ഇരിട്ടി:കണ്ണൂർ മുഴക്കുന്നിൽ കടന്നല്‍ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു.മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു ആണ് മരിച്ചത്.റബ്ബര്‍ മരം മുറിച്ചു മാറ്റുന്നതിനിടെ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബാബുവിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു.
ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി
കണ്ണൂര്‍:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി.ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകള്‍ പരിഹരിച്ചതിന് ശേഷമേ നല്‍കൂവെന്നും നേരത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനക്ക് ശേഷം പുതിയ നഗരസഭാ സെക്രട്ടറി എം സുരേശന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോരായ്മകള്‍ പരിഹരിച്ച് അന്തിമാനുമതിക്കായുള്ള റിപ്പോര്‍ട്ട് സാജന്‍റെ കുടുംബം സമര്‍പ്പിച്ചു. ഇന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീണ്ടും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തി.പാര്‍ക്കിങ് സ്ഥലത്ത് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത് പോരായ്മയായി പരിശോധനയില്‍ വിലയിരുത്തിയിരുന്നു.ഇത് മാറ്റി സ്ഥാപിക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍; പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി എം.എം മണി
ഇടുക്കി:സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്നും പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി എം.എം മണി.മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.ഇടുക്കി,വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.സംസ്ഥാനത്താകെ ഈ കാലയളല്‍ 799 മില്ലീ മീറ്റര്‍ മഴ പെയ്യണം. ഇത്തവണ കിട്ടിയതാകട്ടെ 435 മീല്ലീ മീറ്ററും.പതിനാല് ജില്ലകളിലും മഴയുടെ വന്‍കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സ്ളാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാര്‍ജും യൂണിറ്റ് നിരക്കും ഒരേ സമയം കൂട്ടിയാണ് ഇരട്ട അടി നല്‍കിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 18 രൂപ മുതല്‍ 254 രൂപ വരെ നിരക്കു കൂടും. ഒപ്പം അധിക ഫിക്സഡ് ചാര്‍ജും നല്‍കണം. അഞ്ചു രൂപ മുതല്‍ 70 രൂപ വരെയാണ് ഫിക്സഡ് ചാര്‍ജ് വര്‍ദ്ധന. ചാര്‍ജ് വര്‍ദ്ധന ഇന്നലെ മുതല്‍ നിലവില്‍ വന്നതായി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഇരിട്ടി മേഖലയിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം
കണ്ണൂർ:ഇരിട്ടി മേഖലയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. കാക്കയങ്ങാട് ഓട്ടോടാക്‌സിക്ക് മുകളിലേക്ക് മരം വീണ് ഓട്ടോയുടെ മുൻഭാഗം തകർന്നു. ഇരിട്ടി,എടൂർ,കാക്കയങ്ങാട്,മണത്തണ എന്നീ ഇലെക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ പതിനെട്ടോളം വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് ഈ മേഖലകളിൽ വൈദ്യുതി ബന്ധം താറുമാറായി. എടക്കാനം ചേലത്തൂരിലെ പി.രഞ്ജിത്തിന്റെ വീടിനു പിന്നിൽ നിർമിച്ച പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ് മരംപൊട്ടിവീണ് തകർന്നു.കുപ്പിവെള്ള വിതരണ കമ്പനിയുടെ ഡ്രൈവറായ രഞ്ജിത്ത് കുപ്പിവെള്ളം സൂക്ഷിക്കുന്നതിനായാണ് ഷെഡ് നിർമ്മിച്ചത്.ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന കുടിവെള്ള ജാറുകൾ തകർന്നു. ഇവിടെയുണ്ടായിരുന്ന വാഹനത്തിനും കേടുപാട് പറ്റി.വീട്ടുമുറ്റത്തെ തെങ്ങ് വീടിനു മുകളിലേക്ക് പതിച്ചതിനെ തുടർന്ന് എടക്കാനം ചേളത്തൂരിലെ കൊമ്പിലാത്ത് സന്ദീപിന്റെ ഇരുനില വീടിന്റെ മേൽക്കൂര തകർന്നു.അപകടം നടക്കുമ്പോൾ സന്ദീപും കുടുംബവും തൊട്ടടുത്ത സഹോദരന്റെ വീട്ടിലായതിനാൽ ആളപായം ഒഴിവായി.പായം കാടമുണ്ടയിലെ ചിറമ്മൽ രമേശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ തെങ്ങ് കടപുഴകി വീണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിച്ചു
പാപ്പിനിശ്ശേരി:വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അധ്യാപികയുടെ സ്വർണ്ണമാല മോഷ്ടിച്ചു.അരോളി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ടി.അനിതയുടെ നാലരപ്പവന്റെ മാലയാണ് മോഷണം പോയത്.ഐക്കലിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.മാല പൊട്ടിക്കുന്നതിനിടെ ഞെട്ടിയുണർന്ന അനിത ഭർത്താവ് പ്രകാശനെ വിളിച്ചുണർത്തിയെങ്കിലും മോഷ്ട്ടാവ് രക്ഷപ്പെട്ടു.വീടിന്റെ പിൻഭാഗത്തും നിന്നും അടുക്കളയിലേക്കുള്ള വാതിൽ തകർത്താണ് മോഷ്ട്ടാവ് അകത്തു കയറിയത്. വീട്ടിൽ നിന്നെടുത്ത മൊബൈൽ ഫോണും വാതിൽ തകർക്കാൻ ഉപയോഗിച്ച ആയുധവും ഉപേക്ഷിച്ചാണ് മോഷ്ട്ടാവ് രക്ഷപ്പെട്ടത്.പരാതി നൽകിയതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ദ്ധരും ക്രൈം സ്ക്വാർഡുമെത്തി തെളിവെടുത്തു. വളപട്ടണം എസ്‌ഐ പി.വിജേഷ്,ക്രൈം എസ്‌ഐ കെ.മോഹനൻ,വിരലടയാള വിദഗ്ദ്ധൻ യു.പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ധർമടം നിയോജകമണ്ഡലത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു
കണ്ണൂർ:ധർമടം നിയോജകമണ്ഡലത്തിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു.പദ്ധതിക്കായുള്ള പ്രാരംഭ ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നു.മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു,ക്ഷീരവികസന വകുപ്പ് ഡയറക്റ്റർ എസ്.ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഏറ്റവും മികച്ച ഇന്ത്യൻ ജനുസ്സുകളിലുള്ള പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഡയറി ഫാമാണ് നിർമിക്കുക. പ്രതിദിനം പതിനായിരം ലിറ്റർ പാൽ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് സാറ്റലൈറ്റ് ഡയറി ഫാമുകൾ,ജൈവ പാൽ,ജൈവ പച്ചക്കറി,ചാണകം,ഗോമൂത്രം എന്നിവയിൽ നിന്നും മൂല്യവർധിത ഉൽപ്പനങ്ങൾ എന്നിവ നിർമ്മിക്കും. ഫാം ടൂറിസം സെന്റർ, ഐസ്ക്രീം, വെണ്ണ, നെയ്യ്,ചീസ്,ഫങ്ഷണൽ മിൽക്ക് തുടങ്ങിയ വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ക്ഷീര വികസന പദ്ധതിയാണിത്. പദ്ധതി നിലവിൽ വരുന്നതോടെ ആയിരത്തോളംപേർക്ക് തൊഴിൽ ലഭിക്കും.ധർമടം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിലവിൽ 12 ക്ഷീരകർഷക സംഘങ്ങളാണ് ഉള്ളത്.1700 ക്ഷീരകർഷകരിൽ നിന്നും പ്രതിദിനം 13500 ലിറ്റർ പാൽ ഇപ്പോൾ സംഭരിക്കുന്നുണ്ട്.
കായംകുളം എം.എൽ.എ പ്രതിഭ ഹരിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നിലമ്പൂർ:കായംകുളം എം.എൽ.എ പ്രതിഭ ഹരിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ആലപ്പുഴ തകഴി സ്വദേശിയായ ഇയാൾ നിലമ്പൂർ ചുങ്കത്തറയിൽ കെ.എസ്.ഇ.ബി ഓവർസിയറായിരുന്നു.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം പുറത്തറിയുന്നത്.നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നും പൊലീസ് വ്യക്തമാക്കി. വർഷങ്ങളായി ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ മോചനമാവശ്യപ്പെട്ട് പ്രതിഭ നൽകിയ ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം;അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ ചോർത്തുന്നതായി പരാതി
ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ഫോൺ കോളുകൾ ചോർത്തുന്നതായി പരാതി.കേസുമായി ബന്ധപ്പെട്ട ഏഴു ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.അതേസമയം കസ്റ്റഡിക്കൊലയില്‍ പ്രതിഷേധിച്ച് സി.പി.ഐ ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.ഒമ്പതോളം പോലീസുകാര്‍ രാജ്‌കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതില്‍ എസ്.ഐ അടക്കം നാല് പേര്‍ അറസ്റ്റിലായി. മര്‍ദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.എസ്.ഐ സാബുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെതീരുമാനം.
പീഡന പരാതി;ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി;പരിശോധന അടുത്ത തിങ്കളാഴ്ച
മുംബൈ:യുവതിയുടെ പീഡന പരാതിയിൽ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി. രക്ത സാംപിള്‍ നല്‍കണമെന്ന മുംബൈ ഓഷിവാര പോലീസിന്റെ ആവശ്യം ബിനോയ് അംഗീകരിച്ചു. അടുത്ത തിങ്കളാഴ്ച ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത സാംപിള്‍ ശേഖരിച്ച ശേഷം മുംബൈ കലീനയിലെ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക.ഇന്നലെ ഓഷിവാര സ്‌റ്റേഷനിലെത്തിയ ബിനോയിയെ അര മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.ഒരുമാസം തുടര്‍ച്ചയായി എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഓഷിവാര പൊലീസ് ബിനോയിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്;കണ്ണൂരില്‍ അധ്യാപികയ്ക്ക് നഷ്ടമായത് ഒൻപത് ലക്ഷം രൂപ
കണ്ണൂർ:ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂരിൽ അധ്യാപികയ്ക്ക് ഒൻപത് ലക്ഷം രൂപ നഷ്ട്ടപ്പെട്ടതായി പരാതി.പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.ജൂണ്‍ 26-നാണ് സംഭവം.ബാങ്കില്‍ നിന്ന് മാനേജര്‍ എന്ന വ്യാജേനെ അധ്യാപികയെ ഒരാള്‍ വിളിക്കുകയും പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും അതിനായി അക്കൗണ്ട് നമ്പറും യൂസര്‍നെയിമും പാസ്സ്‌വേർഡും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി സംശയമൊന്നും കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു.പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.