ഇടുക്കിയിൽ കനത്ത നാശം വിതച്ച് വീണ്ടും മഴ; ഉരുൾപൊട്ടിവരുന്നത് കണ്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു

keralanews widespread damage in heavy rain in idukki again

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും നാശം വിതച്ച്‌ മഴ കനക്കുന്നു. നിരവധി വീടുകളില്‍ വീണ്ടും വെള്ളംകയറി. മലവെള്ളപ്പപ്പാച്ചില്‍ കണ്ട് ഭയന്നയാള്‍ ഹൃദയാഘാതം വന്ന് മരിച്ചു. ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഉരുള്‍പൊട്ടിവരുന്നത് കണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.രാത്രി ആറ് മണിമുതല്‍ ഒമ്ബത് മണിവരെ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ ചമ്ബക്കാനം മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്.ഇന്നലെ വൈകീട്ട് തുടങ്ങിയ കനത്ത മഴയ്ക്ക് രാവിലെ താല്‍ക്കാലിക ശമനം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ ടൂറിസം വീണ്ടും സജീവമാവുകയായിരുന്നു. നീലക്കുറിഞ്ഞി പൂത്തതും മറ്റും കാണാന്‍ നിരവധി പേര്‍ ഒഴുകിയെത്താന്‍ തുടങ്ങിയതുമാണ്. ഇതിനിടെയാണ് വീണ്ടും മഴ. കോട്ടയത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇന്നലെ ശക്തമായ മഴ പെയ്തു. പത്തനംതിട്ടയിലും മഴ എത്തിയിട്ടുണ്ട്. ഇടുക്കിയിലാണ് ഇത് കൂടുതല്‍ നാശം വിതച്ചത്. മലബാറിലും മഴ പെയ്യുന്നുണ്ട്. അതിനിടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു മുന്നോടിയായി പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴ തടസമാകുന്നു. ഏറെ ദിവസമായി ഉച്ചകഴിഞ്ഞ് പമ്പയിൽ കനത്ത മഴയാണ്. മണലടിഞ്ഞ് ദിശമാറിയ പമ്പയുടെ ഒഴുക്ക് പൂര്‍വ സ്ഥിതിയിലാക്കിയെങ്കിലും നദി നിരന്നൊഴുകുകയായിരുന്നു.ഇതോടെ ടാറ്റാ കണ്‍സ്ട്രക്ഷന്‍ കമ്പനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാല്‍ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു. ഗോഡൗണില്‍ വെള്ളം കയറി നശിച്ച ശര്‍ക്കര, മാറ്റി ശുചീകരിക്കാന്‍ മഴ കാരണം കഴിഞ്ഞില്ല. പമ്പ ഗവണ്‍മെന്റാശുപത്രി കെട്ടിടത്തില്‍ കയറി ക്കിടക്കുന്ന മണലും നീക്കിയിട്ടില്ല. ഉരുള്‍പൊട്ടല്‍ മൂലം മണ്ണടിഞ്ഞ് നികന്ന കുന്നാര്‍ ഡാമിലെ ചെളിനീക്കി ആഴം വര്‍ധിപ്പിക്കുകയാണ്. വനത്തിനുള്ളിലായതിനാലും മഴയായതിനാലും സന്നിധാനത്തുനിന്ന് ഏറെ അകലെയുള്ള കുന്നാറില്‍ ഒരു ദിവസം നാലുമണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. രാവിലെ എട്ടിന് സന്നിധാനത്തുനിന്ന് തിരിച്ചാല്‍ 10 മണിയോടെ മാത്രമേ കുന്നാറില്‍ എത്തുകയുള്ളൂ. ഉച്ചകഴിഞ്ഞ് രണ്ടിന് തിരികെ പോവുകയും വേണം. ഈ പ്രവര്‍ത്തിയേയും മഴ തടസ്സപ്പെടുത്തുകയാണ്.

കേളകം കണിച്ചാറിൽ ഫാസ്റ്റ് ഫുഡ് ഷോപ്പിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

keralanews banned tobacco products seized from fast food shop in kanichar

കണ്ണൂർ:കേളകം കണിച്ചാറിൽ ഫാസ്റ്റ് ഫുഡ് ഷോപ്പിൽ നിന്നും നിരോധിത പുകയില ഉൽപ്പനങ്ങൾ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കാണിച്ചാറിലെ ടി.എസ്.ജോസഫിനെ (47) പേരാവൂർ എക്സൈസ് സംഘം പിടികൂടി.കടയിൽ നിന്നും 1000 പായ്ക്കറ്റ് (12 കിലോ) ഹാൻസ് കണ്ടെടുത്തു. ഇയാളുടെ പേരിൽ കോട്പ ആക്ട്‌ പ്രകാരം കേസെടുത്തു.എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനുലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആവശ്യക്കാർക്ക് കൊടുക്കാനായി മൂന്ന്‌ പൗച്ചുവീതം കടലാസുചുരുളുകളിലാക്കി പൊതിഞ്ഞ് കടയിലെ വേസ്റ്റ് പെട്ടിയിൽ ഒളിപ്പിച്ചവെച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ 30 പൊതികൾ കടയിൽനിന്ന് കണ്ടെടുത്തു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 910 പൗച്ച് ഹാൻസ് കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഉമ്മർ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സി.എച്ച്.ഷിംന, എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു.

തളിപ്പറമ്പിൽ വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെവീണ് യുവാവ് മരണപ്പെട്ടു

keralanews youth died when he fell down from the top of the building

തളിപ്പറമ്പ്:തളിപ്പറമ്പ് ചെറിയൂരിൽ വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെവീണ് യുവാവ് മരണപ്പെട്ടു.മലപ്പുറം താനൂര്‍ സ്വദേശി സഫീര്‍(23)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം.ഇരുമ്പുരുക്ക് കമ്പനിയില്‍ ജോലി ചെയ്തുവരുന്ന സംഘത്തില്‍ പെട്ടയാളാണ് സഫീർ.കെട്ടിടത്തിന്റെ ഷീറ്റ് മാറ്റിക്കൊണ്ടിരിക്കെ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

ശബരിമല സ്ത്രീപ്രവേശനം;വിധി അംഗീകരിക്കുന്നതായി ദേവസ്വം ബോർഡ്; നിരാശാജനകമെന്ന് ശബരിമല തന്ത്രി

keralanews woman entry in sabarimala accept the supreme court verdict said the devaswom board and verdict is disappointing says the thantri

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.പദ്മകുമാർ.വിധി നടപ്പാക്കുന്നത് സംബന്ധിച്ച്‌ തന്ത്രിയുമായി സംസാരിക്കും. കോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ട സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് സുപ്രീം കോടതി വിധി

keralanews supreme court verdict that admission will be granted to woman in all age group to sabarimala

ന്യൂഡൽഹി:പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ചരിത്രപ്രധാനമായ ഈ വിധി.കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയുമാണ് ഉള്‍പ്പെട്ടിരുന്നത്. ദീപക് മിശ്ര ഉള്‍പ്പെടെയുള്ള പുരുഷ ജഡ്ജിമാര്‍ സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടെടുത്തപ്പോള്‍ ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശനത്തോട് വിയോജിച്ചു.ശാരീരിക അവസ്ഥകളുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല, അയ്യപ്പ വിശ്വാസികള്‍ പ്രത്യേക മതവിഭാഗമല്ലെന്നും കോടതി നിരീക്ഷിച്ചു.മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. എട്ടു ദിവസത്തെ വാദം കേൾക്കലിന് ശേഷം ഓഗസ്റ്റ് എട്ടിനാണ് ഭരണഘടനാ ബെഞ്ച് കേസ് വിധിപറയാനായി മാറ്റിവെച്ചത്.2006 ഇൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ആണ് ഈ വിഷയവുമായി സുപ്രീം കോടതിയെ സമീപിച്ചത്.തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേദങ്ങളുടെ ലംഘനമാണ് പ്രവേശന വിലക്കെന്നായിരുന്നു  ഹർജിക്കാരുടെ വാദം. സ്ത്രീകൾക്ക് പ്രായഭേദമന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാനസർക്കാരും കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

മലപ്പുറത്ത് മാനിറച്ചി എന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടിയിറച്ചി നൽകിയതായി ആരോപണം;കഴിച്ചവരെല്ലാം ആശുപത്രിയിൽ

keralanews give the dog meat instead of deer meat in malappuram and all who ate it were hospitalised

മലപ്പുറം:കാളിക്കാവിൽ വേട്ടസംഘം മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ നിരവധിപേര്‍ക്ക് വലിയ തുക വാങ്ങി പട്ടി ഇറച്ചി നല്‍കിയെന്ന് ആരോപണം. ഇറച്ചി വേവാന്‍ മാനിറച്ചി വേവുന്നതിലും കൂടുതല്‍ സമയം എടുത്തതാണ് സംശയത്തിന് വഴിവച്ചത്.സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മലയോരത്ത് നിരവധി പട്ടികളുടെ തലകള്‍ കണ്ടെത്തി. പട്ടി മാംസം കഴിച്ച പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അതേസമയം കബളിപ്പിക്കപ്പെട്ടവരാരും ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കാരണം മാനിനെ വേട്ടയാടുന്നതും ഭക്ഷണമാക്കുന്നതും കുറ്റമാണ്. അതിനാല്‍ വേട്ടസംഘം പിടിയിലാകുന്നതോടൊപ്പം ഇറച്ചിക്ക് പണം നല്‍കിയവരും കേസില്‍പ്പെടും.പോലീസും വനം വന്യജീവി വകുപ്പും സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നല്‍കിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ ഇതുവരെയുള്ള നിഗമനം. മാനിറച്ചിയാണ് നല്‍കിയതെങ്കില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പും പട്ടി ഇറച്ചിയാണ് നല്‍കിയതെങ്കില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പോലീസും വേട്ടസംഘത്തിനെതിരെ കേസെടുക്കും.

ശബരിമലയിലെ സ്ത്രീപ്രവേശനം;സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

keralanews women entry to sabaimala supreme court verdict today

ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.എട്ട് ദിവസത്തെ വാദംകേള്‍ക്കലിനുശേഷം ആഗസ്ത് എട്ടിനാണ് ഭരണഘടനാബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. 2006ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് വിഷയവുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാന ഹര്‍ജിക്കു പിന്നാലെ അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്കെത്തി. തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ് പ്രവേശനവിലക്കെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ,ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമാണോ,സ്ത്രീകൾക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ, ആരാധാനയുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്. കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. വിശ്വാസത്തിന്‍റെ ഭാഗമാണെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോടതിക്ക് ഇടപെടാൻ സാധിക്കും. അതൊരിക്കലും ആചാരത്തിന്‍റേയോ വിശ്വാസത്തിന്‍റേയോ കടിഞ്ഞാണ്‍ ഏറ്റെടുക്കലായി കണക്കാക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞിരുന്നു.

കേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത;ജാഗ്രതാ നിർദേശം

keralanews chance for huge waves in kerala coast and alert in coastal areas

തിരുവനന്തപുരം:കേരളാ തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കള്ളകടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലമായാണ് ശക്തമായ തിരമാലകൾ രൂപം കൊള്ളുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്  നൽകിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് തിരമാലകൾ തീരത്ത് ശക്തി പ്രാപിക്കുകയും ശക്തമായി മാറാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് തീരത്തോട് ചേർന്ന് മീൻ പിടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ബോട്ടുകൾ കൂട്ടിമുട്ടി നാശം ഉണ്ടാകാതിരിക്കാൻ നങ്കൂരം ഇടുമ്പോൾ അവ തമ്മിൽ അകലം പാലിക്കണം. തീരങ്ങളിൽ ഈ പ്രതിഭാസത്തിന് ആഘാതം കൂടുതലായിരിക്കും എന്നതിനാൽ തീര പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളും തീരത്തുനിന്നും കടലിലേക്കും കടലിൽനിന്ന് തീരത്തിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നാളെ രാത്രി വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

keralanews the court will consider the bail application of franco mulaikkal on next wednesday

കൊച്ചി:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.കേസില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സമയം നല്‍കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ജാമ്യഹര്‍ജി മാറ്റിയത്.കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും പോലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പരാതി നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള സമയത്ത് ബിഷപ്പും പരാതിക്കാരിയും ഒരുമിച്ച്‌ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ ഇരുവരും വളരെ സൗഹാര്‍ദപരമായാണ് പെരുമാറുന്നതെന്നും പിന്നീടാണ് പരാതി ഉയര്‍ന്നതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജലന്ധറില്‍ പോയി അന്വേഷണം നടത്തേണ്ടതുണ്ടെന്നും തെളിവുകള്‍ ശേഖരിക്കാന്‍ സമയം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഉന്നത സ്ഥാനം വഹിക്കുന്ന ആളായതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.

ലഹരിഗുളിക കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ

keralanews youth who sells intoxicating pills arrested

കണ്ണൂർ:ആവശ്യക്കാർക്ക് ലഹരി ഗുളികകൾ എത്തിച്ചു കൊടുക്കുന്ന മൊത്തക്കച്ചവടക്കാരനായ യുവാവ് അറസ്റ്റിൽ.തിരുവങ്ങാട് സ്വദേശി കെ.കെ ഹർഷാദാണ്(32),കണ്ണൂർ എക്‌സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്റ്റർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.ജില്ലയിൽ ലഹരി ഗുളികകൾ കച്ചവടം ചെയ്യുന്ന പ്രധാന കച്ചവടക്കാരിൽ ഒരാളാണ് ഹർഷാദെന്ന് എക്‌സൈസ് സംഘം പറഞ്ഞു. വിലകൂടിയ കാറിലാണ് ഇയാളുടെ യാത്ര.തലശ്ശേരി,കണ്ണൂർ ഭാഗങ്ങളിൽ ചെറുകിട ലഹരിഗുളിക വിതരണക്കാർക്ക് ആവശ്യത്തിന് ലഹരി ഗുളികകൾ എത്തിച്ചു നൽകുന്നത് ഹർഷാദാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.250 എണ്ണം സ്പാസ്മോ പ്രോക്‌സിവോൺ എന്ന ഗുളികയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മംഗളൂരുവിൽ നിന്നും ലഹരി ഗുളികകൾ മൊത്തമായി വാങ്ങി കാർ മാർഗം കേരളത്തിലേക്ക് കടത്തുകയാണ് പതിവ്.എക്‌സൈസ് സംഘം ദിവസങ്ങളോളം വേഷം മാറി രഹസ്യ നിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി.പി,ബിനീഷ്.കെ,എക്‌സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ദിലീപ് സി.വി,സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.പങ്കജാക്ഷൻ,പി.എം.കെ സജിത്ത് കുമാർ,പി.ടി ശരത്ത്,പി.സീമ, എക്‌സൈസ് ഡ്രൈവർ പി.ഷജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.