ശബരിമല:മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നടതുറന്നു.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തിയാണു നട തുറന്നത്. വി.എന്‍. വാസുദേവന്‍ നമ്ബൂതിരി സന്നിധാനത്തും എം.എന്‍. നാരായണന്‍ നമ്ബൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്താണു സ്ഥാനാരോഹണം.ചടങ്ങുകള്‍ ആദ്യം സന്നിധാനത്തും പിന്നീട് മാളികപ്പുറത്തും നടക്കും.നെയ്‌വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്‌നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകള്‍ അവസാനിക്കും.തുടര്‍ന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.നാളെ പുലര്‍ച്ചെ നാല് മണിക്കാണ് നട തുറക്കുക.
തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം; കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി:ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധ സമരം നടത്തിയ കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പോലീസ് കേസെടുത്തു.തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങള്‍ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധ സമരം നടത്തിയതിനുമാണ് കേസെടുത്തത്.അതേസമയം, തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്ബാശേരി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്.രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.
കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ ഉരുൾപൊട്ടൽ;രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ടു
ഇടുക്കി:കനത്ത മഴയെ തുടർന്ന് വട്ടവടയിൽ ഉരുൾപൊട്ടൽ.ഇതേ തുടർന്ന് രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുള്‍പൊട്ടിയത്. കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത് തീരങ്ങളില്‍ താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ ഗജ ചുഴലിക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിന്റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടങ്ങിയത്.
ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി
പത്തനംതിട്ട:ശബരിമലയിലും സന്നിധാനത്തും പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്. നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ പത്മകുമാര്‍ പറഞ്ഞു.ത്രിയില്‍ ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തത് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് നെയ്യഭിഷേകത്തെ ബാധിക്കുമെന്നും പത്മകുമാര്‍ വ്യക്തനാക്കി. അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. അന്നദാന മണ്ഡപങ്ങള്‍ 11 മണിക്ക് തന്നെ അടയ്ക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 24 മണിക്കൂറും അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
വീശിയടിച്ച് ഗജ ചുഴലിക്കാറ്റ്;വേളാങ്കണ്ണി പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടം; ക്രിസ്തുരൂപം തകർന്നു;മരണം 16 ആയി
ചെന്നൈ:കനത്ത നാശംവിതച്ച് തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കറ്റ് ആഞ്ഞടിക്കുന്നു.കലിതുള്ളിയ കാറ്റിൽ ഇതുവരെ 16 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധിവീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതും ദുരന്തത്തിന്റെ ആക്കം കൂട്ടി. 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.വീശിയടിച്ച കാറ്റിൽ വേളാങ്കണ്ണി പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി.ഒരുമാസം മുൻപ് പള്ളിയോട് ചേർന്ന് നിർമിച്ച ഏഷ്യയിലെ ഏറ്റവും ഏറ്റവും വലിയ ക്രിസ്തുരൂപം കട്ടിൽ തകർന്നു.രൂപത്തിന്റെ കൈകളാണ് കാറ്റിൽ തകർന്നത്.ശക്തമായ കാറ്റിൽ പള്ളിയോട് ചേർന്ന് നിരവധി മരങ്ങൾ കടപുഴകി വീണു.മരങ്ങൾ വീണ് പ്രദേശത്തെ വാഹനഗതാഗതവും താറുമാറായി.കാറ്റ് അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ബാലചന്ദ്രന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കടല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.
തൃപ്തി ദേശായിക്ക് ഇനിയും വിമാനത്താവളത്തിൽ തുടരാനാകില്ലെന്ന് കൊച്ചി എയർപോർട്ട് അധികൃതർ
കൊച്ചി:തൃപ്തി ദേശായി ഇനിയും വിമാനത്താവളത്തിൽ തുടരുന്നതിൽ അതൃപ്തി അറിയിച്ച് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്(സിയാൽ) അധികൃതർ. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പ്രശ്നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ ആവശ്യപ്പെട്ടു. പൂനയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്ക് എതിരെ വിമാനത്താവളത്തിന് പുറത്ത് നാമജപങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.അതേസമയം ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തൃപ്തി ദേശായി.തൃപ്തി ദേശായിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വാഹനവും താമസ സൗകര്യവും ഒരുക്കാന്‍ കഴിയില്ലെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. സ്വന്തം നിലയില്‍ പോകാന്‍ തയാറാണ്. സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ പോലീസിന് വേണമെങ്കില്‍ പോകാമെന്നും തങ്ങള്‍ തിരികെ മടങ്ങില്ലെന്നും തൃപ്തി പറഞ്ഞു.
ശബരിമലയിൽ മാധ്യമങ്ങളെ തടയരുത്;അവിടെ നടക്കുന്നതെന്തെന്ന് ജനങ്ങൾ അറിയട്ടെയെന്നും ഹൈക്കോടതി
കൊച്ചി:ശബരിമയിൽ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി. ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങളെ തടയുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഇന്നലെ മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
രാത്രിയിൽ നടയടച്ചശേഷം സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ
തിരുവനന്തപുരം:മണ്ഡലകാലത്ത് രാത്രിയിൽ നടയടച്ചശേഷം സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.നിലയ്ക്കലിൽ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനു ശേഷമാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും രാത്രിയിൽ സന്നിധാനത്ത് താങ്ങാൻ അനുമതി ഉണ്ടായിരിക്കുകയെന്നും ഏതു സാഹചര്യയും നേരിടാൻ പോലീസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ദര്‍ശനത്തിനു വരുന്ന സ്ത്രീകള്‍ക്ക് പൊലീസുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ നല്‍കുമെന്നും ഈ നമ്പറിൽ വിളിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു.ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.അതേസമയം, ശബരിമല മേഖലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ല മജിസ്‌ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവിറക്കി.
കണ്ണൂർ എയർപോർട്ട് പോലീസ് സ്റ്റേഷൻ ഡിസംബർ ആദ്യം പ്രവർത്തനമാരംഭിക്കും
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പോലീസ് സ്റ്റേഷൻ ഡിസംബർ മൂന്നോടെ പ്രവർത്തനമാരംഭിക്കും.ഒക്ടോബറിൽ തന്നെ പോലീസ് സ്റ്റേഷൻ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കെട്ടിടമുൾപ്പെടെയുള്ളവ തയ്യാറാകാത്തതിനാൽ വൈകുകയായിരുന്നു.ഒരു എസ്‌ഐയും അദ്ദേഹത്തിന്റെ കീഴിൽ 25 പോലീസുകാരുമാണ് ആദ്യഘട്ടത്തിൽ ഇവിടെ സുരക്ഷയ്ക്കായി ഉണ്ടാവുക.ടെർമിനൽ കെട്ടിടത്തിന് മുൻപിലുള്ള കെട്ടിടമായിരിക്കും പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുക.ഇരിട്ടി സബ് ഡിവിഷന് കീഴിലാണ് എയർപോർട്ട് പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുക.മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയുടെ വിസ്തൃതിയും അമിത ജോലിഭാരവും കണക്കിലെടുത്താണ് വിമാനത്താവളത്തിൽ പ്രത്യേകം പോലീസ് സ്റ്റേഷൻ അനുവദിച്ചിരിക്കുന്നത്.നിലവിൽ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന പോലീസുകാരെയാണ് വിമാനത്താവളത്തിൽ നിയമിക്കുക.എയർപോർട്ട് പോലീസ് സ്റ്റേഷനിൽ വിവിധ തസ്തികകൾ അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് തളളിയത്. പൊലീസിന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു.മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.സാമൂഹ്യമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്.