ഇരിട്ടിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

keralanews bomb attack agaianst bjp workers house in iritty

ഇരിട്ടി:ഇരിട്ടി മീത്തലെ പുന്നാട്ട് ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. താവിലാക്കുറ്റിയിലെ അറുപതാം ബൂത്ത് സെക്രെട്ടറി പി.എം ഹരീന്ദ്രന്റെ വീടിനു നേരെയാണ് ഞായറാഴ്ച പുലർച്ചെ ബോംബേറുണ്ടായത്.ബോംബ് വീടിന്റെ മതിലിൽ തട്ടി പൊട്ടിത്തെറിച്ചതിനാൽ വീടിനു കേടുപാടുകളൊന്നും സംഭവിച്ചില്ല.സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടണമെന്ന് പേരാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം

keralanews protest against the police action which bans the art programs related to thrichambaram temple festival

തളിപ്പറമ്പ്:തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം വ്യാപകം. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു.ഇതിന്റെ പേരിലാണ് നൂറ്റാണ്ടുകളായി പൂക്കോത്ത് നടയിൽ നടന്നുവരുന്ന കലാപരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്.ഇന്നലെയാണ് പരിപാടികൾക്ക് പോലീസ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൂക്കോത്ത് നടയിൽ നടന്ന കലാപരിപാടികളിൽ നിരവധിപേർ പങ്കെടുക്കുകയും യാതൊരു പ്രശ്നങ്ങളുമില്ലാതെ പരിപാടി സമാപിക്കുകയും ചെയ്തിരുന്നു. ഉത്സവാഘോഷങ്ങളിൽ ഇടപെടുന്ന പോലീസിന്റെ നീക്കം ഭക്തജനങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ സുധാകരന്റെ തീരുമാനം ലംഘിച്ച് ഇന്ന് പൂക്കോത്ത് നടയിൽ കലാപരിപാടികൾ നടത്താൻ സേവാസമിതി തീരുമാനിച്ചിട്ടുണ്ട്.സേവാസമിതി ഭാരവാഹികൾ ഇന്നലെ ബിജെപി-സിപിഎം നേതാക്കളെ കണ്ട് പ്രശ്നം ചർച്ച ചെയ്തിരുന്നു.ഇന്ന് രാവിലെ ഡിവൈഎസ്പി വേണുഗോപാലിനെയും ഇവർ കാണും. പോലീസിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് സേവാ സമിതി ഇത്തവണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.പതിനായിരങ്ങൾ മുടക്കി 25 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഇതിന്റെ മോണിറ്ററിങ്ങിനായി ക്ഷേത്രത്തിൽ തന്നെ പൊലീസിന് സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. അതേസമയം ക്ഷേത്രത്തിന് സമീപം നടന്ന അക്രമം കൺട്രോൾ യൂണിറ്റിൽ അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത പോലീസ് കലാപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ വ്യാപകമായ ജനരോക്ഷം ഉയർന്നിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇപ്പോൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

keralanews dileep filed a petition in the high court demanding not to start trial in actress attack case

കൊച്ചി:കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഇപ്പോൾ തുടങ്ങരുതെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രതിയെന്ന നിലയിൽ കേസിലെ പല രേഖകളും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കേസിന്‍റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടക്കുമെന്നും കാണിച്ചാണ് ദിലീപ് ഹർജി സമർപ്പിച്ചിട്ടുള്ളത്. അതോടൊപ്പംതന്നെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടി നൽകി. ദൃശ്യങ്ങൾ നൽകരുതെന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിൽ ഈ മാസം പതിനാലിന് എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തനിക്കെതിരായ മുഴുവൻ തെളിവുകളുടെയും പകർപ്പ് ലഭിക്കാൻ പ്രതിയെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.എന്നാൽ ഇരയെ അപമാനിക്കലാണ് ദിലീപിന്റെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.രണ്ടു ഹർജികളിലും ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചേക്കും.

ആന്ധ്രായിൽ വാഹനാപകടത്തിൽ നാല് കാസർകോഡ് സ്വദേശികൾ മരിച്ചു

keralanews four malayalees died in an accident in andra

ഹൈദരാബാദ്:ആന്ധ്രായിലെ ചിറ്റൂരിൽ വാഹനാപകടത്തിൽ നാല് കാസർകോഡ് സ്വദേശികൾ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു. കാസർകോഡ് കുമ്പള സ്വദേശികളായ ബാദ്വീർ ഗെട്ടി,മഞ്ചപ്പ ഗെട്ടി,സദാശിവം,ഗിരിജ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

keralanews warning that the fishermen not to go to sea

തിരുവനന്തപുരം:തെക്കൻ തമിഴ്‌നാടിനും ശ്രീലങ്കയ്‌ക്കുമിടയിൽ ന്യൂനമർദ മേഖല രൂപപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള  തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിലുണ്ട്.കന്യാകുമാരി മേഖലയിലേക്ക് അടുത്ത 36 മണിക്കൂർ മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിർദേശം. കടലിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യയുള്ളതിനാലാണിത്. അടുത്ത 36 മണിക്കൂർ നേരത്തേക്ക് കന്യാകുമാരി,ശ്രീലങ്ക, ലക്ഷദ്വീപ്,തിരുവനന്തപുരം ഉൾക്കടലിൽ മൽസ്യബന്ധനം നടത്തരുതെന്ന് ജില്ലാ കലക്റ്റർ വാസുകി അറിയിച്ചു.തീരദേശമേഖലയിൽ ജാഗ്രത പുലർത്താൻ റെവന്യൂ,ഫിഷറീസ് വകുപ്പുകൾക്കും കോസ്റ്റൽ പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.

തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

keralanews sfi activist stabbed in thalipparamba

കണ്ണൂർ:തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.എസ്എഫ്ഐ നേതാവ് ഞാറ്റുവയൽ സ്വദേശി എൻ.വി കിരണിനാണ്(19) കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് കുത്തേറ്റത്.നെഞ്ചിനും കാലിനും പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോ-ഓപ്പറേറ്റീവ് കോളേജ് എസ്എഫ്ഐ കോളജ് യുണിറ്റ് ജോയിന്റ് സെക്രെട്ടറിയും യൂണിയൻ ജനറൽ സെക്രെട്ടറിയുമാണ് കിരൺ.അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് എസ്എഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അക്രമത്തിനു പിന്നിൽ പതിനഞ്ചംഗ സംഘമാണെന്നാണ് വിവരം.

ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎമ്മിൽ നിന്നും പുറത്താക്കി

keralanews shuhaib murder case accused expelled from cpm

കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതികളായ പ്രവർത്തകരെ സിപിഎമ്മിൽ നിന്നും പുറത്താക്കി. ഇന്ന് കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കേസിലെ പ്രതികളായ നാല് പ്രവർത്തകരെ പുറത്താക്കിയത്. എം.വി. ആകാശ്, ടി.കെ. അസ്കർ, കെ. അഖിൽ, സി.എസ്. ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.ശുഹൈബ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ പാർട്ടി പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നതെന്നും ഇവർക്കെതിരേ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.

കണ്ണൂരിൽ സ്ഥാപിച്ച കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകി

keralanews the district police chief has ordered to remove the flex boards containing the murder scene found in kannur

കണ്ണൂർ:കണ്ണൂരിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം പോലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകി.വഴിയരികിലെ ഇത്തരം ദൃശ്യങ്ങൾ കുട്ടികളിലും സ്ത്രീകളിലും ഗുരുതര മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.ഇതേ തുടർന്ന് ജില്ലാ ഭരണകൂടവുമായി ആലോചിച്ച  ശേഷമാണ് ഫ്ലെക്സുകൾ നീക്കാൻ ധാരണയായത്.അതേസമയം പരിപാടികളുടെ ഭാഗമായി സ്ഥാപിച്ച ഫ്‌ളെക്‌സുകളോ ബോർഡുകളോ നീക്കം ചെയ്യില്ലെന്നും മേധാവി വ്യക്തമാക്കി.ഏറ്റവും കൂടുതൽ ഫ്ലെക്സുകൾ സ്ഥാപിച്ച കണ്ണൂർ ജില്ലാ ആസ്ഥാനത്തെ ഫ്ളക്സുകൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യുമെന്ന് കണ്ണൂർ ടൌൺ പോലീസ് അറിയിച്ചു.

സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു

keralanews cpm kannur district secretariat members were elected

കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു.യുവനിരയ്ക്ക് പ്രാതിനിധ്യം നൽകി 11 അംഗ സെക്രട്ടറിയേറ്റിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.പി. ജയരാജന്‍, എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി തുടരും. ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയേറ്റ് അംഗങ്ങള്‍.നിലവിലെ അംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, ഒ.വി. നാരായണൻ, കെ.എം. ജോസഫ്, കെ.കെ. നാരായണൻ എന്നിവരെ ഒഴിവാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി. കൃഷ്ണനെ നേരത്തെ ഒഴിവാക്കിയിരുന്നു.ഇന്നു രാവിലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി. ജയരാജന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സിപിഎം പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ , സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

keralanews started judicial probe in madhus murder

പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. മണ്ണാർക്കാട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്.നാട്ടുകാർ മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയും കൊണ്ടുനടന്ന് മർദിച്ച മറ്റു സ്ഥലങ്ങളുമെല്ലാം മജിസ്‌ട്രേറ്റ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി,സഹോദരിമാർ എന്നിവരിൽ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പോലീസ് പ്രതികളെ അട്ടപ്പാടിയിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു.മധുവിന്റെ മരണം ആൾക്കൂട്ട മർദ്ദനമേറ്റാണെന്നാണ് പോലീസ് വാദം. ആൾകൂട്ടം മധുവിനെ തല്ലിച്ചതച്ച് പൊലീസിന് കൈമാറുകയായിരുന്നു.പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടുപോകും വഴിയാണ് മധുവിന്റെ  മരണം സംഭവിച്ചത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.ഇതേകുറിച്ചും ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തും.ക്രൂരമർദ്ദനമേറ്റാണ് മധു കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.മധുവിന്റെ ശരീരത്തിൽ അൻപതോളം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.മർദനത്തിനിടയിൽ തലയ്‌ക്കേറ്റ അടിയും മുറിവിലൂടെയുള്ള രക്തസ്രാവവുമാണ് മധുവിന്റെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ.