കോഴിക്കോട്:നിപ്പ വൈറസ് നിയന്ത്രണ വിധേയമായതായി സൂചന.പുതിയതായി ആരിലും വൈറസ് ബാധ കണ്ടെത്തിയില്ല.ഇതോടെ കോഴിക്കോട് ജില്ലയില്‍ ജനജീവിതം പഴയതുപോലെ ആകാന്‍ തുടങ്ങി.തിങ്കളാഴ്‌ച ലഭിച്ച 18 പരിശോധനാ ഫലങ്ങളിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ ഞായറാഴ്‌ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ രോഗബാധിതരുമായി സമ്പർക്കം പുലര്‍ത്തിയവരുടെ എണ്ണം 2079 ആയി. ഇതുവരെ 18 പേരിലാണ് നിപ്പ ബാധ സ്ഥിതീകരിച്ചത്. അതിൽ 16 പേർ മരിക്കുകയും ചെയ്തു.ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലത്തില്‍ 205 പേരിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ വൈറസ് മുക്തരായി വരികയാണ്.മെയ് 17 ന് ശേഷം പുതുതായി ആരിലും നിപ്പ വൈറസ് കണ്ടെത്തിയിട്ടുമില്ല.ഈ റിപ്പോർട്ടുകളൊക്കെ നിപ്പ ബാധ നിയന്ത്രണ വിധേയമായെന്ന സൂചനയാണ് നൽകുന്നത്.
ദീർഘകാല അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി
കൊച്ചി:ദീർഘകാല അവധിയെടുത്ത കെഎസ്ആർടിസി ജീവനക്കാരോട് ഒന്നര മാസത്തിനകം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദേശം.നാനൂറിലധികം ജീവനക്കാരാണ് ഇത്തരത്തിൽ ദീര്‍ഘകാല അവധിയില്‍ പോയിരിക്കുന്നത്.അടിയന്തിരമായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കാണിച്ച് കെഎസ്ആർടിസി എം.ഡി ഇവർക്ക് സര്‍ക്കുലറയച്ചിരുന്നു.ഇതോടെ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അവധിയിലുള്ള ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചു. രണ്ടുമസത്തിലധികം സമയം വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പരമാവധി ഒരുമാസം സമയം നല്‍കാമെന്ന് എം.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒന്നരമാസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.നിശ്ചിത ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം ഇവരെ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന് പിരിച്ചുവിടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
എടപ്പാൾ തീയേറ്റർ പീഡനം;തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു
മലപ്പുറം:എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും,പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നും ചൂണ്ടിക്കാട്ടിയാണ് തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്.ഏപ്രിൽ പതിനെട്ടിനാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി തീയേറ്ററിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്.പെൺകുട്ടിയുടെ അമ്മയും ഇതിനു കൂട്ട് നിൽക്കുകയായിരുന്നു.തിയേറ്റര്‍ ഉടമ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വിവരം അറിഞ്ഞ് എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സിസിടിവി ദൃശ്യം പരിശോധിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പുറത്തുകൊണ്ടുവന്നതിന്റെ പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സതീഷിന്റെ നടപടി തെറ്റാണെന്ന് സമര്‍ത്ഥിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സതീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് സതീഷനെ ജാമ്യത്തില്‍ വിട്ടയച്ചു.
മലപ്പുറത്ത് ബസ്സും ഓമ്നി വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
മലപ്പുറം:നിലമ്പൂർ മങ്ങാട് പൊങ്ങല്ലൂരില്‍ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. വാനിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. നിലമ്പൂരിൽ നിന്നും നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.എടവണ്ണ സ്വദേശികളായ നാലുപേരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു.പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതിൽ കുറയുന്നത്.പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് ഉൽഘാടനം ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം നിലവില്‍ വന്നതോടെ സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് വലിയ ആശ്വാസമാവും. ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനകം അത്യാധുനിക കാത്ത് ലാബ് പ്രവര്‍ത്തനക്ഷമമാവും. ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിനെ സര്‍ക്കാര്‍ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചുവെങ്കിലും പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ഏതാനും മാസം പ്രവൃത്തി വൈകിയതെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം ഒ.പികള്‍, അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികില്‍സാ യൂനിറ്റ്, കുടുംബാസൂത്രണ ചികില്‍സാ യൂനിറ്റ്, മാമോഗ്രാം ഉള്‍പ്പെടെ കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനുള്ള യൂനിറ്റ് എന്നിവ പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ പ്രസവാനന്തര ശുശ്രൂഷകള്‍ക്കായി 50 കിടക്കകളുണ്ടാവും. രണ്ടാം നിലയില്‍ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തിക്കും. മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ കുട്ടികളുടെ വാര്‍ഡ് അവിടേക്ക് മാറ്റും.ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമച്രന്ദന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്,മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.പി. ജയപാലന്‍ മാസ്റ്റര്‍, വി.കെ. സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, പി ജാനകി ടീച്ചര്‍, ടി.ആര്‍ സുശീല, കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡംഗം ഷീബ അക്തര്‍, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. എം.കെ. ഷാജ്, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, കെ.വി ഗോവിന്ദന്‍, ആശുപത്രി മാനേജ്മെന്റ് സമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
മാസ്ക്കും ഗ്ലൗസും ധരിച്ച് നിയമസഭയിൽ; കുറ്റ്യാടി എംഎൽഎക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം:നിപ രോഗികളെ അപമാനിക്കുന്ന തരത്തില്‍ നിയമസഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും.എംഎല്‍എയുടെ പ്രവര്‍ത്തി തീര്‍ത്തും അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്.ഒന്നുകില്‍ അദ്ദേഹത്തിന് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി അടുത്തിടപെഴക്കിയിട്ടുണ്ടാവണം.ഈ അവസരത്തില്‍ ഇത്തരത്തിൽ അദ്ദേഹം നിയമസഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗൗരവമായ വിഷയത്തെ അപഹസിക്കുന്നതായിപ്പോയി എംഎല്‍എയുടെ ചെയ്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെയാണ് നടക്കുന്നത് എന്നും ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് അബ്ദുള്ള ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെവിന്റെ കൊലപാതകം;കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ ഭാര്യ വീട്ടുക്കാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.കെവിൻ കൊലക്കേസിൽ രാഷ്ട്രീയം നോക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 14 പ്രതികള്‍ കസ്റ്റഡിയിലും റിമാന്‍ഡിലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളമൊട്ടാകെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബുവിനെ രക്ഷിക്കാനാണ് ഇപ്പോള്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും ശ്രമം. അതിനാൽ കേസ് സിബിഐയ്ക്ക് വിടണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.കെവിന്റെ മരണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. കെവിന്റെ ഭാര്യ നീനു പരാതിയുമായി വന്നപ്പോള്‍ പോലീസ് ആവശ്യമായ നടപടി എടുത്തില്ല. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേസിലെ 14 പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കെവിൻ കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഇതിൽ രാഷ്ട്രീയം നോക്കേണ്ടെന്നും പോലീസിന്‍റെ വീഴ്ചയിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെവിന്റേത് ദുരഭിമാനക്കൊല;സാമ്പത്തിക സ്ഥിതിയും ജാതിയുമാണ് എതിർപ്പിന് കാരണമെന്ന് നീനുവിന്റെ മൊഴി
കോട്ടയം:കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് നീനുവിന്റെ മൊഴി.കെവിന്റെ സാമ്പത്തിക സ്ഥിതിയും ജാതിയുമാണ് എതിര്‍പ്പിനു കാരണമായത്.ഈ രണ്ടു കാരണങ്ങളുയർത്തി വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും പിന്മാറാത്തതായിരിക്കാം കൊലപാതകത്തിന് കാരണമെന്നും നീനു സംശയിക്കുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ നീനുവിനെ അറിയിച്ചതായി രണ്ടാംപ്രതി നിയാസ് പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാല്‍ നീനു ഇക്കാര്യം തള്ളി. തട്ടിക്കൊണ്ടുപോയ കാര്യം അറിയുന്നത് പോലീസ് സ്‌റ്റേഷനിലെത്തിയ ശേഷമാണെന്ന് നീനു മൊഴി നല്‍കി. സ്‌റ്റേഷനിലെത്തിയ ശേഷം കെവിന്റെ ബന്ധു അനീഷിന്റെ ഫോണില്‍ നിന്ന് നിയാസിനെ വിളിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും കെവിനെ വിട്ടയക്കണമെന്നും നീനു നിയാസിനോട് ഫോണില്‍ പറഞ്ഞു. അനീഷിന്റെ നിര്‍ദേശ പ്രകാരമാണ് നീനു ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ലാഘവത്തോടെയാണ് നിയാസ് പ്രതികരിച്ചതെന്ന് നീനു മൊഴി നല്‍കി. അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവരാത്തതിനെ തുടര്‍ന്നു നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് കെവിന്റെ മരണം മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നത്.അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണ്ണായകമാകും.
അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുന്ന നീനുവിന്റെ മാതാവ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലായ പശ്ചാത്തലത്തിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.കേസിൽ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കണ്ണൂര്‍ പോലീസില്‍ കീഴടങ്ങും മുമ്പ് രഹ്നയെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.കൊല്ലം പുനലൂരില്‍ തന്നെ രഹ്ന ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് നിഗമനം. ഈ ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യം നേടുന്നതിന് മുമ്പ് തന്നെ ഇവരെ പിടികൂടാനാണ് പോലീസ് നീക്കം.
നിപ്പ;മൂന്നാം ഘട്ടത്തിൽ വൈറസ് പടരാൻ സാധ്യതയില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അരുണ്‍കുമാര്‍
കോഴിക്കോട്:നിപ്പ വൈറസിന് രണ്ടാം ഘട്ടത്തിൽ ശക്തി കുറയുമെന്നും അതിനാൽ മൂന്നാം ഘട്ടത്തിൽ വൈറസ് പടരാൻ സാധ്യതയില്ലെന്നും മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അരുണ്‍കുമാര്‍.വൈറസിന്റെ ഉറവിടത്തിൽ നിന്നും നേരിട്ട് രോഗബാധയേറ്റവരാണ് ആദ്യഘട്ടത്തില്‍ നിപ്പാ വൈറസ് മൂലം മരിച്ചത്. ഇവരില്‍ നിന്ന് രോഗം പകര്‍ന്നവരാണ് രണ്ടാംഘട്ടത്തില്‍ മരിച്ചത്. ഈ ഘട്ടത്തില്‍ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.രണ്ടാം ഘട്ടത്തിൽ വൈറസ് ബാധയേറ്റവരെയെല്ലാം ഐസൊലേഷൻ വാർഡുകളിലാണ് പ്രവേശിപ്പിച്ചിരുന്നത്. അതിനാൽ രോഗം കടുത്തുനില്‍ക്കുന്ന സമയത്ത് രോഗിയുമായി മറ്റുളളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാനുളള അവസരം കുറവായിരുന്നു.രോഗം മൂര്‍ഛിച്ചു നിൽക്കുമ്പോഴാണ് നിപ്പാ വൈറസ് രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.അതുകൊണ്ട് രണ്ടാംഘട്ടത്തിലെ രോഗികളില്‍ നിന്ന് രോഗം പടരാനുളള സാധ്യത തീരെയില്ല. രണ്ടാംഘട്ടത്തില്‍ നിപ്പാ ബാധിച്ച എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവന്നതായി ഉറപ്പിച്ചാല്‍ ആശങ്കകള്‍ അവസാനിക്കുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു.