തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. കെഎസ്ഇബിക്ക് നിലവിൽ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡിന്‍റെ ചെലവുകൾ നിരക്കു വർധനയിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു. എന്നാല്‍ മുന്നണിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. അതിനാല്‍ മുന്നണിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചകളിലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 4 മുതൽ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്
തിരുവനന്തപുരം:നിരക്ക് പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി പണിമുടക്കിന്. ജൂലായ് നാല് മുതല്‍ അനിശ്ചിതകാല സമരത്തിനാണ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.ബിഎംഎസ് ഒഴികെയുള്ള എല്ലാം സംഘടനകളും സമരത്തില്‍ പങ്കെടുക്കും.
പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം ജൂണ്‍ 12 നും 13 നും നടക്കും. വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ജൂണ്‍ 13 അഞ്ചു മണിക്ക് മുൻപായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം.സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
തെരുവോരത്ത് താമസിക്കുന്നവരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ അഗതി മന്ദിരത്തിലേക്ക് മാറ്റി
കണ്ണൂർ:പകൽ മുഴുവനുമുള്ള അലച്ചിലിനൊടുവിൽ തെരുവോരത്ത് തലചായ്ക്കാനെത്തുന്നവർക്ക് തണലേകാനായി സാമൂഹിക നീതി വകുപ്പ് എത്തി.ഇനി മുതൽ ഇവർക്ക് മഴയെ പേടിക്കാതെ അന്തിയുറങ്ങാം.സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പിന്റെയും സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം പദ്ധതികളുടെയും നേതൃത്വത്തിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നത്. വയോധികരും അവശരുമായ മൂന്നുപേരെയാണ് ഇന്നലെ പോലീസിന്റെ സഹായത്തോടെ മേലെ ചൊവ്വയിലെ പ്രത്യാശ ഭവനിലേക്ക് മാറ്റി പാർപ്പിച്ചത്. പത്മനാഭൻ കക്കാട്(75),കൊച്ചുണ്ണി തൃശൂർ(70),രവീന്ദ്രൻ പാലക്കാട്(64) എന്നിവരെയാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.പഴയ ബസ്സ്റ്റാൻഡ് പരിസരം,തെക്കീ ബസാർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബന്ധുക്കളെ കണ്ടെത്തി വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെങ്കിൽ അതിനുള്ള നടപടികളും ചെയ്യുമെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ വ്യക്തമാക്കി.വരും ദിവസങ്ങളിലും പരിശോധന തുടരും വനിതാ പോലീസിന്റെ സഹായത്തോടെ സ്ത്രീകളെയും പുനരധിവസിപ്പിക്കും. സാമൂഹികനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി,കണ്ണൂർ കോർപറേഷൻ വയോമിത്രം പദ്ധതി കോ ഓർഡിനേറ്റർ കെ.പി പ്രബിത്ത്,കൺട്രോൾ റൂം എസ്‌ഐ ഐ.മോഹനൻ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ പാർക്കിങ് സ്ഥലം ഒരുങ്ങി
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ പാർക്കിങ് സ്ഥലം ഒരുങ്ങി.പാർക്കിങ് സ്ഥലത്തിന്റെ പണികൾ പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു.ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വരുമാത്തിൽ രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്.ഇതിൽ കൂടുതലും കിഴക്കേ കവാടത്തിലെ പാർക്കിങ് സംവിധാനത്തെ കുറിച്ചാണ്.മഴയത്തും വെയിലത്തും വാഹനങ്ങൾ പാർക്ക് ചെയ്യണം. മാത്രമല്ല പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയെടുക്കൽ,ഹെൽമെറ്റ് മോഷണം എന്നിവയും പതിവാണ്.കിഴക്കേ കവാടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ദിവസേന നിരവധി പേരാണ് ഇവിടെ നിന്നും ട്രെയിനിൽ യാത്ര ചെയ്യുന്നത്.വാഹനങ്ങളുടെ എണ്ണവും ദിവസേന കൂടിക്കൊണ്ടിരിക്കുകയാണ്.വാഹന പാർക്കിങ് അനുവദനീയമല്ലാത്ത കിഴക്കേ കവാടം റോഡിനു ഇരുവശത്തുമായാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.പുതിയ പാർക്കിങ് സ്ഥലം തുറക്കുന്നതോടെ ഈ പ്രശ്ങ്ങൾക്കെല്ലാം പരിഹാരമാകും. പുതുതായി തുറന്നു കൊടുക്കുന്ന പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള മേൽക്കൂരയും സിസിടിവി ക്യാമറകളും സ്ഥാപിക്കണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോ ഓർഡിയേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും
തലശ്ശേരി:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കൽ നീട്ടിവെച്ച തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും.നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്കൊപ്പം സമീപ പ്രദേശമായ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്കും അവധി നൽകുകയായിരുന്നു. പ്രവേശനോത്സവം വലിയമടാവിൽ ഗവ.സീനിയർ ബേസിക്ക് സ്കൂളിൽ രാവിലെ ഒൻപതരയ്ക്ക് തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ രമേശൻ ഉൽഘാടനം ചെയ്യും.
മരട് വാഹനാപകടം;ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
കൊച്ചി: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിന്റെ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിനെതിരെ ഐപിസി 304 എ വകുപ്പ് ചുമത്തി മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.തുടർന്നുള്ള അന്വേഷണത്തില്‍ മറ്റ് കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്.അപകടത്തിൽ പരിക്കേറ്റ അനില്‍കുമാര്‍ ഇപ്പോഴും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദിത്യന്‍(4),വിദ്യാ ലക്ഷ്മി(4) എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്.വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാഹനം അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ശൈലജ ടീച്ചർ ഉരുക്കു വനിത;ആരോഗ്യമന്ത്രിയെ പുകഴ്ത്തി ഡോക്റ്റർ എ.എസ് അനൂപ് കുമാറിന്റെ കുറിപ്പ്

ഡോക്റ്ററുടെ ഫേസ്ബുക് പോസ്റ്റ്: ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി, K K Shylaja teacher.ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം… The iron lady… വിഷയങ്ങള്‍ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു… ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. Nipah രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു… ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു.
നിപ വൈറസ്;മാറ്റിവെച്ച പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. സിവില്‍ പൊലീസ് ഓഫീസർ /വനിതാ സിവില്‍ പൊലീസ് ഓഫീസർ പരീക്ഷ ജൂലൈ 22നും കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്‍റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസർ പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിനും നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.നേരത്തേ അനുവദിച്ച കേന്ദ്രങ്ങളിൽ തന്നെയാണ് പരീക്ഷ നടത്തുക.. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.നേരത്തെ നിശ്ചിയിച്ച തിയ്യതിയുടെ അടിസ്ഥാനത്തില്‍ ഡോണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്കെത്തേണ്ടത്.
കൊച്ചിയിൽ സ്കൂൾ വാൻ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു
കൊച്ചി:കൊച്ചി മരടിൽ സ്കൂൾ വാൻ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു.കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ വിദ്യാര്‍ത്ഥികളായ വിദ്യാലക്ഷ്‌മി,ആദിത്യന്‍ എന്നിവരും ആയ ഉണ്ണിമായയുമാണ് മരിച്ചത്.കാട്ടിത്തറ ക്ഷേത്ര കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എട്ടു കുട്ടികളും ആയയും ഡ്രൈവറുമായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.നിയന്ത്രണം വിട്ട ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.