തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്.ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് എന്നിവ ഒഴികെയുള്ള ബാക്കി എല്ലാം ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിചിട്ടുണ്ട്.ഒഡീഷ തീരത്ത് രൂപപ്പെട്ട പുതിയ നൃൂനമര്‍ദ്ദമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പ്രളയക്കെടുതിയിൽ നിന്നും രക്ഷപ്പെടുന്നതിനായി പറവൂർ പള്ളിയിൽ അഭയം പ്രാപിച്ച ആറുപേർ പള്ളിയിടിഞ്ഞു വീണു മരിച്ചു
പറവൂര്‍:വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പറവൂരിലെ പള്ളിയില്‍ അഭയം തേടിയ അറൂപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സ്ഥലം എം.എല്‍.എ വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്.മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു. പലതവണ സഹായം അഭ്യര്‍ത്ഥിച്ച് പലരെയും വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് പള്ളിയില്‍ രക്ഷതേടി എത്തിയവര്‍ പറയുന്നു. നിരവധി പേരാണ് ഇപ്പോഴും പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നത്.ഇന്നലെ രാവിലെ മുതല്‍ ഭക്ഷണത്തിനും മരുന്നിനുമായി പലരെയും വിളിച്ചെങ്കിലും ആരും പള്ളിയില്‍ എത്തിയില്ല. രക്ഷാപ്രവര്‍ത്തകര്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കോട്ടയത്ത് കനത്ത മഴ;മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു
കോട്ടയം:കോട്ടയം ജില്ലയിൽ വീണ്ടും കനത്ത മഴ.നേരത്തെ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലായി.മീനച്ചിലാർ കരകവിഞ്ഞു. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.നാഗമ്പടം,ഇറഞ്ഞാല്‍,നട്ടാശ്ശേരി, കാരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ഈ ഭാഗത്തുള്ളവര്‍ പ്രളയക്കെടുതികള്‍ അതിജീവിച്ച് തിരികെ വീടുകളില്‍ എത്തിയത്. എംസി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പാലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു.
കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടി രൂപ നൽകുമെന്ന് പ്രധാനമന്ത്രി;വ്യോമനിരീക്ഷണം പുനരാരംഭിച്ചു
കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.2000 കോടി രൂപയാണ് ഇടക്കാല ആശ്വാസമായി കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രളയ മേഖലകളില്‍ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു. നേരത്തേ, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചറിക്കിയിരുന്നു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം , റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
ചാലക്കുടിയിൽ വെള്ളം താഴുന്നു;മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു
തൃശൂർ:മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ചാലക്കുടിയിൽ വെള്ളം താഴുന്നു.ഇതോടെ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമാക്കി. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാം ദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിയിലും ആയിരങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്. അതേസമയം മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൂല കാലാവസ്ഥ;പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തിരിച്ചിറക്കി
കൊച്ചി:പ്രളയബാധിത പ്രാദേശിക സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സബചരിച്ച ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറക്കി.കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ കൊച്ചി നാവിക വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്.കൊച്ചി നേവല്‍ ബേസിലടക്കം കനത്ത മഴയാണ്. പ്രധാനമന്ത്രി ഇപ്പോള്‍ നേവി ആസ്ഥാനത്ത് തങ്ങുകയാണ്. ഇവിടെ അവലോകനയോഗം ചേര്‍ന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്.
‘ കനിവോടെ കാസർകോട് ‘ സേവന പ്രവർത്തനങ്ങൾക്കായി നമുക്കും കൈകോർക്കാം
കാസർകോഡ്: കാസറകോഡ് ജില്ലയുടെ വിവിധ മേഖലയിൽ നിന്നുള്ള “കനിവോടെ കാസറകോഡ് ” എന്ന സുമനസ്സുകളുടെ കൂട്ടായമയിൽ സ്വന്തമായും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷ്യ വിഭവങ്ങൾ ,കുടിവെളളം, പായ, അത്യാവശ്യമരുന്നുകൾ തുടങ്ങിയവ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകാനായി രണ്ട് ട്രക്കുകളിൽ സംഭരിച്ച് ഇന്ന് ഉച്ചക്ക് പുറപ്പെട്ടു. നാളെ വയനാട് ജില്ലാ കലക്ടർ വഴി ക്യാമ്പുകളിൽ എത്തിക്കാനാണുദ്ദേശിക്കുന്നത്. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കാസർകോഡ് ജില്ലയിൽ തുടങ്ങിയ ‘കനിവോടെ കാസർകോഡ്’ പദ്ധതിയിൽ നമുക്കും പങ്കാളികളാകാം.ഇന്നലെ ആരംഭിച്ച പദ്ധതി വളരെ ചുരുങ്ങിയ നേരം കൊണ്ടുതന്നെ കാസർകോഡ് ജില്ല ഒന്നടംഗം ഏറ്റെടുത്തിരിക്കുകയാണ്. കാസർകോഡ്, ഒടയംചാൽ,കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുവത്തൂർ,തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് കളക്ഷൻ പോയിന്റുകൾ ഒരുക്കിയിരിക്കുന്നത്. സഹായം എത്തിക്കാൻ തുടർന്നും ആഗ്രഹക്കുന്നവർക്ക് സാധനങ്ങൾ ഇനിയും എത്തിക്കാവുന്നതാണ്.
കനത്ത മഴയും തുടർന്നുണ്ടായ പ്രളയവും മിക്ക ജില്ലകളെയും വളരെ മോശമായ രീതിയിൽ ബാധിച്ചിരിക്കുന്ന ഈ അവസരത്തിൽ സുരക്ഷിത്വം അനുഭവിക്കുന്നവർ എന്ന നിലയിൽ ദുരിതത്തിലകപ്പെട്ടവർക്ക് വേണ്ടി സഹായം എത്തിക്കുക എന്ന ഉത്തരവാദിത്വമാണ് ഒരു കൂട്ടം യുവതി യുവാക്കൾ യാഥാത്ഥ്യമാക്കിയത്. വ്യക്തികളുടെയോ ജാതി മത രാഷ്ട്രീയ സംഘടകൾ വഴി അല്ലാതെ ആരുടെയും പേരോ ഫോട്ടോയോ നൽകാതെ തികച്ചും മാതൃകാപരമായാണ് ഗ്രൂപ്പിലെ അംഗങ്ങൾ ഒറ്റക്കെട്ടായാണ് അർഹിക്കുന്ന കൈകളിലേക്ക് സഹായം എത്തിക്കുന്നത്.
ആവശ്യമായ സാധനങ്ങൾ: ഭക്ഷ്യവസ്തുക്കൾ,ബക്കറ്റ്,കപ്പ്,പ്ലേറ്റുകൾ,സാനിറ്ററി നാപ്കിൻ, സോപ്പ്,സോപ്പുപൊടി,മുണ്ട്,മാക്സി,ചുരിദാർ,കുട്ടിയുടുപ്പുകൾ(ഉപയോഗിക്കുവാൻ പറ്റുന്നവയായിരിക്കണം),ബേബി ടവ്വൽ,വെള്ളം ശേഖരിക്കാനുള്ള പാത്രങ്ങൾ, മെഴുകുതിരികൾ,പായ,പുതപ്പ് തുടങ്ങിയവ.
കൊച്ചി വിമാനത്താവളം തുറക്കുന്നത് ഇനിയും വൈകിയേക്കും
കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം ഇറങ്ങിയാലും തുറക്കാന്‍ വൈകിയേക്കുമെന്ന് സൂചന. 26ന് ഉച്ചയ്ക്കു രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്.എന്നാൽ വെള്ളമിറങ്ങാന്‍ വൈകുകയും മഴ തുടരുകയും ചെയ്താല്‍ വിമാനത്താവളം തുറക്കുന്നതു കൂടുതല്‍ നീളാനാണു സാധ്യത. വെള്ളമിറങ്ങിയാലും സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് സൂചന.റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതായി സിയാല്‍ അറിയിച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിട്ടുണ്ട്.കനത്ത മഴ തുടരുന്നതിനാലും പരിസരപ്രദേശം വെള്ളത്തില്‍ മുങ്ങിയതിനാലും റണ്‍വേയിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാന്‍ പറ്റാത്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയത്.
തൃശ്ശൂരിൽ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾ കുടുങ്ങിക്കിടക്കുന്നു;രണ്ടു വിദ്യാർത്ഥിനികൾ മരിച്ചതായും വിവരം
:തൃശൂരിലെ ഹെര്‍മോണ്‍ എന്ന ഹോസ്റ്റലിൽ രണ്ട് ബ്ലോക്കുകളിലായി 18 പെണ്‍കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു. ഇതിനിടെ ഹോസ്റ്റലില്‍ പെട്ടുപോയ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചതായി വിവരം ലഭിച്ചു.തൃശൂര്‍ ഡി ഐഎംഎസ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചതായി വിവരം കിട്ടിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് ആരും തന്നെ അങ്ങോട്ട് എത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞിരുന്നു. അതേസമയം ഇന്ന് രാവിലെ അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഹെലികോപ്റ്ററില്‍ എത്തിച്ചിരുന്നു.അതിനിടെയാണ് ഇതില്‍ രണ്ട് പേര്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. കുടുങ്ങിക്കിടക്കുന്ന കുട്ടികളിലൊരാള്‍ തൃശൂര്‍ സ്വദേശിനിയായ ആര്‍ഷ എന്ന പെണ്‍കുട്ടിയെ വിളിച്ചാണ് മരണം വിവരം അറിയിച്ചത്. ഇവരെ തിരിച്ച് ബന്ധപ്പെടാന്‍ കഴിയുന്നുമില്ല
കരിക്കോട്ടക്കരിയിലെ സ്കൂൾ അധ്യാപികയുടെ മരണം കൊലപാതകം;ഭർത്താവും കൂട്ടാളികളായ രണ്ട് തമിഴ്നാട് സ്വദേശികളും പിടിയിൽ
ഇരിട്ടി:കരിക്കോട്ടക്കരിയിലെ സെന്റ് തോമസ് ഹൈസ്കൂൾ അദ്ധ്യാപിക ചരലിലെ പാംബ്ലാനിയിൽ മേരി(42) യുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ. സംഭവുമായി ബന്ധപ്പെട്ട് മേരിയുടെ ഭർത്താവ് സാബു ജേക്കബ്,തമിഴ്‍നാട് സ്വദേശികളായ വേപ്പിലപട്ടി രവികുമാർ,എൻ.ഗണേശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സാബുവും കൊട്ടേഷൻ ഏറ്റെടുത്ത തമിഴ്നാട് സ്വദേശികളും ചേർന്ന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 29 നാണ് മേരിയെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് ആദ്യം കരിക്കോട്ടക്കരി പോലീസും പിന്നീട് ഇരിട്ടി ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് നടത്തിയ ക്വട്ടേഷൻ കൊലപാതകമാണിതെന്ന് കണ്ടെത്തിയത്. ലോറി ഡ്രൈവറായ സാബുവിന്റെ വഴിവിട്ട ജീവിതത്തിനു തടസ്സം നിന്നതിനാണ് മേരിയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുൻപ് തന്നെ സാബു ഭാര്യയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു.ഇതിനായി ചെങ്കൽ മേഖലയിൽ നിന്നും പരിചയപ്പെട്ട തമിഴ്നാട് സ്വദേശികളായ രവികുമാറിന്റെയും ഗണേശന്റെയും സഹായം തേടി.രണ്ടുലക്ഷം രൂപയാണ് ക്വട്ടേഷൻ തുകയായി നൽകിയത്. കൊലപാതക ദിവസം രാത്രിയിൽ മേരിയെ വീടിനു പുറത്തെത്തിക്കുന്നതിനായി സാബു വീട്ടിലെ വാഷിംഗ് മെഷീൻ കേടാക്കി നന്നാക്കാനായി കൊണ്ടുപോയി.രാത്രി നന്നാക്കിയ വാഷിങ് മെഷീനുമായി വാഹനത്തിലെത്തിയ സാബു ഭാര്യയോട് വാഹനത്തിൽ രണ്ടുപേരുണ്ടെന്നും വാഷിങ് മെഷീൻ അകത്തെടുത്തുവെയ്ക്കാൻ മേരി കൂടി സഹായിക്കാണണമെന്നും ആവശ്യപ്പെട്ടു.ഇതനുസരിച്ചു മേരി പുറത്തേക്കിറങ്ങി. സഹായിക്കാനെന്ന വ്യാജേന വീടിനു വെളിയിൽ നിന്നെത്തിയ രണ്ടുപേരും സാബുവും ചേർന്ന് മേരിയെ എടുത്ത് കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.കിണറ്റിൽ വീണ മേരി രക്ഷപ്പെടാതിരിക്കാനായി കിണറ്റിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പും മുറിച്ചു മാറ്റി.മേരി മരിച്ചെന്ന് ഉറപ്പുവരുത്തിയതോടെ സഹായികൾ സ്ഥലം വിട്ടു.ശേഷം സാബു സമീപത്തെ വീടുകളിൽ പോയി മേരി കിണറ്റിൽ വീണതായി പറയുകയായിരുന്നു.സംഭവത്തിന് ശേഷം സാബു പോലീസ് നിരീക്ഷണത്തിലായിരുന്നു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.