കാസർകോട്:പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പിനെ തുടർന്ന് 38 ദിവസം നീണ്ടുനിന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷനിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സമരം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ആരംഭിച്ചത്. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം.മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള റെയിൽവേ സ്റ്റേഷൻ. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേൽപാലം നിര്‍മ്മിക്കുക, റിസർവേഷൻ കൗണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം നടത്തിയത്.സമരം ഔദ്യോഗികമായി പിന്‍വലിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്നു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ഗുരുവപ്പ, മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസ്, ലത്വീഫ് ഉപ്പള, മഹ് മൂദ് കൈക്കമ്ബ, കോസ്‌മോസ് ഹമീദ്, കൊട്ടാരം അബൂബക്കര്‍, ബദ്റുദ്ദീന്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മലപ്പുറത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചു
മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശത്തുമായി പതിനാലും പതിമൂന്നും വയസുള്ള രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു.പനിയും മൂക്കൊലിപ്പും മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡിഫ്തീരിയ ബാധിതരാണെന്ന് തെളിഞ്ഞത്. ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് ഇരുവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്.ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അന്‍പതോളം പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു.വാക്സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകള്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുന്നില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.
മൂന്നാര്‍ കൈയ്യേറ്റം;ദേവികുളം സബ് കലക്ടര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതമാണെന്നും സ്റ്റോപ്പ് മെമ്മോ കൊടുത്ത് ഉദ്യോഗസ്ഥരെ തടഞ്ഞതും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പിന്റെ നടപടികള്‍ തടസപ്പെടുത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സബ് കലക്ടര്‍ പറഞ്ഞു.മൂന്നാറിലെ അനധികൃത നിര്‍മാണം തടയുന്നതിന് റവന്യൂ വകുപ്പ് അധികൃതകര്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എജി ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് റവന്യൂ മന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ട് നല്‍കും.
പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റു
എറണാകുളം:പാനിപൂരി കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃപ്പൂണിത്തുറ റിഫൈനറി റോഡില്‍ താമസിക്കുന്ന ബിസിനസുകാരന്‍ മോഹനന്റെ ഭാര്യക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കിഴക്കേക്കോട്ടയിലെ ശീതളപാനീയക്കടയില്‍ നിന്നാണ് ഇവര്‍ പാനിപൂരി കഴിച്ചത്. വീട്ടുകാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി ഭക്ഷ്യവസ്തു പിടിച്ചടുത്തു.ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം.ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടമ്മയ്ക്കു കഴിക്കാന്‍ നല്‍കിയ പാനിപൂരി ഭക്ഷ്യയോഗ്യമല്ലെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഓഫിസര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പാനിപൂരി ഫ്രീസറില്‍ സൂക്ഷിച്ച ശേഷം നാളെ ലാബ് പരിശോധനയ്ക്കയയ്ക്കും.
കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും;സ്ത്രീകൾ ദർശനത്തിനെത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി
പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.സ്ത്രീകൾ ദർശനത്തിനെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കി.കുംഭമാസ പൂജയ്ക്ക് ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 37 പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. പോലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം.വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.
ശബരിമലയിൽ അഞ്ചു യുവതികൾ ദർശനം നടത്തി;തെളിവുകൾ പുറത്തുവിടുമെന്ന് ബിന്ദുവും കനകദുർഗയും
മലപ്പുറം:സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അഞ്ച് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും. മറ്റ് മൂന്ന് പേര്‍ തങ്ങളുടെ പരിചയക്കാരാണെന്നും ഇതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുമെന്നും ഇരുവരും മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ കനകദുര്‍ഗയെ ഒറ്റപ്പെടുത്താനുള്ള നീക്കം കുടുംബപ്രശ്നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി ബിന്ദുവും കനകദുര്‍ഗയും ആരോപിച്ചു. ബിജെപിയും മറ്റുചില സംഘടനകളും സഹോദരനെ മറയാക്കി നടന്നതെല്ലാം കുടുംബപ്രശ്നം മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കണ്ണൂർ വാരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കണ്ണൂർ:വാരം ചതുരക്കിണറിന് സമീപം ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.ബൈക്ക് യാത്രക്കാരായ ആകാശ് അശോകൻ(19),അർജുൻ ശ്രീനിവാസൻ(19),ഓട്ടോ യാത്രക്കാരനായ പ്രകാശ്(55)എന്നിവരാണ് മരിച്ചത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.ഓട്ടോ ഡ്രൈവർ ഇരിട്ടി സ്വദേശി ജോളിയെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വട്ടപ്പൊയിൽ സ്വദേശികളായ അശോകൻ-സജിന ദമ്പതികളുടെ മകനാണ് മരിച്ച ആകാശ്.വട്ടപ്പൊയിലിലെ ശ്രീനിവാസന്റെയും ജ്യോതിയുടെയും മകനാണ് അർജുൻ.പ്രകാശൻ പായം കേളൻപീടിക സ്വദേശിയാണ്.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഓട്ടോടാക്‌സിയും കണ്ണൂരിൽ നിന്നും വരികയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ സോനു ബാലകൃഷ്ണൻ(19),മനോജ്,സത്യൻ,വിജേഷ് എന്നിവരെ പരിക്കുകളോടെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവദമ്പതികളെ സോഷ്യൽ സോഷ്യൽമീഡിയ വഴി അപമാനിച്ച കേസ്;വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍
കണ്ണൂർ:നവദമ്പതികളെ സോഷ്യൽ സോഷ്യൽമീഡിയ വഴി അപമാനിച്ച കേസിൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍.വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരന്‍ വിവാഹം കഴിച്ചത്, എന്നൊക്കെയായിരുന്നു ഇവരുടെ പ്രചരണം.വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് തങ്ങള്‍ക്കെതിരെ വ്യാപകപ്രചാരണമാണ് ഇവര്‍ നടത്തിയതെന്നും ജൂബി നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പാലക്കുന്ന് ഫെസ്റ്റ് 2019;അഖിലേന്ത്യാ ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ-കാർഷിക-ആരോഗ്യ-വിനോദ പ്രദർശനം
പാലക്കുന്ന്:പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലാപരിപാടികൾ സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടിയുടെ ഏറ്റവും പ്രധാന ഇനമായ അഖിലേന്ത്യാ അഖിലേന്ത്യാ ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ-കാർഷിക-ആരോഗ്യ-വിനോദ പ്രദർശനം ‘പാലക്കുന്ന് ഫെസ്റ്റ് 2019’ ഫെബ്രുവരി 20 മുതൽ മാർച്ച് 10 വരെ സംഘടിപ്പിക്കുന്നു.25 ഇൽ പരം ഗവ.പവലിയനുകളും 50 ഇൽ പരം വിനോദ പവലിയനുകളും ഉൾപ്പെടെ നൂതനവും അത്യാധുനികവുമായ എക്സിബിഷനാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ ആദ്യമായി 6000 സ്‌ക്വയർ ഫീറ്റിൽ പൂർണ്ണമായും ശീതീകരിച്ച് ഐസ് ഉപയോഗിച്ചും ഡിജെ സിസ്റ്റത്താലും സജ്ജീകരിച്ച പ്രവേശന കവാടം ‘ഐസ് വേൾഡ്’ കാണികൾക്ക് ദൃശ്യവിസ്മയം സമ്മാനിക്കും.ഏറെ ആകർഷണീയമായ ഡിസ്‌നി ലാൻഡ്,അത്യാധുനിക അമ്യൂസ്മെന്റ് പാർക്ക്,ഫുഡ് കോർട്ട്,ഫ്ലവർ ഷോ തുടങ്ങിയവ അടങ്ങിയ വിനോദ പവലിയനുകൾ, ഐഎസ്ആർഒ, സയൻസ് ടെക്നോളജി മ്യുസിയം,മെഡിക്കൽ, എൻജിനീയറിങ്,ആയുർവേദ, ഫിഷറീസ് കോളേജ്,സിപിസിആർഐ, ബിഎസ്എൻഎൽ,ആര്ട്ട് ഗാലറി മ്യൂസിയം, കെഎസ്ഇബി,നേവൽ അക്കാദമി,അറ്റോമിക് എനർജി,റെയിൽവേ തുടങ്ങി ഇരുപത്തഞ്ചോളം ഗവണ്മെന്റ് പവലിയനുകൾ എന്നിവയും ഫെസ്റ്റിന്റെ പ്രത്യേകതകളാണ്.
ഇതോടൊപ്പം ഫെബ്രുവരി 20 മുതൽ മാർച്ച് 10 വരെ എല്ലാ ദിവസവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.
ഫെബ്രുവരി 20 -ഗാനമേള മാർച്ച് 01-നാടൻ കലാമേള
21-നൃത്തനൃത്യങ്ങൾ 02-മെഗാഹിറ്റ് ഗാനമേള
22-ഗാനമേള 03-കോമഡി ഷോ
23-മെഗാ തിരുവാതിര മത്സരം 04-വനിതാ പൂരക്കളി
24-സിനിമാറ്റിക് ഡാൻസ് മത്സരം 07-ഡാൻസ് പ്രോഗ്രാം
25-പട്ടുറുമാൽ മാപ്പിളപ്പാട്ട് 08-ഇശൽരാവ്- സിൽസില
26-നാടൻപാട്ട് മത്സരം 09,10 -സംസ്ഥാന സീനിയർ പുരുഷ-
27-ഒപ്പന മത്സരം വനിതാ ബോക്സിങ് ചാംപ്യൻഷിപ്
28-മാജിക് ഷോ
കുടുംബവഴക്ക്;തലശ്ശേരിയിൽ മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി
തലശ്ശേരി:കുടുംബവഴക്കിനെ തുടർന്ന് മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി.തലശേരി വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യ ബിന്ദുവിനെ(45)യാണ് പുലര്‍ച്ചെ 2.45 ഓടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി അഞ്ചിന് ഉച്ചയോടെ ബിന്ദുവിന്‍റെ മകന്‍ അഭിന്‍ രാജ് (18) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.അഭിന്‍രാജ് മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് മാതാപിതാക്കളായ രവിയും ബിന്ദുവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം രവി വീട്ടില്‍ വന്നിരുന്നില്ല.അഭിന്‍ രാജിന്‍റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെടുകയും ഇരുവരുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തു.ഇതിനിടെയാണ് ബിന്ദു ജീവനൊടുക്കിയത്.