ശബരിമല:മകരവിളക്ക് ദർശനത്തിനായി ഒരുങ്ങി ശബരിമല സന്നിധാനവും ഭക്തജനങ്ങളും. സന്നിധാനത്ത് തിരക്ക് ക്രമാതീതമായതോടെ പമ്പയിൽ നിന്നും മലകയറുന്നതു തടഞ്ഞിരിക്കുകയാണ്.തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തിയ ശേഷം ആറരയ്ക്ക് ശേഷം മാത്രമേ ഇനി തീർത്ഥാടകരെ പമ്പയിൽ നിന്നും മലകയറാൻ അനുവദിക്കുകയുളൂ.നിലവിൽ വലിയ നടപ്പന്തലും പരിസരങ്ങളും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.വാവർനട, ജ്യോതിനഗർ, പാണ്ടിത്താവളം, എന്നിവിടങ്ങളിലെല്ലാം തീർത്ഥാടകർ തമ്പടിച്ചിരിക്കുകയാണ്. ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തരുടെ നിര മരക്കൂട്ടവും പിന്നിട്ടു.പരമ്പരാഗത കാനനപാതകളായ പുല്ലുമേട്,എരുമേലി വഴിയും തീർത്ഥാടകർ പ്രവഹിക്കുകയാണ്.സൂക്ഷ്മ പരിശോധന നടത്തിയാണ് തീർത്ഥാടകരെ കടത്തി വിടുന്നത്.5000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
14 കിലോ കഞ്ചാവുമായി പാപ്പിനിശ്ശേരിയിൽ രണ്ടുപേർ പിടിയിൽ
പാപ്പിനിശ്ശേരി:14 കിലോ കഞ്ചാവുമായി പാപ്പിനിശ്ശേരിയിൽ രണ്ടുപേർ പിടിയിൽ.ശനിയാഴ്ച രാവിലെ പത്തുമണിയോടെ പാപ്പിനിശ്ശേരി സിഎസ്‌ഐ പള്ളിക്ക് സമീപത്തുവെച്ചാണ് എക്‌സൈസ് സംഘം ആസൂത്രിതമായി ഇവരെ പിടികൂടിയത്.കല്യാശ്ശേരി കോലത്തുവയൽ സ്വദേശി റാഷിദ്(28),ചിറയ്ക്കൽ സ്വദേശി എൻ എൻ റാഷിദ്(30) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.ഇവർ സഞ്ചരിച്ച കാറിന്റെ വിവിധഭാഗങ്ങളിൽ പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കാറിന്റെ മെക്കാനിക്കിനെ വിളിച്ചുവരുത്തിയാണ് കാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പായ്ക്കറ്റുകൾ പുറത്തെടുത്തത്. ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാർഡും കണ്ണൂർ എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ശ്രീജിത്തിന് പിന്തുണയുമായി സൈബർ കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച് ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം:തന്റെ സഹോദരനെ കൊന്നവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് സൈബർ കൂട്ടായ്മ്മ നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന പ്ലക്കാഡുകളുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.പ്രമുഖർക്ക് മാത്രമല്ല ശ്രീജിത്തിനും നീതി ലഭിക്കണമെന്ന ആഹ്വാനവുമായാണ് യുവാക്കൾ പ്രതിഷേധപ്രകടനം നടത്തുന്നത്. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പോലീസുകാർ തല്ലിക്കൊന്ന തന്റെ സഹോദരന് നീട്ടി കിട്ടണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചിട്ട് 764 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ച ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നു.അനുജനെ കൊന്നവർക്കെതിരെ നിയമ നടപടി എടുക്കണം.കൊലപാതകം സിബിഐ അന്വേഷിക്കണം എന്നതാണ് ശ്രീജിത്തിന്റെ ആവശ്യം.ഇത് നേടിയെടുക്കും വരെ സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം കിടക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുന്നത്.അടിവസ്ത്രത്തിൽ സൂക്ഷിച്ച വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തു എന്നാണ് മരണത്തെ കുറിച്ച് പോലീസ് പറഞ്ഞത്.എന്നാൽ ശ്രീജിവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു എന്നും പോലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.തുടർന്ന് അന്നത്തെ സിഐ ആയിരുന്ന ഗോപകുമാറും എസ്‌ഐ ഫിലിപ്പോസും ചേർന്ന് ശ്രീജിവിനെ ക്രൂരമായി മർദിച്ചു എന്നും അതിനു മറ്റു സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നു എന്നും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.വ്യാജരേഖ ചമച്ചു പ്രതികളായ പോലിസുകാർ രക്ഷപ്പെടുകയും ചെയ്തു.
അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു
പയ്യോളി:അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു.ബസിന് രണ്ടു സ്ഥലത്തുവെച്ച് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം പോലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ ദേശീയ പാതയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയം പാലായിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി രാത്രി എട്ടുമണിക്കാണ് പാലായിൽ നിന്നും കെഎസ്ആർടിസി മിന്നൽ ബസ്സിൽ കയറിയത്. വരെയായിരുന്നു ഓൺലൈൻ വഴി ടിക്കട്റ്റ് ബുക്ക് ചെയ്തിരുന്നത്. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസർകോട്ടേക്കാണെന്നു മനസിലായത്.തുടർന്ന് പയ്യോളിയിൽ ഇറങ്ങുന്നതിനായി ഈ ബസിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചു.എന്നാൽ കണ്ടക്റ്റർ ടിക്കറ്റ് എടുക്കാൻ വന്നപ്പഴേക്കും ബസ് കോഴിക്കോട് വിട്ടിരുന്നു.ബസ് പയ്യോളിയിൽ നിർത്തില്ലെന്നു പറഞ്ഞ കണ്ടക്റ്റർ വേണമെങ്കിൽ കണ്ണൂർക്ക് ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു.മിന്നൽ ബസിനു ഒരു ജില്ലാ കേന്ദ്രം കഴിഞ്ഞാൽ അടുത്ത ജില്ലാ കേന്ദ്രത്തിൽ മാത്രമേ സ്റ്റോപ്പുള്ളൂ എന്ന് പറഞ്ഞതിനാൽ വിദ്യാർത്ഥിനി കണ്ണൂർക്ക് ടിക്കറ്റ് എടുത്തു.ശേഷം അബദ്ധം പറ്റിയ വിവരം വിദ്യാർത്ഥിനി പിതാവിനെ വിളിച്ചറിയിച്ചു.പിതാവ് പയ്യോളി പോലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസർ പയ്യോളിയിൽ എത്തി ബസിനു കൈകാണിച്ചു.എന്നാൽ ബസ് നിർത്താതെ പോവുകയായിരുന്നു.ഉടനെ മൂരാട് പാലത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരമറിയിച്ചു.ഈ പോലീസുകാരനും ബസിനു കൈനീട്ടിയെങ്കിലും ബസ് അവിടെയും നിർത്തിയില്ല.പിന്നീട് പോലീസ് വയർലെസ്സ് സൈറ്റിലൂടെ വിവരം കൈമാറി.തുടർന്നാണ് ചോമ്പാല പോലീസ് ജീപ്പ് കുറുകെയിട്ട് ബസ് തടഞ്ഞത്.പിതാവ് ബൈക്കിലെത്തി കുട്ടിയെ കൂട്ടികൊണ്ടു വന്നു.പോലീസിൽ പരാതിയും നൽകി.രാത്രി പത്തുമണികഴിഞ്ഞാൽ കെഎസ്ആർടിസി ഉൾപ്പെടെ ഏതു ബസും സ്ത്രീകൾ പറയുന്നിടത്തു നിർത്തി അവരെ ഇറക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാരുടെ ഈ ക്രൂരത. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസെടുത്തു.പോലീസ് കൈകാണിച്ചിട്ടും നിർത്താതിരുന്നതിന് പയ്യോളി പോലീസ് ബസ് ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്തു.
കൊച്ചിയിലെ മോഷണ പരമ്പര;ഒരാൾ കൂടി പിടിയിൽ
കൊച്ചി:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.മോഷണത്തിൽ നേരിട്ട് പങ്കെടുക്കാതെ പ്രതികളെ സഹായിച്ച ഷെമീം ആണ് ബെംഗളൂരുവിൽ പിടിയിലായത്. കേസിലെ മൂന്നു പ്രതികൾ നേരത്തെ ഡൽഹിയിൽ പിടിയിലായിരുന്നു.ഇവരെ മൂന്നുപേരെയും കൊച്ചിയിലെത്തിച്ചു.മോഷണത്തിലെ മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകനാണ് ഷെമീം.ഇയാളിൽ നിന്നും നസീർഖാന്റെ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.കൊച്ചി എരൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും പുല്ലേപ്പടിയിലെ വീട്ടിൽ വയോധികനെ ബന്ദിയാക്കി 5 പവനുമാണ് മോഷണസംഘം കവർന്നത്.
കണ്ണൂർ പിണറായിയിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:പിണറായി ഡോക്റ്റർമുക്കിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.കെഎസ്ആർടിസി ഡ്രൈവർ പറമ്പത്ത് വീട്ടിൽ ബാബുവിന്റെ ഭാര്യ പ്രീത(38),മക്കളായ വൈഷ്‌ണ(8),ലയ(ഒന്നര)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതയുടെ ഭർത്താവും അമ്മയും മംഗലാപുരത്ത് ചികിത്സക്കായി പോയിരിക്കുകയായിരുന്നു.ഈ സമയത്താണ് അപകടം നടന്നതെന്നാണ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരേ നിറത്തിലാക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരേ നിറത്തിലാക്കും.മുൻഗണനക്കാർക്ക് വ്യത്യസ്ത നിറം നൽകി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് കാർഡുകൾ ഒരേ നിറത്തിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ അന്ത്യോദയ,മുൻഗണന,മുൻഗണനേതര,സബ്‌സിഡി, വിഭാഗങ്ങളാണുള്ളത്.ഓരോ വിഭാഗക്കാർക്കും വ്യത്യസ്ത നിറത്തിലുള്ള കാർഡുകളുമാണ് നിലവിലുള്ളത്.നിലവിലെ വ്യത്യസ്ത നിറങ്ങൾ ഒഴിവാക്കി കാർഡുകൾക്ക് ഒരേ നിറം നൽകി അതിൽ ഏതു വിഭാഗമാണെന്ന് രേഖപ്പെടുത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.മുൻഗണനാ വിഭാഗക്കാർക്ക് മുൻപ് ബിപിഎൽ വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും.മുൻപ് ചികിത്സ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനഃപരിശോധിക്കുകയും ഇതിൽ 2.6 ലക്ഷം പേർ അർഹരാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.അതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയിൽ ചേരുന്ന അർഹരായ റേഷൻ കാർഡില്ലാത്തവർക്ക് താൽക്കാലിക റേഷൻ കാർഡ് നൽകാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
നാടൻ കലകളുടെ ‘ഉത്സവം’ കൊടിയിറങ്ങി
കണ്ണൂർ:നാടൻ കലകളുടെ ‘ഉത്സവം’ കൊടിയിറങ്ങി.പരമ്പരാഗത അനുഷ്ഠാന കലകളുടെ സംസ്ഥാനതല അവതരണത്തിനാണ് വെള്ളിയാഴ്ച സമാപനമായത്.നാടൻ കലകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ടൂറിസം വകുപ്പാണ് ‘ഉത്സവം’ സംഘടിപ്പിച്ചത്. ഫോക്‌ലോർ അക്കാദമിയായിരുന്നു നാടൻകലകളുടെ അവതരണം നടത്തിയത്. ജനുവരി ആറിന് കണ്ണൂരിലാണ് ഉത്സവത്തിന്റെ സംസ്ഥാനതല ഉൽഘാടനം നടന്നത്. ഫോക്‌ലോർ അക്കാദമിയായിരുന്നു നാടൻകലകളുടെ അവതരണം നടത്തിയത്.ആറുദിവസം നീണ്ടുനിന്ന പരിപാടികളുടെ സമാപനദിവസമായ വെള്ളിയാഴ്ച പയ്യാമ്പലത്ത് നാടൻപാട്ടുകളുടെ അവതരണം നടത്തി.മറ്റൊരു വേദിയായ ടൌൺ സ്‌ക്വയറിൽ ചിമ്മാനക്കളി,കരകനൃത്തം,തീയാട്ടം എന്നിവ അരങ്ങേറി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപുണ്ടായിരുന്നതും ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നതുമായ കലാരൂപങ്ങളെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉത്സവം സംഘടിപ്പിച്ചത്.
മട്ടന്നൂർ എടയന്നൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷത്തെ തുടർന്ന് 11 പേർക്ക് പരിക്കേറ്റു
മട്ടന്നൂർ:എടയന്നൂരിൽ കോൺഗ്രസ്-സിപിഎം സംഘർഷത്തെ തുടർന്ന് 11 പേർക്ക് പരിക്കേറ്റു. എടയന്നൂരിലെ കോൺഗ്രസ് ഓഫീസും സിപിഎം പ്രവർത്തകർ സഞ്ചരിച്ച ജീപ്പും അടിച്ചു തകർത്തു.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.എടയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് എസ്എഫ്ഐ,കെഎസ്‌യു പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്.ഇത് പിന്നീട് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരത്തിനു നേരെ അക്രമമുണ്ടായി.ഓഫീസിനുള്ളിലെ ടി.വിയും ഫർണിച്ചറുകളും തകർത്തു.തുടർന്ന് സിപിഎം,സിഐടിയു പ്രവർത്തകർ സഞ്ചരിച്ച ജീപ്പ് തടഞ്ഞുവെച്ച് അടിച്ചു തകർക്കുകയായിരുന്നു. കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ എടയന്നൂരിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കും.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇത്തരഭാഷാ പഠനത്തിന് സാമ്പത്തിക സഹായം നൽകാനൊരുങ്ങി കണ്ണൂർ ജില്ലാപഞ്ചായത്ത്
കണ്ണൂർ:ഇത്തരഭാഷാ പഠനത്തിന് സാമ്പത്തിക സഹായം നൽകാനൊരുങ്ങി കണ്ണൂർ ജില്ലാപഞ്ചായത്ത്.നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന കേരളത്തിൽ ഇവരുമായുള്ള ആശയവിനിമയത്തിന് മലയാളികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ്,ഹിന്ദി ഭാഷകൾ പഠിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകുക.സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന അച്ചി ഹിന്ദി,ഗുഡ് ഇംഗ്ലീഷ് കോഴ്‌സുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക.ജില്ലാ പഞ്ചായത്തിന്റെ ഓരോ ഡിവിഷനിൽ നിന്നും ആദ്യം ചേരുന്ന 34 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക.17 വയസ്സ് പൂർത്തിയായ എട്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് കോഴ്‌സിൽ ചേരാം.കോഴ്‌സിൽ ചേരുന്നതിനായുള്ള അപേക്ഷ നൽകുന്നതിന് ഈ മാസം 18 നകം ജില്ലാപഞ്ചായത്ത് അംഗങ്ങളെയോ തദ്ദേശസ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടാം.ഫോൺ:0497 2707699.