
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 36 ന് മുകളിലാണ്.ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ സെക്‌ട്രല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനെട്ടായിരം കടന്നപ്പോള്‍ ഇന്നലത്തെ ടിപിആര്‍ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുകയാണ്.
നിലവില്‍ 1,03,864 രോഗികളാണ് കേരളത്തിലുള്ളത്.ഒറ്റ ആഴ്ചകൊണ്ട് 144 ശതമാനം വര്‍ധനവാണ് രോഗികളുടെയെണ്ണത്തിലുണ്ടായത്. ഇതനുസരിച്ച് വീട്ടിലെ വിശ്രമത്തിനപ്പുറം ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടവരുടെയെണ്ണവും ഈ ആഴ്ച ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 31 ശതമാനം വര്‍ധനയാണ് ഇക്കൂട്ടരിലുണ്ടായത്. ഇതോടെ ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കേണ്ട ഗുരുതര ലക്ഷണമുള്ളവരും വര്‍ധിക്കുകയാണ്. ഐ.സി.യുവിലെ രോഗികളുടെയെണ്ണം 14 ശതമാനവും വെന്റിലേറ്ററിലേത് 3 ശതമാനവുമാണ് കൂടിയത്. ഓക്സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവരുടെയെണ്ണം 21 ശതമാനവും വര്‍ധിച്ചു. അതേസമയം വാക്സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.ബുധനാഴ്ച മുതല്‍ സ്കൂളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ക്ക് അന്തിമരൂപമായി.








