അഭിമന്യുവിന്റെ കൊലപാതകം;പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

keralanews murder of abhimanyu the postmortem report is out

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയത് ഒറ്റകുത്തിനെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. അഭിമന്യൂവിന്‍റെ ശരീരത്തില്‍ 4 സെ.മീ വീതിയിലും 7 സെ.മീ നീളത്തിലും ആഴത്തിലുള്ള മുറിവുണ്ടായതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരുതരത്തിലും രക്ഷപ്പെടുത്താനാവാത്ത മുറിവാണിതെന്നും വാരിയെല്ല് തകര്‍ത്ത് കത്തി ഹൃദയത്തിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.അതേസമയം അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്പേര്‍ അറസ്റ്റിലായിരുന്നു.ഇരപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കോളേജില്‍ കയറി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു നിന്നെത്തിയ ക്യാമ്ബസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കത്തിയടക്കമുള്ള മാരകായുധങ്ങള്‍ കരുതിയിരുന്നു. ഏറ്റുമുട്ടലിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. കോളജിന്റെ പിന്‍ഭാഗത്ത് ഐ.എം.എ ഗേറ്റിനു സമീപത്തുവച്ചാണ് കുത്തേല്‍ക്കുന്നത്. കുത്തേറ്റ് ഓടിയ അഭിമന്യു 50 മീറ്ററോളം ദൂരം പിന്നിട്ടതും നിലത്തുവീണു. തട്ടിവീണതാകും എന്നാണു കരുതിയതെന്നു സംഭവം നടക്കുമ്ബോള്‍ കൂടെയുണ്ടായിരുന്ന രണ്ടാംവര്‍ഷ മലയാളം വിദ്യാര്‍ഥി അരുണ്‍ പറഞ്ഞു. പിന്നീടാണ് നെഞ്ചില്‍നിന്നു ചോര ഒലിക്കുന്നത് കണ്ടത്. അഭിമന്യുവുമായി ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു പാഞ്ഞെങ്കിലും അവിടെ എത്തുന്നതിനു മുമ്ബേ മരണം സംഭവിച്ചു.

മാനസസരോവറിൽ ആയിരത്തിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു;സംഘത്തിൽ 40 മലയാളികളും

keralanews more than a thousand indians are trapped in the mansarovar 40 malayalees in the group

ന്യൂഡൽഹി:കൈലാഷ് മാനസസരോവർ യാത്രയ്‌ക്കെത്തിയ ആയിരത്തോളം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു.ഇവരിൽ 40 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 525 തീര്‍ഥാടകര്‍ സിമിക്കോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ ടിബറ്റര്‍ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ മഞ്ഞുമലയിൽ ഉരുൾപൊട്ടലുണ്ടായതാണ് യാത്രയ്ക്ക് തടസ്സമായത്.നേപ്പാളിന്റെ സഹായത്തോടെ തീർത്ഥാടകരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ 290 പേരും കര്‍ണാടകക്കാരാണ്. കര്‍ണാടകയില്‍ നിന്നുള്ള 290 തീര്‍ഥയാത്രികരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചൈന അതിര്‍ത്തിയിലും നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 മലയാളി തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. കേരള സര്‍ക്കാരിന് ലഭിച്ച വിവരമനുസരിച്ച്‌ 36 പേര്‍ ചൈന അതിര്‍ത്തിയിലെ ഹില്‍സയിലും നാലുപേര്‍ നേപ്പാളിലെ സിമിക്കോട്ടിലുമാണ് കുടുങ്ങിയിരിക്കുന്നത്.

നിപ്പ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകൾ തന്നെയെന്ന് രണ്ടാംഘട്ട പരിശോധനാഫലം

keralanews fruits bats are the causes of nipah virus

കോഴിക്കോട്:നിപ്പ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകൾ തന്നെയെന്ന് രണ്ടാംഘട്ട പരിശോധനാഫലം.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്ബ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. നിപ്പ വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലുകളെയാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്.എന്നാൽ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ഇവയുടെ പരിശോധനാ ഫലമെല്ലാം പോസിറ്റീവായിരുന്നു. കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ സംഘത്തിന്റെ കണ്ടെത്തലിനെ സാധൂകരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും പ്രതികരിച്ചിട്ടുണ്ട്. പേരാമ്ബ്ര മേഖലയില്‍ നിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ജെപി നഡ്ഡ പറഞ്ഞു.കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സംബന്ധിച്ച അവ്യക്തകള്‍ രോഗ വ്യാപനത്തിന് കാരണമാവുകയായിരുന്നു.

കണ്ണൂർ മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ പുരസ്ക്കാരം

keralanews national award for maithanappalli primary health center

കണ്ണൂർ:കണ്ണൂർ മൈതാനപ്പള്ളി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ദേശീയ പുരസ്ക്കാരം.ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മികച്ച പദ്ധതികളുടെ വിഭാഗത്തിലാണ് മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദം പുരസ്ക്കാരം കരസ്ഥമാക്കിയത്.ഇതോടെ ഇന്ത്യയിൽ ആദ്യമായി സ്കോച്ച് അവാർഡ് നേടുന്ന പ്രാഥമികാരോഗ്യ കേന്ദ്രം എന്ന ബഹുമതിയും മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം സ്വന്തമാക്കി.ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.വി ലതീഷ്,മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ഷെഹീർ അബൂബക്കർ എന്നിവർ ചേർന്ന് പുരസ്ക്കാരം സ്വീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സംരംഭമാണ് കണ്ണൂർ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം.ശിശുരോഗ വിഭാഗം,ഗൈനക്കോളജി,സൈക്യാട്രി, കൗമാര ആരോഗ്യം,ഡെന്റൽ,ആയുർവ്വേദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഓ.പി സേവനം ഇവിടെ ലഭ്യമാണ്.തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഓ.പി സമയം.രണ്ടു മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ 16 ജീവനക്കാരാണ് ഇവിടെയുള്ളത്.

സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 9 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

keralanews case registered against 9 r s s workers in connection with the attack against c p m workers

മട്ടന്നൂർ:ഞായറാഴ്ച വൈകുന്നേരം മട്ടന്നൂർ നഗരമധ്യത്തിൽ സിപിഎം പ്രവർത്തകരെ കാർ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.അക്രമത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പുലിയങ്ങോട് ഇടവേലിക്കൽ സ്വദേശികളായ പി.ലെനീഷ്,സഹോദരൻ പി.ലതീഷ്, ആർ.സായുഷ്‌,എൻ.ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ബൈക്കിലെത്തിയ അക്രമി സംഘം കാർ തടഞ്ഞു നിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിനു ശേഷം ഇവർ ബൈക്കിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.അക്രമികൾ ഉപേക്ഷിച്ച ഒരു ബൈക്കും വാളും പോലീസ് കണ്ടെടുത്തു.ഇവ ഫോറൻസിക് വിഭാഗം പരിശോധിക്കും.

മാക്കൂട്ടം ചുരം റോഡിൽ ഗതാഗത നിയന്ത്രണം മൂന്നു ദിവസം കൂടി തുടരും

keralanews traffic control will continue for 3 days in makkoottam churam road

ഇരിട്ടി:ഉരുൾപൊട്ടലിൽ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ച മാക്കൂട്ടം ചുരം റോഡിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം മൂന്നു ദിവസം കൂടി തുടരും.അടിയന്തിര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ ചെറുവാഹനങ്ങൾക്കുള്ള ഗതാഗത നിയന്ത്രണം പിൻവലിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ റോഡിൽ വീണ മരങ്ങളെല്ലാം മുറിച്ചുമാറ്റിയിരുന്നെങ്കിലും അപകടാവസ്ഥയിൽ റോഡിലേക്ക് ചെരിഞ്ഞു കിടക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയിട്ടില്ല.ഇവ മൂന്നു ദിവസത്തിനുള്ളിൽ മുറിച്ചുമാറ്റി ചെറുവാഹനങ്ങൾക്കുള്ള നിരോധനം നീക്കുമെന്ന് കുടക് അസിസ്റ്റന്റ് കമ്മീഷണർ ശ്രീദേവി പറഞ്ഞു.മാക്കൂട്ടം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ചുരം റോഡിൽ നാലിടങ്ങളിൽ വൻ വിള്ളൽ ഉണ്ടായിരുന്നു.ഇതേ തുടർന്നാണ് കുടക് ജില്ലാ ഭരണകൂടം ഈ വഴിയുള്ള ഗതാഗതം ജൂലായ് 12 വരെ നിരോധിച്ചത്.

അഭിമന്യു വധം;മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി;മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു

keralanews murder of abhimanyu police recorded the arrest of three and investigation continues for the main accused

എറണാകുളം:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മഹാരാജാസ് കോളേജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളേജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല.12 പേര്‍ക്കെതിരായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഹമ്മദ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. എന്നാല്‍ ഇയാള്‍ നാട് വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അരൂര്‍ വടുതല സ്വദേശിയായ ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സി.ഐ അനന്തലാലിനാണ് കേസിന്റെ അന്വേഷണ ചുമതല.കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെ ക്യാമ്പസ്സിലുണ്ടായ അക്രമത്തിലാണ് കൊല്ലപ്പെട്ടത്.

എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം;സ്കൂൾ വിടാത്തതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപകനെയും പൂട്ടിയിട്ടു

keralanews murder of s f i activist s f i workers locked the principal and headmaster in the school who did not give leave for school

കാസർകോഡ്:എറണാകുളം മഹാരാജാസ്  കോളേജില്‍ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ എഫ്എഫ്‌ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിൽ സ്‌കൂള്‍ വിടാത്തതിനെ തുടര്‍ന്ന് പഠിപ്പുമുടക്കിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെയും പ്രധാനാധ്യാപകനെയും ഓഫീസില്‍ പൂട്ടിയിട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികളാണ് പരപ്പ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കെ. സുരേഷിനെയും ഹെഡ്മാസ്റ്റര്‍ കെ.എ. ബാബു എന്നിവരെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടത്.രാവിലെ 9.30 മണിയോടെ മുദ്രാവാക്യം വിളിച്ചു സ്‌കൂള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പാള്‍ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച്  വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകരായ രണ്ടുപേരെയും പൂട്ടിയിടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരപ്പ സ്‌കൂളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പി.ടി.എ കമ്മിറ്റി വിലക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്.എഫ്.ഐ. നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വിദ്യാഭ്യാസ ബന്ദ് സ്‌കൂളില്‍ അനുവദിക്കാതിരുന്നതെന്നാണ് പ്രിന്‍സിപ്പാള്‍ കെ.സുരേഷ് പറയുന്നത്. തുടർന്ന് ഉച്ചയ്ക്ക് 2.45 മണിയോടെ പോലീസ് നിര്‍ദേശ പ്രകാരം പിടിഎ കമ്മിറ്റി യോഗം ചേരുകയും സ്‌കൂള്‍ വിടാന്‍ പ്രിന്‍സിപ്പാളിനോടും ഹെഡ്മാസ്റ്ററോടും നിര്‍ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ വിട്ടതിനെ തുടര്‍ന്നാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

അഭിമന്യുവിന്റെ കൊലപാതകം;സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

keralanews murder of abhimayu police got the c c t v pictures

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ശേഷം സംഘം മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയില്‍ അവിടെ ചെന്നിറങ്ങിയ പ്രതികള്‍ എസ്ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ഈ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്.ഇത് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അര്‍ജുനെ പിന്നീട് കുത്തിപ്പരുക്കേല്‍പ്പിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അർജുന്റെ നില ഗുരുതരമായി തുടരുകയാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കായി നിർമിച്ച പുതിയ ബ്ലോക്കിന്റെയും അടുക്കളയുടെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

keralanews chief minister inaugurated the new block and kitchen in kannur central jail

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കായി നിർമിച്ച പുതിയ ബ്ലോക്കിന്റെയും അടുക്കളയുടെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.രണ്ടു നിലകളുള്ള പുതിയ ബ്ലോക്കിൽ 80 പേരെ വീതം പാർപ്പിക്കാനാകും.വാർദ്ധക്യത്തിലെത്തിയവരെയും അവശതകളുള്ളവരെയുമാണ് താഴത്തെ നിലയിൽ പാർപ്പിക്കുക.840 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോൾ 1100 പേരാണുള്ളത്.പുതിയ ബ്ലോക്ക് തുറന്നതോടെ ഇതിനു പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തേവാസികൾക്കായി കട്ടിൽ  അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.1.75 കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ജയിൽ ഓഫീസ് 72 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.കൂടാതെ ജയിലിലെ അടുക്കളയും 65 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.20 ലക്ഷം  രൂപ ചിലവാക്കി നിർമിച്ച കുടിവെള്ള പ്ലാന്റിന്റെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിൽ തടവുകാർക്കായി 9 ലക്ഷം രൂപ ചിലവാക്കി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തടവുകാർക്കായി മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇവിടെ നൽകുക.ഇഗ്നോ വടകര കേന്ദ്രമാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുക. കണ്ണൂർ സെൻട്രൽ ജയിലിനു മുൻപിലായി ഇപ്പോൾ ചപ്പാത്തി വിൽക്കുന്ന സ്ഥലത്തിനടുത്തായി ആരംഭിക്കുന്ന ജയിൽ വക ഹോട്ടലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.തടവുകാർക്ക് യോഗ പരിശീലനത്തിനും കായിക പരിശീലനത്തിനുമായുള്ള യോഗ ഹാൾ കം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.കൂടാതെ ചീമേനി തുറന്ന ജയിലിൽ നിർമിക്കുന്ന പുതിയ ബാരക്കിന്റെയും ജയിൽ ഓഫീസ് കോംപ്ലെക്സിന്റെയും നിർമാണോൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിലെ അന്തേവാസികൾ നിർമിച്ച എ.ബി.സി.ഡി എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.