ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണമുണ്ടായത്.അക്രമത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റു.സെറ്റിൽ മദ്യപിച്ചെത്തിയ നെടുമുടി സ്വദേശി പ്രിൻസ്,പുന്നമട സ്വദേശി അഭിലാഷ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇതുതടഞ്ഞതോടെ ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് സെറ്റിൽ നിന്നും പോയ ഇവർ തിരിച്ചു വീണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു.അണിയറ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത പോലീസ് അഭിലാഷ്,പ്രിൻസ് എന്നിവരെ അറസ്റ്റ് ചെയ്തു.
അഴീക്കോട് ഒലാടതാഴയിൽ വീടുകൾക്ക് നേരെ ആക്രമണം
അഴീക്കോട്:ഒലാടതാഴയിൽ ഡിവൈഎഐ പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിന് പിന്നാലെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു.സംഘർഷത്തിന്റെ തുടച്ചയായി ഉപ്പായിച്ചാലിലെ എസ്‌ഡിപിഐ പ്രവർത്തകരായ അബ്ദുൽ ലത്തീഫ്,റിഷാൽ എന്നിവരുടെ വീടുകൾ എറിഞ്ഞു തകർത്തു.സിപിഐഎം പ്രവർത്തകൻ മൈലാടത്തടത്ത് ഫഹദിന്റെ വീടിനു നേരെയും അക്രമമുണ്ടായി.അക്രമത്തിൽ ഫഹദിന്റെ വീടിന്റെ ചില്ലുകൾ തകർന്നു.ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഴീക്കോട് നോർത്തിൽ സിപിഐഎം ഇന്ന് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.രാവിലെ ആറു മുതൽവൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു
പറശ്ശിനിക്കടവ്:ഒരു മാസത്തോളമായി മുടങ്ങിക്കിടക്കുകയായിരുന്ന പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു.ഇതിനായി പുതിയ ബോട്ട് ഇന്നലെ മുതൽ സർവീസ് നടത്തിത്തുടങ്ങി.നിലവിലുണ്ടായിരുന്ന ബോട്ട് തകരാറായതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി വരികയാണ്.പറശ്ശിനിക്കടവ് ഉത്സവത്തിന്റെ സമയത്ത് ബോട്ട് സർവീസ് ഇല്ലാതിരുന്നത് തീർത്ഥാടകരെ വലച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് മാട്ടൂൽ-അഴീക്കൽ ബോട്ട് സർവീസും നിർത്തിവെച്ചിരുന്നു.ഇതോടെ ഈ റൂട്ടിനെ ആശ്രയിച്ചവരും യാത്രാക്ലേശം കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.ഈ റൂട്ടിലോടുന്ന ബോട്ട് നിരവധി തവണ അപകടത്തിൽപ്പെട്ടിരുന്നു.ചുഴലിക്കാറ്റ് സമയത്തും ഈ ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാത്ത ഇത്തരം ബോട്ടുകൾ പിൻവലിച്ച് ജലഗതാഗത വകുപ്പ് തന്നെ വളപട്ടണം പുഴയിൽ കൂടുതൽ ബോട്ടുകൾ ഓടിക്കണം എന്ന ആവശ്യം ശക്തമാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു.കോതച്ചിറ വെളുത്തേടത്ത് ബാലകൃഷ്ണൻ നായരുടെ മകൻ സുഭാഷാണ്(37) മരിച്ചത്.ഞായറാഴ്ച്ച രാവിലെ ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണത്തിനിടെയായിരുന്നു സംഭവം.ഇടഞ്ഞ ശ്രീകൃഷ്ണൻ എന്ന ആന രണ്ടാം പാപ്പനായി സുഭാഷിനെ തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം വയറിനു കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ അമല ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശ്രീകൃഷ്ണൻ ഇടഞ്ഞത് കണ്ട് തിടമ്പേറ്റിയിരുന്ന ഗോപീകണ്ണൻ എന്ന ആനയും രവികൃഷ്‍ണൻ എന്ന ആനയും വിരണ്ടോടി.ഗോപീകണ്ണന്റെ പുറത്തുണ്ടായിരുന്ന കീഴ്‌ശാന്തി മേലേടം ശ്രീഹരി നമ്പൂതിരി തിടമ്പുമായി താഴെ വീണു.ആന വിരണ്ടത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിരക്കിൽപെട്ട് നിരവധി ഭക്തർക്കും പരിക്കേറ്റു.
പാനൂർ ചെണ്ടയാട് നിന്നും ഏഴ് നാടൻ ബോംബുകൾ കണ്ടെടുത്തു
പാനൂർ:ചെണ്ടയാട് നിന്നും ഏഴ് നാടൻ ബോംബുകൾ കണ്ടെടുത്തു.ചെണ്ടയാട് കിഴക്ക് വയൽ സ്റ്റോൺ ക്രഷറിന് സമീപം പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഗോവണിപ്പടിയിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.ഒരു ബോംബ് വീടിന്റെ സമീപത്ത് കാണപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പാനൂർ എസ്.ഐ വി.കെ ഷൈജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബോംബ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി.അടുത്തകാലത്ത് നിർമിച്ചവയും ഉഗ്രസ്ഫോടന ശേഷി ഉള്ളതുമാണ് ബോംബുകളെന്നു പോലീസ് പറഞ്ഞു.
തളിപ്പറമ്പിൽ വീട്ടിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തളിപ്പറമ്പ്:കരിമ്പത്തു നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് കരിമ്പത്തെ വി.കെ സ്റ്റോർ ഉടമ അജീഷിന്റെ വീട്ടിൽ പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 1500 പാക്കറ്റ്(15 കിലോഗ്രാം) പാൻ ഉൽപ്പന്നങ്ങൾ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും ഞായറാഴ്ച രാവിലെയാണ് പുകയില ഉൽപ്പന്നങ്ങൾ കരിമ്പത്തെത്തിച്ചത്.ഇയാളുടെ കടയിൽ ദിനംപ്രതി നിരവധി ആളുകൾ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്താറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
വടകരയിൽ നിന്നും കാണാതായ മൊബൈൽ ഷോപ്പ് ഉടമയെയും ജീവനക്കാരിയെയും കോഴിക്കോട് നിന്നും പിടികൂടി
വടകര:വടകര ഓർക്കാട്ടേരിയിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് കാണാതായ മൊബൈൽ ഷോപ്പ് ഉടമ അംജദ്(23), ജീവനക്കാരി പ്രവീണ(32) എന്നിവരെ കണ്ടെത്തി.കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്.ആഴ്ചകളായി ഫ്‌ളാറ്റിൽ രഹസ്യമായി കഴിയുകയായിരുന്ന ഇരുവരെയും അതിസമർത്ഥമായാണ് അന്വേഷണ സംഘം പിടികൂടിയത്. ഫ്ലാറ്റിൽ താമസിച്ച് ഓൺലൈനായി ബിസിനസ് നടത്തി വരികയായിരുന്നു ഇവർ.കംപ്യൂട്ടറിൽ അതിവിദഗ്ദ്ധനായ അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ സിം കാർഡ് മാറ്റി ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിക്കൊണ്ടിരുന്നത്.നാട്ടിൽ ആരുമായും ഇവർ ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടെ ഒരു ഫോൺ നമ്പറിലേക്ക് വന്ന വിളിയിൽ സംശയം തോന്നിയ പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.സെപ്റ്റംബർ പതിനൊന്നിനാണ് അംജാദിനെ കാണാതാകുന്നത്.ഇയാൾക്കായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെ രണ്ടുമാസം കഴിഞ്ഞപ്പോൾ പ്രവീണയെയും കാണാതായി.ഇവർക്കായി ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസും ഫയൽ ചെയ്തിരുന്നു.ഇതിനിടെയാണ് രണ്ടുപേരും പിടിയിലാകുന്നത്.അംജാദ് നിർദേശിച്ച പ്രകാരമാണ് പ്രവീണ കടപൂട്ടി സ്ഥലം വിട്ടത്.കടപ്പൂട്ടി പ്രവീണ സ്കൂട്ടറുമായി വടകര സ്റ്റാന്റ് ബാങ്കിനടുത്ത് എത്തി സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് അംജാദിനൊപ്പം പോവുകയായിരുന്നു.ഏഴുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പ്രവീണ.സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസ് നടത്തുന്നതും ഒക്കെ എന്നാണ് അംജാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ:അഴീക്കോട് ഒലാടതാഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.മിഥുൻ,റെനീസ് എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ ആദ്യം കണ്ണൂരിലെ സ്വകാര്യ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
പൊള്ളാച്ചിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികൾ മരിച്ചു
പാലക്കാട്:മലയാളികൾ സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു.അങ്കമാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.മൂന്നുപേരുടെ മൃതദേഹം രാവിലെ തന്നെ കനാലിൽ നിന്നും കണ്ടെടുത്തിരുന്നു.വിശദമായ തിരച്ചിലിൽ വൈകുന്നേരത്തോടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം നാലായി.മൂന്നാറിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന അഞ്ചംഗ മലയാളി സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.അങ്കമാലി സ്വദേശികളായ ജിതിൻ ജോയ്,ജാക്സൺ,അമൽ,ലിജോ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ആൽഫിയെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കട്ടപ്പനയിൽ എട്ടു ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നത് തന്റെയോ ഭർത്താവിന്റെയോ നിറമില്ലെന്ന കാരണത്താലെന്ന് കുഞ്ഞിന്റെ അമ്മ
കട്ടപ്പന:കട്ടപ്പന കാഞ്ചിയാർ മുരിക്കാട്ടുകുടിയിൽ എട്ടു ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നത് തന്റെയോ ഭർത്താവിന്റെയോ നിറം കുഞ്ഞിനില്ലാത്തതിനാലെന്ന് കുഞ്ഞിന്റെ മാതാവ് സന്ധ്യയുടെ വെളിപ്പെടുത്തൽ.കുഞ്ഞിന്റെ നിറം വെള്ളയാണ്.താനും ഭർത്താവും കറുത്തിരിക്കുന്നതിനാൽ ഭർത്താവ് ബിനുവിന് സംശയം തോന്നുമോ എന്ന ഭയത്താലാണ് കൊലപാതകം നടത്തിയതെന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവംബർ മുപ്പതിനാണ് സന്ധ്യ ആൺകുഞ്ഞിന് ജന്മം നൽകിയത്.ആറുദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ബുധനാഴ്ചയാണ് ഇവർ വീട്ടിലെത്തിയത്.പിറ്റേദിവസം കുഞ്ഞിനെ കുളിപ്പിച്ച ശേഷം സന്ധ്യയുടെ അമ്മ തുണി കഴുകാൻ പോയി.ഈസമയത്താണ് സന്ധ്യ കട്ടിലിലുണ്ടായിരുന്ന വെള്ളത്തുണി ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.പിന്നീട് ഭർത്താവിനെ ഫോണിൽ വിളിച്ചു കുഞ്ഞിന് അനക്കമില്ലെന്നു അറിയിക്കുകയായിരുന്നു.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു.തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.കുഞ്ഞിന്റെ കഴുത്തിലെ പാടുകളും ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സന്ധ്യ കൊലപാതകകുറ്റം സമ്മതിക്കുകയായിരുന്നു.