കൊച്ചി:വാരാപ്പുഴ പോലീസ് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു.റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്‍റായാണ് അഖിലയെ നിയമിച്ചിരിക്കുന്നത്.അഖിലയ്ക്ക് എറണാകുളം ജില്ലാ കളക്ടര്‍ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. ശ്രീജിത്തിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.ജോലി ശ്രീജിത്തിന്റെ ജീവന് പകരമാകില്ല എന്നാലും ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്‍റെ അമ്മ ശ്യാമളയും പറഞ്ഞു. എന്നാല്‍ ശ്രീജിത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല, മുഖ്യമന്ത്രി വീട്ടിലേക്ക് വരാത്തതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു.
തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം
തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഡ്മിഷന്‍ നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനം.നേരത്തെ പ്രവേശനപരീക്ഷയിലൂടെ കുട്ടികളെ പ്രവേശിച്ചുവരുന്നത് ഈ വര്‍ഷം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഡിപി ഐ ഒഴിവാക്കിയിരുന്നു. ഇതേതുടര്‍ന്ന് തലേന്ന് രാത്രി മുതല്‍ തന്നെ രക്ഷിതാക്കള്‍ അഡ്മിഷന് ക്യൂനിന്നത് വലിയ വാര്‍ത്തയായിരുന്നു. 256 കുട്ടികളാണ് ഇത്തരത്തില്‍ അഞ്ചാംക്ലാസില്‍ അപേക്ഷ നല്‍കിയത്. എട്ടാംക്ലാസിലേക്ക് 56 കുട്ടികളും അപേക്ഷിച്ചു . അഞ്ചിലേക്ക് 60, എട്ടിലേക്ക് 30 എന്നിങ്ങനെയാണ് അഡ്മിഷന്‍ നല്‍കുന്നത്.സ്റ്റേയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പ്രവേശനനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.എന്നാൽ ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ ഉപദേശകസമിതി യോഗം നറുക്കെടുപ്പിലൂടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.അതേസമയം വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമായി ടാഗോര്‍ സ്കൂളില്‍ പ്രവേശനം നടത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി. സര്‍ക്കാര്‍ സ്കൂളില്‍ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നത് തെറ്റായ നടപടിയാണ്. ഇത്തരത്തില്‍ വിദ്യാഭ്യാസ നിയമത്തെ അട്ടിമറിക്കുന്ന സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ രാഹുല്‍ ദാമോദരന്‍ പറഞ്ഞു.
കണ്ണൂർ വിമാനത്താവള പദ്ധതിപ്രദേശത്തെ മതിൽ തകർന്ന് ചെളിവെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകി വ്യാപക നാശനഷ്ടം
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റൻ ചുറ്റുമതിൽ തകർന്ന് ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂർ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്, കുമ്മാനം, പുതുക്കുടി, കാനാട് പ്രദേശത്തെ മതിൽ തകർന്നത്.മയത്തിൽ തകർന്നതോടെ ചെരക്കണ്ടിയിലെ ഗൗരി, പി.കെ.രാമകൃഷ്ണൻ നമ്പ്യാർ, ശ്രീജ തുടങ്ങിയവരുടെ വീടുകളിലേക്ക് ചെളിയും മണ്ണും കുത്തിയൊഴുകി.തകർന്ന മതിലിന്‍റെ ചെങ്കല്ലുകളും മണ്ണും വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കുത്തിയൊഴുകുകയായിരുന്നു. വീട്ടുമുറ്റത്ത് കൂട്ടിയിട്ട തേങ്ങയും മറ്റു സാധനങ്ങളും ചെളിവെള്ളത്തിനൊപ്പം ഒഴുകിപ്പോയി.വീട്ടുമുറ്റത്ത് ചെളി കെട്ടിക്കിടക്കുന്നതിനാൽ വീടുകളിൽ കയറാൻ കഴിയാത്ത അവസ്ഥയായി. വിമാനത്താവളത്തിന്‍റെ അതിരിൽ മാസങ്ങൾക്കു മുമ്പ് നിർമിച്ച കൂറ്റൻ ചെങ്കൽ മതിലാണ് 30 മീറ്ററോളം നീളത്തിൽ തകർന്നത്. കീഴല്ലൂർ ക്ഷേത്രം റോഡും നിരവധി വീടുകളിലേക്കുള്ള വഴികളും ചെളിയിൽ മുങ്ങി.കാൽനട യാത്രപോലും സാധ്യമല്ലാതായിരിക്കുകയാണ് മതിലിന്‍റെ കോണ്‍ക്രീറ്റ് പില്ലര്‍ ഉള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പദ്ധതിപ്രദേശത്ത് മണ്ണിട്ട് ഉയർത്താൻ കൊണ്ടിട്ട മണ്ണാണ് മഴവെള്ളത്തോടൊപ്പം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയത്.ചുറ്റുമതിൽ നിർമാണത്തിലെ അപാകതയാണ് മതിൽ തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇനി മുതൽ സർക്കാർ നിരക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇനി മുതൽ സർക്കാർ നിരക്ക്.അക്ഷയ കേന്ദ്രങ്ങൾ അധിക നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.ആധാർ എൻറോൾമെൻറ് പോലുള്ള സൗജന്യ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ പണം ഈടാക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു.നിലവിൽ സർക്കാർ നിരക്ക് നിശ്ചയിച്ച 26 സേവനങ്ങൾ ഉൾപ്പെടെ മുപ്പത്തഞ്ചോളം സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്നുണ്ട്. സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ പല കേന്ദ്രങ്ങളിലും അധികൃതർ പരിശോധിച്ച് നടപടി സ്വീകരിച്ചിരുന്നു. അക്ഷയ കേന്ദ്രങ്ങൾക്ക് മുൻപിൽ സേവനങ്ങൾക്ക് ഈടാക്കുന്ന തുക എത്രയാണെന്ന് പ്രദർശിപ്പിക്കണം.നിർദേശങ്ങൾ പാലിക്കാത്ത കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഡയറക്റ്ററുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയത്.
കൊട്ടിയൂർ ഉത്സവം;കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും
കണ്ണൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി ജില്ലയിൽ കൂടുതൽ സർവീസ് നടത്തും.ഈ മാസം 27 മുതൽ ഉത്സവം അവസാനിക്കുന്ന ജൂൺ 22 വരെയാണ് സർവീസ് ഉണ്ടാകുക.ഇതിനോടനുബന്ധിച്ച് കെഎസ്ആർടിസി തലശ്ശേരി ഡിപ്പോയ്ക്ക് 20 ബസ്സുകൾ അനുവദിച്ചു.തെക്കൻ കേരളത്തിൽ നിന്നെത്തുന്ന കൊട്ടിയൂർ തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നഗരമെന്ന നിലയിലാണ് തലശേരിയിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തുന്നത്.മലപ്പുറത്ത് നിന്നും അഞ്ചും ബത്തേരിയിൽ നിന്നും മൂന്നും ബസ്സുകൾ കൊട്ടിയൂരിലേക്ക് സർവീസ് നടത്തും.കൂടാതെ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ദിവസങ്ങളിൽ കണ്ണൂർ,കാഞ്ഞങ്ങാട്,പയ്യന്നൂർ,കാസർകോഡ് ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി അധിക സർവീസുകളും നടത്തും.ടയർ ക്ഷാമവും മറ്റുപല കാരണങ്ങളാലും നിരവധി കെഎസ്ആർടിസി ബസ്സുകളാണ് കട്ടപ്പുറത്തിരിക്കുന്നത്.അതിനാൽ കൊട്ടിയൂർ സർവീസുകൾക്ക് വരുമാനം കുറഞ്ഞ റൂട്ടുകളിലെ ബസ്സുകൾ ഉപയോഗിക്കാനാണ് തീരുമാനം.
പുതിയ തൊഴിൽ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം:തൊഴിൽമേഖലയിലെ അനാരോഗ്യ പ്രവണതകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി പുതിയ തൊഴിൽ നയത്തിന് മന്ത്രിസഭായോഗം അനുമതി നൽകി.പുതിയ തൊഴിൽ നയം നിലവിൽ വരുന്നതോടെ തൊഴിൽമേഖലയിൽ എല്ലാ അനാരോഗ്യ പ്രവണതകളും അവസാനിക്കുമെന്ന് തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു. ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങിയാൽ കർശന നടപടികൾ സ്വീകരിക്കും.ഗാർഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബർ ബാങ്ക് രൂപീകരിക്കും. തൊഴിൽ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കും. കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ തൊഴിൽ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും. സ്ത്രീ തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പാക്കും.സ്കൂൾ പാചക തൊഴിലാളികൾക്ക് ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും ഉറപ്പാക്കും.ഇതരസംസ്ഥാന തൊഴിലാളികൾക്കും ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും ഉറപ്പാക്കും.ഒരു തൊഴിലാളിയെങ്കിലും ഉള്ള സ്ഥാപങ്ങളിൽ നാല് ദേശീയ അവധികൾ ബാധകമാകും.ഇവർക്ക് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് അവധിയും നൽകണം. തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഇരിപ്പിടം ഉറപ്പാക്കുകയും ചെയ്യും.എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ സർക്കാർ,അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണക്കെടുക്കാനും തീരുമാനിച്ചു.നഴ്സുമാരുടെ ശമ്പള വർധനവിൽ നിന്നും പിന്നോട്ടില്ലെന്നും പുതുക്കിയ ശമ്പളം നല്കാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അവസാന തീയതി ഈ മാസം 30 വരെ നീട്ടി. ഈ മാസം 18 വരെയായിരുന്നു നിലവിൽ അപേക്ഷിക്കാൻ അവസരം നല്കിയിരുന്നത്. എന്നാൽ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപനം അനിശ്ചിതമായി വൈകുന്ന പശ്ചാത്തലത്തിലാണ് പ്ലസ് വൺ അപേക്ഷാ സമർപ്പണത്തിനുള്ള തീയതി ഈ മാസം 30 വരെ നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
എയർപോർട്ട് അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നാലംഗസംഘം കൊച്ചിയിൽ പിടിയിൽ
കൊച്ചി:എയർപോർട്ട് അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നാലംഗസംഘം കൊച്ചിയിൽ പിടിയിൽ.എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഒറിജിനല്‍ ലെറ്റര്‍ ഹെഡിനെ വെല്ലുന്ന ലെറ്റർ ഹെഡിൽ ഇന്റർവ്യൂവിനു എത്തിയവർക്കെല്ലാം ഓഫർ ലെറ്റർ നൽകിയ ശേഷം അഡ്വാന്‍സ് തുകയും വാങ്ങി മുങ്ങുന്നതിനിടെയാണ് സംഘം പിടിയിലാവുന്നത്.ഇന്റർവ്യൂവിന് എത്തിയ ഒരു ഉദ്യോഗാർത്ഥിക്ക് സംശയം തോന്നി ഇക്കാര്യം എയര്‍പോര്‍ട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമാകുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞ പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ തട്ടിപ്പുസംഘം പൊലീസ് വലയിലാവുകയായിരുന്നു. എറണാകുളം എ.സി.പി ലാല്‍ജിയുടേയും മുളവുകാട് എസ്‌ഐ ശ്യാംകുമാറിന്റെയും നിര്‍ണ്ണായകമായ ഇടപെടല്‍ മൂലം വന്‍ തട്ടിപ്പാണ് തടയാനായത്. വാട്ട്‌സാപ്പ് വഴിയും എസ്.എം.എസ് വഴിയുമാണ് കൊച്ചി എയര്‍പ്പോര്‍ട്ട് അതോറിറ്റിയിൽ ജോലി ഒഴിവുണ്ടെന്ന് തട്ടിപ്പ് സംഘം പ്രചരിപ്പിച്ചത്. വിശ്വാസ്യത ഉറപ്പിക്കാന്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഹോട്ടല്‍ ഹയാത്തില്‍ ആണ് ഇന്റര്‍വ്യൂ എന്നു കൂടി പറഞ്ഞതോടെ മിക്കവരും ഇത് ശരിയാണെന്ന് വിശ്വസിച്ചു. എയര്‍പ്പോര്‍ട്ട് അതോറിറ്റി ബോര്‍ഡംഗങ്ങളാണ് എന്നാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ സ്വയം പരിചയപ്പെടുത്തിയത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിനായി എത്തിയത്. ഇന്റര്‍വ്യൂവിനായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തുവാനാണ് സംഘം നിര്‍ദ്ദേശിച്ചത്. അവിടെ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാര്‍ വന്ന് ഇവരെ കൂട്ടിക്കൊണ്ടു പോകുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന്‍ പ്രകാരം സ്റ്റേഷനിലെത്തിയ ഉദ്യോഗാര്‍ത്ഥികളെ കൊച്ചിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബോര്‍ഡ് വച്ച കാര്‍ എത്തി ബൊള്‍ഗാട്ടിയിലെ ഹോട്ടലിലേക്ക് കൊണ്ടു പോകുകയായിരുന്നു.പണം കൊണ്ടു വന്നിട്ടുണ്ടോ എന്നായിരുന്നു ഇന്റര്‍വ്യൂവിന് എത്തിയവരോട് ആദ്യം ചോദിച്ചത്. കൊണ്ടുവന്നവര്‍ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതി എന്നും അറിയിച്ചും.പിന്നീട് ഇന്റര്‍വ്യൂ നടത്തിയ ശേഷം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ ഓഫര്‍ ലെറ്റര്‍ നൽകുകയും എല്ലാവരുടെയും കൈയില്‍ നിന്നും അഡ്വാന്‍സ് തുക കൈപ്പറ്റുകയും ചെയ്തു.ബാക്കി തുക അപ്പോയ്‌മെന്റ് ലെറ്റര്‍ കിട്ടുമ്ബോള്‍ തരണമെന്നും പറഞ്ഞാണ് ഇവരെ അയക്കുന്നത്.ഇതിൽ സംശയം തോന്നിയ ആലുവ സ്വദേശിയായ ഉദ്യോഗാര്ഥി എയർപോർട്ട് അതോറിറ്റിയുടെ നമ്പറിൽ ബന്ധപ്പെട്ട അവർ ഇന്റർവ്യൂ സംഘടിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷിച്ചു.തുടര്‍ന്ന് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എയർപോർട്ട് അതോറിറ്റി ജീവനക്കാരാണ് ഇക്കാര്യം പൊലീസില്‍ അറിയിക്കുന്നത്.ചെന്നൈയില്‍ താമസിച്ചുവരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ശ്രീജിത്ത് നമ്ബ്യാര്‍ ആയിരുന്നു ഈ വ്യാജ ഇന്റര്‍വ്യൂവിന്റെ സൂത്രധാരന്‍. എം ബി എ ബിരുദധാരിയാണെന്നാണ് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരും പലപ്പോഴായി ചെന്നൈ നഗരത്തില്‍ വച്ച് ഇയാള്‍ പരിചയപ്പെട്ട ടാക്സി കാര്‍ഡ്രൈവര്‍മാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഇടപാടുകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
അടുത്ത 48 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം:അടുത്ത 48 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഡെൽഹിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാല് ദിവസം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാലവർഷത്തിന് തൊട്ടുമുൻപായി മഴയുണ്ടാകാറുണ്ടെങ്കിലും ഇത്തവണ മഴയ്ക്ക് ശക്തി കൂടുതലാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി
കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.നിലവിൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.