തിരുവനന്തപുരം:ട്രെഷറിയിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.25 ലക്ഷത്തിന് മുകളിൽ തുക പിൻവലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്‌പ്പാ എടുക്കുന്നതിനുള്ള നിയന്ത്രണം ഒഴിവായ സാഹചര്യത്തിലാണ് നടപടിയെന്നും വ്യക്തമാക്കി.കേന്ദ്രം അനുവാദം നൽകിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. ആകെ 18,939 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ട്രെഷറിയിൽ നിന്നും ശമ്പളം,ക്ഷേമാനുകൂല്യങ്ങൾ,സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള സ്വന്തം പണം പിൻവലിക്കൽ എന്നിവയൊഴികെയുള്ളതിനു നേരത്തെ മുൻകൂർ അനുവാദം വേണ്ടിയിരുന്നു.വായ്‌പ്പാ എടുക്കാനുള്ള സാഹചര്യം ഉണ്ടായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്ക് മുൻഗണന നൽകി പാസ്സാക്കും.ഇപ്പോഴുണ്ടായ അനുഭവം ധനകാര്യ വകുപ്പിന് വലിയ പാഠമാണ്.ഇനി കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി
തളിപ്പറമ്പ്:തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭാ അധികൃതര്‍ നടത്തിയ റെയ്ഡില്‍ 20 കിലോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി. നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടന്നത്. 40 ഓളം സ്ഥാപനങ്ങളിൽ ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് കാരി ബാഗുകൾ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ജില്ലയെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിബാഗുകള്‍ നല്‍കുന്നത് വിലക്കിയിരുന്നതാണ്.
കടലിൽ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.നിലവിൽ ശാന്തമായി കാണപ്പെടുന്ന കടൽ ഏതു നിമിഷവും പ്രക്ഷുബ്ധമാകാൻ ഇടയുള്ളത് കൊണ്ട് കടലിൽ പോകാതെ മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:ഡോക്റ്റർമാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടത്തിൽ അത്യാഹിതം,ലേബർ റൂം,ഐസിയു,എമർജൻസി ഓപ്പറേഷൻ തീയേറ്റർ എന്നിവിടങ്ങളിൽ സമരമുണ്ടാകില്ല.കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിൽ നേതാക്കളും നടത്തിയ ചർച്ചയിൽ വിഷയം അടുത്ത മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.എന്നാൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തില്ലെന്നും അതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.യു.ആർ രാഹുൽ പറഞ്ഞു.
പത്തനംതിട്ടയിലും കൊല്ലത്തും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
പത്തനംതിട്ട:പത്തനംതിട്ട,കൊല്ലം ജില്ലകളിലെ വിവിധപ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.കുളത്തൂപ്പുഴ,ആര്യങ്കാവ്,കോന്നി,കൊട്ടാരക്കര,തെന്മല,തിരുവല്ല,കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനം മൂന്നു സെക്കൻഡുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ.നിരവധി വീടുകളുടെ ഓടുകൾ ഇളകി വീണു.ഭൂകമ്പ മാപിനിയിൽ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടയ്ക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം.കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു;ഇന്ന് ഹർത്താൽ
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു.സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ് സാജുവിനാണ് വെട്ടേറ്റത്.ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇരുപതോളംപേർ ചേർന്നാണ് സാജുവിനെ അക്രമിച്ചതെന്നാണ് വിവരം.ബുധനാഴ്ച രാത്രി ഒൻപതുമണിയോട് കൂടി ഇടവക്കോട് ജംഗ്ഷനിലായിരുന്നു സംഭവം.സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന സാജുവിനെ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവർ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്.സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്.
പയ്യന്നൂരിൽ സിപിഎം-ലീഗ് സംഘർഷം;മൂന്നുപേർക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂർ കവ്വായിയിൽ സിപിഎം-ലീഗ് സംഘർഷം.സംഘർഷത്തെ തുടർന്ന് മൂന്നു ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു.അഞ്ചു വീടുകൾ തകർത്തു.പരക്കെ ബോംബേറുമുണ്ടായി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പയ്യന്നൂർ സിഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.
ചങ്ങരംകുളം ദുരന്തം;മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുനൽകും
ചങ്ങരംകുളം (മലപ്പുറം): നരണിപ്പുഴയിൽ തോണി മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാതെ ഇൻക്വസ്റ്റ് നടപടികൾ മാത്രം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.നരണിപ്പുഴയിലെ കോൾപാടത്ത് തോണി മറിഞ്ഞ് ആറു വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. കോൾപാടത്തെ താത്കാലിക ബണ്ടു പൊട്ടി വെള്ളമൊഴുകുന്നതു കാണാൻ തോണിയിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്.തോണി തുഴഞ്ഞിരുന്ന വേലായുധൻ, നരണിപ്പുഴ വെള്ളക്കടവിൽ സുലൈമാന്റെ മകൾ ഫാത്തിമ,പനമ്പാട് നെല്ലിക്കൽത്തറയിൽ ശ്രീനിവാസന്റെ മകൾ ശിവഗി എന്നിവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.കുട്ടികളെല്ലാം ബന്ധുക്കളും അയൽവാസികളുമാണ്.
മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് 6 വിദ്യാർഥികൾ മരിച്ചു
ചങ്ങരംകുളം:ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയിൽ തോണി മറിഞ്ഞ് ബന്ധുക്കളായ ആറു വിദ്യാർഥികൾ മരിച്ചു.രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി.പ്രസീന(13), വൈഷ്ണ(20), ജെനീഷ(11), ആദിനാഥ്(14), പൂജ(13), അഭിദേവ് (8) എന്നിവരാണ് മരിച്ചത്.വള്ളം തുഴഞ്ഞ മാപ്പാനിക്കൽ വേലായുധനും 13 വയസുകാരിയായ ഫാത്തിമയും ഉൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. വേലായുധനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം. പൊന്നാനിയിൽ കായലിനോടു ചേർന്നുള്ള കോൾ പാടത്ത് ബണ്ട് തകർന്നിരുന്നു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ഒത്തുചേർന്ന കുട്ടികൾ ബന്ധുവായ വേലായുധന്‍റെ സഹായത്തോടെ വള്ളം വാടകയ്ക്കെടുത്ത് ബണ്ട് തകർന്നത് കാണാൻ പോകുകയായിരുന്നു. കുത്തൊഴുക്കിൽപെട്ട വള്ളം ഉലഞ്ഞതിനു ശേഷം മറിയുകയായിരുന്നു. ബണ്ട് പരിസരത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഗർഭിണിയും കുഞ്ഞും മരിച്ചു;തലശ്ശേരി ഗവ.ആശുപത്രിയിൽ സംഘർഷം
തലശ്ശേരി:പ്രസവത്തിനെത്തിച്ച പൂർണ്ണ ഗർഭിണിയും കുഞ്ഞും മരിച്ചതിനെ തുടർന്ന് തലശ്ശേരി ഗവ.ആശുപത്രിയിൽ സംഘർഷം.ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ അപായപ്പെട്ടതെന്ന് ആരോപിച്ചു ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു.തിങ്കളാഴ്ചയാണ് കൂത്തുപറമ്പ് വട്ടിപ്രം സ്വദേശിനിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ആശുപത്രിയിലെത്തിച്ച യുവതിയുടെ നില ഗുരുതരമായിട്ടും ജീവനക്കാർ വേണ്ട ചികിത്സ നല്കാൻ തയ്യാറായില്ല എന്നാണ് ബന്ധുക്കളുടെ പരാതി.ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടും അതിന് ആശുപത്രി അധികൃതർ തയ്യാറായില്ല എന്നും പരാതിയിൽ പറയുന്നു.അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രക്തസമ്മർദം വർധിച്ചതാണ് മരണകാരണമെന്നുമാണ് അധികൃതർ പറയുന്നത്.പിന്നീട് തലശ്ശേരി എംഎൽഎ എ.എൻ ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയതോടെയാണ് രംഗം ശാന്തമായത്.ഇതിനു ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ബന്ധുക്കൾ തയ്യാറായത്.