കൊച്ചി:ചിത്തിര ആട്ടത്തിരുന്നാള്‍ പുജകള്‍ക്കായി നട തുറന്നപ്പോൾ ശബരിമല സന്നിധാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.മനോജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ചാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.ചിത്തിര ആട്ടത്തിരുന്നാളിന് നട തുറന്നപ്പോള്‍ ആചാര ലംഘനമുണ്ടായെന്നും ദര്‍ശനത്തിന് വന്ന സ്ത്രീകള്‍ ആക്രമണത്തിനിരയായെന്നും സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായില്ലെന്ന പരാതി ഉള്‍പ്പടെ നട തുറന്നപ്പോഴുണ്ടായ എല്ലാം സംഭവങ്ങളും സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ; ദൈവത്തിന്റെ വിധി നടപ്പിലായതായി സനലിന്റെ ഭാര്യ വിജി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സനല്കുമാറിന്റെ ബന്ധുക്കൾ രംഗത്ത്.ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.പ്രതിയെ പിടികൂടണമെന്ന ആവശ്യപ്പെട്ട് സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസത്തിലായിരുന്നു വിജി. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതോടെ വിജി ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം അവസാനിപ്പിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം കല്ലമ്ബലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിൽ ഡിവൈഎസ്പി ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.നെയ്യാറ്റിന്‍കര സ്വദേശി സനലിനെ ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം കാറിനു മുൻപിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് തൊട്ടു പിന്നാലെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനിരക്കിൽ തീരുമാനമായില്ല
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനിരക്കിൽ തീരുമാനമായില്ല.ടിക്കറ്റ് ബുക്കിങ് ഉടൻതന്നെ തുടങ്ങുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അക്കാര്യം ഉറപ്പിക്കാത്തതിനാൽ കന്നിയാത്രയ്‌ക്കൊരുങ്ങിയ പ്രവാസികൾ ആശയക്കുഴപ്പത്തിലാണ്.ദിവസേന നിരവധിപേർ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വെബ്സൈറ്റിലും വിവിധ ട്രാവൽ ഏജന്സികളിലും അന്വേഷണങ്ങളുമായി എത്തുന്നുണ്ട്. എന്നാൽ ടിക്കറ്റ് നിരക്കിൽ വ്യക്തത വരാത്തതിനാൽ ഇതുവരെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടില്ല.നിലവിൽ അബുദാബി,റിയാദ്,ദോഹ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്നും സർവീസ് നിശ്ചയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള സമയപട്ടികയും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സർവീസ് തുടങ്ങുന്ന ദിവസം തന്നെ സംഘമായി യാത്ര ചെയ്യാൻ വിവിധ പ്രവാസി സംഘടനകൾ താല്പര്യമറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെ സമീപിച്ചിട്ടുണ്ട്.എന്നാൽ ഇത്തരം സംഘങ്ങൾക്ക് പ്രത്യേകം പാക്കേജ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനി.ഇത് പുനഃപരിശോധിക്കണമെന്നും യാത്രാസംഘങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.നിരക്ക് കൂട്ടാനാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നുമുള്ള ആരോപണങ്ങളൂം ഉയരുന്നുണ്ട്.
സനൽ കുമാർ കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനൽ കുമാർ കൊലപാതകക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .ഹരികുമാറിന്‍റെ മൃതദേഹം വീട്ടിനടുത്തുള്ള ചായ്പില്‍ നിന്നാണ് കണ്ടെത്തിയത് .ഹരികുമാര്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെ നാട്ടിലെത്തിയതായാണ് സൂചന.കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് .പോലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ് ഡിവൈഎസ്പി ബി.ഹരികുമാര്‍ ആത്മഹത്യ ചെയ്തത് .ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹരികുമാര്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലും തറവാട്ടുവീട്ടിലും എത്താനിടയുള്ള മറ്റ് ബന്ധു വീടുകളിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഹരികുമാറിന്റെ ഫോണ്‍ നമ്പറുകളിൽ നിന്നുള്ള കോള്‍ ലിസ്റ്റ് ശേഖരിച്ച് പരിശോധന നടത്തിവരികയായിരുന്നു. രാജ്യം വിടാതിരിക്കാന്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍ കുമാര്‍ വാഹനമിടിച്ചു മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡിവൈഎസ്‌പി ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് റോഡിലേക്ക് വീണ സനല്‍കുമാറിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അതേസമയം, കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറിനു മുന്നിലേക്ക് സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുദ്ധമയൂരി കേരളത്തിന്റെ സംസ്ഥാന ശലഭ പദവിയിലേക്ക്
തിരുവനന്തപുരം:നീല കലര്‍ന്ന പച്ചയും കടും പച്ചയും നിറമുള്ള ചിറകുകളുള്ള ബുദ്ധമയൂരി സംസ്ഥാന ശലഭ പദവിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരമാണ് ഇനി ലഭിക്കേണ്ടത്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ബുദ്ധമയൂരി. സംസ്ഥാന പദവി ലഭിക്കുന്നതോടെ ഇവയുടെ സംരക്ഷണത്തിനുള്ള വഴി തെളിയും. അലങ്കാരങ്ങള്‍ക്കും പേപ്പര്‍ വെയ്റ്റുകള്‍ക്ക് ഭംഗി പകരുന്നതിനും വേണ്ടി ഇവയെ ലക്ഷ്യം വയ്ക്കുന്നതാണ് ബുദ്ധമയൂരികള്‍ക്ക് ഭീഷണിയാവുന്നത്.പാപ്പിലോ ബുദ്ധയെന്ന ചിത്രശലഭങ്ങളാണ് രാജ്യത്തെ ശലഭങ്ങളില്‍ ഏറ്റവും ഭംഗിയേറിയവ. ബുദ്ധമയൂരിയുടെ ചിറകിന് 90 മുതല്‍ 100 മില്ലിമീറ്റര്‍ വരെ വീതിയുണ്ട്. മഹാരാഷ്ട്രയുടെ തെക്കുള്ള പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.മഹാരാഷ്ട്രയ്ക്ക് പുറമെ, കേരളം, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലും ഇവ കാണപ്പെടുന്നു. സംസ്ഥാനത്ത് മലബാര്‍ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെടാറ്.മുള്ളുമുരിക്കിൽ നിന്നാണ് ഇവ ആഹാരം ശേഖരിക്കുന്നത്.നാലിനം ചിത്രശലഭങ്ങളെയാണ് സംസ്ഥാന പദവിക്കായി പരിഗണിച്ചത്.വനദേവത(മലബാർ ട്രീ നിംഫ്),പുള്ളിവാലൻ(മലബാർ ബാന്ഡേഡ് സ്വാലോടെയിൽ),മലബാർ റോസ്(പാച്ചിലൊപ്റ്റ പാണ്ടിയാനാ),എന്നിവയാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് മൂന്നിനം.വനദേവതയാണ് അവസാന റൗണ്ടിൽ ബുദ്ധമയൂരിയുമായി മത്സരിച്ചത്.
സനൽ കുമാറിനെ ഡിവൈഎസ്പി മനഃപൂർവം കാറിനു മുന്നിലേക്ക് തള്ളിയിട്ടത് തന്നെയെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതക കേസിൽ ഡിവൈഎസ്പിക്ക് കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്.സനലിനെ വാഹനത്തിന് മുന്നിലേക്ക് ഡിവൈ.എസ്.പി മനപ്പൂര്‍വം തള്ളിയിടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം വരുന്നത് കണ്ട് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കാര്യം തെളിയിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരിക്കുകയാണ്.സംസ്ഥാനം വിട്ട് ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയതായും സൂചനകളുണ്ട്. അതേസമയം പ്രതിയെ പോലീസ് പിടികൂടാന്‍ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് സനലിന്റെ ഭാര്യ ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്.
ശബരിമല സ്ത്രീപ്രവേശനം;പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഇന്ന് മൂന്ന് മണിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേമ്ബറിലാണ് പരിശോധന.നാല്പത്തിയൊമ്പത് പുനപരിശോധന ഹര്‍ജികളും ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് പുറമെ, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. പരിശോധന സമയത്ത് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പിസി ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്‌എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹര്‍ജികളിലെ പ്രധാനവാദം.
തിരുവനന്തപുരത്ത് മധ്യവയസ്ക്കൻ മർദനമേറ്റ് മരിച്ചു;മൂന്നുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം:കൊച്ചുവേളിയിൽ മധ്യവയസ്ക്കൻ മർദനമേറ്റ് മരിച്ചു.കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.നേരത്തെ കുരിശപ്പനും നാട്ടുകാരും തമ്മിൽ തർക്കം നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം
കോഴിക്കോട്:ഡിവൈഎഫ്‌ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി മോഹനൻ സമ്മേളത്തിന് പതാക ഉയർത്തി. സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകിട്ട് നാലിന് ഫിദല്‍കാസ്‌ട്രോ നഗറില്‍ ലക്ഷം യുവജനങ്ങളുടെ റാലി നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിടെ ഓഡിറ്റോറിയം തകര്‍ന്ന് വീണ് 70 പൊലീസുകാര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിനിടെ ഓഡിറ്റോറിയം തകര്‍ന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.തോട്ടട-കിഴുന്നപ്പാറ കടലോരത്തെ റിസോര്‍ട്ട് ഹാളാണ് തകർന്നു വീണത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠന ക്യാമ്ബ് നടക്കുന്നതിനിടെയാണ് അപകടം.ആകെ 80 പൊലീസുകാരാണ് ക്യാമ്ബില്‍ പങ്കെടുത്തിരുന്നത്. എഴുപതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്. വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തല്‍. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്ബിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്ബ് ഇവിടെയെത്തി മടങ്ങിയിരുന്നു പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണത്തിലെ അപാകതയാണ് ഹാളിന്റെ തകര്‍ച്ച്‌ക്ക് കാരണമായത് എന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെ ഉത്ഘാടന ചടങ്ങ് നടക്കാനിരിക്കവേയാണ് പെട്ടെന്ന് റിസോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത്.ഉത്ഘാടക പ്രസംഗം നടക്കവേയാണെങ്കില്‍ അപകടത്തിന്റെ വ്യാപ്തി ഇതിലേറെ വരുമായിരുന്നു.