കൊച്ചി:ഓടുന്ന വാഹനത്തിൽ നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു.എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയാണ് കേസില്‍ വിചാരണ നടത്തുന്നത്.അടുത്തമാസം അഞ്ചിന് കേസില്‍ പ്രാഥമിക വാദം കേള്‍ക്കും.എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം. വർഗീസാണ് പ്രാഥമിക വാദത്തിനായി കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുണ്ടായിരുന്ന ഫയലുകള്‍ സി.ബി.ഐ കോടതി ഇന്ന് പരിശോധിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി തന്നെയാണ് ഹൈകോടതിയെ സമീപിച്ചത്.മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറടക്കം എട്ട് പ്രതികൾ ഇന്ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരായി. അതേസമയം കേസിൽ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവൻ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തിൽ വേണമെന്ന് നിശ്ചയിക്കുക.
ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു
കണ്ണൂർ:ശോഭരാജ് കടന്നപ്പള്ളിയുടെ സോളോ പെയിന്റിംഗ് ആൻഡ് കൊളാഷ് എക്സിബിഷൻ ‘കുർത്തം’ മാർച്ച് 23 മുതൽ 27 വരെ കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറിയിൽ വെച്ച് നടത്തപ്പെടുന്നു.ചിത്രപ്രദർശനത്തിന്റെ ഉൽഘാടനം മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം 4.30 ന് കലാനിരൂപകൻ ഡോ.എ.ടി മോഹൻരാജ് നിർവഹിക്കും.ചടങ്ങിൽ ശ്രീ.കെ.കെ.ആർ വെങ്ങര,മാധവൻ പുറച്ചേരി,ഡോ.ജിനേഷ് കുമാർ എരമം,ഡോ പയ്യാവൂർ ഉണ്ണികൃഷ്ണൻ,ഗംഗാധരൻ മേലേടത്ത്, ഗോവിന്ദൻ കണ്ണപുരം എന്നിവർ മുഖ്യാതിഥികളായിരിക്കും.രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രദർശനം.’കുർത്തം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദർശനം ഒരർത്ഥത്തിൽ നമുക്ക് ചുറ്റുമുള്ള കാഴ്ചകളുടെ അടയാളപ്പെടുത്തലുകളാണ്. ശിഥിലമായ കാഴ്ചകളെ കൂട്ടിച്ചേർത്തുള്ള കൊളാഷ് ചിത്രങ്ങളാൽ ജീവിതത്തിന്റെ തീവ്രാനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് പ്രദർശനം മുന്നോട്ട് വെയ്ക്കുന്നത്.മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുക.ഇതിൽ പകുതിയോളം ചിത്രങ്ങളും കൊളാഷുകളാണ്.
സമകാലിക ജീവിത പ്രശ്നങ്ങളും സ്ത്രീയുടെയും പുരുഷന്റെയും ലോകത്തെ അന്ത:സംഘർഷങ്ങളും പ്രകൃതിയും പൂക്കളും ഉത്സവങ്ങളും പ്രണയവും ഉർവ്വരതയും എല്ലാം ചിത്രങ്ങൾക്ക് വിഷയമാകുന്നു.അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന കൃതിയെ ആസ്പദമാക്കിയുള്ള കൊളാഷ് ഇത്തരത്തിൽ ശ്രദ്ധേയമാണ്. അക്രിലിക്കിലും സോഫ്റ്റ് പേസ്റ്റിലുമായി തീർത്ത മൂർത്തവും അമൂർത്തവുമായ ചിത്രങ്ങൾ സമൂഹത്തോട് ശക്തമായി സംവദിക്കുന്നവയാണ്. സ്ത്രീ കേന്ദ്രിതമായ രചനകളാവട്ടെ അവളുടെ പ്രണയത്തെയും അസ്വസ്ഥതകളെയും ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നു.സാഹിത്യത്തിൽ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കൃഷണ സങ്കൽപ്പത്തെ സോഫ്റ്റ് പേസ്റ്റൽ എന്ന മാധ്യമത്തിലൂടെയാണ് ചിത്രകാരൻ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.
കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ധർമശാലയിലെ അധ്യാപകനായ ശോഭരാജ് കടന്നപ്പള്ളി കണ്ണൂർ,കാസർകോഡ് ജില്ലകളിലെ നിരവധി ബിഎഡ് കോളേജുകളിൽ ആർട്ട് ആൻഡ് കൊളാഷ് ശില്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.ചിത്രകലയിൽ അക്കാദമികമായ പഠനമൊന്നും നടത്തിയിട്ടില്ലാത്ത ഈ ചിത്രകാരൻ തന്റെ തോന്നലുകളുടെ അടയാളപ്പെടുത്തലുകളായിട്ടാണ് ചിത്രങ്ങളെ കാണുന്നത്.ചിത്ര വഴികളിൽ പ്രചോദനമായത് പ്രൈമറി ക്ലാസ്സുകളിൽ ഡ്രോയിങ് പരിശീലിപ്പിച്ച എം.ഗംഗാധരൻ മാഷും ബിഎഡ് കാലത്ത് സൗന്ദര്യശാസ്ത്രത്തെ കുറിച്ച് പറഞ്ഞ അധ്യാപകനും ചിത്രകാരനുമായ ബി.ഉദയകുമാറുമാണ്.ഡിസൈനിങ് രംഗത്ത് തന്നെ പ്രവർത്തിക്കുന്ന മാതൃസഹോദരന്മാരുടെയും കുടുംബത്തിന്റെയും പിന്തുണയും ചിത്രകലയോട് താല്പര്യമുണ്ടാകാൻ കാരണമായി.2002 ഇൽ സ്പാസ്റ്റിക് ഇന്ത്യ സൊസൈറ്റി കണ്ണൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും 2005 ഇൽ വിശ്വകലാ അക്കാദമി പയ്യന്നൂരിൽ വെച്ച് നടത്തിയ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്.ഇത് ആദ്യത്തെ സോളോ എക്സിബിഷനാണ്.കണ്ണൂർ കടന്നപ്പള്ളിയിലെ പദ്മനാഭൻ-ശോഭ ദമ്പതികളുടെ മകനാണ്.പദ്മരാജ് സഹോദരനാണ്.ഗവേഷക വിദ്യാർത്ഥിയായ ആതിരയാണ് ഭാര്യ.
സിപിഎം പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി
ചെർപ്പുളശ്ശേരി:സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും പീഡന വിവാദം.പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതി നൽകി.ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്.ഈ മാസം 16നാണ് മണ്ണൂരില്‍ റോഡരികില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായി എന്നാണ് യുവതിയുടെ പരാതി. കോളജ് മാഗസിന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി ഓഫീസില്‍ എത്തിയത്. മാഗസിനിലേക്കുള്ള പരസ്യത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കാനാണ് യുവാവ് ഏരിയ കമ്മിറ്റി ഓഫിസിലെത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം ആരോപണ വിധേയനായ യുവാവ് ബി.ജെ.പി ബന്ധമുള്ള ആളാണെന്നാണ് സി.പി.എം വിശദീകരണം. ഈ ആരോപണം ബി.ജെ.പി നിഷേധിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്
തൃശൂർ:ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ജേക്കബ് തോമസ്.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജേക്കബ് തോമസ് രാജിവെക്കും. കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവെക്കേണ്ടിവരും.നിലവില്‍ ട്വന്റി ട്വന്റി കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. പത്തൊല്‍പതില്‍ പതിനെട്ട് സീറ്റ് നേടിയാണ് ട്വന്റി ട്വന്റി കൂട്ടായമ അധികാരം പിടിച്ചെടുത്തത്. കിഴക്കമ്പലം പഞ്ചായത്തിലും സമീപ പഞ്ചായത്തിലും വലിയ സ്വാധീനമുള്ള ട്വന്റി ട്വന്റി കൂട്ടായ്മയുടെ നിലപാട് ചാലക്കുടി മണ്ഡലത്തിലെ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും.
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവുവേട്ട;20 കിലോ കഞ്ചാവ് പിടികൂടി
ആലപ്പുഴ:ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവുവേട്ട.പ്ലാറ്റ്‌ഫോമില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച 20 കിലോ കഞ്ചാവ് പിടികൂടി.സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ലന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്;ഒരു ദിവസം കൊണ്ട് കൂടിയത് 30 ലക്ഷം യൂണിറ്റ്
ഇടുക്കി:ദിനംപ്രതി വർധിച്ചു വരുന്ന ചൂടിന്റെ ഫലമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക് കടക്കുന്നു.ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.ഒരു ദിവസംകൊണ്ട് കൂടിയത് 30.05 ദശലക്ഷം യൂണിറ്റ്.സംസ്ഥാനത്ത് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം 2018 ഏപ്രില്‍ 30ന്, 80.9358 ദശലക്ഷം യൂണിറ്റാണ്.കഴിഞ്ഞ ഒരാഴ്ചയായി 80 ദശലക്ഷത്തിന് മുകളിലായിരുന്നെങ്കിലും ഉപഭോഗം കാര്യമായി ഉയര്‍ന്നിരുന്നില്ല. പരീക്ഷാക്കാലവും തെരഞ്ഞെടുപ്പുമെത്തിയതും ഉപഭോഗം കുതിച്ചുയരാന്‍ കാരണമായി. ഉപഭോഗം കൂടിയതോടെ വൈദ്യുതി വർധിപ്പിച്ചു.ഇതോടെ ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2355.46 അടിയാണ് ജലനിരപ്പ്, 50.45 ശതമാനം. മുന്‍വര്‍ഷം ഇതേ സമയം ഇത് 45.92 ശതമാനമായിരുന്നു.
തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു
പത്തനംതിട്ട:തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു.തിരുവല്ല സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്.വൈകിട്ട് 6 മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ അറുപതുശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ യുവതി ക്ലാസിലേക്കു പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷമാണ് പ്രതി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അജിന്‍ റെജി മാത്യുവിനെ സംഭവശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
വെസ്റ്റ്നൈൽ വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസംഘം ഇന്ന് മലപ്പുറത്തെത്തും
മലപ്പുറം:വെസ്റ്റ്നൈൽ പനി ബാധിച്ച് മലപ്പുറത്ത് ആറുവയസ്സുകാരൻ മരിക്കാനിടയായ സാഹചര്യത്തിൽ രോഗം പരത്തുന്ന വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും.സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലേയും ഉദ്യോഗസ്ഥരാണ് വരുന്നത്.പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളില്‍ സംഘം ആദ്യ പരിശോധന നടത്തും. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയ്ക്കായാണ് പരിശോധനാസംഘം എത്തുന്നത്. പരിശോധനയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം വടക്കന്‍ ജില്ലകളിൽ വെസ്റ്റ് നൈല്‍ പനിക്കെതിരെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ഊര്‍ജിതമായി നടക്കുന്നുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.പരിശോധനക്കായി പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
പെരുന്തേനരുവി ഡാം ഷട്ടര്‍ തുറന്നുവിട്ട സംഭവത്തിൽ വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട:പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാം ഷട്ടര്‍ തുറന്നുവിട്ട സംഭവത്തിൽ വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍.വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു.തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്‌ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്‌ഇബി ജീവനക്കാരെത്തി ഷട്ടര്‍ അടയ്ക്കുകയായിരുന്നു.സംഭവസമയം മദ്യലഹരിയിലായിരുന്നു താനെന്ന് സുനു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. മദ്യലഹരിൽ ഡാം ഷട്ടറിനടുത്തെത്തിയ സുനു അവിടെ ആർക്കും എടുക്കാൻ പറ്റിയ തരത്തിൽ വെച്ചിരുന്ന റിമോട്ട് ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയായിരുന്നു.ഷട്ടർ ഉയർന്നതോടെ വെള്ളം കുതിച്ചുചാടി.ഇത് കണ്ട് ഭയന്ന സുനു അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.ഡാം നിര്‍മ്മാണത്തില്‍ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടര്‍ ഉയര്‍ത്തുന്നതെന്ന് ഇയാള്‍ക്ക് അറിയാം.അതേസമയം ഷട്ടറിനോട് ചേര്‍ന്ന 30 കിലോയോളം ഭാരമുള്ള ലോക്ക് തകർത്താണ് സുനു ഷട്ടർ തുറന്നതെന്നായിരുന്നു കെഎസ്ഇബി അധികൃതരുടെ വാദം.അതിന് ശേഷം ലോക്ക് ഡാമില്‍ എറിഞ്ഞു കളയുകയും ചെയ്തു.പ്രതിയുടെ ഭാഗത്ത് നിന്ന് വന്ന മൊഴി കെഎസ്ഇബി അധികൃതരെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതി നാട്ടില്‍ നിരവധി കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ഡാം പരിസരത്ത് പോയി ഇരിക്കുന്നത് പതിവായിരുന്നു. അങ്ങനെ ഇരുന്ന ദിവസമാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഓച്ചിറയില്‍ നാടോടി പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്
കൊല്ലം:ഓച്ചിറയില്‍ രാജസ്ഥാൻ സ്വദേശികളായ വഴിയോരക്കച്ചവടക്കാരുടെ മകളെ തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്.പ്രതി ബംഗളുരുവിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.നേരത്തെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായംകുളത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.18 ന് രാത്രിയില്‍ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.