വയനാട്:വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ പാക് പതാക ഉപയോഗിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.പരാതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കണ്ണൂര്‍ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.ബി.ജെ.പി പ്രവര്‍ത്തകയായ അഡ്വ.പ്രേരണകുമാരി രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത സത്യമാണെങ്കില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും അല്ലാത്തപക്ഷം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
കാസർകോഡ് ഇരട്ടക്കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, സി പി എം പ്രവര്‍ത്തകരായ സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, കുണ്ടംകുഴിയിലെ അശ്വിന്‍, ശ്രീരാഗ്, കല്യോട്ടെ ഗിജിന്‍, മുരളി, ഇരിയ കണ്ണോത്തെ രഞ്ജിത്ത് എന്നിവരാണ് ഇപ്പോള്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. ജാമ്യത്തിലിറങ്ങിയാല്‍ പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അതു കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും നിരീക്ഷിച്ച കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്,ശരത്ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
പമ്പ അണക്കെട്ട് തുറന്നു വിടും;തീരവാസികൾക്ക് ജാഗ്രത നിർദേശം നൽകി
പത്തനംതിട്ട:മേടമാസ പൂജ, വിഷു ഉത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ പമ്പ ത്രിവേണി സ്‌നാന സരസില്‍ ആവശ്യമായ ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പ അണക്കെട്ടില്‍ നിന്നും ജലം തുറന്നുവിടും.ഈ സാഹചര്യത്തിൽ ശബരിമല തീര്‍ഥാടകരും പമ്പ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. പമ്പ അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാല്‍വ് തുറന്നുവിട്ട് ജലം കൊച്ചുപമ്പ വിയറിലെ തടയണയില്‍ ശേഖരിച്ച ശേഷം തടയണയില്‍ സ്ഥാപിച്ചിട്ടുള്ള വാല്‍വിലൂടെ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ എന്ന തോതിലാണ് ഇന്ന് മുതല്‍ 19 വരെ ജലം തുറന്നുവിടുന്നത്.
ശബരിമല കേസ്;യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റും കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാർഥിയുമായ പ്രകാശ് ബാബുവിന്‍റെ റിമാന്‍റ് കാലാവധി നീട്ടി
പത്തനംതിട്ട:ശബരിമല കേസുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റും കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാർഥിയുമായ പ്രകാശ് ബാബുവിന്‍റെ റിമാന്‍റ് കാലാവധി നീട്ടി.ഈ മാസം 24 വരെയാണ് റിമാന്‍റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതിയുടെ തിരുമാനം.ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ പതിനാറാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. പ്രചാരണം ചൂട് പിടിക്കുമ്പോൾ സ്ഥാനാര്‍ഥി ജയിലിലായത് കോഴിക്കോട്ടെ ബിജെപിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്.ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പ്രചാരണം. ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
മാഹിയിൽ ക്ഷേത്ര പരിസരത്തുനിന്നും ബോംബ് ശേഖരം കണ്ടെത്തി
മാഹി:മാഹിയിൽ ക്ഷേത്ര പരിസരത്തുനിന്നും ബോംബ് ശേഖരം കണ്ടെത്തി.പള്ളൂര്‍ ചെമ്ബ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പറമ്ബില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും രണ്ട് നാടന്‍ ബോംബും കണ്ടെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ ജില്ലയിലും മാഹിയിലും സംഘര്‍ഷ സാധ്യതാ മേഖലകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും മാഹി പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബോംബുകള്‍ പള്ളൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായേക്കാമെന്ന സൂചനകള്‍ നേരത്തേ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു.മന്ത്രി ഇ പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവും ഹാന്‍ടെക്സുമാണ് യൂണിഫോമിനാവശ്യമായ തുണികള്‍ വിതരണം ചെയ്യുന്നത്.ഡിപിഐ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 37,32,578.2 മീറ്റര്‍ തുണിയാണ് സൗജന്യ യൂണിഫോം വിതരണത്തിനായി ആവശ്യമുള്ളത്.കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച തുണികള്‍ മുഴുവനും ശേഖരിച്ച് ഈ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. മെയ് പകുതിയോടെ യൂണിഫോം വിതരണം പൂര്‍ത്തിയാക്കാനാണ് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഹാന്‍ടെക്സും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തുണികള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മികച്ചതാക്കുന്നതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ച് തൊഴിലാളികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ യൂണിഫോം പദ്ധതി ഒരുക്കിയത്.
കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതി;നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി:നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസില്‍ സര്‍ക്കാരും പ്രതി ഭാഗവും തമ്മില്‍ ധാരനയിലായതായും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തീരുമാനമാകും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ല എന്നും കഴിഞ്ഞ ദിവസം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ തനിക്കെതിരെ വിജാരണ കോടതി കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.വിചാരണ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കുറ്റം ചുമത്തുന്ന നടപടികള്‍ തടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും വരെ കുറ്റം ചുമത്തരുതെന്നാണ് ദിലീപിന്റെ വാദം. അതിനെ സഹായിക്കും വിധമുള്ള വാദമാണ് സര്‍ക്കാരും സുപ്രീംകോടതിയില്‍ ഉന്നയിച്ചതെന്നാണ് ആക്ഷപം.ദൃശ്യങ്ങള്‍ നടന് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മെമ്മറികാര്‍ഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.
എം പാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടൽ; കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകും
തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്‌ആര്‍ടിസി അപ്പീല്‍ നല്‍കും.ഉത്തരവിനെതിരെ സുപ്രീംകോടതി സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ കെഎസ്‌ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തി.1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 30 നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.എം പാനല്‍ ഡ്രൈവർമാരെ ഒഴിവാക്കുന്നതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക്, നിലവിലെ പി എസ് സി പട്ടികയില്‍ നിന്നും നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. 2455 പേര്‍ നിലവില്‍ പിഎസ് സി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കാനും കോടതി നിര്‍ദേശിച്ചു. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍.
അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു
കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മൃതദേഹം കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചു.ബുധനാഴ്ച്ച രാവിലെ കെഎം മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തുനിന്നും കോട്ടയത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് 12ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസിലും 12.30ന് തിരുനക്കര മൈതാനിയിലും 4.30ന് പാലാ ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.വൈകിട്ട് ആറു മണിയോടെ മൃതദേഹം പാലായിലെ വസതിയില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണു സംസ്‌കാരം. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് മാണി അന്തരിച്ചത്.ശ്വാസകോശരോഗത്തെ തുടര്‍ന്ന് ചികില്‍ത്സയിലായിരുന്നു കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാണി.
വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായൻ
കൊച്ചി:കേരളാ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാക്കളിലൊരാളാണ് വിടവാങ്ങിയ കെ.എം മാണി.1965 മുതൽ കേരളാ നിയമസഭയിൽ സാന്നിധ്യമായിരുന്ന കെ.എം മാണി കേരളത്തിലെ 10 മന്ത്രിസഭകളിൽ അംഗമായിരുന്നു. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം അപ്രമാദിത്തം പുലര്‍ത്താന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കോട്ടയം മീനച്ചല്‍ താലൂക്കില്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കല്‍ മാണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ നിന്നാണ്. പാലായിലെ കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം മദ്രാസില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി കോഴിക്കോട്ട് അഭിഭാഷകനായി ജോലി നോക്കി.1959 ല്‍ കെ.പി.സി.സി യില്‍ അംഗമായി.1964 മുതല്‍ കേരള കോണ്‍ഗ്രസിലെത്തി.1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. ഏറ്റവുമധികം തവണ (13പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡ് മാണിയുടെ പേരിലാണ്. ഏറ്റവുമധികം കാലം മന്ത്രിയായിരുന്നതിന്റെ റെക്കോഡും അദ്ദേഹത്തിനാണ്.
ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരും. പതിനൊന്ന് മണി മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ ഭൗതിക മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക.