തിരുവനന്തപുരം:സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. അതേസമയം പണിമുടക്കിന‌് നോട്ടീസ‌് നല്‍കിയ ട്രേഡ‌് യൂണിയന്‍ പ്രതിനിധികളുമായി ബുധനാഴ‌്ച രാവിലെ പത്തിന‌് സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ സാന്നിധ്യത്തിൽ ചര്‍ച്ച നടക്കും.പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഡിസംബറില്‍ ഒരു ഗഡു കുടിശിക ക്ഷാമബത്ത നല്‍കാമെന്ന വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകളുടെ പ്രധാന പരാതി. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും, അതുകൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നില്ലെന്ന് നേതാക്കള്‍ പറയുന്നു.ശമ്പള പരിഷ്‌കരണത്തിലും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറില്‍ ഗതാഗതമന്ത്രിയും തൊഴില്‍മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
മുനമ്പം മനുഷ്യക്കടത്ത്;ചെറായി ബീച്ചിൽ ആറ് റിസോർട്ടുകൾ പൂട്ടി മുദ്രവെച്ചു;അന്വേഷണത്തിനായി ഓസ്‌ട്രേലിയൻ പോലീസ് കേരളത്തിലേക്ക്
കൊച്ചി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടവർ താമസിച്ചെന്ന് കരുതുന്ന ചെറായി ബീച്ചിലെ ആറ് റിസോര്‍ട്ടുകള്‍ പൊലീസ് പൂട്ടി മുദ്രവെച്ചു. ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സംശയിക്കുന്ന സംഘം ഇവിടെയാണ് താമസിച്ചിരുന്നത്.ഓസ്‌ട്രേലിയയിലേക്ക് സംഘം കടന്നുവെന്ന് കരുതുന്ന ദയമാതാ എന്ന മത്സ്യബന്ധനബോട്ട് ഒരു കോടി രൂപയ്ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മുനമ്പം സ്വദേശിയില്‍ നിന്നും വാങ്ങിയതാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രണ്ട് പേരാണ് ബോട്ട് വാങ്ങിയത്. ഉടമസ്ഥരില്‍ ഒരാള്‍ തിരുവന്നതപുരത്തുകാരനും മറ്റേയാള്‍ കുളച്ചല്‍കാരനുമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന‌് കൈമാറി.മുനമ്പത്തു നിന്ന‌് തമിഴ‌്, സിംഹള വംശജര്‍ ഉള്‍പ്പെടെ 160 പേരെ വിദേശത്തേക്ക‌് കടത്തിയതായി പൊലീസ‌് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗംപേരും ഓസ‌്ട്രേലിയയില്‍ എത്തി. ഇതുസംബന്ധിച്ച‌് എംബസിയും ഐബിയും ഓസ‌്ട്രേലിയന്‍ ഫെഡറല്‍ പൊലീസിന‌് വിവരം കൈമാറിയിരുന്നു. ഇതോടെയാണ‌് അന്വേഷണത്തിനായി ഓസ‌്ട്രേലിയന്‍ പൊലീസ‌് എത്തുന്നത‌്.
ശബരിമലയിൽ ദർശനത്തിനായി കണ്ണൂർ സ്വദേശിനികളായ യുവതികളെത്തി;പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കി
ശബരിമല:മണ്ഡലകാലം അവസാനിക്കാനിരിക്കെ ശബരിമലയിൽ വീണ്ടും യുവതികളെത്തി. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികളാണ് പുലര്‍ച്ചയോടെ മല ചവിട്ടാനെത്തിയത്.പുലര്‍ച്ചെ നാലരയോടെയാണ് രേഷ്മയും ഷനിലയും പമ്പ കടന്ന് ശബരിമല കയറാന്‍ ആരംഭിച്ചത്. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. എല്ലാവരും തന്നെ കണ്ണൂര്‍ സ്വദേശികളാണ്.പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.യുവതികള്‍ മല കയറുന്നു എന്ന വിവരെ പടര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി. ഇവർ യുവതികളെ നീലിമലയിൽ തടഞ്ഞു. മൂന്ന് മണിക്കൂറിലധികം നേരമാണ് പ്രതിഷേധക്കാര്‍ ഇവരെ നീലിമലയില്‍ തടഞ്ഞ് വെച്ചത്.പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാരും സ്ഥലത്തേക്ക് എത്തി യുവതികള്‍ക്ക് സുരക്ഷയൊരുക്കി.നീലി മലയില്‍ ഏതാണ്ട് ആയിരത്തോളം പ്രതിഷേധക്കാരാണ് സംഘടിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ അസി. കമ്മീഷണര്‍ എ പ്രദീപ് കുമാര്‍ സ്ഥലത്ത് എത്തി യുവതികളുമായും ഒപ്പമുളള പുരുഷന്മാരുമായും സംസാരിച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. എന്നാല്‍ തിരിച്ച് പോകാന്‍ തയ്യാറാവാതെ യുവതികള്‍ നീലിമലയില്‍ കുത്തിയിരുന്നു. പ്രതിഷേധം കണ്ട് ഭയന്ന് മടങ്ങിപ്പോകാനല്ല വന്നത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞില്ലെന്നും ഇപ്പോള്‍ പോലീസ് പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധമുണ്ടെന്നും രേഷ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.പ്രതിഷേധം കനത്തതോടെ പോലീസ് യുവതികളേയും സംഘത്തേയും പമ്ബയിലേക്ക് തിരിച്ചിറക്കി. യുവതികളേയും പുരുഷന്മാരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കണ്ണൂരില്‍ അധ്യാപികയായ രേഷ്മ നിഷാന്ത് നേരത്തേയും ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയോടെയാണ് രേഷ്മയും ഷനിലയും ഇത്തവണ ശബരിമലയിലേക്ക് എത്തിയത്.
കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു
ബെംഗളൂരു:മുഖ്യമന്ത്രി കുമാരസ്വാമിയെ പ്രതിസന്ധിയിലാഴ്ത്തി കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എച്ച്.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവരാണു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.ഇരുവരും പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കത്ത് ഗവർണ്ണർക്ക് കൈമാറി.നിലവിൽ കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.രണ്ടുപേർ പിന്തുണ പിൻവലിച്ചതോടെ ഇത് 118 ആയി.224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്.
അതേസമയം കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷന്‍ താമര’യ്ക്കു നീക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ബിജെപി പാര്‍ട്ടി എംഎല്‍എമാരെ കൂട്ടത്തോടെ ഡെല്‍ഹിയിലെത്തിച്ചിരുന്നു. ബിജെപിയുടെ 104 എംഎല്‍എമാരില്‍ 102 പേരും ഇപ്പോള്‍ തലസ്ഥാനത്തുണ്ട്.ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി.അതേസമയം മുംബൈയിലേക്കു പോയ തങ്ങളുടെ മൂന്നു എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറിനെ മുംബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.എന്നാൽ ബിജെപിയല്ല, കോണ്‍ഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎല്‍എമാരെ സുരക്ഷിതമായി ഡെല്‍ഹിയില്‍ പാര്‍പ്പിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.
കൊല്ലം ബൈപാസ് ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി
തിരുവനന്തപുരം:കൊല്ലം ബൈപാസ് ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ബൈപ്പാസ് ഉദ്ഘാടനത്തിനായി കൊല്ലത്തേക്ക് തിരിക്കും.ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്.കൊല്ലം എംരാജഗോപാൽ,രാജഗോപാൽ, ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപി,വി മുരളീധരൻ, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എന്നിവരും വേദിയിലുണ്ടാവും.ബൈപ്പാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എം നൗഷാദിനെയും വിജയന്‍ പിള്ളയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് വിവാദമുയർത്തിയിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചു
ശബരിമല:ശബരിമല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനാജ്ഞ പിൻവലിക്കാൻ തീരുമാനമായത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു. അതേസമയം, അടിയന്തരസാഹചര്യം ഉണ്ടായാൽ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതിരുകടക്കുന്ന വിവാഹ റാഗിംഗിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം:അതിരുകടക്കുന്ന വിവാഹ റാഗിംഗിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്.വിവാഹദിനത്തില്‍ ഓഡിറ്റോറിയത്തിലും വധു വരന്മാരുടെ വീടുകളിലും നടക്കുന്ന ആഘോഷങ്ങള്‍ ക്രമസമാധന പ്രശ്‌നങ്ങളിലേക്ക് വഴിമാറുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും, ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച് ഫ്‌ളക്‌സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന ആശയങ്ങളൊന്നും വിവാഹവീട്ടില്‍ നടപ്പാക്കാന്‍ പാടില്ലന്നാണ് പൊലീസ് പറയുന്നത്.കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിവാഹ റാഗിങിന് നിയന്ത്രണം വേണമെന്ന മുന്നറിയിപ്പെന്ന് പൊലീസ് വിശദമാക്കുന്നു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധിയിലായ പശ്ചാത്തലത്തിലാണ് മുന്‍നിശ്ചയ പ്രകാരം 22ന് കേസ് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയെടുത്തിരിക്കുന്ന ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് കേസ് കേള്‍ക്കുന്ന പുതിയ തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അൻപതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. എല്ലാ ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ അറിയിച്ചിരുന്നു.
മുനമ്പം മനുഷ്യക്കടത്ത്;കൂടുതൽ വിവരങ്ങൾ പുറത്ത്;കൊച്ചിയിൽ നിന്നും ഒന്നില്‍കൂടുതല്‍ ബോട്ടുകള്‍ പോയതായി സൂചന
കൊച്ചി:മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നില്‍കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേര്‍ മുൻപും കൊച്ചി വഴി സമാനരീതിയില്‍ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം.അതേസമയം സംഭവത്തിന് പിന്നിലെ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ബോട്ടു വാങ്ങിയത് ശ്രീകാന്തന്‍, സെല്‍വം എന്നിവരാണെന്നാണ് തിരിച്ചറിഞ്ഞത്. കുളച്ചല്‍ സ്വദേശിയാണ് ശ്രീകാന്തന്‍.ഒരു കോടി രണ്ടു ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച കൊടുങ്ങല്ലൂരെത്തിയ ശ്രീകാന്തന്‍ ഇവിടുത്തെ ഒരു ലോഡ്ജിലാണ് താമസിച്ചത്. കാര്യങ്ങള്‍ ഏകോപിപ്പിച്ചതും ശ്രീകാന്തന്‍ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.രണ്ടുദിവസം മുൻപാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തു നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്.
ശബരിമല ദർശനം കഴിഞ്ഞെത്തിയ കനകദുർഗയെ ഭർത്താവിന്റെ വീട്ടുകാർ മർദിച്ചതായി പരാതി
മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതി. പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോളാണ് അവര്‍ക്ക് മര്‍ദനമേറ്റത്. ഇതേതുടര്‍ന്ന് കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശബരിമല ദർശനത്തിനു ശേഷം ബിജെപി അനുകൂലികളായ ഭർത്താവിന്റെ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. കനകദുര്‍ഗയും, കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന ബിന്ദുവും ചേര്‍ന്ന് ഡിസംബര്‍ 24 നാണ് ശബരിമല ദര്‍ശനം നടത്തിയത്.