കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നിയമസഹായം വാഗ്‌ദാനം ചെയ്‌ത് നടൻ മമ്മൂട്ടി.മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് വിചാരണ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഹാജരാവാതെയിരുന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മധുവിന്‍റെ കുടുംബത്തിന് സഹായവുമായി മമ്മൂട്ടി എത്തിയത്.നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടിയും കേസിന്‍റെ മുന്നോട്ടുപോക്കിനെക്കുറിച്ച് സംസാരിച്ചു. കൂടാതെ മധുവിന്‍റെ കുടുംബത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ നന്ദകുമാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അഭിഭാഷക സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ അറിയിച്ചതായി മധുവിന്റെ സഹോദരി സരസുവാണ് അറിയിച്ചത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്;ഫോണുകൾ കോടതിയിൽ ഹാജരാക്കി;ജാമ്യഹർജിയിൽ ഇന്നും വാദം കേൾക്കും
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയടക്കം ആറു ഫോണുകള്‍ ഹൈകോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍,സഹോദരൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് ഹൈക്കോടതിയിലെത്തിച്ചത്. ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറന്‍സിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു.ഇന്ന് രാവിലെ പത്തേകാലിന് മുൻപായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നൽകിയിരുന്നത്.മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. അംഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനയ്‌ക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണ് പരിശോധിച്ചതെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം.ഇനി കോടതി തീരുമാനിക്കുന്ന ഏജൻസിയാകും ഫോണുകളുടെ ഫൊറൻസിക് പരിശോധന നടത്തുന്നത്. അതേ സമയം ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം നടക്കും. ഉച്ചയ്‌ക്ക് 1.45നാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും.
സംസ്ഥാനത്ത് പ്രത്യേക കോവിഡ് അവലോകന യോഗം ഇന്ന്;നിയന്ത്രണങ്ങൾ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രത്യേക അവലോകന യോഗം ഇന്ന് ചേരും.ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. നിയന്ത്രണങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ഫലം ചെയ്‌തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കുറയാത്തതിനാല്‍ വലിയ ഇളവുകള്‍ ഉണ്ടാകാനും സാധ്യതയില്ല.അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 51,570 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 49.89 ആണ് ടിപിആര്‍.
കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; 450 കിലോയിലധികം കഞ്ചാവുമായി കൊടകരയില്‍ മൂന്ന് പേര്‍ പിടിയിൽ
തൃശ്ശൂര്‍: ചാലക്കുടിക്കടുത്ത് കൊടകരയില്‍ കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. 450 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പിയും സി ആര്‍ സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്.ചരക്കുലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്നു. ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി ഷാഹിന്‍ (33), മലപ്പുറം പൊന്നാനി സ്വദേശി സലീം (37 ) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘മിഷന്‍ ഡാഡ്’ ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിരുന്നു കഞ്ചാവ് വേട്ട.
വെള്ളിമാടുകുന്ന് ബാലികാ സദനത്തിലെ പെൺകുട്ടികളെ കാണാതായ സംഭവം;ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു
കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലികാ സദനത്തിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ സംഘത്തിലെ ഒരു പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടു നൽകാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.ഇക്കാര്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറിയത്. മറ്റു കുട്ടികളുടെ താമസക്കാര്യം തീരുമാനിക്കാൻ സി ഡബ്ലിയു സി ഇന്ന് യോഗം ചേരും.ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ പുറത്ത് പോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷം ബാലികാ മന്ദിരത്തിലെ പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി എം തോമസ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; ബോർഡിന്റെ നിലനിൽപ്പിന് നിരക്ക് വർദ്ധനവ് അനിവാര്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും.നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോവാനാവില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. ബോർഡിന്റെ നിലനിൽപ്പ് കൂടി നോക്കേണ്ടതുണ്ടെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.മുഖ്യമന്ത്രി ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.വൈദ്യുത നിരക്കിൽ ഒരു രൂപ മുതൽ ഒന്നര രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. അടുത്ത അഞ്ചുവർഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റീഷൻ ഇന്ന് റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കിൽ നൽകി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ടെന്നാണ് വിവരം.വൈദ്യുതി നിരക്കു പുതുക്കുന്നതുമായി ബന്ധപ്പെട്ടു വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോക് എന്നിവര്‍ ചര്‍ച്ച നടത്തി. സംസ്ഥാന ഉപഭോക്തൃ സംഘടനകളുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവര്‍ധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.
സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍
തിരുവനന്തപുരം:സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകള്‍.സര്‍ക്കാര്‍ പ്രൈവറ്റ് ബസ് ഉടമകള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ പറഞ്ഞു.പത്ത് ദിവസത്തിനുള്ളില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.പ്രതിസന്ധിയെ തുടര്‍ന്ന് 4000 ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്നെന്ന് ബസ് ഉടമകള്‍ പറഞ്ഞു. നഷ്ടം സഹിച്ചാണ് പലരും സര്‍വീസുകള്‍ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം.
കൊറോണ വ്യാപനം; സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.ചികിത്സ, വാക്സിനേഷൻ എന്നിവയ്‌ക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. യാത്ര ചെയ്യുന്നവർ കാരണം കാണിക്കുന്ന രേഖകൾ സമർപ്പിക്കണം. കടകൾ രാവിലെ ഏഴ് മണി മുതൽ ഒമ്പത് വരെയാണ് തുറക്കുക. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും.പോലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. അടിയന്തിര സാഹചര്യത്തിൽ വർക്ക് ഷോപ്പുകൾ തുറക്കാം. മാദ്ധ്യമ സ്ഥാപനങ്ങൾ, മരുന്ന് കടകൾ, ആംബുലൻസ് എന്നിവയ്‌ക്ക് തടസം ഉണ്ടാകില്ല. വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. മൂൻകൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല. നിരത്തുകളിൽ പരിശോധന കർശനമാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കേസെടുക്കും. വാഹനം പിടിച്ചെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 50,812 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 45.7; 47,649 പേർ രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50,812 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂർ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂർ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസർഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്.ടിപിആർ 45.7 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 311 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,191 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 208 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3751 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 402 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,649 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8235, കൊല്ലം 4377, പത്തനംതിട്ട 1748, ആലപ്പുഴ 1785, കോട്ടയം 3033, ഇടുക്കി 1445, എറണാകുളം 8571, തൃശൂർ 5905, പാലക്കാട് 2335, മലപ്പുറം 2809, കോഴിക്കോട് 4331, വയനാട് 829, കണ്ണൂർ 1673, കാസർഗോഡ് 573 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,36,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സർവകലാശാല ഉദ്യോഗസ്ഥ പിടിയിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പിടിയിൽ . അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നുമാണ് ആർപ്പൂക്കര സ്വദേശിനി എൽസിയെ വിജിലൻസ് സംഘം പിടികൂടിയത്.ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എം.ബിഎ വിദ്യാർത്ഥിയിൽ നിന്ന് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യഘട്ടമായി ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി.ബാക്കി തുകയായ 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15,000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്ന്, എം.ബി.എ വിദ്യാർത്ഥി വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നൽകി.ഇതേതുടർന്ന് വിജിലൻസ് സംഘം എം.ബി.എ വിദ്യാർത്ഥിയുടെ കൈവശം ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി അയച്ചു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച് വാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഉദ്യോസ്ഥയെ പിടികൂടിയത്.