കണ്ണൂർ:ജില്ലയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ നിർദേശം.ജില്ലാ പദ്ധതി കരട് രേഖയിന്മേൽ നടന്ന ചർച്ചയിലാണ് നിർദേശം.ദേശീയപാതകളടക്കം ജില്ലയിലെ പ്രധാന റോഡുകളിൽ ഓരോ പതിനഞ്ചു കിലോമീറ്ററിലും വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാനും നിർദേശമുണ്ട്.സ്ത്രീകൾക്ക് മുലയൂട്ടുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യം,കോഫീ ഷോപ്പ്,വൈഫൈ സൗകര്യം എന്നിവയും ഇവിടെ ലഭ്യമാക്കും.പൊതുമരാമത്തു വകുപ്പ്, ദേശീയപാത വിഭാഗം,ആർ ടി എ,പോലീസ് എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധ സമിതി ഒരാഴ്ചയ്ക്കകം പ്രാഥമിക നിർദേശം സമർപ്പിക്കും.കാലപ്പഴക്കം കാരണം ജീർണ്ണിച്ച വാസയോഗ്യമല്ലാത്ത വീടുകൾ പൊളിച്ച് പുതുക്കിപ്പണിയാൻ പ്രത്യേക ഭവന പദ്ധതി രൂപീകരിക്കണമെന്ന് സാമൂഹിക ക്ഷേമം-പാർപ്പിടം ഉപസമിതി നിർദേശിച്ചു.ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ നടന്ന സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.ടി.വി രാജേഷ് എംഎൽഎ,മേയർ ഇ.പി ലത,കലക്റ്റർ മിർ മുഹമ്മദലി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.പി ദിവ്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി ജയബാലൻ,വി.കെ സുരേഷ് ബാബു,ടി.ടി റംല,കെ.ശോഭ,ജില്ലാ പാലുണ്ണിങ് ഓഫീസർ കെ.പ്രശാന്തൻ,ജില്ലാ പഞ്ചായത്തു ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒൻപതാം സ്ഥാനത്ത് വളപട്ടണം പോലീസ് സ്റ്റേഷനും
കണ്ണൂർ:രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒൻപതാം സ്ഥാനത്ത് കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനും.കേരളത്തിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ട ഏക സ്റ്റേഷനും വളപട്ടണമാണ്.കേന്ദ്ര അഭയന്തര മന്ത്രാലയത്തിന്റെ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.കേസുകൾ തീർപ്പാക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലുമുള്ള വേഗത, പൊതുജനങ്ങളോടുള്ള പെരുമാറ്റം, ക്രമസമാധാന പാലനം തുടങ്ങി 30 കാര്യങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. അവസാന നിമിഷം വരെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വളപട്ടണം അവസാന നിമിഷമാണ് ഒമ്പതാം സ്ഥാനത്തേക്ക് പോയത്.മണൽക്കടത്തിനെതിരെയുള്ള നടപടികളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമാണ് വളപട്ടണം പോലീസിനെ ശ്രദ്ധേയമാക്കിയത്.പോലീസുകാരുടെ ജനകീയ ഇടപെടലുകളാണ് മറ്റൊരു ഘടകം.സാമൂഹ്യ ദ്രോഹികള്‍ക്കെതിരേയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനെതിരേയും കൈക്കൊണ്ട ചില നിലപാടുകള്‍ വളപട്ടണം പോലീസിനു ജനകീയ മുഖം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഓണം, പെരുന്നാള്‍, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ പരിപാടികളില്‍ നിര്‍ധനരും പാവങ്ങളുമായവരെ സഹായിക്കാന്‍ എസ്ഐ ശ്രീജിത്ത് കൊടേരിയും സിഐ എ. കൃഷ്ണനും മറ്റു പോലീസ് ഉദ്യോഗസ്ഥരും മുന്‍ നിരയില്‍ ഉണ്ടാവാറുണ്ട്.രണ്ടുവര്‍ഷം മുന്‍പ് ശ്രീജിത്ത് കൊടേരി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വളപട്ടണം സ്റ്റേഷന്‍റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീടുണ്ടായത്.വളപട്ടണം പോലീസ് സ്റ്റേഷനെ ദേശീയ അംഗീകാരത്തിന്റെ പട്ടികയിലെത്തിച്ചതിന്റെ നേട്ടം എസ്‌ഐ ശ്രീജിത്ത് കോടേരിക്കും സഹപ്രവർത്തകർക്കും അവകാശപ്പെട്ടതാണ്. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട സ്റ്റേഷനുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു.ആറുമാസക്കാലം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.ജനങ്ങളിൽ നിന്നുള്ള അഭിപ്രായവും സ്വീകരിച്ചു.ഇങ്ങനെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്.
പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ
കൊച്ചി:പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ.എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്കിടെയാണ് പരാതിക്കാരി ആവശ്യമുന്നയിച്ചത്. തന്‍റെ പേര് നടൻ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.തുടർന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് കോടതിയിൽ ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിക്കുകയും ചെയ്തു. ഉണ്ണിമുകുന്ദൻ സിനിമ മേഖലയിലുള്ള യുവതിയെ വീട്ടിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് 28 നു ഉച്ചകഴിഞ്ഞു 3.30 നു നടന്‍റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ വച്ച് മാനഭംഗ ശ്രമം നടന്നുവെന്നാണ് പരാതി.അതേസമയം, സിനിമാ ജീവിതം തകർക്കാനും തന്നെ അപമാനിക്കാനും മറ്റു ചിലരുമായി ഗൂഢാലോചന നടത്തി യുവതി കള്ളക്കേസ് ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നത്. തിരക്കഥ വായിച്ചു കേൾപ്പിക്കാനാണെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്.എന്നാൽ തിരക്കഥ അപൂർണ്ണമായതിനാൽ ആ സിനിമ നിരസിക്കുകയായിരുന്നു.അതിനുള്ള പകയാണ് യുവതിക്ക് തന്നോടുള്ളതെന്നും ഉണ്ണിമുകുന്ദന്റെ പരാതിയിൽ പറയുന്നു.പിന്നീട് യുവതി ഫോണിൽ വിളിച്ചു തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉണ്ണി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.അതിനു ശേഷം പെൺകുട്ടിയുടെ അഭിഭാഷകനാണെന്നു പരിചയപ്പെടുത്തി ഒരാൾ തന്നെ വിളിച്ചിരുന്നുവെന്നും പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലാത്തപക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഭീഷണിപ്പെടുത്തിയതായും ഉണ്ണി പറയുന്നു.
ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്.ചികിത്സാ റീ ഇമ്പേഴ്സമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് സുരേന്ദ്രന്റെ പരാതിയിലുള്ളത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.എന്നാൽ ഇതെല്ലം നിഷേധിച്ചു മന്ത്രി രംഗത്തെത്തി.മുൻമുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാം പിന്തുടരുന്ന രീതിതന്നെയാണ് താനും പാലിച്ചതെന്നും മന്ത്രിയെന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയോ റീ ഇമ്പേഴ്സ്മെന്റ് നേടുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയതെന്നും മന്ത്രി പറഞ്ഞു.
കൺസ്യൂമർ ഫെഡിന്റെ മുഴുവൻ മദ്യശാലകളിലും സ്ത്രീജീവനക്കാരെ നിയമിക്കാൻ തീരുമാനം
തിരുവനന്തപുരം:കൺസ്യൂമർ ഫെഡിന്റെ മുഴുവൻ മദ്യശാലകളിലും സ്ത്രീജീവനക്കാരെ നിയമിക്കാൻ ഭരണസമിതി തീരുമാനം.ഇതിനായി കൺസ്യൂമർ ഫെഡിലെ വനിതാ ജീവനക്കാരോട് ഓപ്ഷൻ ചോദിച്ചിട്ടുണ്ട്.അവർ തയ്യാറാകുകയാണെങ്കിൽ 39 മദ്യശാലകളിലും ഇവരെ നിയമിക്കാനാണ് തീരുമാനം. വിദേശമദ്യശാലകളിൽ സ്ത്രീകളെ നിയമിക്കരുതെന്ന് അബ്കാരി നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു.എന്നാൽ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ഒരു സ്ത്രീ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.നിയമനത്തിൽ വിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ഹർജി ഒത്തുതീർപ്പാക്കി.2306 ജീവനക്കാരാണ് കൺസ്യൂമർ ഫെഡിലുള്ളത്.ഇവരിൽ 1700 പേരും സ്ത്രീകളാണ്.മദ്യശാലകളിൽ നിയമിക്കപ്പെടുന്ന സ്ത്രീകൾക്ക് പ്രതിദിനം 275 രൂപ അധികം ലഭിക്കും.ഇത് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളിൽ നിന്നും ഓപ്ഷൻ തേടിയിരിക്കുന്നത്.
രാഷ്ട്രീയ അക്രമക്കേസിലെ പ്രതി പൂനെയിൽ പിടിയിൽ
തലശ്ശേരി:രാഷ്ട്രീയ അക്രമക്കേസിലെ പ്രതി പൂനെയിൽ പിടിയിൽ.മണോളിക്കാവിനു സമീപം നടന്ന സിപിഎം-ബിജെപി അക്രമത്തിൽ ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഇല്ലത്തുത്താഴെ രമിത്താണ് പിടിയിലായത്.ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.പൂനെ വിമാനത്താവളത്തിൽവെച്ചാണ് ഇയാൾ പിടിയിലായത്.കേസിൽ പ്രതിയായ രമിത്ത് പിന്നീട് വിദേശത്തേക്ക് പോയി.ഇതിനെ തുടർന്നാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.പിടിയിലായ രമിത്തിനെ കൊണ്ടുവരാൻ തലശ്ശേരി പോലീസ് പുനെയിലേക്ക് തിരിച്ചു.
ഇരിട്ടി വിളക്കോട് വളവിൽ ഗുഡ്സ് ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
ഇരിട്ടി:ഇരിട്ടി വിളക്കോട് വളവിൽ ഗുഡ്സ് ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്.അപകടത്തെത്തുടര്‍ന്ന് ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അപകടത്തില്‍ മാനന്തവാടി സ്വദേശി മൊയ്തീന്‍(52), പാലപ്പുഴ സ്വദേശി വില്‍സണ്‍(40), പയ്യാവൂര്‍ സ്വദേശിനി ചന്ദ്രിക (47) കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മൊയ്തീന്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസും എതിർദിശയിൽ വരികയായിരുന്ന ഗുഡ്‌സ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.റോഡരികിലെ കുഴിയും വളവും കാരണം സ്ഥിരമായി ഇവിടെ അപകടം ഉണ്ടാകുന്ന മേഖലയാണ്.
സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാൾ പിടിയിൽ
ശ്രീകണ്ഠപുരം:ചെമ്പേരി,പയ്യാവൂർ,ശ്രീകണ്ഠപുരം ഭാഗങ്ങളിലെ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാൾ പിടിയിൽ.പയ്യാവൂർ മരുതുംചാലിലെ കൂടക്കാട്ടിൽ സിബി മാത്യുവിനെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും നിരവധി പായ്ക്കറ്റ് കഞ്ചാവും 40,000 രൂപയും പിടിച്ചെടുത്തു.വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വർഷങ്ങളായി ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിവരികയാണ്. വീരാജ്പേട്ടയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നതെന്ന് എക്‌സൈസ് ഓഫീസർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർ കെ.ജി മുരളീദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.വി അഷ്‌റഫ്,പി.വി പ്രകാശൻ,ടി.വി മധു, പി.സുരേഷ്,ടി.വി ഉജേഷ്,എം.എ ഷഫീക്ക്,കേശവൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വൈക്കത്ത് ഹോട്ടലിൽ വൻ തീപിടിത്തം
വൈക്കം:വൈക്കത്ത് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ വൻ തീപിടുത്തം.രാവിലെ എട്ടുമണിയോടെയാണ് വൈക്കം നഗരത്തിൽ കച്ചവടസ്ഥാപനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആനന്ദഭവൻ ഹോട്ടലിൽ തീപിടുത്തമുണ്ടായത്.ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഹോട്ടലിന് സമീപത്തായി നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.അടുക്കളയിൽ നിന്നും തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
സംസ്ഥാന സ്കൂൾ കലോത്സവം ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തില്ല; പകരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൽഘാടനം നിർവഹിക്കും
തൃശൂർ:സംസ്ഥാന സ്കൂൾ കലോത്സവം ഉൽഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല.സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാലാണ് ഉൽഘാടനത്തിനു എത്താൻ സാധിക്കാത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉൽഘാടനം ചെയ്യും.അൻപത്തിയെട്ടാമത് സ്കൂൾ കലോത്സവത്തിനാണ് ഇന്ന് തൃശ്ശൂരിൽ തിരി തെളിയുന്നത്.58 കലാധ്യാപകർ ആലപിക്കുന്ന സ്വാഗത ഗാനത്തോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിക്കുക.8954 പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്. ആദ്യദിനത്തിൽ 21 വേദികളിലായി നാല്പതോളം ഇനങ്ങളിൽ മത്സരം നടക്കും.കലോത്സവ മാന്വൽ പരിഷ്‌ക്കരിച്ചതിനു ശേഷമുള്ള ആദ്യകലോത്സവമാണ് ഇത്തവണത്തേത്. പങ്കെടുക്കുന്നവർക്ക് ഇൻഷുറൻസ്,എല്ലാ നിലയിലും 80 ശതമാനം മാർക്ക് നേടുന്നവർക്ക് എ ഗ്രെയ്‌ഡ്,എല്ലാവർക്കും ട്രോഫി,എന്നിവ ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ആർഭാടമൊഴിവാക്കി സർഗാത്മകതയ്ക്ക് മുൻതൂക്കം നൽകിയാണ് ഇത്തവണ കലോത്സവം അരങ്ങേറുക.