ചെന്നൈ: റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍പാളങ്ങള്‍ക്ക് സമീപവും െമാബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടു.നിയമം ലംഘിക്കുന്നവരില്‍നിന്ന് 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു.സെല്‍ഫിയെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് നടപടി.സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനമായി.സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു.
സോഷ്യൽ മീഡിയയിലെ അപവാദപ്രചരണം യുവാവ് പരസ്യ ക്ഷമാപണം നടത്തി
കൊല്ലം: പെട്രോൾ പമ്പിനെതിരെ അപവാദ പ്രചരണം നടത്താൻ വീഡിയോ റെക്കോർഡ് ചെയത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് നിയമ നടപടികളിൽ പെടുമെന്ന് ഉറപ്പായതോടെ ക്ഷമാപണ വീഡയോയുമായി വീണ്ടും രംഗത്തെത്തി. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി പെട്രോൾ പമ്പിൽ മായം കലർന്നിരിക്കുന്നു എന്ന് വരുത്തി തീർക്കാൻ രണ്ട് വ്യത്യസ്ത പമ്പുകളിൽ നിന്നും വാങ്ങിയത് എന്ന് അവകാശപ്പെട്ട ഡീസലിന്റെ നിറവ്യത്യാസം കാണിച്ചായിരുന്നു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്. പെട്രോൾ, ഡീസൽ എന്നിവയുടെ നിറവ്യത്യാസം തികച്ചും സ്വാഭാവികമാണെന്നും സാന്ദ്രതയാണ് അടിസ്ഥാന ഗുണ പരിശോധനയായി കണക്കാകേണ്ടത് എന്ന വിദഗ്ദ്ധ അഭിപ്രായം വന്നതോടെ യുവാവ് വെട്ടിലായി. ഇതോടെ നിയമ നടപടികൾ സ്വീകരിക്കാൻ പമ്പുടമ തീരുമാനിച്ചതറിഞ്ഞ് യുവാവ് പരസ്യമായി മാപ്പ് പറഞ്ഞ് കൊണ്ട് വീണ്ടും രംഗത്തെത്തി.
സമൂഹമാദ്ധ്യമങ്ങളിൽ കൂടി പമ്പുകൾക്ക് എതിരെ അപവാദപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പുടമകൾ നിയമ നടപടികൾ സ്വീകരിക്കാൻ മുന്നോട്ട് വന്നതോടെ ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ ക്ഷമാപണമാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ ഇളവുകൾ നിലവിൽ വന്നു
പരിയാരം:പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ ഇളവുകൾ നിലവിൽ വന്നു. സ്പെഷ്യലിറ്റി ഒ.പി ചാർജുകൾ ഉൾപ്പെടെ ജനറൽ വാർഡുകളിൽ അഡ്‌മിറ്റാകുന്ന രോഗികളുടെ ബെഡ് ചാർജും സൗജന്യമാക്കി.മരുന്നുകൾക്ക് പരമാവധി അമ്പതു ശതമാനം വരെ ഇളവ് ഏർപ്പെടുത്തി.പ്രൊസീജിയർ ചാർജുകൾ പകുതിയാക്കുകയും ലാബ് ചാർജുകളിൽ 20 ശതമാനം കുറവുവരുത്തുകയും ചെയ്തിട്ടുണ്ട്.സ്വാതന്ത്ര സമരസേനാനികൾക്കും ആശ്രിതർക്കും ഇപ്പോൾ നൽകിവരുന്ന ഇളവ് തുടരും.എന്നാൽ വിവിധ ചികിത്സാപദ്ധതികൾ പ്രകാരം പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് ഈ ഇളവുകൾ ബാധകമല്ല.തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സുധാകരൻ പറഞ്ഞു.
32 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ വയനാട്ടിൽ പിടിയിലായി
മാനന്തവാടി:കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 കിലോഗ്രാം കഞ്ചാവുമായി രണ്ടു കണ്ണൂർ സ്വദേശികൾ പിടിയിലായി.പുഴാതി കൊറ്റാളിക്കാവിനു സമീപത്തെ നാരങ്ങോളി വീട്ടിൽ നീരജ്(21),പുഴാതി കുഞ്ഞിപ്പള്ളി ചെറുവത്തുവീട്ടിൽ യാഷിർ അറഫാത്ത്(23)എന്നിവരാണ് പിടിയിലായത്.മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്പെക്റ്റർ എം.കെ സുനിലിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടെത്താൻ പറ്റാത്ത രീതിയിൽ കാറിന്റെ നാല് ഡോറുകളിലും ഡിക്കിയിലും ബോണറ്റിലും ഉള്ള രഹസ്യ അറകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.അര കിലോഗ്രാമിന്റെ 64 പൊതികളാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.ഇരുവരെയും അടുത്ത ദിവസം മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ശേഷം വടകര എൻ.ഡി.പി.എസ് കോടതിക്ക് കൈമാറും.
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ജന്റം വർക്ക്‌ഷോപ്പ് നിർമാണം പുനരാരംഭിച്ചു
കണ്ണൂർ:കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഏറെക്കാലമായി നിർത്തിവെച്ചിച്ചിരുന്ന ജന്റം വർക് ഷോപ്പിന്റെ നിർമാണ പ്രവർത്തികൾ പുനരാരംഭിച്ചു. രണ്ടുവർഷം മുൻപ് പണി തുടങ്ങിയിരുന്നെങ്കിലും കരാറുകാരന് പണം നൽകുന്നതിലെ കാലതാമസം മൂലം പണി ഇടയ്ക്കുവെച്ചു നിർത്തേണ്ടി വന്നിരുന്നു. കേന്ദ്രസർക്കാരിന്റെ ജന്റം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിലാണ് വർക്ക് ഷോപ് നിർമിക്കുന്നത്.പഴയ ജില്ലാ ട്രാൻസ്‌പോർട് ഓഫീസിന്റെ കെട്ടിടം പൊളിച്ചുമാറ്റി അവിടെയാണ് വർക്ക് ഷോപ്പ് നിർമിക്കുന്നത്.പണികൾ പെട്ടെന്ന് പുരോഗമിച്ചിരുന്നെങ്കിലും ബിൽതുക നൽകാത്തതിനെ തുടർന്ന് കരാറുകാർ പണി അവസാനിപ്പിക്കുകയായിരുന്നു.ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും കെഎസ്ആർടിസി എം.ഡി ടോമിൻ തച്ചങ്കരിയും ഡിപ്പോ സന്ദർശിച്ചപ്പോൾ അധികൃതർ ഇക്കാര്യത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു.ഇതിനെ തുടർന്നാണ് പ്രശ്‌നപരിഹാരം ഉണ്ടായത്.ബസ്സുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഇൻസ്‌പെക്ഷൻ പിറ്റ് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.നാല് ഇൻസ്‌പെക്ഷൻ പിറ്റുകളാണ് നിർമിക്കുക.വർക്‌ഷോപ്പിന്റെ മേൽക്കൂര നിർമാണം നേരത്തെ പൂർത്തിയായിരുന്നു. വർക്ഷോപ്പിനോട് അനുബന്ധമായി മെക്കാനിക്കൽ ജീവനക്കാർക്കായുള്ള വിശ്രമമുറി,ഡിപ്പോ എൻജിനീയറുടെ കാര്യാലയം,സ്റ്റോർ എന്നിവയും നിർമിക്കും. നിർമാണം പൂർത്തിയാകുന്നതോടെ എട്ടു ബസ്സുകളുടെ അറ്റകുറ്റപ്പണി ഒരേ സമയം നടത്താൻ സാധ്യമാകും. ജില്ലാ ട്രാൻസ്‌പോർട് ഓഫീസ്,ജീവനക്കാരുടെ വിശ്രമമുറി തുടങ്ങിയവ ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണവും ഡിപ്പോയിൽ പുരോഗമിക്കുകയാണ്.2016 ഡിസംബറിൽ പണിതീരേണ്ടിയിരുന്ന കെട്ടിടമാണിത്.മുൻ എംഎൽഎ എ.പി അബ്ദുല്ല കുട്ടിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.
കാസർകോട്ട് കെണിയിൽ കുടുങ്ങിയ പുലി ചത്തു;കെണി വെച്ചവർക്കെതിരെ അന്വേഷണം
കാസർകോഡ്:വ്യാഴാഴ്ച രാവിലെ കാസർകോഡ് കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ കെണിയിൽ കുടുങ്ങിയ പുലി ചത്തു.പുലി ചത്തതോടെ കെണിവെച്ചവര്‍ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടുന്നതിന് നിമയത്തില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതോടെയാണ് കെണിവെച്ചവര്‍ക്കു വേണ്ടി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഏറെ നേരം കെണിയില്‍ കുടുങ്ങിക്കിടന്ന പുലി അവശനായിരുന്നു. കാസര്‍കോട്- കണ്ണൂര്‍ ജില്ലകളില്‍ മയക്കുവെടി വിദഗദ്ധ സംഘമില്ലാത്തതിനാല്‍ വയനാട്ട് നിന്നുമാണ് സംഘമെത്തിയത്.വയനാട്ടു നിന്നും സംഘം കാസർകോട്ട് എത്തിയപ്പോഴേക്കും സമയം വൈകുന്നേരത്തോടടുത്തിരുന്നു. സംഘം മയക്കുവെടിവെച്ച ശേഷം വലയിലാക്കുന്നതുവരെ ജീവനുണ്ടായിരുന്ന പുലി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും വഴിയാവാം ചത്തതെന്നാണ് വനംവകുപ്പധികൃതരുടെ വിശദീകരണം. വന്യമൃഗസംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ഒന്ന് പാര്‍ട്ട് ഒന്നില്‍പ്പെടുന്ന ജീവിയാണ് പുള്ളിപ്പുലി.
സിനിമ-സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു
തിരുവനന്തപുരം:സിനിമ-സീരിയൽ താരം മനോജ് പിള്ള(43) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.
ജെസ്‌നയെ മലപ്പുറത്ത് കണ്ടതായി വിവരം;പോലീസ് അന്വേഷണം നടത്തുന്നു
മലപ്പുറം:പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മലപ്പുറത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി.കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്.മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന.അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനേയും അന്വേഷണ സംഘത്തേയും വിമര്‍ശിച്ചിരുന്നു. കാണാതായിട്ട് 90 ദിവസത്തിന് മുകളില്‍ ആയിട്ടും എന്തുകൊണ്ട് ആണ് ഒരു തുമ്പു പോലും കണ്ടെത്താന്‍ ആകാത്തതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കാട്ടിലും മേട്ടിലും അല്ല ജസ്നയുണ്ടെന്ന് തെളിവ് ലഭിച്ച ഇടങ്ങളിലാണ് തിരയേണ്ടത് എന്നായിരുന്നു കോടതി പറഞ്ഞത്.ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്നയുടെ പിതാവിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തുമ്പുകള്‍ അവിടെ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
മാരകലഹരിമരുന്നുമായി യുവാവ് തലശ്ശേരിയിൽ പിടിയിൽ
തലശ്ശേരി:മാരക ലഹരിമരുന്നുമായി തലശ്ശേരി സൈദാർപള്ളിക്ക് സമീപം താമസിക്കുന്ന ബിലാന്റകത്ത് വീട്ടിൽ മിഹ്റാജ് കാത്താണ്ടിയെ(34)എക്‌സൈസ് സംഘം പിടികൂടി.ഇയാളുടെ പക്കൽ നിന്നും 1000 മില്ലിഗ്രാം മെത്തലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനും(എം.ഡി.എം.എ) 7.5 ഗ്രാം നിരോധിത ഗുളികയായ സ്പാസ്മോ പ്രോക്സിവോണും പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. നിരവധി ആൽബങ്ങളിലും മൂന്നു സിനിമകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.ബെംഗളൂരുവിൽ ബിസിനസ് നടത്തിവരികയാണ് ഇയാൾ.തലശ്ശേരി കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തുന്നത്.കുട്ടികളാണ് ഇടപാടുകാർ.ആദ്യം പണം നൽകാതെ ഇയാൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകും.അവർ അതിനു അടിമപ്പെട്ടു കഴിഞ്ഞാൽ അവരെ ഇടനിലക്കാരായി ഉപയോഗിക്കും.സിനിമ സീരിയൽ മേഖലയിലും ഇവ വ്യാപകമായി ഉപയോഗിക്കുന്നതായി ഇയാൾ വെളിപ്പെടുത്തി. മോളി,എക്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന എം ഡി എം എ ഗുളികകൾ 0.2 മില്ലിഗ്രാം കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ്.ഈ മരുന്ന് ഒന്നിലേറെ തവണ ഉപയോഗിച്ചാൽ വൃക്ക തകരാറിലാകും.
മാഹി-വളപട്ടണം ജലപാത;സ്ഥലം ഏറ്റെടുക്കലിനെതിരെ പാനൂർ മേഖലയിൽ പ്രതിഷേധം ശക്തം
തലശ്ശേരി:മാഹി-വളപട്ടണം ജലപാത വികാസത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കക്കുന്നതിരെ നിർദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങൾ സമരത്തിലേക്ക്.കൊല്ലം മുതൽ നീലേശ്വരം വരെ ജലപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി മാഹി-വളപട്ടണം ജലപാത വികസനത്തിനായാണ് 179 ഏക്കർ സ്ഥലം ധർമ്മടം വരെയുള്ള ആദ്യഭാഗത്ത് ഏറ്റെടുക്കാൻ കലക്റ്റർ നിർദേശം നൽകിയത്.തൃപ്പങ്ങോട്ടൂർ,പാനൂർ,മൊകേരി,പന്ന്യന്നൂർ,തലശ്ശേരി എന്നീ വില്ലേജുകളിൽപെട്ട സ്ഥലമാണ് ഏറ്റെടുക്കുക.ഏറ്റവുമൊടുവിൽ നടത്തിയ സർവേ അനുസരിച്ച് കടവത്തൂർ, പുല്ലൂക്കര,കൊച്ചിയങ്ങാടി,പാലത്തായി,എലാങ്കോട്, കണ്ണംവെള്ളി, ഇറഞ്ഞുകുളങ്ങര,പാനൂർ,പന്ന്യന്നൂർ,കിഴക്കേ ചമ്പാട്,മൊകേരി പ്രദേശത്തുകൂടി ചാടാലപ്പുഴയുമായി ബന്ധിപ്പിക്കും. ഇതിനായി ഈപ്രദേശത്തുള്ള നൂറിലേറെ വീടുകൾ പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് സമരക്കാർ പറയുന്നത്.ഇതിനെതിരെയാണ് പ്രഷോഭം നടത്തുന്നത്.രണ്ടാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 23 ന് ഈ പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് പാനൂരിൽ പ്രതിഷേധപ്രകടനവും പാനൂർ വില്ലജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയും ചെയ്യും.