കണ്ണൂർ:ചേലോറയില്‍ നടപ്പിലാക്കാൻ പോകുന്ന മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കണ്ണൂർ മേയര്‍ ഇ.പി ലതയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ജബല്‍പൂരിലെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സന്ദര്‍ശിച്ചു.15 മെഗാവാട്ട് ശേഷിയുടെ പ്ലാന്റില്‍ നിന്ന് 12.5 കോടി യൂണിറ്റ് വൈദ്യുതിയാണ് ജബല്‍പൂര്‍ കോര്‍പ്പറേഷന്‍ ഉത്പാദിപ്പിച്ചത്. ഈ മോഡല്‍ കണ്ണൂരിലും നടപ്പാക്കുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം.ജബല്‍പൂര്‍ കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം വിലയിരുത്തി.15 ലക്ഷത്തോളം ജനസംഖ്യയുള്ള ജബല്‍പൂര്‍ കോര്‍പ്പറേഷനിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് മാലിന്യ സംസ്‌കരണത്തിന് മാതൃകയാണെന്ന് പ്ലാന്റ് സന്ദര്‍ശിച്ച സംഘം അഭിപ്രായപ്പെട്ടു. പ്ലാന്റില്‍ എത്തിക്കുന്ന മാലിന്യം വലിയ ബര്‍ണറില്‍ നിക്ഷേപിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മാലിന്യം സംസ്‌കരിക്കുമ്ബോള്‍ ഉണ്ടാകുന്ന വാതകം ശാസ്ത്രീയമായി ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്നതിനാല്‍ അന്തരീക്ഷ മലിനികരണം ഉണ്ടാകുന്നില്ലെന്നും സംഘം വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജമിനി, വെള്ളോറ രാജന്‍, അഡ്വ. പി. ഇന്ദിര,സി. സീനത്ത്, സി.കെ വിനോദ്, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ സി.സമീര്‍,എന്‍.ബാലകൃഷ്ണന്‍, സജിത്ത് കെപി, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.രാധാകൃഷ്ണന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സജീവന്‍ കെ.വി,ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശിവദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.ജബല്‍പൂരിലെത്തിയ കോര്‍പ്പറേഷന്‍ സംഘത്തെ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. സ്വാതി സദാനന്ദ് ഗോഡ്‌ബോളെ, അഡീഷണല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂർ:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.പേരാവൂര്‍ മണത്തണ മഠപ്പുരച്ചാലില്‍ തങ്കച്ചന്‍ (52) ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.ശനിയാഴ്ച രാവിലെ 7. 30 ഓടെ പാലത്തും കരക്കും തൊക്കിലങ്ങാടിക്കും ഇടയില്‍ വച്ചായിരുന്നു അപകടം നടന്നത്.അപകടത്തില്‍ കാർ പൂര്‍ണമായി തകര്‍ന്നു. കാറിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
പരീക്ഷയെ ധൈര്യപൂർവ്വം നേരിടുന്നതിനുള്ള കൗൺസിലിംഗ് പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്
കണ്ണൂർ:പരീക്ഷാകാലത്തെ കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനും പരീക്ഷയെ ധൈര്യപൂർവ്വം നേരിടുന്നതിനുമായി സധൈര്യം എന്ന പേരിൽ കൗൺസിലിംഗ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്തും സയൻസ് പാർക്കും.ഒരു ഫോൺ കോളിലൂടെ കുട്ടികളുടെ മാനസിക സമ്മർദം ഇല്ലാതാക്കുന്ന പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്.പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും കൗൺസിലറുമായ എം.വി സതീഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ മിച്ച കൗൺസിലർമാരുടെ ഒരു സംഘത്തെയാണ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. വീഡിയോ കോൺഫറൻസുകളിലൂടെയും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.കൗൺസിലിംഗ് ആവശ്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം 5.30 മുതൽ 8.30 വരെയും കൗൺസിലർമാരെ വിളിക്കാം. ഫോൺ നമ്പറുകൾ:എം.വി സതീഷ്:9495369472, ശ്യാമിലി കണ്ണാടിപ്പറമ്പ:9544741525, രാധാകൃഷ്ണൻ ശ്രീകണ്ഠപുരം:9496360562, ശ്രീജേഷ് തലശ്ശേരി:8861865996, പി.ഡയാന:8547371328. എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി നിലവിൽ സയൻസ് പാർക്കിൽ നടന്നുവരുന്ന കൗൺസിലിംഗ് പരിപാടിക്ക് പുറമെയാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി.
ലോക്സഭാ തിരഞ്ഞെടുപ്പ്;എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കാസര്‍കോട് കെ.പി സതീഷ് ചന്ദ്രൻ, കണ്ണൂരില്‍ പി.കെ ശ്രീമതി, വടകരയില്‍ പി.ജയരാജൻ, കോഴിക്കോട് എ.പ്രദീപ് പ്രദീപ് കുമാർ,മലപ്പുറത്ത് വി.പി സാനു,പൊന്നാനിയിൽ പി.വി അന്‍വര്‍, പാലക്കാട് എം.ബി രാജേഷ്, ആലത്തൂരില്‍ പി.കെ ബിജു, ഇടുക്കിയില്‍ ജോയ്സ് ജോർജ്, ചാലക്കുടിയില്‍ ഇന്നസെന്റ്,കോട്ടയത്ത് വി.എന്‍ വാസവൻ,എറണാകുളത്ത് പി.രാജീവ്, പത്തനംതിട്ടയില്‍ വീണാ ജോർജ്, ആലപ്പുഴയിൽ എ.എം ആരിഫ്, കൊല്ലത്ത് കെ.എന്‍ ബാലഗോപാൽ, ആറ്റിങ്ങലിൽ എ.സമ്പത്ത്,എന്നിങ്ങനെയാണ് സിപിഐഎം സ്ഥാനാർഥിപ്പട്ടിക. സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐ 4 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം: സി ദിവാകരന്‍, മാവേലിക്കര: ചിറ്റയം ഗോപകുമാര്‍, തൃശൂര്‍: രാജാജി മാത്യു തോമസ്, വയനാട്: പിപി സുനീര്‍.
കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീർന്നു
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി യിൽ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീർന്നു.അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കണ്ടക്ടര്‍ ലൈസന്‍സുമുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 3861 എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് 47 ദിവസമായി എംപാനല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഈ മാസം അഞ്ച് മുതല്‍ ഇവർ അനിശ്ചിതകാല നിരാഹരസമരവും ആരംഭിച്ചു.സമരം വിജയമാണെന്നും സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും എംപാനല്‍ ജീവനക്കാരുടെ കൂട്ടായ്മ പ്രതികരിച്ചു. അതേസമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പേ എംപാനല്‍ ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാനായതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍.
വൈത്തിരിയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച മോവോയിസ്റ്റ് ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു
മലപ്പുറം:വൈത്തിരിയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച മോവോയിസ്റ്റ് ജലീലിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.മലപ്പുറം പാണ്ടിക്കാട്ടെ നാലുസെന്റ് സ്ഥലത്തുള്ള വീടിന്റെ തറയോട് ചേർത്ത് കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്.വീടിന്റെ ചുമരിനോട് ചേർന്ന് അരിവാൾ ചുറ്റിക അടയാളമുള്ള ബാനർ കെട്ടിയിരുന്നു.മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് സംസ്ക്കാരം നടന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയാണ് ജലീലിന്റെ മൃതദേഹം സഹോദരനും കുടുംബത്തിനും വിട്ടുകൊടുത്തത്.മൃതദേഹം കൊണ്ടുപോകുന്ന വഴിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അനുവദിക്കുകയില്ലെന്നും പ്രകടനമോ ജാഥയോ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ ഗ്രോ വാസു,പി.രാവുണ്ണി,അഡ്വ.പി.പൗരൻ,ലുക്മാൻ പള്ളിക്കണ്ടി തുടങ്ങിയവരും തമിഴ് നക്സൽ നേതാവ് അറിവോളിയുമെല്ലാം സ്ഥലത്തെത്തിയിരുന്നു.മറ്റ് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള സംഘടനാ പ്രവർത്തകരും വനിതാ പ്രവർത്തകരും എത്തി.വൈകുന്നേരം നാലുമണിയോടെ മൃതദേഹം സംസ്ക്കരിക്കാനായെടുത്തു.ജലീലിന്റെ സഹോദരന്മാരായ റഷീദും ജിഷാദും വിപ്ലവ മുദ്രാവാക്യം വിളിച്ചു.മറ്റുള്ളവർ അതേറ്റു വിളിച്ചു.സംസ്ക്കാരത്തിന് ശേഷം വൈകിട്ട് അഞ്ചുമണിക്ക് പാണ്ടിക്കാട് നഗരത്തിൽ അനുസ്മരണ സമ്മേളനം നടന്നു.
മയക്കുമരുന്ന് കടത്തിയ മൂന്ന് യുവാക്കളെ പേരാവൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു
പേരാവൂർ:നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ,ലഹരി ഗുളികയായ സ്പാസ്മോ പ്രോക്സി വോൺ എന്നിവ കടത്തിയ മൂന്ന് യുവാക്കളെ പേരാവൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ചൊക്ലി സ്വദേശി മുഹമ്മദ് റയീസ്(29),ധർമടം സ്വദേശി കെ.വി ഷുഹൈബ്(28),ഈസ്റ്റ് പള്ളൂർ സ്വദേശി സി.എച് തംസീം(30) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.വ്യാഴാഴ്ച വൈകിട്ട് മുരിങ്ങോടി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്നും ലഹരിഗുളികകളും പിടികൂടിയത്.സിന്തറ്റിക് മയക്കുമരുന്നുകളിൽ ഏറ്റവും വീര്യം കൂടിയതും അന്താരാഷ്ട്ര വിപണയിൽ വിലപിടിപ്പുള്ളതുമായ മയക്കുമരുന്നാണ് എം.ഡി.എം.എ. ഒരു കിലോ എം.ഡി.എം.എ ക്ക് കോടികൾ വിലവരും.പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. എക്‌സൈസ് ഇൻസ്പെക്റ്റർ എ.കെ വിജേഷ്,പ്രിവന്റീവ് ഓഫീസർമാരായ എം.ബി സുരേഷ് ബാബു,എം.പി സജീവൻ,പി.സി ഷാജി,സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എൻ സതീഷ്,പി.എസ് ശിവദാസൻ,കെ.ശ്രീജിത്ത്,എൻ.സി വിഷ്ണു,എക്‌സൈസ് ഡ്രൈവർ കെ.ടി ജോർജ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കും.ഇതിനായി മിസോറാം ഗവർണ്ണർ സ്ഥാനം കുമ്മനം രാജിവെച്ചിരുന്നു.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോൺഗ്രസ്സിന്റെ ശശി തരൂർ,സിപിഐയിലെ സി.ദിവാകരൻ എന്നിവരാകും തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തിന്റെ എതിർ സ്ഥാനാർത്ഥികൾ.കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണമെന്നും ജയസാധ്യത മുൻനിർത്തി തിരുവനന്തപുരത്ത് മത്സരിക്കണമെന്നും സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വം കേന്ദ്ര ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെ കൊണ്ടുവരുന്നതിനായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ,നടൻമാരായ മോഹൻലാൽ,സുരേഷ്‌ഗോപി, എന്നിവരെ ബിജെപി പരിഗണിച്ചെങ്കിലും കുമ്മനമായിരുന്നു ആർഎസ്എസിന്റെ പ്രഥമ പരിഗണനയിൽ.കുമ്മനം തിരിച്ചുവരണമെന്ന് പാർട്ടിയിലെ എല്ലാവരും ആഗ്രഹിച്ചിരുന്നതായും ഗവർണ്ണർ പദവിയിലായിരുന്നതിനാൽ പുറത്തുപറയാതിരുന്നതാണെന്നും ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂട് ശക്തമാകുന്നു;എസ്‌എസ്‌എല്‍സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽചൂട് ശക്തമാകുന്ന സാഹചര്യത്തിൽ എസ്‌എസ്‌എല്‍സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്‍.ഉച്ചക്ക് പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റി ഉള്‍പ്പടെയുള്ളവയുടെ നിര്‍ദ്ദേശം നിലനിൽക്കുമ്പോഴാണ് പരീക്ഷ ഉച്ചക്ക് നടത്തുന്നത്.11 മണി മുതല്‍ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.എന്നാല്‍ കൊടും ചൂടിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്.ഉച്ചക്ക് ഒന്നരയ്ക്കാണ് പരീക്ഷ ആരംഭിക്കുന്നത്.3 ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിനങ്ങളില്‍ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്ഥലങ്ങളിലും സ്കൂള്‍ ബസ് ഉണ്ടാവില്ല.മിക്ക സ്കൂളുകളിലും ഫാന്‍ പോലുമില്ല. ഈ മാനസികാവസ്ഥയില്‍ പരീക്ഷ എഴുതിയാല്‍ അത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു;യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
കാസർകോഡ്:കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തളങ്കര തെരുവത്താണ് അപകടമുണ്ടായത്.ട്രാന്‍സ്‌ഫോര്‍മര്‍ തീപിടിച്ച് കത്തിയതോടെ വൈദ്യുതി ലൈന്‍ റോഡിലേക്ക് പൊട്ടിവീണു.അപകടം നടക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തി മണലുപയോഗിച്ച് തീപടരുന്നത് തടഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണച്ചു.ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മരത്തില്‍ പടര്‍ന്നു പിടിച്ച കാട് മൂലം ട്രാന്‍സ്‌ഫോര്‍മറില്‍ സ്പാര്‍ക്ക് ഉണ്ടാവുകയും മരത്തിന് സമീപത്തെ കാടുകള്‍ പൂര്‍ണമായും കത്തുകയായിരുന്നു.