ഇരിട്ടി:പടിയൂർ പഞ്ചായത്തിലെ കല്യാട്- പൂവ്വം റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നായയുടെ തല ചിന്നിച്ചിതറി.ഇ.കെ.കെ ടാർ മിക്സിങ് പ്ലാന്റിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. മാലിന്യങ്ങൾക്കിടയിൽ ഭക്ഷണം തേടിയെത്തിയ തെരുവുനായ സ്‌ഫോടക വസ്തു കടിച്ചെടുക്കുകയും നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ച് നായയുടെ തല ചിന്നിച്ചിതറുകയുമായിരുന്നു.ഒഴിഞ്ഞു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങൾ കൊണ്ടുവന്ന് തള്ളാറുണ്ട്. സംഭവത്തിൽ ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാഹി പന്തക്കലിൽ ഗർഭിണിയടക്കം 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു
മാഹി:മൂലക്കടവ്,ഇടയിൽപീടിക പ്രദേശത്ത് ഗർഭിണിയടക്കം 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.ബുധനാഴ്ച വൈകിട്ടാണ് സംഭവം.മൂലക്കടവിലെ തയ്യിൽ ഇബ്രാഹിം(55),പന്തക്കലിലെ എൽകെജി വിദ്യാർത്ഥി ഐസം അബ്ദുൽഖാദർ,ഇടയിൽ പീടികയിലെ ഇനിക(3),മൂലക്കടവിലെ വസന്ത(55),പ്രേമവല്ലി(40),പുനത്തിൽ ചന്ദ്രി(56),കൊടിയേരിയിലെ രാമചന്ദ്രൻ(50),നിടുമ്പ്രത്തെ റിമിഷ(25),കുനിയൻ വീട്ടിൽ ചന്ദ്രൻ(66),പാറാൽ ശ്രീവത്സത്തിൽ ശോഭ(52),നിടുമ്പ്രത്തെ പ്രസൂന(40),ചൊക്ലിയിലെ യാസിത്(രണ്ടര) എന്നിവർക്കും മറ്റു മൂന്നുപേർക്കുമാണ് കടിയേറ്റത്. ഇവരെയെല്ലാം മാഹി ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുത്തിവെയ്പ്പിനായി തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗർഭിണിയായ റിമിഷയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വയനാട് വൈത്തിരിയിൽ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകൾ;പോലീസുകാർക്ക് പരിക്കില്ലെന്നും കണ്ണൂർ റേഞ്ച് ഐജി
വൈത്തിരി: വയനാട് വൈത്തിരിയില്‍ പോലീസുകാരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂർ റേഞ്ച് ഐജി.ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കേറ്റിട്ടില്ലെന്നും ഐജി വ്യക്തമാക്കി.വെടിവയ്പില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വെടിവയ്പ് നടന്ന റിസോര്‍ട്ടിലെത്തി. മാവോയിസ്റ്റുകള്‍ക്കുള്ള തിരച്ചിലിനായി പ്രത്യേക പരിശീലനം ലഭിച്ച മുപ്പതോളം തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ കാട്ടിലുണ്ട്.ആയുധധാരികളായ അഞ്ചു പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന.കഴിഞ്ഞ ദിവസം രാത്രിയിലാണ് വയനാട് വൈത്തിരിയില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.ബുധനാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.
വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു;പ്രദേശത്ത് കനത്ത ജാഗ്രതാനിർദേശം
വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ്പ്.ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീലാണെന്ന് സൂചനയുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് തണ്ടര്‍ ബോള്‍ട്ടിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം പ്രദേശത്ത് എത്തുകയും മാവോയിസ്റ്റുകളുമായി വെടിവെപ്പ് നടത്തുകയുമായിരുന്നു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘവും കൂടുതല്‍ പോലീയും ഇന്ന് രാവിലെയോടെ എത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് കട്ടിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.പ്രദേശവാസികളോട് വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.
കർഷകർക്ക് ആശ്വാസം;ജപ്തി നടപടികൾ നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു
തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് വിളകള്‍ നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നടപടി.കർഷകർ എടുത്തിട്ടുള്ള കാർഷിക, കാർഷികേതര വായ്പ്പകളുടെ ജപ്തി നിര്‍ത്തിവെക്കണമെന്ന സർക്കാർ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്‍പകളില്‍ സർഫാസി നിയമം ചുമത്തില്ലെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.ഇതിനായി റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി.സർക്കാർ നടപടികൾ വിശദീകരിക്കാൻ പഞ്ചായത്ത് തലങ്ങളിലും ഇനി കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കര്‍ഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്‍പ എടുത്തവര്‍ക്ക് പുതിയ വായ്‍പ നിഷേധിക്കരുതെന്നും ബാങ്കേഴ്‍സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‍സ് സമിതി വ്യക്തമാക്കി.ബാങ്കുകൾ ജപ്തി നോട്ടീസുകൾ അയക്കുന്ന സാഹചര്യത്തിൽ കർഷക ആത്മഹത്യ ഉയരുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് കർഷകരുടെ വായ്പ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണ്ണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണ്ണം പിടികൂടി. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രെസ്സിൽ വിമാനത്താവളത്തിലെത്തിയ വടകര സ്വദേശിയിൽ നിന്നുമാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.പേസ്റ്റ് രൂപത്തിലാക്കി കവറിൽ ശരീരത്തിൽ ഒളിപ്പിച്ചുവെച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
പയ്യന്നൂർ കോളേജിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം
പയ്യന്നൂർ:പയ്യന്നൂർ കോളേജിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം.ചുമരെഴുത്തിനെ ചൊല്ലിയാണ് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തത്.അക്രമത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഘർഷം ഉണ്ടായതു.പരിക്കേറ്റ എസ്എഫ്ഐ ഏരിയ സെക്രെട്ടറിയേറ്റ് അംഗവും പയ്യന്നൂർ കോളേജ് യൂണിയൻ ജോയിന്റ് സെക്രെട്ടറിയുമായ ടി.പി കീർത്തന,കോളേജ് യൂണിയൻ വൈസ് പ്രസിഡന്റ് സി.പി പ്രണവ്, എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും കെഎസ്‌യു യുണിറ്റ് പ്രസിഡന്റ് ഹർഷരാജ്,ആകാശ് ഭാസ്കരൻ,ടി.ജി അശ്വിൻ,ബിലാൽ,അശ്വിൻ കുമാർ എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെഎസ്‌യു സ്ഥിരമായി ചുമരെഴുത്ത് നടത്തുന്ന സ്ഥലം എസ്എഫ്ഐ പ്രവർത്തകർ കയ്യേറിയതായി കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.ഇത് ചോദ്യം ചെയ്ത കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.അതേസമയം കെഎസ്‌യു പ്രവർത്തകർ നശിപ്പിച്ച എസ്എഫ്ഐയുടെ പ്രചാരണ സാമഗ്രികൾ പുനഃസ്ഥാപിക്കുന്ന വേളയിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ അക്രമം നടത്തുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.
ചൂട് ഉയരുന്നു;തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
കണ്ണൂർ:പകൽ സമയത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു.ഇത് പ്രകാരം പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുമണി വരെ ആയിരിക്കും.ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമസമയം ആയിരിക്കും.രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകിട്ടത്തെ ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്ന് തൊഴിലുടമകൾക്ക് ലേബർ ഓഫീസർ നിർദേശം നൽകി.ജോലിസ്ഥലത്ത് ആവശ്യമായ കുടിവെള്ളം അനുവദിക്കണമെന്നും കണ്ണൂർ ലേബർ ഓഫീസർ അറിയിച്ചു.
ഈ അധ്യയന വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷകൾ ഇന്നാരംഭിക്കും
തിരുവനന്തപുരം:ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി വാര്‍ഷിക പരീക്ഷകൾ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച് എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകള്‍ പതിവ് പോലെ രാവിലെയാണ് നടക്കുക.പ്ലസ് ടുവില്‍ ഈ വര്‍ഷം ആകെ 4,59,617 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം എന്‍ഐസി രൂപകല്‍പ്പന ചെയ്തിട്ടുള്ള I EXAM എന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകള്‍ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്.
തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം:തിരുവനന്തപുരം കാട്ടാക്കടയിൽ യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. വിജിന്‍ദാസ് എന്ന യുവാവിനാണ് വെട്ടേറ്റത്.മൂന്നംഗ സംഘം വിജിന്‍ ദാസിന്റെ വീട്ടിലെത്തുകയും അവിടെ നിന്ന് വിളിച്ചിറക്കി വെട്ടുകയുമായിരുന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം.വിജിന്‍ദാസിനെ വെട്ടിയ ആളുകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ഇതൊരു രാഷ്ട്രീയ സംഘര്‍ഷമല്ലെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ വിജിന്‍ ദാസിന്റെ പരിക്ക് ഗുരുതരമല്ല.