മട്ടന്നൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ പൊലീസിന് മുൻപിൽ കീഴടങ്ങി.തില്ലങ്കേരി സ്വദേശികളായ ആകാശ്,റിജിന രാജ് എന്നിവരാണ് കീഴടങ്ങിയത്.പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.ഇതിൽ ആകാശ് തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും പ്രതികളെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടെന്നാണ് പോലീസ് പറയുന്നത്.കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്.പതിനൊന്നരയോടെ സുഹൃത്തിന്‍റെ തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം ശുഹൈബിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് ബോട്ട് സമരം നാലാം ദിവസത്തിലേക്ക് കടന്നു
തിരുവനന്തപുരം:ചെറുമീനുകളെ പിടിക്കുന്നതിനു ഭീമമായ പിഴ ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ചും ഡീസലിന് സബ്‌സിഡി അനുവദിച്ച് മൽസ്യ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.മീൻപിടുത്ത ബോട്ടുകൾ കടലിൽ ഇറങ്ങാത്തതിനാൽ സംസ്ഥാനത്തെ ഹാർബറുകളിൽ പലതിലും ഹർത്താലിന്റെ പ്രതീതിയാണ്.പരമ്പരാഗത മൽസ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്.അതേസമയം അഴിമുഖങ്ങൾ പ്രതിരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനാണ് ബോട്ട് ഓപ്പറേറ്റർസ് അസോസിയേഷന്റെ തീരുമാനം.ഈമാസം 22 ന് സെക്രെട്ടറിയേറ്റ് മാർച്ച് നടത്താനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.അനുബന്ധമേഖലകളെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.സർക്കാർ മുൻകയ്യെടുത്ത് പ്രശ്‌നപരിഹാരത്തിന് അവസരമൊരുക്കും വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
സ്വകാര്യ ബസ് സമരം;ബസ് ഉടമകളുമായി ഇന്ന് ചർച്ച
കോഴിക്കോട്:സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നടത്തിവരുന്ന അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചർച്ച നടത്തും.വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ചർച്ച നടക്കുക.എന്നാൽ ഔദ്യോഗിക ചർച്ചയല്ല മറിച്ച് ബസ് ഉടമകൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചതാണെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.മിനിമം ചാർജ് പത്തുരൂപയാക്കുക,വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകളുടെ പ്രധാന ആവശ്യം.ഇതിനെ തുടർന്ന് മിനിമം ചാർജ് എട്ടു രൂപയാക്കി വർധിപ്പിച്ചിരുന്നു.എന്നാൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചിരുന്നില്ല.ഇത് വർധിപ്പിക്കുക,വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക,ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ചമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങുകയായിരുന്നു.അതേസമയം മിനിമം നിരക്കിലെ വർദ്ധന സ്വീകാര്യമാണെന്ന് ബസ്സുടമകൾ അറിയിച്ചിട്ടുണ്ട്.
ഷുഹൈബ് വധം;ആറുപേർ പോലീസ് കസ്റ്റഡിയിൽ
കണ്ണൂർ:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇവരെ ചോദ്യംചെയ്തു വരികയാണ്.ഇവരിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.പ്രതികളെ കണ്ടെത്തുന്നതിനായി പേരാവൂർ,ഇരിട്ടി മേഖലകളിൽ പോലീസ് ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിൽ നാല് സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുനൂറോളം പോലീസുകാരാണ് തിരച്ചിൽ നടത്തിയത്.സിപിഎം പാർട്ടി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.പ്രതികൾ മാലൂർ,മുഴക്കുന്നു സ്റ്റേഷൻ പരിധിയിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് തിരച്ചിൽ നടത്തിയത്.കണ്ണൂർ-മട്ടന്നൂർ റോഡിൽ വായന്തോട് എന്ന സ്ഥലത്തുള്ള ഒരു സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ണൂർ ഭാഗത്തു നിന്നും കാറിൽ വന്ന ഒരു സംഘം മറ്റൊരു കാറിൽ കയറി പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്.
ബസ് സമരം:സ്വകാര്യ ബസ്സുടമകളുമായി ഗതാഗതമന്ത്രി ഞായറാഴ്ച ചർച്ച നടത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് സമരത്തിലേർപ്പെട്ടിരിക്കുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി നാളെ ചർച്ച നടത്തും.നാളെ വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വെച്ചാണ് ചർച്ച നടത്തുക.നേരത്തെ ഇന്ന് ചർച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനു മുൻപ് മിനിമം ചാർജ് എട്ടുരൂപയാക്കിയിരുന്നു.ഈ നിരക്കുവർധന മാർച്ച് ഒന്ന് മുതൽ നിലവിൽ വരുമെന്നായിരുന്നു സർക്കാർ അറിയിച്ചത്.എന്നാൽ മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ കണ്‍സഷൻ നിരക്ക് ഉയർത്തുക,വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ്സുടമകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.
പത്തനംതിട്ടയിൽ പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു.സ്‌ഫോടനത്തിൽ നിരവധിപേർക്ക് പൊള്ളലേറ്റു.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.വെട്ടിക്കെട്ട് നടത്തിപ്പുകാരൻ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരിച്ചത്.അതേസമയം പടക്ക നിർമാണശാല പ്രവർത്തിച്ചത് അനധികൃതമായാണെന്ന് പത്തനംതിട്ട എഡിഎം ദിവാകരൻ നായർ വ്യക്തമാക്കി.പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് പ്രത്യക്ഷ ദൈവ രക്ഷാസഭ ആസ്ഥാനത്ത് നടക്കുന്നത്.ആചാരത്തിന്റെ ഭാഗമായി ചെറിയ തോതിൽ വെടിക്കെട്ടും ഇവിടെ നടത്താറുണ്ട്. ഇതിന്റെ അഞ്ചാം ദിനത്തിലാണ് അപകടം നടന്നിരിക്കുന്നത്.പോലീസും ഫയർഫോഴ്സും എത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.യാത്രയ്ക്കായി കൂടുതലായും സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന വടക്കൻ,മധ്യ കേരളത്തിൽ സമരം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.യാത്രാക്ലേശം ലഘൂകരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്ര ദുരിതത്തിന് പരിഹാരമാകുന്നില്ല.സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ.നേരത്തെ, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുൻപ് മിനിമം ചാർജ് എട്ട് രൂപയാക്കിയിരുന്നു.മാർച്ച് മുതൽ ഇത് പ്രബാല്യത്തിൽ വരുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.എന്നാൽ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകൾ സമരത്തിലേക്ക് നീങ്ങിയത്. എന്നാൽ,ചാർജ് വർധന ആവശ്യപ്പെട്ടല്ല സമരമെന്ന് കഴിഞ്ഞ ദിവസം ബസുടമകൾ വ്യക്തമാക്കിയിരുന്നു.മിനിമം ചാർജ് പത്തുരൂപയാക്കണമെന്ന നിലപാടിൽ നിന്നും ബസുടമകൾ പിന്നോക്കം പോയെങ്കിലും വിദ്യാർത്ഥികളുടെ യാത്ര സൗജന്യമടക്കമുള്ളവയിൽ മാറ്റം വേണമെന്നാണ് ആവശ്യം.അതേസമയം സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകൾ നടത്തുന്ന ചർച്ചയെത്തുടർന്ന് സമരം പിൻവലിക്കുമെന്നാണ് സൂചന.
കൊച്ചിയിൽ 30 കോടിയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
കൊച്ചി:നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.30 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.സംസ്ഥാന എക്സൈസ് ഇന്‍റലിജൻസ് ആണ് മയക്കുമരുന്ന് പിടികൂടിയത്.അഞ്ച് കിലോ മെഥലിൻ ഡയോക്സി മെതാംഫിറ്റമിൻ പിടിച്ചെടുത്തതായാണ് വിവരം.കേരളത്തിൽ ഈ മയക്കുമരുന്ന് ഇത്രയും കൂടുതൽ അളവിൽ പിടികൂടുന്നത് ഇതാദ്യമായാണ്.സംഭവത്തിൽ പാലക്കാട് സ്വദേശികളായ രണ്ടുപേർ പോലീസ് പിടിയിലായിട്ടുണ്ട്.നേരത്തെ കൊച്ചിയിൽ അഞ്ചു കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തിരുന്നു.അതോടെ കേരളം കേന്ദ്രീകരിച്ച് എംഡിഎംഎ വിപണനം നടക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ എക്‌സൈസ് സംഘം പരിശോധനയും നടത്തിയിരുന്നു.ഇത്തരത്തിലുള്ള പരിശോധനയ്ക്കിടയിലാണ് ഇന്ന് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്.
ഷുഹൈബ് വധം;പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെ.സുധാകരൻ നിരാഹാര സമരത്തിന്
കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഈ മാസം 19 ന് രാവിലെ പത്തുമണിമുതൽ 48 മണിക്കൂർ കണ്ണൂരിൽ നിരാഹാര സമരം നടത്തും.48 മണിക്കൂറിനുള്ളില്‍ പരിഹാരമില്ലെങ്കില്‍ സമരം തുടരുമെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും സഹകരണം അഭ്യര്ഥിക്കുന്നതായും സുധാകരൻ പറഞ്ഞു.ഇന്ന് ചേർന്ന ഡിസിസി യോഗമാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. കണ്ണൂർ കളക്റ്ററേറ്റിന് മുൻപിലായിരിക്കും സമരം നടത്തുന്നത്.സിപിഎം നല്‍കുന്ന പ്രതികളെയല്ല കൊലപാതകത്തില്‍ പങ്കെടുത്ത യഥാര്‍ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും സുധാകരൻ ആവശ്യപ്പെട്ടു.കണ്ണൂർ എസ്പിയെ കെട്ടിയിട്ടിരിക്കുകയാണെന്നും എം.വി. ജയരാജന്‍ കണ്ണൂരിലെ ഡിവൈഎസ്പിമാരെ നേരിട്ട് വിളിച്ച് നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ടി.പി കൊലക്കേസിലെ പ്രതി കൊടി സുനി പരോളില്ലാതെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാറുണ്ടെന്നും സുധാകരൻ ആരോപിച്ചു.സംഭവത്തിൽ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും മൗനത്തെ അദ്ദേഹം വിമർശിച്ചു.അവരെല്ലാം സ്ഥാനമാനങ്ങൾ മോഹിച്ച് സിപിഎമ്മിന്റെ ചൊൽപ്പടിക്ക് നിൽക്കുകയാണെന്നും എല്ലാവർക്കും മുഖ്യമന്ത്രിയെ പേടിയാണെന്നും സിപിഎമ്മിനോടുള്ള ഈ പേടി മാറണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഷുഹൈബ് വധക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഐജി ശിവവിക്രം
മട്ടന്നൂർ:ഷുഹൈബ് വധക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഐജി ശിവവിക്രം.കൊലപാതകം ആയതുകൊണ്ട് അന്വേഷണത്തിൽ കൂടുതൽ സമയമെടുക്കും. അന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദം ഇല്ലെന്നും ശിവ വിക്രം പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിനായി മട്ടന്നൂർ ഇൻസ്പെക്ടർ എ.വി.ജോണിന്‍റെ നേതൃത്വത്തിൽ 12 അംഗത്തെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ നാലുപോലീസുകാരെയും എസ്പി, ഡിവൈഎസ്പി സ്ക്വാഡിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം രൂപീകരിച്ചത്.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ശുഹൈബിനു നേരെ അക്രമം നടന്നത്.ഫോർ രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.