കണ്ണൂർ:കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ഇരിട്ടി സ്വദേശിനി ലക്ഷ്മി (69), മകളുടെ ഭര്‍ത്താവ് കീഴൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (49) എന്നിവരാണ് മരിച്ചത്. ലക്ഷ്മി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ബാലകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ തൃലജ, മകള്‍ അഭിന എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. തൃലജയെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.മകള്‍ അഭിനയെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി.കണ്ണൂർ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഭഗവതി ബസാണ് സ്വകാര്യ ഓട്ടോയുമായി കൂട്ടിയിടിച്ചത്.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്.
സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു;14 ദിവസം റിമാൻഡ് ചെയ്യും;ജയിലിനു മുൻപിലും നാമജപ പ്രതിഷേധം
തിരുവനന്തപുരം:നാമജപ പ്രതിഷേധം നടത്തിയതിനെ തുടർന്ന് സന്നിധാനത്തും നിന്നും അറസ്റ്റിലായ 69 പേരെ പൂജപ്പുര ജയിലിലെത്തിച്ചു.പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ പൂജപ്പുരയിലേക്ക് കൊണ്ട് പോയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.സന്നിധാനത്ത് നിന്നും മണിയാര്‍ എത്തിച്ച ഇവരെ റാന്നിയിലേക്ക് മാറ്റാനായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. വൈകിട്ട് കോടതിയില്‍ എത്തിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ലഭിച്ചത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.അതിനിടെ പൂജപ്പുര സെൻട്രൽ ജയിലിനു മുൻപിൽ ബിജെപി പ്രവർത്തകർ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് പിന്നാലെ പോലീസ് ജയിൽ പരിസരത്ത് സുരക്ഷ ശക്തമാക്കി.
രക്ഷിതാക്കൾ ശാസിച്ചതിന് വിദ്യാർത്ഥി വീടുവിട്ടുപോയി;പോലീസ് അന്വേഷണം തുടരുന്നു
കാസർകോഡ്:രക്ഷിതാക്കൾ ശാസിച്ചതിന്റെ പേരിൽ വീടുവിട്ടുപോയ വിദ്യാർത്ഥിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.പാലക്കുന്നിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന കരുണാകരനെയും പിഗ്ഗ്മിഏജന്റ് വിജയലക്ഷ്മിയുടെയും മകൻ കാര്‍ത്തികിനെ (14) യാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാണാതായത്. പഠിക്കാന്‍ മിടുക്കനായ കാര്‍ത്തിക്ക് കൂട്ടുകാര്‍ക്കൊപ്പം അധികം സമയം ചെലവിടുന്നതിന്റെ പേരില്‍ രക്ഷിതാക്കള്‍ ശാസിച്ചിരുന്നു. ഇതായിരിക്കാം വിദ്യാര്‍ത്ഥിയെ വീടു വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബേക്കല്‍ മലാംകുന്ന് ഫിഷറീസ് ഹൈസ്‌ക്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്ക്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ബേക്കല്‍ പോലീസില്‍ പരാതി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മിസ്സിംഗിന് കേസെടുത്ത് നാട്ടുകാരുടെയും ബസുക്കളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസ്,ബിജെപി നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്;നിരോധനാജ്ഞ ലംഘിക്കും
പത്തനംതിട്ട:ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധാജ്ഞ ലംഘിക്കുന്നതിനായി യുഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്ന് ശബരിമലയിലേക്ക്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ചേര്‍ന്ന് ശബരിമലയില്‍ ഇന്ന് നിരോധാജ്ഞ ലംഘിക്കും . നിരോധാജ്ഞ ലംഘിക്കുന്നതിന് വേണ്ടി യുഡിഎഫ് ഇന്ന് പ്രത്യക്ഷ സമരത്തിനിറങ്ങും. ശബരിമല പോലൊരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ അത് നിരോധിച്ചത് ഭക്തരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് യു ഡി എഫ് പറഞ്ഞു .ശബരിമലയില്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് എത്തുന്നുണ്ട് .
ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് മൂന്നു യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നു;പുറത്ത് വൻ പ്രതിഷേധം
കൊച്ചി:ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് മൂന്നു യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നു.കോഴിക്കോട് , കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യുവതികളാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. തങ്ങള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായി വന്നതാണ്. ശബരിമലയില്‍ പോകാന്‍ തങ്ങള്‍ വ്രതം എടുത്തിട്ടുണ്ട്. യാത്രക്ക് പൊലീസിന്റെ സുരക്ഷ തേടിയിട്ടുണ്ടെന്ന് യുവതികള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.തങ്ങളോടൊപ്പം വേറെയും യുവതികള്‍ മലയ്ക്ക് പോകാന്‍ തയ്യാറായി നില്‍പ്പുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ട്. മുമ്ബ് ശബരിമലയില്‍ പോയവരെ നിലയ്ക്കലില്‍ തടഞ്ഞിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് പോകാന്‍ വേണ്ടിയാണ് തങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്. അതിന് കഴിയുമെങ്കില്‍ മാത്രമേ തങ്ങള്‍ പോകൂ. ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു. രേഷ്മ നിശാന്ത്, ധന്യ, ശാനില,എന്നിവരാണ് ശബരിമലയില്‍ കയറാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കണ്ടത്.അതേസമയം യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എറണാകുളം പ്രസ്സ് ക്ലബ്ബിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ലബ്ബിന് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള പ്രക്ഷോഭകര്‍ നാമജപവുമായി പ്രതിഷേധം നടത്തി.പ്രതിഷേധക്കാരെ ഭയന്ന് യുവതികൾ ഒരുമണിക്കൂറോളം പ്രസ് ക്ലബ്ബിൽ തങ്ങി.പിന്നീട് പോലീസ് സുരക്ഷയിൽ ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
പയ്യന്നൂരിൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്
പയ്യന്നൂര്‍: രാമന്തളി കക്കമ്ബാറയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്.ഇന്നലെ രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. സിപിഎം കക്കമ്ബാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്‍റെ വീടിന് നേരെയായിരുന്നു ആക്രമണം.സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ടാഴ്ച മുൻപും ജനാര്‍ദ്ദനന്‍റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്നിധാനത്തെ കൂട്ട അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം;വാഹനങ്ങൾക്ക് നേരെ കല്ലേറ്
ശബരിമല:സന്നിധാനത്തെ കൂട്ട അറസ്റ്റില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം. കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴയില്‍ പോലീസ് വാഹനത്തിന് ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു.ഇന്നലെ അർധരാത്രിയോടെയാണ് വലിയ നടപ്പന്തലിന് മുൻപിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ എണ്‍പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്.സന്നിധാനത്ത് വിരിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്.ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിയാര്‍ എആര്‍ ക്യാമ്പിലേക്കാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയത്.ക്യാമ്പിന് മുൻപിലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി.തലസ്ഥാനത്ത് ക്ലിഫ് ഹൗസിന് മുൻപിൽ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പോലീസ് സ്റ്റേഷനുകള്‍ക്ക് മുൻപിൽ ഉപരോധസമരം നടത്തുകയും ചെയ്തു. തിങ്കളാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുവമോര്‍ച്ച അറിയിച്ചു.
ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എൺപതോളം പേരെ അറസ്റ്റ് ചെയ്തു
ശബരിമല:സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എൺപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.സന്നിധാനത്ത് രാത്രി വിരിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്.ഹരിവരാസനം പാടി നടയടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മണിയാര്‍ എആര്‍ ക്യാമ്ബിലാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയത്. മാളികപ്പുറത്തിനു സമീപത്തു നിന്നാണ് പ്രതിഷേധം ആരംഭിച്ചത്.നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്ക് അതിനുള്ള സൗകര്യം പോലീസ് ഒരുക്കിയിരുന്നു.എന്നാൽ ബുക്ക് ചെയ്തിട്ടില്ല എന്ന് സംശയം തോന്നിയവരെ പോലീസ് ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.ഒഴിവാക്കപ്പെട്ടവർ സംഘടിച്ചെത്തി വലിയ നടപന്തലിൽ പ്രതിഷേധം നടത്തുകയായിരുന്നു.എന്നാൽ ഇവിടെ നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമാണെന്നും അതിനാൽ പ്രതിഷേധം നടത്താൻ പാടില്ലെന്നും പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല.അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഹരിവരാസനം പാടി നടയടച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂ എന്ന് പ്രതിഷേധക്കാർ അറിയിച്ചു.എന്നാൽ നടയടച്ചിട്ടും പ്രതിഷേധം തുടർന്നതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇനിമുതൽ സ്കൂളുകളിൽ പൊതിച്ചോർ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം
തിരുവനന്തപുരം:ഇനിമുതൽ സ്കൂളുകളിൽ പൊതിച്ചോർ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം.സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്ബോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ചില സ്കൂളുകളിൽ ഹരിത പെരുമാറ്റച്ചട്ട ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. മാത്രമല്ല,സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. സ്‌കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുതെന്നും, ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇതിനുപുറമെ,സ്‌കൂളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം വേണം,ശുചിമുറികളില്‍ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.
കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: നിലയ്ക്കലില്‍ വെച്ച് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെ റിമാന്‍ഡ് ചെയ്ത പത്തനംതിട്ട ജില്ലാ മജിസ്‌ട്രേട്രേറ്റ് അവധിയായതിനാലാണ് തിരുവല്ല കോടതിയില്‍ ജാമ്യാപേക്ഷ എത്തുന്നത്.ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.ശബരിമല യാത്രക്കിടെ നിലക്കലില്‍ വെച്ച് അറസ്റ്റിലായ സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ്ബ് ജയിലിലാണ്.