കൊച്ചി:ശബരിമലയുടെ പേരില്‍ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ശബരിമല അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ശബരിമലയിലെ പോലീസ് നടപടികള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം എന്ന ആവശ്യവുമായി എസ് ജയരാജ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ ളാഹയില്‍ അയ്യപ്പഭക്തന്റെ മൃതതേഹം കണ്ടെത്തിയ കാര്യം കൂടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോഴാണ് കോടതി കർക്കശ നിലപാട് സ്വീകരിച്ചത്.ശബരിമല വിഷയത്തിന്റെ പേരില്‍ കോടതിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.എന്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് മുന്നറിയിപ്പ് നല്കിയത്.ളാഹയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹരജിക്കാരനായ ജയരാജന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ചേർക്കാവൂയെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നല്കി.
കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും
മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും.തിങ്കളാഴ്ചയോ അതിനു മുൻപായോ ബുക്കിംഗ് തുടങ്ങാൻ സാധിക്കുമെന്നണ് കരുതുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കമ്പനി അധികൃതർ അറിയിച്ചു.എയർ ഇന്ത്യയ്ക്കാണ് ഉൽഘാടന ദിവസമായ ഡിസംബർ ഒന്പതാംതീയതി തന്നെ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടുള്ളത്.അന്ന് കണ്ണൂരിൽ നിന്നും അബുദാബിയിലേക്കും അബുദാബിയിൽ നിന്നും കണ്ണൂരിലേക്കുമാണ് സർവീസ് നടത്തുക.സർവീസിന് അനുമതി നൽകിയെങ്കിലും ടിക്കറ്റ് നിരക്കിൽ അന്തിമ തീരുമാനമായിട്ടില്ല.വിമാനത്താവളത്തിൽ നിന്നുമുള്ള വിവിധ നിരക്കുകൾ സംബന്ധിച്ച് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ വിജ്ഞാപനം ലഭിച്ചാലേ ടിക്കറ്റ് നിരക്ക് തീരുമാനിക്കുകയുള്ളൂ.ആദ്യഘട്ടം മുതൽ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്താനാണ് എയർ ഇന്ത്യ എക്സ്പ്രസ് തയ്യാറായിട്ടുള്ളത്.അതേസമയം ഇൻഡിഗോ സർവീസ് തുടങ്ങുന്ന തീയതിയുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.പ്രധാനമായും ആഭ്യന്തര സർവീസാണ് ഇൻഡിഗോ നടത്തുക.
നിരപരാധിയെ അറസ്റ്റ് ചെയ്ത സംഭവം;ചക്കരക്കൽ എസ്‌ഐയെ സ്ഥലം മാറ്റി
കണ്ണൂർ:നിരപരാധിയെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ചക്കരക്കൽ എസ്‌ഐ പി.ബിജുവിനെ സ്ഥലംമാറ്റി.കണ്ണൂർ ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റം.ഇക്കഴിഞ്ഞ ജൂലൈയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട കതിരൂർ സ്വദേശിയായ താജുദീൻ എസ്‌ഐ ബിജു അറസ്റ്റ് ചെയ്തിരുന്നു.സിസിടിവി ദൃഷ്യത്തിൽ താജുദീന്റെ ദൃശ്യം പതിഞ്ഞതിനെ തുടർന്നാണിത്.കേസിൽ താജുദ്ധീൻ ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിരുന്നു.താജുദീന്റെ അറസ്റ്റിൽ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു.പിന്നീട് കേസിൽ അന്വേഷണം പൂർത്തിയായപ്പോൾ താജുദീൻ നിരപരാധിയാണെന്നും ആളുമറിയാണ് താജുദീനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് തന്നെ വ്യക്തമാക്കുകയും ചെയ്തു.സംഭവത്തിൽ കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ചക്കരക്കൽ എസ്‌ഐ ആയശേഷം നിരവധി മാതൃകാപ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥനാണ് ബിജു.സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ പി.ബാബുമോനാണ് ചക്കരക്കല്ലിൽ പുതിയ എസ്‌ഐ ആയി ചുമതലയേറ്റിരിക്കുന്നത്.
മൽസ്യബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് കുത്തനെ ഉയർത്തി സർക്കാർ; മൽസ്യത്തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം:മൽസ്യബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് കുത്തനെ ഉയർത്തി സർക്കാർ.മത്സ്യബന്ധന ബോട്ടുകള്‍ ഓരോ വര്‍ഷവും അടയ്ക്കേണ്ട ലൈസന്‍സ് ഫീസാണ് സര്‍ക്കാര്‍ 400 ശതമാനത്തോളം വര്‍ധിപ്പിച്ചിരിക്കുന്നത്.ഇരുപത്തിയഞ്ച് മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി. ഇരുപത് മീറ്റര്‍ മുതല്‍ 24.99 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 മുതല്‍ 19.99 മീറ്റര്‍ വരെയുള്ള ബോട്ടുകള്‍ ഇനി എല്ലാ വര്‍ഷവും 10,000 രൂപ വീതം ലൈസന്‍സ് ഫീസ് അടക്കണം. നേരത്തെ ഇത് 4500 രൂപ മാത്രമായിരുന്നു.ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍.
ശബരിമലയിൽ ദർശനത്തിനു പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി;സംഭവത്തിൽ ദുരൂഹത; പത്തനംതിട്ട ജില്ലയിൽ ഇന്ന് ഹർത്താൽ
പത്തനംതിട്ട:തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ ദർശനത്തിനായി ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തന്റെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി.പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിൽ വനത്തിനുള്ളിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.പന്തളം മുളമ്പുഴ ശരത്ത് ഭവനിൽ ശിവദാസനാണ് മരിച്ചത്.ദർശനത്തിനു പോയ ശിവദാസനെ കാണാതാവുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് നിലയ്ക്കലിൽ നടത്തിയ അതിക്രമത്തിൽ ശിവദാസൻ കൊല്ലപ്പെട്ടതാകാമെന്നും ബിജെപി ആരോപിച്ചു.ഇതേ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ബിജെപി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.കമ്പകത്തും വളവിനു സമീപം റോഡിൽ നിന്നും അൻപതടിയോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് പത്തുദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.ശിവദാസന്‍ ഒക്ടോബര്‍ 18-ന് രാവിലെ സ്കൂട്ടറിലാണ് ശിവദാസൻ ശബരിമലയിലേക്ക് പോയത്.സ്കൂട്ടറിൽ ശബരിമലയെ സംരക്ഷിക്കുക എന്ന ബോർഡും വെച്ചിരുന്നു.എല്ലാ മലയാളമാസവും ഒന്നാംതീയതി ശിവദാസൻ ശബരിമലയ്ക്ക് പോകാറുള്ളതാണെന്നും ബന്ധുക്കൾ പറഞ്ഞു. മടങ്ങിയെത്താതിരുന്നതിനെത്തുടര്‍ന്ന് 21-ന് പമ്ബ, പെരുനാട്, നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനുകളിലും 24-ന് പന്തളം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.ശിവദാസന്‍ മരിച്ചത് നിലയ്ക്കലിലെ പൊലീസ് നടപടികള്‍ക്കിടെയാണെന്നും മരണവിവരം ഉദ്യോഗസ്ഥര്‍ മറച്ചുവെയ്ക്കുകയായിരുന്നെന്നും ശബരിമല കര്‍മസമിതിയും ആരോപിച്ചു.എന്നാല്‍, പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 18-ന് ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ശിവദാസന്‍ വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്. മറ്റ് കാര്യങ്ങള്‍ മൃതദേഹം പുറത്തെടുത്ത ശേഷം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
പമ്പയിലെ സുരക്ഷാ ചുമതലകളിൽ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റി
പത്തനംതിട്ട:ചിത്തിരയാട്ടത്തിനായി അഞ്ചാം തീയതി ശബരിമല നടതുറക്കാനിരിക്കെ സുരക്ഷയുടെ ഭാഗമായി പോലീസിൽ അഴിച്ചുപണികൾ നടക്കുന്നു.ഇതിന്റെ ഭാഗമായി പമ്പയിലെ സുരക്ഷാ ചുമതലകളിൽ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റി.തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിനായിരിക്കും പമ്ബയില്‍ ക്രമീകരണങ്ങളുടെ പൂര്‍ണചുമതല.തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നപ്പോൾ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാന്‍ ശ്രമം നടന്നത് ശ്രീജിത്തിന്റെ നേതൃത്ത്വത്തിലായിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ തിരിച്ചയച്ചെങ്കിലും, പിന്നീട് ശ്രീജിത്ത് നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ അതൃപ്‌തിക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സന്നിധാനത്ത് ദര്‍ശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്‌തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചര്‍ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന് വിമര്‍ശം ഏല്‍ക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്.അതേസമയം ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറു മേഖലകളായി തിരിച്ച് വന്‍ പോലീസ് വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പോലീസ് അടക്കം 1500 ലേറെ പോലീസ് ഉദ്യോഗസ്ഥരെ മലയില്‍ വിന്യസിക്കും.സന്നിധാനത്ത് മാത്രം 200 പോലീസുകാര്‍ ഉണ്ടാകും. കൂടാതെ മരക്കൂട്ടത്ത് 100 പേരും പമ്പയിലും നിലയ്ക്കലിലും 200 പേരും വീതം പോലീസും ഉണ്ടാകും. ഇവരെ കൂടാതെ 50 വനിതാ പോലീസുകാരും ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടാകും.
കീച്ചേരി പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ക്ഷേത്ര കമ്മിറ്റി
കണ്ണൂർ:കീച്ചേരി പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്നുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ക്ഷേത്ര കമ്മിറ്റി.ശബരിമലയില്‍ അശുദ്ധിയുടെ പേരിലാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെങ്കില്‍ കന്നിമൂല ഗണപതിയുടെ പേരിലാണ് പാലോട്ടുകാവില്‍ സ്ത്രീകള്‍ക്ക് വിലക്ക് എന്നാണ് ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്.എന്നാൽ കീച്ചേരി പാലോട്ടുകാവില്‍ കന്നിമൂല ഗണപതി എന്ന സങ്കല്‍പമേയില്ല.സ്ത്രീ പ്രവേശനത്തിന് വിലക്കുമില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇവിടത്തെ പ്രധാന ആരാധനാമൂര്‍ത്തി പാലോട്ടു ദൈവമാണ്. പാലാഴിക്കോട്ട് ദൈവമാണ് പാലോട്ട് ദൈവം.ഇവിടെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അധികമായി പ്രവേശിക്കാറില്ല. അത് ആരും വിലക്കിയതുകൊണ്ടല്ല; എന്നാല്‍ തുലാഭാരത്തിനും മറ്റും സ്ത്രീകള്‍ തിരുമുറ്റത്ത് പ്രവേശിക്കാറുണ്ട്. അതിന്റെ പേരില്‍ അയിത്തം കല്‍പ്പിക്കുകയോ പുണ്യാഹം തളിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. ഇപ്പോഴും തിരുമുറ്റത്ത് പ്രവേശിക്കാന്‍ സ്ത്രീകള്‍ തയാറാവുന്നുവെങ്കില്‍ ആരും തടയുകയുമില്ല.2004ലെ പുനഃപ്രതിഷ്ഠക്ക് ശേഷം സ്ത്രീകളും പുരുഷന്മാരും തിരുമുറ്റത്തിന്റെ ചുറ്റുമതിലിനു പുറത്തു നിന്നാണ് തെയ്യം കാണാറുള്ളത്. തിരുമുറ്റം ഇടുങ്ങിയതായതിനാല്‍ തെയ്യനടത്തിപ്പിനുള്ള സൗകര്യം കണക്കിലെടുത്താണിത്. തിരുമുറ്റത്ത് ഊരയ്മക്കാരും തെയ്യ നടത്തിപ്പുകാരുമേ ഉണ്ടാകാറുള്ളൂ.പാര്‍ടി ഗ്രാമമായതിനാല്‍ സിപിഎമ്മിന്റെ നയമാണ് ക്ഷേത്രത്തില്‍ നടപ്പാക്കുന്നതെന്ന പ്രചാരണവും വസ്തുതക്ക് നിരക്കുന്നതല്ലെന്നതും ഇവർ വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിരോധനം
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രീപെയ്ഡ് ടാക്സിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഓട്ടോറിക്ഷക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താവള കവാടത്തിനുള്ളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ആളെ കയറ്റിയാല്‍ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഓട്ടോറിക്ഷ തൊഴിലാളികളും,യാത്രയ്ക്കായി ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരും.സാധാരണയാത്രക്കാരെ പ്രയാസത്തിലാക്കിയാണ് വിമാനത്താവള അതോറിറ്റിയുടെ ഓട്ടോറിക്ഷ നിരോധന തീരുമാനം.നടപടി ബോര്‍ഡ് വച്ചതോടെ ഓട്ടോ വിളിച്ച് ദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ യാത്രക്കാരെ വഴിയില്‍ ഇറക്കി വിടേണ്ടി വന്നു.പ്രദേശത്തെ പോസ്റ്റ് ഓഫീസും വിജയാ ബാങ്കുമെല്ലാം എയര്‍പോര്‍ട്ടിന് ഉള്ളിലാണ്. വിമാനത്താവള ജീവനക്കാരേയും തീരുമാനം ബാധിച്ചിട്ടുണ്ട്. ഫറൂഖ് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടെ നിന്ന്നേരിട്ട് ഓട്ടോ വിളിച്ച് വരുന്ന യാത്രക്കാരും ഒട്ടേറെയാണ്. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ ഓട്ടോയിലെത്തുന്ന യാത്രക്കാര്‍ ഒരു കിലോമീറ്ററോളം ലഗേജുമായി നടക്കേണ്ടി വരും. എന്നാല്‍ ഒട്ടോറിക്ഷക്ക് ടോള്‍ ബുത്തിനടുത്തായി പ്രത്യേക പാത ഒരുക്കുമെന്നും വിമാനത്താവള അതോറിറ്റി പറയുന്നു.
ഇന്ന് നവംബർ ഒന്ന്;കേരളപ്പിറവി ദിനം
ഇന്ന് നവംബർ ഒന്ന്.കേരളപ്പിറവി ദിനം.1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ചു സംസ്ഥാനം രൂപീകൃതമായത്.സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമ്മുടെ നാടിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കാം.1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. പരിഷ്‌കരണത്തിന്‍റെ പേരില്‍ വീതം വയ്ക്കപ്പെട്ട ഭൂമിയില്‍ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം മാത്രം.നിഷേധാത്മക സമീപനങ്ങള്‍ വ്യാവസായിക മേഖലയ്ക്ക് വിഘാതമായപ്പോള്‍ മലയാളി കൂട്ടുപിടിച്ചത് പ്രവാസജീവിതത്തെ. മറ്റൊരു പ്രത്യേകത കേരളത്തിലെ സാക്ഷരതയാണ്. സമ്പൂര്‍ണ സാക്ഷരതയിലൂടെയാണ് കേരളം രാജ്യത്തിന് വഴികാട്ടിയായത്.സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികൾ മത്സരിച്ചുകൊണ്ടിരിക്കുന്നു.അറുപത്തി രണ്ടാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ പ്രളയത്തിന് ശേഷം പുതുകേരളം നിർമ്മിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് മലയാളികൾ.ഏവർക്കും കേരളപ്പിറവി ആശംസകൾ.
മൺവിള തീപിടുത്തം;തീയണച്ചു;500 കോടിയുടെ നഷ്ട്ടം;പ്രത്യേക സംഘം അന്വേഷണം നടത്തും
തിരുവനന്തപുരം:തിരുവനന്തപുരം മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം.നാലു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും കത്തിയമര്‍ന്നു.ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമാകുകയുള്ളു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് സൂചന. സുരക്ഷ മുന്‍ കരുതലിന്റെ ഭാഗമായി സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.മണ്‍വിള, കുളത്തൂര്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസും അഗ്നിശമനസേനയും സമഗ്രമായ അന്വേഷണം നടത്തും. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്ഥാപനമുടമകള്‍ക്ക് സംശയമുണ്ടെങ്കിലും ഇല്ലെങ്കിലും അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളുന്നില്ലെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയിലാണ് ഫാമിലി പ്ലാസ്റ്റിക് കന്പനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് ഏഴു മണിക്കൂര്‍ പ്രയത്നിക്കേണ്ടിവന്നു