തിരുവനന്തപുരം:ചാർജ് വർധന അവശ്യപ്പെട്ടല്ല സമരം നടത്തുന്നതെന്ന് ബസ് ഉടമകൾ.മിനിമം ചാർജ് പത്തുരൂപയാക്കണമെന്നാവശ്യപ്പെട്ടല്ല സമരമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പേകേണ്ട ആവശ്യമില്ലെന്നും നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.സമരത്തില്‍ കഷ്ടപ്പെടുന്നത് സാധാരണക്കാരും വിദ്യാര്‍ഥികളുമാണ്. ബസുടമകള്‍ ഇക്കാര്യം തിരിച്ചറിയണം. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ തീരുമാനിച്ച സമരവുമായി അവര്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് സമരകാരണം വ്യക്തമാക്കി ബസുടമകൾ രംഗത്തെത്തിയത്.
ദൂരദർശൻ തലശ്ശേരി,കാസർകോഡ് റിലേ സ്റ്റേഷനുകൾ പൂട്ടുന്നു
കണ്ണൂർ:ദൂരദർശൻ തലശ്ശേരി,കാസർകോഡ് റിലേ സ്റ്റേഷനുകൾ പൂട്ടുന്നു.മാർച്ച് 12 ഓടെ കേന്ദ്രങ്ങൾ പൂട്ടാനാണ് പ്രസാർഭാരതി ബോർഡിന്റെ തീരുമാനം. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി കേന്ദ്രം ഫെബ്രുവരി 12 ന് പൂട്ടി.രാജ്യത്ത് 272 കേന്ദ്രങ്ങൾ പൂട്ടാനാണ് പ്രസാർഭാരതി ബോർഡിന്റെ നീക്കം.ഇതോടെ ആന്റിന ഉപയോഗിച്ച് ദൂരദർശൻ പരിപാടികൾ കാണാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.സാറ്റലൈറ്റ്,ഡിടിഎച് സംപ്രേക്ഷണത്തെ ഇത് ബാധിക്കില്ല.തലശ്ശേരി റിലേ കേന്ദ്രം ആരംഭിച്ചിട്ട് ഇരുപതു വർഷത്തോളമായി.രാവിലെ അഞ്ചുമണി മുതൽ 12 മണിവരെയാണ് ഈ കേന്ദ്രത്തിൽ നിന്നും സംപ്രേക്ഷണം ചെയ്തിരുന്നത്.തലശ്ശേരിയിൽ സ്വന്തം കെട്ടിടത്തിലാണ് റിലേ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.ഇവിടെ അഞ്ചു ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇവരെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റും.മലബാർ മേഖലയിൽ മൂന്നു കേന്ദ്രങ്ങൾ പൂട്ടാനാണ് തീരുമാനം.ആദ്യം മാഹി കേന്ദ്രം പൂട്ടി.അടുത്ത ഘട്ടത്തിൽ തലശ്ശേരിയും കാസർകോടും പൂട്ടും.
ബോട്ടുടമകളുടെ അനിശ്ചിതകാല സമരം തുടങ്ങി
അഴീക്കോട്:ഇന്ധന വില കുറയ്ക്കുക,ചെറുമീനുകളെ പിടിക്കുന്നതിൽ കേന്ദ്ര ഫിഷറീസ് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബോട്ടുടമകളുടെ സംസ്ഥാന സംഘടനകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു.ജില്ലയിലെ മീൻപിടുത്ത ബോട്ടുകളൊന്നും കടലിലിറങ്ങിയില്ല.ഇതോടെ മൽസ്യ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. ജില്ലയിലെ പ്രധാന മീൻപിടിത്ത മേഖലയായ അഴീക്കലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കടലിൽ നിന്നും എത്തിയ ബോട്ടുകൾ വ്യാഴാഴ്ച ജെട്ടിയിൽ നിർത്തിയിട്ടു.ഇനിയും ബോട്ടുകൾ തീരത്തെത്താനുണ്ട്.അവ വെള്ളിയാഴ്ചയോടുകൂടി തീരത്തെത്തി സമരത്തിൽ പങ്കെടുക്കുമെന്ന് ബോട്ടുടമകൾ പറഞ്ഞു.രണ്ടു കോടിയിലേറെ രൂപയുടെ വ്യാപാരമാണ് ദിനം പ്രതി ഇവിടെ നടക്കാറുള്ളത്.സമരം തുടരുകയാണെങ്കിൽ മീൻപിടുത്ത മേഖല പ്രതിസന്ധിയിലാകും.
ബിനോയ് കോടിയേരിക്ക് എതിരായുള്ള കേസ് ഒത്തുതീർന്നു
തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായി ദുബായിൽ നിലനിന്നിരുന്ന പണമിടപാട് കേസ് ഒത്തുതീർന്നു.പരാതിക്കാരനായ യുഎഇ പൗരൻ എല്ലാ കേസുകളും പിൻവലിച്ചതോടെ ബിനോയിയുടെ യാത്ര വിലക്കും നീങ്ങി.ഇതോടെ ബിനോയ് ഞായറാഴ്ച നാട്ടിലെത്തുമെന്നാണ് സൂചന.എല്ലാ തെറ്റിദ്ധാരണകളും മാറിയെന്നും പണമൊന്നും നൽകാതെ തന്നെയാണ് ദുബായിയിലെ ടൂറിസം കമ്പനിയുടെ സ്പോൺസർ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി കേസുകൾ പിൻവലിച്ചതെന്നും ബിനോയ് പറഞ്ഞു.ബിനോയ്ക്ക് എതിരെ നൽകിയിരുന്ന കേസുകളെല്ലാം പിൻവലിച്ചതായി മർസൂഖിയും അറിയിച്ചു.
നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു
തിരുവനന്തപുരം:നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലൻസ് മേധാവിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.ഡൽഹിയിൽ കേരളത്തിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിർവഹിച്ചു വരികയായിരുന്നു അസ്താന. സംസ്ഥാന പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്‌റയ്‌ക്ക് വിജിലൻസ് മേധാവിയുടെ ചുമതല കൂടി നൽകിയതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ 11 മാസമായി വിജിലൻസിന് പൂർണ ചുമതലയുള്ള മേധാവിയും ഉണ്ടായിരുന്നില്ല.ഈ സാഹചര്യത്തിലാണ് അടിയന്തരപ്രാധാന്യത്തോടെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ അസ്താനയെ നിയമിച്ചത്.
തളിപ്പറമ്പിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ പിടിയിൽ
തളിപ്പറമ്പ്:തളിപ്പറമ്പിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ പിടിയിൽ.കണ്ണൂർ പുഴാതി സ്വദേശി പി.വി വിനോദ് കുമാറാണ്(50) വിജിലൻസിന്റെ പിടിയിലായത്.പതിനഞ്ചാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടിയാണ് സംഭവം.കരിമ്പം സ്വദേശിയായ സജീർ എന്നയാളിൽ നിന്നും സ്ഥലം രെജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.മാതാവിന്റെ പേരിലുള്ള സ്വത്ത് തന്റെയും സഹോദരന്റെയും പേരിലേക്ക് രെജിസ്റ്റർ ചെയ്യുന്നതിനാണ് സജീർ ഓഫീസിൽ എത്തിയത്.എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിനോദ് കുമാർ ഇയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.മറ്റൊരു രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മുൻപും ഇയാൾ സജീറിൽ നിന്നും കൈക്കൂലി കൈപ്പറ്റിയിരുന്നു.വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് സജീർ വിജിലൻസിൽ പരാതി നൽകിയത്.വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം ഫിനോപ്തലിൻ പുരട്ടിയ നോട്ടുകളുമായി സജീറിനെ അയക്കുകയായിരുന്നു.എന്നാൽ ഇയാൾ കൈക്കൂലിയായി വാങ്ങിയ പണം കണ്ടെത്താൻ വിജിലൻസ് സംഘത്തിന് കഴിഞ്ഞില്ല.കൈക്കൂലി വാങ്ങിയ 3000 രൂപയ്ക്കായി വിജിലൻസ് നടത്തിയ പരിശോധനയിൽ റെക്കാർഡുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ നിരോധിക്കപ്പെട്ട 500 രൂപയുടെ മൂന്നു നോട്ടുകളും 3700 രൂപയും കണ്ടെത്തി.പ്രതിയെ ഇന്ന് രാവിലെ കോഴിക്കോട് വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.ഇന്നും പണം കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം റിക്കാർഡ് റൂം പരിശോധിക്കും.
നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങി
തിരുവനന്തപുരം:നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങി.സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അപര്യാപ്തമാണെന്ന് ബസുടമകൾ ആരോപിച്ചു.സമരം ജനജീവിതത്തെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചു.മിനിമം ചാർജ് പത്തുരൂപയാക്കുക,റോഡ് ടാക്സ് കുറയ്ക്കുക,വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികൾ സെക്രെട്ടെറിയേറ്റിനു മുൻപിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു. അതേസമയം സർക്കാർ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് കൂട്ടിയതെന്നും തീരുമാനത്തോട് ബസ്സുടമകൾ സഹകരിക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
നിരക്ക് വർധന അംഗീകരിക്കില്ല;16 മുതൽ സ്വകാര്യ ബസ് സമരം
കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അംഗീകരിക്കില്ലെന്നും 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധനയും സമരവും സംബന്ധിച്ച ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.മിനിമം ചാർജ് ഏഴ് രൂപയിൽ നിന്നും എട്ട് രൂപയായി വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ.മിനിമം ചാർജ് പത്തുരൂപയാക്കണം എന്നായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.വിദ്യാർത്ഥികളുടെ കൺസെഷൻ,റോഡ് ടാക്സ് തുടങ്ങിയ പ്രധാന ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെന്നും ബസ്സുടമകൾ പറഞ്ഞു.സർക്കാർ നിരക്ക് ഉയർത്തും വരെ വിദ്യാർഥികൾക്ക് കണ്‍സഷൻ അനുവദിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരം വിദ്യാർഥികളുടെ നിരക്കിൽ 25 ശതമാനം വർധനവാണ് നിർദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ഈ ഭാഗം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ബസുടമകൾ പറഞ്ഞു.
സംസ്ഥാനത്തെ മൽസ്യബന്ധന ബോട്ടുകൾ ഇന്ന് മുതൽ കടലിൽ ഇറക്കില്ല
കൊല്ലം:സംസ്ഥാനത്തെ മൽസ്യബന്ധന ബോട്ടുകൾ ഇന്ന് മുതൽ കടലിൽ ഇറക്കില്ല.ഇന്ധനവില കുറച്ച് മൽസ്യബന്ധന മേഖലയെ സംരക്ഷിക്കുക,58 ഇനം മൽസ്യങ്ങളുടെ മിനിമം ലീഗൽ സെസ് നടപ്പിലാക്കുന്നതിൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുമായി കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റർസ് അസോസിയേഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.ട്രോളിങ് നിരോധന സമയത്ത് ഉണ്ടാകുന്ന അന്തരീക്ഷമാകും സമര സമയത്ത് ഉണ്ടാകുക.
പരസ്യ മദ്യപാനം തടഞ്ഞ എസ്ഐയെയും സംഘത്തെയും മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ:മുഴപ്പിലങ്ങാട് തെക്കേ കുന്നുമ്പ്രത്ത് പരസ്യ മദ്യപാനം തടഞ്ഞ എസ്ഐയെയും സംഘത്തെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. മുഴപ്പിലങ്ങാട്ടെ അരുൺ എന്ന അരൂട്ടനാണ്(37) അറസ്റ്റിലായത്.അക്രമത്തിൽ പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പത്തിനും രണ്ടു സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോട് കൂടി തെക്കേ കുന്നുമ്പ്രം മൃത്യുഞ്ജയ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നടക്കുന്നതിനിടെ റോഡിൽ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്‌ഐയും സംഘവും പരിശോധനയ്‌ക്കെത്തിയത്.മദ്യപരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പൊലീസുകാരെ ആക്രമിച്ചത്.പ്രിൻസിപ്പൽ എസ്‌ഐയെ തള്ളിയിട്ടതായും പറയുന്നു.എസ്ഐയുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.അറസ്റ്റിലായ അരുൺ തലശ്ശേരി,പാനൂർ,കൊളവല്ലൂർ എന്നീ സ്റ്റേഷനുകളിൽ വധക്കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.