കോഴിക്കോട്:കവി എം.എൻ പാലൂർ(86) അന്തരിച്ചു.കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം.എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു.എറെ ശ്രദ്ധനേടിയ ഉഷസ് എന്ന കവിതകൂടാതെ പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര,സുഗമ സംഗീതം, കവിത ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്‍റെ കഥ(ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാന്‍ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2013 ലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. 2009ലെ ആശാന്‍ സാഹിത്യ പുരസ്‌കാരവും പാലൂരിനായിരുന്നു. ഭാര്യ ശാന്തകുമാരി, മകൾ സാവിത്രി.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് കൈമാറും
തിരുവനനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ സുപ്രിം കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൈമാറും. ഉച്ചയ്ക്ക് ശേഷം മൂന്നിന് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് തുക കൈമാറുന്നത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സെപ്‌തംബര്‍ 14നാണ് സുപ്രീംകോടതി ഉത്തരവായത്. ചാരക്കേസില്‍ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേര്‍ത്തതാണെന്നും നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്‌ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ കണ്ടെത്താന്‍ സുപ്രീംകോടതി മുന്‍ ജഡ്‌ജി ഡി കെ ജെയിന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയേയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. കേസില്‍ അനാവശ്യമായി കുടുക്കിയെന്നും മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്‌ഥരായിരുന്ന കെ കെ ജോഷ്വാ,എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും നമ്പി നാരായണ്‍ നല്‍കിയ കേസിലായിരുന്നു നിർണായകമായ സുപ്രീം കോടതി വിധി.
കണ്ണൂർ പിലാത്തറയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം
കണ്ണൂർ: പിലാത്തറ വിളയാങ്കോട് കാറും ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.പ യ്യന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന എമിറേറ്റ്സ് ബസ്സും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്, കാറിൽ യാത്ര ചെയ്യുന്ന നാല് പേർക്കാണ് സാരമായ പരിക്കേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ബസ്സിലുള്ള നിരവധി പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വയനാട്ടിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തം ആസൂത്രിതമെന്ന് കണ്ടെത്തൽ;പ്രതി പിടിയിൽ
വയനാട്:വയനാട്ടിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്ത ആസൂത്രിതമെന്ന് കണ്ടെത്തൽ.സംഭവത്തിൽ എറണാകുളം പറവൂര്‍ സ്വദേശിയും മാനന്തവാടി ആറാട്ടുതറയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്നതുമായ പാലത്തിങ്കല്‍ സന്തോഷ് (45) നെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്ബറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്‌നായി (60), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവരാണ് മദ്യം കഴിച്ച ശേഷം മരണപ്പെട്ടത്.ഇവർ കഴിച്ച മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർന്നിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:തിഗ്നായിക്ക് മകള്‍ക്ക് ചരട് ജപിച്ച് നല്‍കിയതിന്റെ ഉപഹാരമായി സന്തോഷില്‍ നിന്നും വാങ്ങിയ മദ്യം സജിത്ത് നൽകുകയായിരുന്നു.ഇത് കഴിച്ചയുടയന്‍ കുഴഞ്ഞുവീണ തിഗ്നായിയെ തരുവണയില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. തിഗ്നായിയുടെ ശവസംസ്‌ക്കാരം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് രാത്രിയോടെ തിഗ്നായിയുടെ മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ കുപ്പിയില്‍ അവശേഷിച്ച മദ്യം കഴിക്കുന്നത്. മദ്യം കഴിച്ചയുടന്‍ ഇരുവരും കുഴഞ്ഞുവീണു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രമോദും, ആശുപത്രിയിലെത്തിയ ശേഷം പ്രസാദും മരിച്ചിരുന്നു.തിഗ്നായിയുടെ മരണം ഹൃദയാഘാതമാണെന്നാണ് കരുതിയിരുന്നതെങ്കിലും പ്രമോദും പ്രസാദും മരിച്ചതോടെ മരണത്തിന് കാരണം മദ്യത്തില്‍ കലര്‍ത്തിയ മാരകവിഷമായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിരപരാധികളായ മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കോളനിയില്‍ മദ്യമെത്തിച്ച സജിത്തിനെയും, ഇയാള്‍ക്ക് മദ്യം നല്‍കിയ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സന്തോഷും സജിത് കുമാറും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് മൂന്നുപേരുടെ മരണത്തിലേക്കു നയിച്ചത്. സന്തോഷിന്റെ പെങ്ങളുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നില്‍ സജിത് കുമാറാണെന്നുള്ള ആരോപണമുയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബന്ധു ജീവനൊടുക്കിയതിനു പിന്നില്‍ സജിത് കുമാറാണെന്ന ഡയറിക്കുറിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സന്തോഷ് സജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വയനാട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്ബൂതിരി പറഞ്ഞു.സംഭവദിവസം തികിനായിയുടെ വീട്ടില്‍ മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാറിനെ കൊല്ലുന്നതിനായി പ്രതി സന്തോഷ് നല്‍കിയ മദ്യം വിഷം കലര്‍ത്തിയതാണെന്ന് അറിയാതെ തികിനായി കുടിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണു സന്തോഷ് സജിത്തിനു വിഷം നല്‍കിയത്. എന്നാല്‍ ഇതേപ്പറ്റി അറിയാതിരുന്ന സജിത് മദ്യം മന്ത്രവാദിക്കു നല്‍കുകയായിരുന്നു.
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികൾക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയ വിവാദ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭാവിയില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കില്ല എന്ന് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. എക്സൈസ് വകുപ്പ് എല്ലാ ചട്ടങ്ങളും പരിശോധിച്ച് തന്നെയാണ് അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. എന്നാല്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ച് നടപടിയില്‍ നിന്നും പിന്മാറുകയാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെല്ലാം മുഖ്യന്ത്രി തള്ളി.ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് മദ്യം സംസ്ഥാനത്ത് ഒഴുക്കുക എന്ന ലക്ഷ്യത്തോടെയല്ല. സംസ്ഥാനത്തിന് ആവശ്യമായ മദ്യം ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള നടപടിക്രമങ്ങളില്‍ പിശകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവുകളില്‍ വിവാദങ്ങള്‍ വന്നാല്‍ റദ്ദാക്കും. ബ്രൂവറി, ഡിസ്റ്റിലറി ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരാമുണ്ട്. ഉത്തരവ് റദ്ദാക്കിയത് വകുപ്പിന്‍റെ മാത്രം തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും നാളെയും സന്ദർശകർക്ക് പ്രവേശനമില്ല
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും നാളെയും സന്ദർശകർക്ക് പ്രവേശനമില്ല.ഇന്നും നാളെയും വിമാനത്താവളത്തിൽ കസ്റ്റംസ്,ഇമിഗ്രേഷൻ പരിശോധന നടക്കുന്നതിനാലാണിത്. ചൊവ്വാഴ്ച വിവിധ വിമാന കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം നടക്കും.സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായ്ന് കസ്റ്റംസ്,ഇമിഗ്രേഷൻ അധികൃതർ എത്തുന്നത്. വിമാനത്താവളത്തിൽ നിന്നും ആദ്യം സർവീസ് തുടങ്ങുന്ന റൂട്ടുകളെ കുറിച്ചും സർവീസ് നടത്തുന്ന കമ്പനികളെ കുറിച്ചും ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമാകും.നിലവിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ തയ്യാറായിട്ടുള്ള കമ്പനികളുടെ പ്രതിനിധികൾക്ക് പുറമെ താല്പര്യമറിയിച്ച മറ്റു കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
200 കോടിയുടെ മയക്കുമരുന്ന് കടത്ത്;മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ
കൊച്ചി:200 കോടി രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ(മേത്തലിൻ ഡൈ ഓക്സി മെത്താംഫിറ്റമിൻ)പാർസൽ പായ്ക്കറ്റിൽ നിന്നും പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി കണ്ണൂർ കടമ്പൂർ കുണ്ടത്തിൽ മീര നിവാസിൽ പ്രശാന്ത് കുമാർ(36)എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കണ്ണൂർ സ്വദേശിയായ പ്രശാന്ത് വളർന്നതും പഠിച്ചതും താമസിക്കുന്നതുമെല്ലാം ചെന്നൈയിലാണ്.ഇയാളും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.എന്നാൽ അലി വിദേശത്തേക്ക് കടന്നതായാണ് സൂചന.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീൺ ട്രാവെൽസ് എന്ന പാർസൽ സർവീസ് കമ്പനി വഴി എഗ്‌മോറിൽ നിന്നും എറണാകുളം രവിപുരത്തെ ഗോഡൗണിലേക്ക് സാരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് മയക്കുമരുന്ന് എത്തിച്ചത്.ശേഷം ഇവിടെ നിന്നും എറണാകുളം എംജി റോഡിൽ തന്നെ പ്രവർത്തിക്കുന്ന എയർ കാർഗോ വഴി മലേഷ്യയിലേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ചെന്നൈയിൽ നിന്നും നേരിട്ട് മലേഷ്യയിലേക്ക് പാർസൽ അയക്കാമെന്നിരിക്കെ കൊച്ചി വഴി അയക്കാൻ ശ്രമിക്കതിൽ സംശയം തോന്നിയ കൊറിയർ സർവീസ് ഉടമ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഇതിനു മുൻപും ഇതേരീതിയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച് മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റ്,എൻഫോർസ്‌മെന്റ് ഡയറക്റ്ററേറ്റ്,നാർക്കോട്ടിക് കൺട്രോൾ ബ്യുറോ, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എന്നിവരുടെ സഹകരണത്തോടെ എക്‌സൈസ് സംഘം പ്രശാന്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് എക്‌സൈസ് ഇൻസ്പെക്റ്റർ ശ്രീരാഗ്, പ്രിവന്റീവ് ഓഫീസർ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിലെത്തി തമിഴ്നാട് നാർക്കോട്ടിക് ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ പ്രശാന്തിനെ പിടികൂടുകയുമായിരുന്നു.എംഡിഎംഎ പിടിച്ചവർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഒരുലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
ഒഞ്ചിയത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്:ഒഞ്ചിയത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്.സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവും റിട്ട അധ്യാപകനുമായ പി പി ചന്ദ്രശേഖരന്‍റെ കെ ടി ബസാറിലെ രയരങ്ങോത്തെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി ഒന്‍പതോടെ ബോംബേറുണ്ടായത്.ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ച് വീടിന്‍റെ വരാന്തയിലെ തൂണ് തകര്‍ന്നു.ആർക്കും പരിക്കേറ്റിട്ടില്ല.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവമറിഞ്ഞ് വടകര പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വടകരയില്‍ ഇന്ന് രാവിലെ മുതല്‍ ആര്‍എസ്‌എസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
ശബരിമല സ്ത്രീപ്രവേശനം;എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം.വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം.ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക. ശേഷമായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക.
നടൻ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി
എറണാകുളം:നടൻ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി.ഇക്കഴിഞ്ഞ നാലാം തീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം നടന്നത്.സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോകാന്‍ മാവേലി എക്സ്പ്രസ് കാത്തു നിൽക്കുകയായിരുന്നു താരം.ഇതിനിടെ എറണാകുളം സ്വദേശിയായ യുവാവ് ആദ്യം താരത്തിന്റെ അടുത്ത് എത്തുകയും അസഭ്യ വര്‍ഷം ചെയ്തു.പിന്നീട് ഇയാളുടെ കയ്യിലുള്ള വാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തീവണ്ടിയില്‍ കണ്ണൂരിലെത്തിയ കുഞ്ചാക്കോ ബോബന്‍ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതിപ്പെടുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ താളത്തിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി.എറണാകുളം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലുള്ള കാരണം കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.