അഭിമന്യു വധം;ആദിലിനും ആരിഫിനും കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് സർക്കാർ ഹൈക്കോടതിയിൽ

keralanews abhimanyu murder case adil and arif directly involved in the murder says sarkkar in high court

കൊച്ചി:അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിൽ ബിൻ സലീമിന്  കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ.ആദിലിന്റെ സഹോദരൻ ആരിഫിനും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എന്നാൽ ഇയാൾ ഒളിവിലാണെന്നും സർക്കാർ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് പോലീസ് പീഡിപ്പിക്കുന്നു എന്നുകാണിച്ച് ആദിലിന്റെ മാതാവ് നൽകിയ ഹർജിക്ക് മറുപടി പറയുകയായിരുന്നു സർക്കാർ. ജൂലൈ 13 മുതൽ തന്റെ മറ്റൊരു മകൻ അമീർ ബിൻ സലിം കസ്റ്റഡിയിലാണ്.എന്നാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയോ മോചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഷമീർ,മനാഫ് എന്നിവരുടെ ഭാര്യമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികൾ കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഇതിനിടെ അറസ്റ്റിലായ ആദിലിനെ കോടതി റിമാൻഡ് ചെയ്തു.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അക്രമി സംഘത്തിൽ താനും ഉണ്ടായിരുന്നെന്നും ആദിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.

ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നു;ഒരു മരണം കൂടി

keralanews heavy rain and wind continues in the district one more death reported

കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വിവിധഭാഗങ്ങളിൽ കനത്ത നാശനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു.പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ പാർക്കുംവലിയത്തു നാണി(68) വയലിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു.മാലൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ദേഹത്ത് വീട് ഇടിഞ്ഞു വീണു രണ്ടുപേർക്ക് പരിക്കേറ്റു. പ്പട്ടപ്പൊയിലിനടുത്ത മംഗലാടാൻ സാറുവിന്റെ വീടാണ് തകർന്നത്.സാറുവിനും(50) മകൻ റഫ്നാസിനുമാണ് പരിക്കേറ്റത്.പുലർച്ചെ വീടിനുള്ളിൽ നിന്നും നിലവിളി കേട്ട നാട്ടുകാർ എത്തിയാണ് തകർന്ന വീടിന്റെ കാലുകൾക്കിടയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. തൊട്ടടുത്ത മുറികളിൽ ഉറങ്ങുകയായിരുന്ന സാറുവിന്റെ മറ്റുമക്കളായ റഹ്മത്ത്,റമീസ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മൺകട്ടകളും കല്ലുകളും ദേഹത്ത് വീണതിനെ തുടർന്ന് സാറുവിന് പരിക്കേറ്റിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.

കനത്ത കാറ്റിലും മഴയിലും ഇരിട്ടി,ആറളം മേഖലയിലും വൻ നാശനഷ്ടമുണ്ടായി.പായത്തെ എം.കെ രാജന്റെ വീട് മരം വീണു ഭാഗികമായി തകർന്നു.പായം മുക്കിൽ അരക്കൻ കൃഷ്ണന്റെ വീടിന്റെ മേൽക്കൂര മരം വീണു പൂർണ്ണമായും തകർന്ന നിലയിലാണ്.പ്രദേശത്ത് വൻ തോതിൽ കൃഷിനാശവുമുണ്ടായി.ആറളം പഞ്ചായത്തിലെ വളയംകോട്ടെ പാറത്തോട്ടിയിൽ സുകുമാരൻ,ആറളത്തെ ടോമി ഇടവേലിൽ,ലക്ഷ്മണൻ എന്നിവരുടെ വാഴക്കൃഷി പൂർണ്ണമായും നശിച്ചു. കോളിക്കടവിൽ ഓലയോടത്ത് ഷാജിയുടെ കിണർ പൂർണ്ണമായും ഇടിഞ്ഞു താണു.മരം വീണതിനെ തുടർന്ന് ഈ പ്രദേശത്തു വൈദ്യുത ബന്ധവും താറുമാറായിരിക്കുകയാണ്.

കനത്ത മഴയിലും കാറ്റിലും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു.ഒരു കാർ തകർന്നു.മൂന്നുകാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.മാലൂരിൽ ഓടുന്ന ബസ്സിന്‌ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് സ്വകാര്യ ബസ്സിന്റെ ചില്ലുകൾ തകർന്നു.തിങ്കളാഴ്ച രാത്രി തൃക്കടാരിപ്പൊയിലിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.കയറ്റം കയറുന്നതിനിടെ മരത്തിന്റെ കൊമ്പ് പൊട്ടി ബസ്സിനുമേൽ പതിക്കുകയായിരുന്നു.ഡ്രൈവർ ബസ് പെട്ടെന്ന് പിറകോട്ടെടുത്തതിനാൽ വൻ അപകടം ഒഴിവായി.നിസ്സാരപരിക്കേറ്റ ബസ് ഡ്രൈവർ സുബിൻ കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ചാല കട്ടിങ്ങിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.ഈ സമയം ട്രെയിനുകൾ ഒന്നും കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് ചണ്ടീഗഡ് എക്സ്പ്രസ് എടക്കാടും മംഗള എക്സ്പ്രസ് തലശ്ശേരിയിലും കുർള എക്സ്പ്രസ് മാഹിയിലും ഹാപ്പ എക്സ്പ്രസ് വടകര സ്റ്റേഷനിലും പിടിച്ചിട്ടു.കണ്ണൂരിൽ നിന്നും അഗ്നിശമനസേനയെത്തി മരം മുറിച്ചുനീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.കണ്ണൂർ എസ്എൻ പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിൽ മരം കടപുഴകി വീണു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.ലോറിയുടെ പുറകുവശത്താണ് മരം വീണത്.അപകട സമയത്ത് ഡ്രൈവർ ക്യാബിനിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.കണ്ണൂർ കല്ലിക്കോടൻ കാവിനു മുൻപിലുള്ള കൂറ്റൻ അരയാൽ മരവും കാറ്റിൽ കടപുഴകി വീണു.ക്ഷേത്രത്തിന്റെ എതിർവശത്തേക്കാണ് മരം വീണതെങ്കിലും വേരും മണ്ണും ഉൾപ്പെടെയുള്ള ഭാഗം ഉയർന്നതോടെ ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.

നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി

keralanews govt job for nurse linis husband

കോഴിക്കോട്:നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചത് വഴി രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിങ്ങി. കോഴിക്കോട് ഒഴിവ് വന്ന തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും. മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച്‌ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സായിരുന്ന കോഴിക്കോട് ചെമ്ബനോട സ്വദേശി ലിനി മെയ് 20 നാണു നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണമടയുന്നത്.കോഴിക്കോട് നിപ്പ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത സാബിത്തിനെ പരിചരിച്ചത് ലിനി ആയിരുന്നു.ഇതിലൂടെയാണ് ലിനിക്ക് രോഗബാധ ഉണ്ടായത്.നിപ്പ ഭീതിവിതച്ച സമയത്ത് മരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം പോലും വീട്ടുകാര്‍ക്ക് വിട്ട് നല്‍കിയിരുന്നില്ല. ലിനിയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമായിരുന്നു ഭര്‍ത്താവിന് ജോലി എന്നത്.

ആലപ്പുഴ തീരത്ത് ബാർജ് കരയ്ക്കടിഞ്ഞു; ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി

keralanews barge lost control and reached alapuzha coast navi rescued the workers

ആലപ്പുഴ:നീർക്കുന്നം തീരത്ത് ബാർജ് കരയ്ക്കടിഞ്ഞു.മൂന്നു ദിവസം പുറംകടലില്‍ അലഞ്ഞ അബുദാബി അല്‍ഫത്താന്‍ ഡോക്കിന്‍റെ ബാര്‍ജ് തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് നീര്‍ക്കുന്നം തീരത്തടിഞ്ഞത്. കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരയ്ക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്തോനേഷ്യയില്‍നിന്നു 180 മീറ്റര്‍ നീളമുള്ള കപ്പലും ഫൈബര്‍ ബോട്ടും കയറ്റിവന്നതായിരുന്നു ബാര്‍ജ്. ബാര്‍ജിലെ ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയതാണ് ജീവനക്കാരെ സേന രക്ഷപ്പെടുത്തിയത്. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്രയിൽ എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു;എസ്‌ഡിപിഐ പ്രവർത്തകൻ കസ്റ്റഡിയിൽ

keralanews s f i activist injured in kozhikkode perambra s d p i worker held in police custody

കോഴിക്കോട്:പേരാമ്പ്ര അരീക്കുളത്ത് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു.എസ്എഫ്ഐ ലോക്കൽ സെക്രട്ടറി എസ്.എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ ആറംഗ സംഘം മുളകുപൊടി വിതറിയ ശേഷം വിഷ്ണുവിനെ വെട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു എസ്ഡിപിഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്ന് പോലീസ് പറഞ്ഞു.തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് വിഷ്ണു മൊഴി നൽകിയിരുന്നു.നേരത്തെ എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വിഷ്ണു പരാതി നല്‍കിയിരുന്നു.ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച വിഷ്ണുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർ പുതിയതെരുവിൽ ടൂറിസ്റ്റ് ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു

keralanews one died when a bus hits the tree in puthiyatheru kannur

കണ്ണൂർ:കണ്ണൂർ പുതിയതെരുവിൽ ബസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു.ബസ് ജീവനക്കാരൻ ആന്ധ്ര കര്‍ണ്ണൂല്‍ സ്വദേശി ഷീനു ( 45 ) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പുതിയതെരു ഗണപതിമണ്ഡപത്തിന് സമീപത്താണ് അപകടം നടന്നത്. ആന്ധ്രയില്‍ നിന്നും കൊല്ലൂര്‍, ധര്‍മ്മസ്ഥല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ തിരിച്ച്‌ പോകുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച ശ്രീലക്ഷ്മി ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

സംസ്ഥാന വ്യാപകമായി നാളെ എസ്‌ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

keralanews the hartal announced by s d p i has withdrawn

തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി നാളെ എസ്‌ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.പകരം നാളെ കരിദിനം ആചരിക്കാൻ തീരുമാനിച്ചതായും എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത എസ്ഡിപിഐ പ്രവർത്തകരെ വിട്ടയച്ചതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി,വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ,സംസ്ഥാന ജനറൽ സെക്രെട്ടറി റോയ് അറയ്ക്കൽ,ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി,അബ്ദുൽ മജീദിന്റെ ഡ്രൈവർ സക്കീർ,ഷൗക്കത്തലിയുടെ ഡ്രൈവർ ഷഫീക്ക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.അഭിമന്യു വധക്കേസിൽ വിശദീകരണം നൽകിയ ശേഷം എറണാകുളം പ്രസ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാർ മർദിച്ചവശനാക്കിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

keralanews the other state worker who was beaten by the natives accusing that he stealed a chicken were died

കൊല്ലം:അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച്‌ നാട്ടുകാര്‍ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ച അന്യസംസ്ഥാന തൊഴിലാളി മരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍   ചികിത്സയിലായിരുന്ന ഇയാളുടെ നില കഴിഞ്ഞ ദിവസം മോശമാവുകയായിരുന്നു.12 വര്‍ഷമായി അഞ്ചലില്‍ താമസിച്ചുവരികയായിരുന്ന ബംഗാള്‍ സ്വദേശി മണിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ സ്വദേശി ശശിധരക്കുറുപ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 24നായിരുന്നു സംഭവം. സമീപത്തെ ഒരുവീട്ടുകാര്‍ നല്‍കിയ കോഴിയുമായി നടന്നുവരുന്നതിനിടെ മണിയുടെ കൈവശമുള്ളതു മോഷ്ടിച്ച കോഴിയാണെന്ന് ആരോപിച്ച്  ശശിധരനും സംഘവും അടങ്ങിയ നാട്ടുകാർ മണിയെ തടഞ്ഞു വെച്ച് മർദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചുകിടന്നിരുന്ന മണിയെ പിന്നീട് നാട്ടുകാരും മറ്റ് ഇതരസംസ്ഥാന തൊഴിലാളികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അഞ്ചല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

ശക്തമായ കാറ്റിൽ ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം വൈദ്യുത ലൈനിലേക്ക് മരം വീണു

keralanews tree fell into the electric line near uppala railway station in heavy wind

കാസർകോഡ്:കാസർകോഡ് ഉപ്പളയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഉപ്പള റെയിൽവേ സ്റ്റേഷന് സമീപം വൈദ്യുത ലൈനിലേക്ക് മരം വീണു.കണ്ണൂർ, മംഗലാപുരം ഭാഗങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും യാത്ര ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ അപകടം ജനങ്ങളിൽ ആശങ്ക സൃഷ്ട്ടിച്ചു.ഉപ്പള ഫയർ സർവീസ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പളയിൽ പതിനഞ്ചോളം വൈദ്യുത പോസ്റ്റുകളും രണ്ടു ട്രാൻസ്ഫോർമറുകളുമാണ് തകർന്നത്.പോസ്റ്റുകൾ തകർന്നതോടെ ഉപ്പള വൈദ്യുത സെക്ഷനിലെ മൂന്നോളം ട്രാൻസ്ഫോർമറിൽ നിന്നുള്ള വൈദ്യുതബന്ധം വിച്ഛേദിച്ചതായും തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നും അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ ഖാദർ പറഞ്ഞു.

സംസ്ഥാനത്ത് നാളെ എസ്‌ഡിപിഐ ഹർത്താൽ

keralanews tomorrow s d p i hartal in the state

തിരുവനന്തപുരം:അഭിമന്യു വധക്കേസില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഏഴ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ആണ് ഹർത്താൽ.പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഇന്ന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അടക്കമുള്ളവര്‍ കസ്റ്റഡിയിലായി. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.