ഇരിട്ടി:ഇരിട്ടിയിൽ ലീഗ് ഓഫീസിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു.മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പിവി നൗഷാദ്, സെക്രട്ടറി പി സക്കറിയ, ജോയിന്റ് സെക്രട്ടറി എംകെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.ഓഗസ്റ്റ് 28ന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലീഗ് ഓഫീസിൽ കെട്ടിടത്തിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ടു കാറുകള്‍ക്ക് കേടുപറ്റിയിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
പ്രളയക്കെടുതി;സംസ്ഥാനത്ത് സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഒരുവർഷത്തേക്ക് ഒഴിവാക്കി
തിരുവനന്തപുരം:പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ ഒരുവർഷത്തേക്ക് ഒഴിവാക്കി.സംസ്ഥാനത്തുണ്ടായ പ്രളയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റെ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിന്റെയും ആഘോഷപരിപാടികള്‍ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും എ കെ ബാലന്‍ ചീഫ് സെക്രട്ടറിയോട് കത്തിലൂടെ അറിയിച്ചു. അതേസമയം ട്രാവല്‍ മാര്‍ട്ട് മാറ്റിവെക്കരുതെന്ന് ടൂറിസം വകുപ്പ് മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ കലോത്സവം ചെലവ് ചുരുക്കി നടത്തണമെന്ന് എസ് എഫ് ഐ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം കലോല്‍സവവും ചലച്ചിത്രമേളയും വള്ളംകളിയും ഉപേക്ഷിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നില്ല എന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
പിണറായി കൂട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കർമസമിതി
കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയതായി നാട്ടുകാരും ബന്ധുക്കളും കർമസമിതി പ്രവർത്തകരും ആരോപിച്ചു.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൗമ്യയ്ക്ക് പുറമെ കൂടുതൽപേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും ഇവർ പറഞ്ഞു. കേസന്വേഷണം മറ്റേതെങ്കിലും ഏജൻസികളെ ഏൽപ്പിക്കണമെന്നും ഇതിനു സർക്കാർ മുൻകൈ എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ച ഫോൺ രേഖകൾ പരിശോധിച്ചതുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടില്ല.ആറു മൊബൈൽ ഫോണുകളും ഒരു ടാബുമാണ് സൗമ്യയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കാൻ സാവകാശം വേണമെന്ന് ആദ്യം ആവശ്യപ്പെട്ട പോലീസ് പിന്നീട് സൗമ്യയുടെ കൂട്ടാളികളെ കേസുമായി ബന്ധപ്പെടുത്താൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് ബന്ധുക്കളെ അറിയിച്ചത്.സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തി ജയിലിൽ പോയ സൗമ്യയെ ജയിലിൽ വെച്ച് ആത്മഹത്യയിലേക്ക് നയിച്ച കാര്യവും അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ‘അവനെ’ കൊലപ്പെടുത്തി യഥാർത്ഥ കൊലയാളിയായി ജയിലിലേക്ക് തിരികെ വരുമെന്ന് സൗമ്യയുടെ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നു.ഇതിൽ പറഞ്ഞിരിക്കുന്ന ‘അവനെ’ കണ്ടെത്തേണ്ട ചുമതല പോലീസിനാണെന്നും കർമസമിതി പ്രവർത്തകർ പറഞ്ഞു.
പയ്യന്നൂരിൽ എഫ്‌സിഐ സംഭരണശാലയിൽ തീപിടുത്തം;ലക്ഷക്കണക്കിന് രൂപയുടെ അരി നശിച്ചു
കണ്ണൂർ:പയ്യന്നൂർ എഫ്‌സിഐ സംഭരണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അരി നശിച്ചു.റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച 400 ചാക്ക് അരിയാണ് കത്തിനശിച്ചത്.പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ എഫ്‌സിഐയുടെ സംഭരണ ശാലയിലെ സി ബ്ലോക്കിലെ കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം ആറുമണിയോട് കൂടി തീപിടുത്തമുണ്ടായത്.ഗോഡൗണിൽ നിന്നും പുകഉയരുന്നത് കണ്ട പരിസരവാസികളാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്.അവരെത്തി ഗൗഡൗൺ തുറക്കുമ്പോഴേക്കും അകം നിറയെ പുകകൊണ്ട് മൂടിയിരുന്നു.മൂന്നാൾ ഉയരത്തിൽ അടുക്കിവെച്ച ചാക്കുകൾക്കാണ് തീപിടിച്ചത്.മുകളിലത്തെ ചാക്കുകളുടെ തീയണച്ചെങ്കിലും അടിയിലത്തെ ചാക്കുകൾ നനഞ്ഞു കുതിർന്നിരുന്നു.പയ്യന്നൂരിൽ നിന്നും പി.പി പവിത്രന്റെ നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇവിടെ അരി കേടുകൂടാതെ സൂക്ഷിക്കാൻ അലുമിനിയം ഫോസ്‌ഫേഡ് ഉപയോഗിക്കുന്നുണ്ട്.ഇത് ഈർപ്പവുമായി ചേർന്നാൽ തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രളയദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നും ധനസമാഹരണം നടത്തുന്നു
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സിബിഎസ്‌ഇ/ ഐസിഎസ്‌ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും.സെപ്തംബര്‍ പതിനൊന്നിനാണ് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ പരമാവധി ദുരിതാശ്വാസ നിധി സ്വരൂപിക്കുവാന്‍ എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.കുട്ടികളില്‍ നിന്ന് ധനസമാഹരണം നടത്തുമ്പോൾ കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ക്ലാസ്തലത്തില്‍ പൊതുവായി പണം ശേഖരിച്ച ശേഷം സ്‌കൂളിലെ പൊതുവായ ഫണ്ട് എന്ന നിലയ്ക്ക് പ്രഥമാധ്യാപകര്‍/ പ്രിന്‍സിപ്പല്‍ അക്കൗണ്ടിലേക്ക് പണം അടയ്ക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് എലിപ്പനി പടരുന്നു;ഇന്ന് അഞ്ചുപേർ മരിച്ചു
തിരുവനന്തപുരം:എലിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടയിലും സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ആളുകൾ മരണപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ചുപേർ എലിപ്പനി ബാധിച്ച് മരിച്ചു.മലപ്പുറം സ്വദേശികളായ ഷിബിൻ(27),ഹയറുന്നിസ(45),കൊല്ലം സ്വദേശി സുജാത(55),കോട്ടയം സ്വദേശി ഏലിയാമ്മ(48),എറണാകുളം സ്വദേശി ഉത്തമൻ(48) എന്നിവരാണ് മരിച്ചത്.ഇതോടെ കഴിഞ്ഞ മാസം ഇരുപതു മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി.ഇന്ന് മരിച്ചവരിൽ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചിട്ടുണ്ട്.മറ്റു നാലുപേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്.
പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത അഞ്ചംഗ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ:ദുബായിൽ വ്യവസായിയായ പെരുമ്പാവൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി എടിഎം കാർഡുകളുടെ പിൻ നമ്പർ കൈവശപ്പെടുത്തി പണം തട്ടിയ ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ പിടിയിലായി.കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശികളായ പി.റെയ്‌സ്(28),എസ് സന്ദീപ്(27), കെ.റെനിൽ(25) എന്നിവരാണ് ടൌൺ സി.ഐ ടി.എസ് രത്‌നകുമാർ,എസ്‌ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ പിടിയിലായത്.അഞ്ചംഗ ക്വട്ടേഷൻ സംഘമാണ് പെരുമ്പാവൂർ സ്വദേശിയായ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്.വ്യാപാരിയുടെ ഡ്രൈവറാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.ഇയാളെ തടവിൽപാർപ്പിച്ച സ്ഥലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് പെരുമ്പാവൂരിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന അഷ്‌റഫിനെ പുതിയതെരുവിൽ വെച്ച് അഞ്ചംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. പുതിയതെരുവിലെ ഒരു ഹോട്ടലിലാണ് അഷ്‌റഫ് താമസിച്ചിരുന്നത്. ഇവിടെയെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ താൻ അഷ്‌റഫിന്റെ ഡ്രൈവറുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി.പിന്നീട് ഭക്ഷണം തന്റെ വീട്ടിലാക്കാമെന്ന് പറഞ്ഞ് അഷ്‌റഫിനെ കണ്ണാടിപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെയെത്തിയ അഷ്‌റഫിനെ അഞ്ചുപേരും ചേർന്ന് മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ തന്റെ കൈവശം പണം ഇല്ലെന്ന് അഷ്‌റഫ് അറിയിച്ചതിനെ തുടർന്ന് എടിഎം കാർഡിന്റെ പിൻനമ്പർ കൈവശപ്പെടുത്തി. അന്നേ ദിവസം രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടു മണിക്കും ഇടയിൽ രണ്ടുതവണയായി രണ്ടരലക്ഷം രൂപ വീതം പിൻവലിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ അഷ്‌റഫ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
കണ്ണൂർ:വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.കക്കാട് കൊയിലോത്ത് വീട്ടിലെ സി.കെ ഷെഫീഖ് (21),കൊറ്റാളി കുഞ്ഞിപ്പള്ളി അഷ്‌റഫ് മൻസിലിൽ സി.പഷമീൽ(19) എന്നിവരാണ് പിടിയിലായത്.കണ്ണൂർ ടൌൺ എസ്‌ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ഇവർ പിടിയിലാകുന്നത്.ബെംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം രണ്ടു ചാക്കുകളിലായാണ് ഇവർ കഞ്ചാവ് കണ്ണൂരിലെത്തിച്ചത്.പിന്നീട് പഴയബസ്സ്റാൻഡ് പരിസരത്ത് വെച്ച് ഇത് അരക്കിലോയുടെ പായ്‌ക്കറ്റുകളാക്കി മാറ്റുന്നതിനിടെയാണ് ഇവർ പോലീസിന്റെയും ആന്റി നാർക്കോട്ടിക് ടീമിന്റെയും പിടിയിലാകുന്നത്.ചെറിയ പായ്‌ക്കറ്റുകളിലാക്കി വിദ്യാലയ പരിസരത്തെത്തിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെത്തിച്ച് ഏജന്റുമാർ വഴി വിതരണം ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്.കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരി,ആന്റി നാർക്കോട്ടിക് ടീം അംഗങ്ങളായ എ എസ്‌ഐമാരായ രാജീവൻ, മഹിജൻ,സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ,സജിത്ത്,സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് രണം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്.ഈ മാസം ഏഴിന് സര്‍ക്കാര്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഗുണമേന്മ പരിശോധനാസമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമേ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയുള്ള രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്‍റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചതെന്നും ജനുവരി വരെ ഈ ക്രമം തുടരുമെന്നുമായിരുന്നു വ്യാജ പ്രചരണം.
തേനീച്ചയുടെ കുത്തേറ്റ് വ്യാപാരി മരിച്ചു
പഴയങ്ങാടി:തേനീച്ചയുടെ കുത്തേറ്റ് വ്യാപാരി മരിച്ചു.വേങ്ങര ഊർക്കഴകം കാഴ്ച കമ്മിറ്റി ഓഫീസിനു സമീപം ടി .വി നാരായണൻ(57) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.ചെമ്പല്ലിക്കുണ്ട് പാലത്തിനു സമീപനം കരിമ്പിൻ ജ്യൂസ് കട നടത്തിവരികയായിരുന്നു നാരായണൻ.കടയ്ക്ക് സമീപത്തുള്ള മരത്തിലെ തേനീച്ചക്കൂട് പരുന്തിന്റെ ചിറകടിയിൽത്തട്ടി തേനീച്ചകൾ ഇളകുകയായിരുന്നു.പലർക്കും തേനീച്ചയുടെ കുത്തേറ്റു.കുത്തേറ്റവരിൽ ചിലർ വേങ്ങരഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു.മറ്റു ചിലർ സമീപത്തെ പുഴയിൽ ചാടിയും രക്ഷപ്പെട്ടു.നാരായണനും ഇത്തരത്തിൽ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് നാട്ടുകാർ കരുതിയത്. കുത്തേറ്റ പലരും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.എന്ന, നാരായണനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഏഴരമണിയോടെ പാലത്തിനക്കരെ ഡ്രൈവിംഗ് പരിശീലനം നടത്തുന്ന ഗ്രൗണ്ടിൽ മരച്ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിദേശത്തായിരുന്ന ഇദ്ദേഹം അടുത്തകാലത്താണ് ഇവിടെ കട തുടങ്ങിയത്.പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം അരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ:പി.കെ പ്രഭാവതി,മകൻ:റിനീഷ്.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വേങ്ങര സമുദായ ശ്മശാനത്തിൽ.