കൊച്ചി:കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിൽ ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് നടത്തും. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും.
പാലക്കാട് നഗരത്തിൽ മൂന്നുനില കെട്ടിടം തകർന്നു വീണു
പാലക്കാട്:പാലക്കാട് നഗരത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടം തകർന്നു വീണു.മുൻസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നു വീണത്.കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് പേരെ നാട്ടുകാരും അഗ്നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു. കൂടുതല്‍ ആളുകള്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധന തുടരുകയാണ്.ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തമുണ്ടായത്. ഉച്ചയൂണിനായി പല സ്ഥാപനങ്ങളും അടച്ചതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പോലീസ്. എങ്കിലും ഇരുപതോളം പേരെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ ഏറ്റവും മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട നിലയിലായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു
കൊച്ചി:ഏഷ്യാനെറ്റിന്റെ പ്രശസ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക മഞ്ജുഷ മോഹൻദാസ്(26) അന്തരിച്ചു. വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷയുടജെ വിയോഗം ഇന്ന് പുലര്‍ച്ചെയാണ് സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയില്‍ വച്ച കള്ളുമായി വന്ന മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു.അമിതവേഗത്തിലെത്തിയ പിക്ക് അപ് വാന്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്.അപകടത്തെ തുടര്‍ന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടടുത്ത ലോറി പാര്‍ക്കിലെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരുയെും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മഞ്ജുഷയ്ക്ക് തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു.കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നൃത്തവിഭാഗം വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ.
മുഖ്യമന്ത്രി പിണറായി വിജയൻ കരുണാനിധിയെ സന്ദർശിച്ചു
ചെന്നൈ:ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.രാവിലെ വ്യോമമാര്‍ഗം ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിന്നീട് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയിലെത്തി.കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പിണറായി വ്യക്തമാക്കി. അദ്ദേഹത്തിന്റെ മക്കളായ എം കെ സ്റ്റാലിൻ,കനിമൊഴി എന്നിവരോട് രോഗവിവരങ്ങള്‍ ആരാഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി
ഇടുക്കി:നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി.വൃഷ്ടിപ്രദേശത്തെ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.അതുകൊണ്ടു തന്നെ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബിയും അറിയിച്ചു. കലക്‌ട്രേറ്റിലെ യോഗത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടിയന്തിരമായി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാല്‍ അവസാന ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2400 അടിയിലെത്തുമ്ബോള്‍ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തില്‍ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുമ്ബോള്‍ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിര്‍ദേശം.
ഈ അധ്യയന വർഷത്തെ എസ്എൽഎൽസി പരീക്ഷ മാർച്ച് അവസാനം
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എസ്എൽഎൽസി പരീക്ഷ മാർച്ച് അവസാനം നടത്തും.വിവിധ കാരണങ്ങളാൽ നിരവധി അധ്യയന ദിവസങ്ങൾ നഷ്ട്ടപ്പെട്ട സാഹചര്യത്തിലാണിത്.കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ പലദിവസങ്ങളിലും ക്ലാസുകൾ മുടങ്ങിയിരുന്നു.അതേപോലെ നിപ്പ വൈറസ് ബാധയെ തുടർന്ന് മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ സ്കൂൾ തുറക്കുന്നത് രണ്ടാഴ്ചയോളം വൈകിയിരുന്നു. ഒരു അധ്യയന വർഷത്തിൽ പരീക്ഷ ദിവസങ്ങൾ കൂടാതെ 200 അധ്യയന ദിവസങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനായി നഷ്ട്ടപ്പെട്ട ദിവസങ്ങൾക്ക് പകരം ശനിയാഴ്ചകളിലും മാർച്ച് ആദ്യവും ക്ലാസ്സുകളുണ്ടാകും.ഇതിനു ശേഷം മാർച്ച് അവസാന വാരം തുടങ്ങി ഏപ്രിൽ ആദ്യം വരെയാകും ഇത്തവണത്തെ എസ്എൽഎസ്‌സി പരീക്ഷ നടത്തുക. ഇതിനെ കുറിച്ചും ക്ലാസ്സുകൾ എന്നുവരെ വേണമെന്നതിനെ കുറിച്ചും തീരുമാനമെടുക്കാൻ ഇന്ന് ഗുണമേന്മ പരിശോധന സമിതി യോഗം ചേരും.ഇതിനു ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
ഇടുക്കി കൂട്ടക്കൊലപാതകം;അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.വണ്ണപ്പുറം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ കോളജ് വിദ്യാര്‍ഥി ആര്‍ഷ, പ്ലസ് ടു വിദ്യാര്‍ഥി ആദര്‍ശ് എന്നിവരെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും ഒരാള്‍ക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു.വീട്ടില്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നു സംശയിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കനത്ത മഴയായിരുന്നതിനാല്‍ പൊലീസ് ഡോഗ് സ്‌ക്വാഡിനും ഫൊറന്‍സിക് സംഘത്തിനും കാര്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്.കൃഷ്ണനു മന്ത്രവാദമുണ്ടായിരുന്നെന്നും മന്ത്രവാദത്തിനായി ദൂരദേശങ്ങളില്‍നിന്നു പോലും ആളുകള്‍ കൃഷ്ണനെ തേടി എത്തിയിരുന്നതായും കൃഷ്ണന്റെ സഹോദരനും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു.വീട്ടിലെ ജനാലകളും വെന്റിലേഷനുകളുമെല്ലാം വായുസഞ്ചാരം പോലും കടക്കാത്ത വണ്ണം ഷീറ്റ് ഉപയോഗിച്ച് അടച്ചുകെട്ടിയ നിലയിലായിരുന്നുവെന്നതും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നതിന്റെ സൂചനയാണെന്നു പൊലീസ് പറയുന്നു. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഉണ്ടായ മുന്‍വൈരാഗ്യം മൂലം ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും സംശയിക്കുന്നു.കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. കൃഷ്ണന്‍ കൈയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു.കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ടിരുന്നു. കൃഷ്ണന്റെയും മകന്‍ ആദര്‍ശിന്റെയും തലയില്‍ പരുക്കുണ്ട്. ആര്‍ഷയുടെ പുറത്ത് മാരകമായ മുറിവുകളാണ്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേല്‍പ്പിച്ച നിലയിലാണ്.മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കോഴിക്കോട് ഐടിഐ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയിൽ രണ്ട് ഐടിഐ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുറവങ്ങാട് ഐടിഐ വിദ്യാര്‍ഥികളായ റിജോ റോബട്ട് (18), സുസ്മിത (19) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊയിലാണ്ടി വെള്ളറക്കാട്ട് റെയില്‍വേ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അഞ്ചരക്കണ്ടി കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു
കൊച്ചി:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുവാനുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്റെ ശുപാര്‍ശ ശരിവെച്ച് ഹൈക്കോടതി.കുട്ടികളെ കോളേജിനായി അനുവദിക്കേണ്ടെന്ന് എന്‍ട്രന്‍സ് കമ്മീഷണറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോളേജില്‍ കഴിഞ്ഞ വര്‍ഷം നടന്നത് ക്രമവിരുദ്ധമായ പ്രവേശനമാണെന്നും കോടതി കണ്ടെത്തിയിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് കണ്ട് ആരോഗ്യ സര്‍വ്വകലാശാല മുൻപും ഈ കോളേജിലെ പ്രവേശനം തടഞ്ഞിരുന്നു. ഇതിനെതിരെ കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
നിയന്ത്രണംവിട്ട ആഡംബര കാർ ഓട്ടോയിലിടിച്ച് ആറുപേർ മരിച്ചു
കോയമ്പത്തൂർ:നിയന്ത്രണംവിട്ട ആഡംബര കാർ ഓട്ടോയിലും ബസ് കാത്തുനിന്നവരെയും ഇടിച്ച് ആറുപേർ മരിച്ചു.കോയമ്പത്തൂരിലെ സുന്ദരാപുരത്താണ് അപകടം നടന്നത്.സോമു(55), സുരേഷ് (43), അംശവേണി(30), സുഭാഷിണി(20), ശ്രീരംഗദാസ്(75), കുപ്പമ്മല്‍(60) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ഓഡി കാറാണ് അപകടത്തിൽപ്പെട്ടത്.ബസ് കാത്ത് നിന്ന രണ്ടുപേരെ ഇടിച്ച് പാര്‍ക്ക് ചെയ്ത ഓട്ടോയിലുമിടിച്ച കാര്‍ തൊട്ടടുത്ത പൂക്കടയിലും ഇലക്‌ട്രിക് പോസ്റ്റിലുമിടിച്ചാണ് നിന്നത്. ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.