക് സമീപം കൂട്ടിലുണ്ടായിരുന്ന പക്ഷികളും പൊള്ളലേറ്റ് ചത്തു.തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുപറ്റി.വീടിന്റെ കഴുക്കോലുകളും ഭാഗികമായി നശിച്ചു.വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന റഹീമും കുടുംബവും സംഭവം അറിഞ്ഞിരുന്നില്ല.മുൻവശത്തെ വീട്ടുകാർ കണ്ടതിനാലാണ് വൻദുരന്തം ഒഴിവായത്.പേരാവൂർ ആശുപത്രി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറും ഓട്ടോതൊഴിലാളി യൂണിയൻ ടൌൺ യുണിറ്റ് സെക്രെട്ടറിയുമാണ് റഹിം.സംഭവത്തിൽ പ്രതിഷേധിച്ച് പേരാവൂർ ടൗണിലെ ഓട്ടോറിക്ഷകൾ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിവരെ പണിമുടക്ക് നടത്തി.സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.