തിരുവനന്തപുരം:മോട്ടോർ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്.ഓട്ടോറിക്ഷ,ലൈറ്റ് മോട്ടോർ വാഹനങ്ങൾ,ലോറി,സ്വകാര്യ-കെഎസ്ആർടിസി ബസുകൾ,ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ,സ്പെയർപാർട്സ് വിൽപ്പന സ്ഥാപനങ്ങൾ എന്നിവ പണിമുടക്കുമെന്നു മോട്ടോർ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.മോട്ടോർ വാഹന ഭേദഗതി ബിൽ നിയമവിരുദ്ധമാണെന്നും സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് സമരം.
എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്കൂൾ പൂട്ടാൻ ഉത്തരവ്
തിരുവനന്തപുരം:എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവർത്തിക്കുന്ന പീസ് ഇന്റർനാഷണൽ സ്കൂൾ പൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്.മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ കളക്റ്ററുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി.സ്കൂൾ പൂട്ടി ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ മറ്റു സ്കൂളുകളിൽ ചേർക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നതെന്നാണ് പരാതി.ഇതേതുടർന്ന് സ്കൂൾ പ്രിൻസിപ്പൽ,അഡ്മിനിസ്ട്രേറ്റർ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.വിദേശത്തുള്ള സ്കൂൾ എംഡി അക്ബറിനെ വിദേശത്തു നിന്നും നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് തുടരുകയാണ്.കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴിൽ പീസ് ഇന്റർനാഷണൽ എന്ന പേരിൽ പത്തിലധികം സ്കൂളുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.സർക്കാരിന്റെ ഈ നടപടി പീസ് ഇന്റർനാഷനലിന്റെ മറ്റു സ്കൂളുകൾക്കും ബാധകമാകുമോ എന്ന കാര്യം അടുത്തദിവസം പുറത്തിറങ്ങുന്ന ഉത്തരവിൽ വ്യക്തമാകും.വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ എൻ സി ഇ ആർ ടി,സി ബി എസ് ഇ,എസ് സി ഇ ആർ ടി എന്നിവ നിർദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
ആർ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരി അന്തരിച്ചു
കൊല്ലം:കേരളാ കോൺഗ്രസ് ബി അധ്യക്ഷൻ ആർ.ബാലകൃഷ്ണ പിള്ളയുടെ ഭാര്യയും കെ.ബി ഗണേഷ്‌കുമാർ എംഎൽഎയുടെ അമ്മയുമായ വത്സലകുമാരി(70) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ന് രാവിലെയാണ് വത്സലകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബിന്ദു,ഉഷ എന്നിവരാണ് മറ്റു മക്കൾ. സംസ്ക്കാരം നാളെ.
വാഹനരജിസ്ട്രേഷൻ കേസ്;സുരേഷ്‌ഗോപിയുടെ അറസ്റ്റ് പത്തുദിവസത്തേക്ക് കൂടി തടഞ്ഞു
കൊച്ചി:പുതുച്ചേരി വാഹനരജിസ്ട്രേഷൻ കേസിൽ നടനും എംപിയുമായ സുരേഷ്‌ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി പത്തുദിവസത്തേക്ക് കൂടി തടഞ്ഞു.സുരേഷ് ഗോപി നികുതി വെട്ടിച്ചു കേരളത്തിൽ വാഹനം ഉപയോഗിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്ന് സുരേഷ്‌ഗോപിയുടെ അഭിഭാഷകൻ അറിയിച്ചു.മുൻകൂർ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു
കൊച്ചി:ഐഎസ്എലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.അതേസമയം ഐഎസ്എൽ നാലാം സീസണിൽ ടീമിന്റെ മോശം പ്രകടനമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.2017 ജൂലൈ 14നാണ് മ്യൂളസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തത്.നാളെ കൊച്ചിയിൽ എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരത്തിൽ സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോ ടീമിനെ ഒരുക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം ക്യാന്പിൽ അസ്വാരസ്യങ്ങളുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണു റെനിയുടെ രാജിയെന്നാണു കരുതുന്നത്.പുതുവത്സര തലേന്ന് ബെംഗളൂരുവിനോടെ 3-1 ന് ദയനീയമായി തോറ്റതും രാജിക്ക് കാരണമായതായാണ് സൂചന.നിലവിൽ കളിച്ച ഏഴു മത്സരങ്ങളിൽ ടീമിനു ജയിക്കാനായത് ഒരെണ്ണത്തിൽ മാത്രമാണ്. രണ്ടെണ്ണത്തിൽ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
കണ്ണൂരിൽ നാടൻകലകളുടെ ഉത്സവം ഈ മാസം ആറുമുതൽ
കണ്ണൂർ:കണ്ണൂർ: സംസ്ഥാനത്തെ പരമ്പരാഗത -നാടോടി-അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന “ഉത്സവം 2018′ ആറു മുതൽ 12 വരെ സംസ്ഥാനത്തെ വിവിധ വേദികളിലായി അരങ്ങേറും. ഉത്സവം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആറിന് വൈകുന്നേരം ആറിന് കണ്ണൂർ ടൗൺ സ്ക്വയറിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൈതൃകകലകൾ അവതരിപ്പിച്ചുവരുന്ന 10 ആചാര്യന്മാരെ വേദിയിൽ ആദരിക്കും.പതിനാലു ജില്ലകളിലും ഉത്സവം അരങ്ങേറും.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ മുഖേനയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.കണ്ണൂർ ജില്ലയിൽ ടൗൺ സ്ക്വയറിലും പയ്യാമ്പലം പാർക്കിലുമായി വേലകളി, നാടൻവാദ്യം, ചവിട്ട് നാടകം, അയ്യപ്പൻതീയാട്ട്, കളമെഴുത്ത് പാട്ട്, വട്ടപ്പാട്ട്, ഒപ്പന, ഉരളിക്കൂത്ത്, ചരട് പിന്നിക്കളി, മാർഗംകളി, നാടൻപാട്ട്, അഷ്ടപദി, കോരകനൃത്തം, നോക്കുപാവക്കളി, അലാമികളി, വിൽപ്പാട്ട്, പൂപ്പാട് തുള്ളൽ, പടയണി, കാക്കരശിനാടകം, ചെറുനീലിയാട്ടം, ചിമ്മാനക്കളി, കരകനൃത്തം, മയിലാട്ടം തുടങ്ങിയവയാണ് ഉത്സവം പരിപാടിയുടെ ഭാഗമായി അരങ്ങേറുക.
ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു
ചെറുവത്തൂർ:ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ ഒരുമണിയോടെ ചെറുവത്തൂർ പയ്യങ്കിയിലാണ് അപകടം നടന്നത്.കാടാങ്കോട്ടെ രാജന്റെ മകൻ ജിഷ്ണുരാജ്(19) ആണ് മരിച്ചത്.സുഹൃത്ത് വിപിനെ(20) ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പടന്ന മുണ്ട്യ ക്ഷേത്രത്തിൽ ഒറ്റക്കോല മഹോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷ്ണു മരണത്തിനു കീഴടങ്ങുകയായിരുന്നു.
ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റി ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കുന്നു;തീരുമാനം ഇന്നുണ്ടായേക്കും
പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കാൻ തീരുമാനം.ഇക്കാര്യം അംഗീ കരിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് ചേരും. പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ മുൻ ദേവസ്വം ബോർഡിന്റെ കാലത്താണ് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം എന്നതിന് പകരം ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്ന പേര് സ്വീകരിച്ചത്.പേരുമാറ്റിയ നടപടിക്കെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. പ്രയാറിന്റെ മാത്രം താൽപ്പര്യപ്രകാരമാണ് പെരുമാറ്റിയതെന്നും ആരോപണമുയർന്നിരുന്നു.എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് അനുകൂലമാകുന്നതിനു പെരുമാറ്റം ആവശ്യമാണെന്നായിരുന്നു പ്രയാറിന്റെ വിശദീകരണം.അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും അയ്യപ്പക്ഷേത്രം ശബരിമലയിൽ മാത്രമാണെന്നും അന്ന് വിശദീകരിച്ചിരുന്നു.എന്നാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.തുടർന്നുള്ള നിയമ നടപടികളിലും ഔദ്യോഗിക രേഖകളിലും ശബരിമല ക്ഷേത്രത്തിന്റെ പേര് ധർമശാസ്താ ക്ഷേത്രം എന്നായിരിക്കും.
സർവകലാശാലകളുടെ സാമ്പത്തിക നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നു
തിരുവനന്തപുരം:സർവകലാശാലകളുടെ സാമ്പത്തിക നിയന്ത്രണം സർക്കാർ ഏറ്റെടുക്കുന്നു.സർവ്വകലാശാലകൾ സ്വന്തം നിലയ്ക്ക് ചെയ്തു വന്നിരുന്ന പദ്ധതിയേതര വിഹിതത്തിലെ ഇടപാടുകൾ ഇനി മുതൽ ട്രെഷറിവഴിയായിരിക്കും നടത്തുക. കേരളസർവ്വകലാശാലയിൽ മാറ്റങ്ങൾ ജനുവരി മുതൽ നടപ്പിലാക്കി.മറ്റു സർവകലാശാലകളിൽ നടപടികൾ ഉടൻതന്നെ പൂർത്തിയാക്കും. സർവകലാശാലകളിൽ കൂടി നടത്തുന്ന ചെറിയ തുകയുടെ വിനിമയം പോലും സർക്കാർ അറിഞ്ഞേ നടക്കാവൂ എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.സർവകലാശാലകളിൽ ട്രെഷറി നിയന്ത്രണം വരുന്നതോടെ സർക്കാർ ഗ്രാന്റിൽ ഗണ്യമായ കുറവ് വരും.ശമ്പളം,പെൻഷൻ,പരീക്ഷ നടത്തിപ്പ് അടക്കമുള്ള അക്കാദമിക്ക് കാര്യങ്ങൾ,വികസന പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം കൂടി സർക്കാർ നൽകുന്ന ഗ്രാന്റാണ് പദ്ധതിയേതര ഫണ്ട്.പലപ്പോഴും സർക്കാർ നൽകുന്ന ഈ ഫണ്ടിൽ 60-70 ശതമാനം മാത്രമേ സർവകലാശാലകൾക്ക് ചിലവാകാറുള്ളൂ. എന്നാൽ ചിലവ് സംബന്ധിച്ച് പലപ്പോഴും പെരുപ്പിച്ച കണക്കുകളാണ് ധനവകുപ്പിന് സർവ്വകലാശാലകൾ നൽകുന്നത്.പണം ട്രെഷറിയിലേക്ക് മാറുന്നതോടെ യഥാർത്ഥ ചിലവ് സർക്കാരിന് കൃത്യമായി അറിയാനാകും. തുടർവർഷങ്ങളിലേക്കുള്ള ഗ്രാന്റ് അതനുസരിച്ചായിരിക്കുമ്പോൾ തുകയിൽ ഗണ്യമായ കുറവ് വരും.ഫലത്തിൽ സർവ്വകലാശാലകൾ സർക്കാർ സ്ഥാപനങ്ങളായി മാറും.
ഓഖി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.ഇതിൽ മൂന്നുപേർ മലയാളികളാണ്.വിഴിഞ്ഞം സ്വദേശി ജെറോം,പൂന്തുറ സ്വദേശി ഡെൻസൺ,പുല്ലുവില സ്വദേശി സിറിൽ മിറാൻഡ എന്നിവരെയും മൂന്നു തമിഴ്‌നാട് സ്വദേശികളെയുമാണ് തിരിച്ചറിഞ്ഞത്.ഡി എൻ എ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.