പ്രായ പൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി

keralanews congress leader o m george surrendered in the case of raping minor girl

വയനാട്:പ്രായ പൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി.മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിക്ക് മുമ്ബാകെയാണ് കീഴടങ്ങിയത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയായിരുന്നു.ബെംഗളൂരുവില്‍ ഇയാള്‍ ഉണ്ടെന്ന് വിവരം ലഭിച്ചുവെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്തുവാനായിരുന്നില്ല. പീഡനത്തിനിരയായ പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ രക്ഷിതാക്കളോടൊത്ത് ജോര്‍ജിന്റെ വീട്ടില്‍ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി.പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ ഒന്നരവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിവാദ പരാമർശം നടത്തിയ നടൻ കൊല്ലം തുളസി പൊലീസിന് മുൻപാകെ കീഴടങ്ങി

keralanews actor kollam thulasi surrenderd before the police in sabarimala controversial talk

കൊല്ലം:ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ കൊല്ലം തുളസി പൊലീസിന് മുൻപാകെ കീഴടങ്ങി.ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12 ന് ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പോലീസ് കേസ് എടുത്തത്.ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച്‌ കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു നടന്റെ വിവാദ പ്രസംഗം.ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും പ്രസംഗത്തില്‍ പറയുകയുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ ഹ‍ര്‍ജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷനും കൊല്ലം തുളസിക്കെതിരെ സ്വമേധയാ കേസ് എടുത്തിരുന്നു. കേസില്‍ നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

അഴിമതി നടക്കുന്നത് നിമിഷങ്ങള്‍ക്കകം തന്നെ കലക്ടറെ അറിയിക്കാനുള്ള ‘വി ആര്‍ കണ്ണൂര്‍’ ആപ്പുമായി ജില്ലാ ഭരണകൂടം

keralanews district administrative department with we are kannur app to inform about scam to collector

കണ്ണൂർ:അഴിമതി നടക്കുന്നത് നിമിഷങ്ങള്‍ക്കകം തന്നെ കലക്ടറെ അറിയിക്കാനുള്ള  ‘വി ആര്‍ കണ്ണൂര്‍’ ആപ്പുമായി കണ്ണൂർ ജില്ലാ ഭരണകൂടം.കണ്ണൂര്‍ ജില്ലയിലെ ഏതു സര്‍ക്കാര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയും ഇതുവഴി അയയ്ക്കാം. ഇത്തരത്തില്‍ അയയ്ക്കുന്ന പരാതികള്‍ കലക്ടര്‍ക്ക് നേരിട്ട് ലഭിക്കും. ആരാണ് പരാതി അയയ്ക്കുന്നത് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ കലക്ടര്‍ക്കു മാത്രമേ അറിയാന്‍ സാധിക്കൂ. വരുന്ന പരാതികള്‍ കൃത്യമായി പരിശോധിച്ചു കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വഴി ആവശ്യമായ നടപടി ഉറപ്പാക്കും.ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പൊതു ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള റേറ്റ് ആന്‍ഡ് റിവ്യൂ സൗകര്യം നേരത്തേ ‘വീആര്‍ കണ്ണൂര്‍’ ആപ്പില്‍ ഏര്‍പ്പെടുത്തിയിരുന്നു. നന്നായി പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് അഭിനന്ദനങ്ങളും പ്രശ്‌നങ്ങളുള്ള ഓഫിസുകള്‍ക്കു വിമര്‍ശനവുമെല്ലാം ഇതുവഴി ലഭിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കും വായിക്കാനും കഴിയും.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി മണക്കാട് ചന്തയില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർക്ക് മർദനം

keralanews legal mateorology officers came for inspection in manakkad market was attacked

തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മണക്കാട് ചന്തയില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർക്ക് മർദനം.ആക്രമണത്തില്‍ വനിതാ ഉദ്യാഗസ്ഥയടക്കം നാലുപേര്‍ക്കു പരിക്കേറ്റു. ചുമട്ടുതൊഴിലാളികളാണ് ഇവരെ മർദിച്ചത്.ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരായ ഷാജഹാന്‍, പ്രിയ, അസി.ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഖാഫര്‍ഖാന്‍, ഡ്രൈവര്‍ മുനീര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളും അക്രമികള്‍ നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മണക്കാട് ചുമട്ടുതൊഴിലാളി യൂണിയനിലെ സിഐടിയുക്കാരായ സുന്ദരപിള്ള (60), സുരേഷ് (43), എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.വാഴക്കുലക്കടയിലെ ത്രാസ് പരിശോധിക്കവേ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.തുടർന്ന്  വ്യപാരികളും ചുമട്ടുതൊഴിലാളികളും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

വയൽക്കിളികൾ സമരം അവസാനിപ്പിച്ചതായുള്ള പ്രചാരണം തെറ്റെന്ന് സുരേഷ് കീഴാറ്റൂർ

keralanews suresh keezhattoor said the news that vayalkkilikal end the strike was false

കണ്ണൂർ:കീഴാറ്റൂർ ബൈപാസിനെതിരെ വയൽക്കിളികൾ നടത്തിവരുന്ന സമരം അവസാനിപ്പിച്ചതായുള്ള പ്രചാരണം തെറ്റെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ. വയല്‍കിളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി. വയല്‍ കിളി പ്രവര്‍ത്തകരും സുരേഷ് കീഴാറ്റൂരിന്റെ മാതാപിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുടെ രേഖകള്‍ ബൈപ്പാസിനായി കൈമാറിയെന്നും സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്നുമായിരുന്നു പ്രചാരണം.പ്രചാരണം ശക്തമായതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.എന്നാല്‍ ബൈപ്പാസിനായി ഭൂമി ഏറ്റെടുത്ത് ത്രിജി വിജ്ഞാപനം ഇറങ്ങിയ ശേഷം ഇതില്‍ ഉള്‍പ്പെട്ടവരുടെ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്ന പ്രവൃത്തിയാണ് പ്രചാരണത്തിന് ഇടയാക്കിയത്. ത്രിജി വിജ്ഞാപനം വന്നതോടെ ഭൂമി സര്‍ക്കാരിന്റേതായി എന്നത് വസ്തുതയാണെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി കേരള പൊലീസ്

keralanews kerala police strict instruction that do not travel more than two person in two wheelers

തിരുവനന്തപുരം:ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി കേരള പൊലീസ്.യുവാക്കളും കൗമാരക്കാരും നിയമ വിരുദ്ധമായി രണ്ടില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക, അമിത വേഗത ഒഴിവാക്കുക,വാഹനം ഓടിക്കുമ്ബോള്‍ പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക തുടങ്ങിയ മുന്നറിയിപ്പുകള്‍ പോലീസ് കുറിപ്പിലൂടെ മുന്നോട്ട് വെയ്ക്കുന്നു. ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. യാത്രയില്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാന്‍ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്‌ ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിന്‍സ്ട്രാപ് ഇടാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്‌കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‌കാരം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും ഫേസ്ബുക് പോസ്റ്റിൽ വിശദീകരിക്കുന്നു.

യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് തന്ത്രിയുടെ വിശദീകരണം

keralanews thanthri explain that there is no mistake in conductiong sudhikriya after woman entry in sabarimala

പത്തനംതിട്ട:യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിൽ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ  വിശദീകരണം.ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്നും ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ തന്ത്രി വ്യക്തമാക്കി.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച്‌ നേരത്തെ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം കമ്മീഷണര്‍ തന്ത്രിക്ക് കത്ത് നല്‍കി. ഈ കത്തിനുള്ള മറുപടിയിലാണ് തന്‍റെ നിലപാട് തന്ത്രി വ്യക്തമാക്കിയത്.യുവതികള്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചപ്പോള്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ബന്ധപ്പെട്ടിരുന്നുവെന്ന് വിശദീകരണക്കുറിപ്പില്‍ തന്ത്രി പറയുന്നു. ആചാരലംഘനമുണ്ടായ സാഹചര്യത്തിലാണ് ശുദ്ധിക്രിയ നടത്തിയതെന്നും മൂന്ന് പേജുള്ള വിശദീകരണത്തില്‍ പറയുന്നു.ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രി ഉറച്ചു നില്‍ക്കുന്നസ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ തുടര്‍നടപടികള്‍ എന്തായിരിക്കും എന്നത് നിര്‍ണായകമാണ്.

സംസ്ഥാനത്ത് സിമന്റ് വില കൂടി;സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ

keralanews cement-price rises in the state organisations warned that if govt will not take action against this the construction field will paralyzed

തിരുവനന്തപുരം:സംസ്ഥാനത്ത് സിമന്റ് വില കൂടി.ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെ സിമന്റ് കമ്പനികൾ ബാഗ് ഒന്നിന് 50 രൂപയോളം വര്‍ദ്ധിപ്പിച്ചു.സിമന്റ് കമ്പനികൾ നിരന്തരം വില വര്‍ദ്ധിപ്പിക്കുമ്ബോള്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഈ കാലയളവില്‍ കമ്പനികൾ വിലവര്‍ദ്ധിപ്പിക്കുന്നത് പതിവാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒരു മാസത്തിനകം നിര്‍മാണ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടിവരുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

110 കിലോ കഞ്ചാവുമായി കാസർകോട്ട് യുവാവ് പിടിയിൽ

keralanews youth arrested with 110kg of ganja

കാസർകോഡ്:110 കിലോ കഞ്ചാവുമായി കാസർകോട്ട് യുവാവ് പിടിയിൽ.കുന്നുംകൈ സ്വദേശി നൗഫലിനെ (35)യാണ് വെസ്റ്റ് എളേരി പൂങ്ങോടു വെച്ച്‌ പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. നൗഫലിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 110 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.കാറിന്റെ പിറകിലെ ഡിക്കിയില്‍ ഓരോ കിലോയുടെ പായ്‌ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നാണ് വിവരം.അറസ്റ്റിലായ നൗഫലിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു

keralanews the hunger strike of endosulfan victims infront of secretariate withdrawn

തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു.സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്.അമ്മമാരും കുഞ്ഞുങ്ങളും അഞ്ചുദിവസമായി തുടർന്നുവന്നിരുന്ന സമരമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലൂടെ അവസാനിച്ചത്.മുഖ്യമന്ത്രി ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയാണെന്ന് സമരസമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു.സമരപന്തലിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന നിരാഹാര സമരവും ഇതോടെ അവസാനിപ്പിച്ചു. സമരം പൂർണ്ണവിജയമാണെന്ന് സമരസമിതി മാധ്യമങ്ങളെ അറിയിച്ചു.കൂടുതൽ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.ദുരിതബാധിതരുടെ പുനരധിവാസവും കടം എഴുതിത്തള്ളലുമടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.പ്ലാന്റേഷൻ പരിധിയിലെ 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന തീരുമാനം മാറ്റണമെന്നുള്ളതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.ഇതനുസരിച്ച് മറ്റ് 27 പഞ്ചായത്തുകളിലെയും മൂന്നു മുനിസിപ്പാലിറ്റികളിലെയും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ സമ്മതിച്ചു.