മംഗളൂരു:കൊലക്കത്തിക്ക് മുന്നിൽ നിന്നും വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയ മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്ക്കാരം.മംഗളൂരു ദെര്‍ളഗട്ടെ കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് നിമ്മി സ്റ്റീഫനാണ് കര്‍ണാടക സംസ്ഥാനതല ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്ക്കാരം ലഭിച്ചത്.ശനിയാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും.ഇക്കഴിഞ്ഞ ജൂൺ 28 ന് കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാര്‍ഥിനിയെ ദര്‍ളഗെട്ടെയില്‍വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണിത്.12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.കൊലക്കത്തിക്കു മുന്നില്‍നിന്ന് സ്വന്തം ജീവന്‍ മറന്ന് യുവതിയെ രക്ഷിക്കാന്‍ നിമ്മി കാണിച്ച ധീരതയാണ് ഇവരെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.
കാസര്‍ക്കോട് ബദിയടുക്കയില്‍ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന
കാസര്‍ക്കോട്:ബദിയടുക്ക കന്യാപാടിയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന.മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്ററ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ 8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹ,5 വയസ് പ്രായമുള്ള മകന്‍ സിനാൻ എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ മരിച്ചത്.കുട്ടികളുടെ അമ്മയും സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് കണ്ടെത്താനാവത്തതായിരുന്നു ആദ്യഘട്ടത്തില്‍ ആശങ്കക്കിടയാക്കിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് പകര്‍ച്ചപ്പനിയെല്ലെന്ന് വ്യക്തമായത്.
നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ ഒന്നും നാലും പ്രതികളായ എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ് തൊടുപുഴ സെഷന്‍സ് കോടതി തള്ളിയത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പീരുമേട് കോടതിയും തള്ളിയിരുന്നു.ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ വ്യക്തമാക്കി.അതേസമയം ASI റോയി പി വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരെ ഇന്ന് വൈകിട്ടോടെ പീരുമേട് കോടതിയില്‍ ഹാജരാക്കും.രാജ്‌കുമാറിനെ മര്‍ദിക്കാന്‍ കൂട്ടുനിന്ന ഇവരെ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം ഏഴായി.
രണ്ടു കോടി രൂപ മോചനദ്രവമാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി
കാസർകോഡ്:രണ്ടുകോടി രൂപ മോചനദ്രവമാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി.മംഗളൂരുവിലെ ഒരു ബസ് സ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.തുങ്കതക്കട്ട കളിയൂര്‍ സ്വദേശി അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയത്.സഹോദരിക്കൊപ്പം ബൈക്കില്‍ മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു.ഹാരിസ് തന്നെയാണ്താന്‍ മാംഗളൂരിലേക്ക് വരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ ഉടനെ പോലീസിനെ വിളിച്ചറിയിച്ചു.പൊലീസ് മംഗളൂരുവിലെത്തിയാണ് കുട്ടിയെ കൂട്ടുകൊണ്ടുവന്നത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ഹാരിസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം വീട്ടുകാരോടൊപ്പം വിട്ടയക്കും.ഗള്‍ഫില്‍നിന്നുള്ള ക്വട്ടേഷനാണു തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് സൂചന. ബന്ധുക്കള്‍ക്ക് ഗള്‍ഫ് നമ്ബറുകളില്‍നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഗള്‍ഫില്‍ വച്ച് നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഹാരിസിന്റെ അമ്മാവന്‍ ലത്തീഫും മറ്റൊരാളുമായി 2 കോടിയിലറെ രൂപയുടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ലത്തീഫിന്റെ കുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ആളുമാറി ഹാരിസിനെ കൊണ്ടുപോകുകയായിരുന്നുവെന്നാണ് നിഗമനം.
മലബാറിന്റെ ഗവി ‘വയലട’
മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലേക്ക് യാത്ര പോയിട്ടുണ്ടോ നിങ്ങൾ?ഇല്ലെങ്കിൽ തയ്യാറായിക്കോളു.മഴക്കാലമാണെന്ന് കരുതി മടിപിടിച്ചിരിക്കേണ്ട കാര്യമില്ല.മഴയിൽ വയലടയുടെ ഭംഗി അല്പം കൂടുതലായിരിക്കും.കാട്ടുപച്ചയും ആകാശ നീലിമയും നീരുറവകളും സംഗമിക്കുന്ന വയലട സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു.മൺസൂൺ ടൂറിസത്തിൽ മലബാറിന്റെ ശ്രദ്ധകേന്ദ്രമാവുകയാണ് കോഴിക്കോടിന്റെ സ്വന്തം വയലട.ബാലുശ്ശേരി ടൗണില്‍നിന്ന് ഏഴ് കിലോമീറ്ററോളം വടക്കാണ് വയലട സ്ഥിതിചെയ്യുന്നത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍പെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട, സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലാണ് തലയുയർത്തി നിൽക്കുന്നത്.മഴയും വെയിലും ഇടകലർന്ന ദിനങ്ങളിൽ വയലടയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു വരികയാണ്.വയലടയിലെ 2000 അടി മുകളിൽ നിന്നുള്ള കാഴ്ച അവര്ണനീയമാണ്.കണ്മുന്നിലെ മേഘക്കൂട്ടങ്ങളും താഴെ നിരനിരയായി നിൽക്കുന്ന മലനിരകളും ജലാശയങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കും.ഈ കാഴ്ചയും കാലാവസ്ഥയുമാണ് വയലടയെ മലബാറിന്റെ ഗവി ആക്കി മാറ്റുന്നത്.വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് പോകേണ്ടത്. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്റെയും അറബിക്കടലിന്റെയും വിദൂരദൃശ്യവും മനോഹരമാണ്. മലമടക്കുകളില്‍നിന്ന് താഴോട്ട് ഒഴുകുന്ന നിരവധി നീര്‍ച്ചാലുകളും ഇവിടെ കാണാം.വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പാറയുടെ മുകളിലാണ്. മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയം ഡാം കാണാം.
ബാലുശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് വയലടയിലെ വ്യൂ പോയിന്റുകൾ. കോഴിക്കോട് നിന്നും വരുന്നവർക്ക് ബാലുശ്ശേരി വഴിയും താമരശ്ശേരി വഴി വരുന്നവർക്ക് എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലെത്താം.ബാലുശ്ശേരിയിൽ നിന്നും മണിക്കൂറുകളുടെ ഇടവേളകളിൽ കെഎസ്ആർടിസി സർവീസുകളുമുണ്ട്.യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വയലട ഒരുക്കി വെച്ചത് വിസ്മയങ്ങളുടെ അപൂര്‍വ്വ സൗന്ദര്യമാണ്.സഞ്ചരികളെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന കാഴ്ചകലാണ് വയലട കരുതിവെച്ചിരിക്കുന്നത്.കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോൾ വയലടയോട് ചോദിയ്ക്കാൻ ഒരൊറ്റ ചോദ്യമേ ഉള്ളൂ ‘എവിടെയായിരുന്നു ഇത്രയും കാലം…’.
പീഡനപരാതി;യുവതിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന ബിനോയ് കോടിയേരിയുടെ ശബ്ദരേഖ പുറത്ത്
മുംബൈ:ബീഹാർ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിയായ യുവതിയുമായി ബിനോയ് കോടിയേരി നടത്തിയ ഒത്തുതീർപ്പ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്.പ്രമുഖ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖയില്‍ അഞ്ച് കോടി നല്‍കാനാവില്ലെന്ന് ബിനോയ് കോടിയേരി പറയുന്നുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് ആവശ്യപ്പെടുന്നു. എന്നാല്‍, അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്‍കാന്‍ കഴിയും അത്ര നല്‍കൂവെന്നും യുവതി അഭ്യര്‍ത്ഥിക്കുന്നു.’, ‘പൈസ നല്‍കാം, എന്നാല്‍ രണ്ടു കാര്യങ്ങള്‍ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേര്‍ക്കുന്നത് നിറുത്തണം. താനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും ബിനോയ് പറയുന്നു. നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണമെന്നും നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്നും ബിനോയ് പറയുന്നുണ്ട്.അതിനിടെ തനിക്കെതിരേ യുവതി നല്‍കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഹർജിനൽകിയത് ചൂണ്ടിക്കാട്ടി ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്ബിളുകള്‍ നല്‍കിയിരുന്നില്ല.
ദുബായ്-കണ്ണൂർ ഗോ എയർ സർവീസ് ഇന്ന് മുതൽ
കണ്ണൂർ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗോ എയറിന്റെ ആദ്യ സര്‍വീസ് ഇന്ന്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രാത്രി 12.20-ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലര്‍ച്ച 5.35-ന് കണ്ണൂരിലെത്തിച്ചേരും. വൈകീട്ട് 7.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.15-ന് ദുബൈയില്‍ എത്തിച്ചേരും.335 ദിര്‍ഹം മുതലാണ് ഒരുഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കുമാണ് നിലവിൽ ഗോ എയര്‍ സര്‍വീസ് നടത്തുന്നത്.വൈകാതെ തന്നെ കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത അറിയിച്ചു. കണ്ണൂരില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ ഗോ എയറിന് ആഭ്യന്തര സര്‍വീസുകളുള്ളത്. മുബൈയിലേക്കുള്ള സര്‍വീസ് വൈകാതെ ആരംഭിക്കുന്നതാണ്.
കാണാതായ യുവതിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കുഴിച്ചുമൂടിയ നിൽയിൽ കണ്ടെത്തി
തിരുവനന്തപുരം:കാണാതായ യുവതിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കുഴിച്ചുമൂടിയ നിൽയിൽ കണ്ടെത്തി.പൂവാര്‍ സ്വദേശിനി രാഖിയുടെ മൃതദേഹമാണ് അമ്പൂരി തോട്ടുമുക്കിലുള്ള സുഹൃത്ത് അഖിലിന്റെ വീടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത്. എറണാകുളത്ത് ജോലി ചെയ്യുന്ന രാഖി ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീടുവിട്ടത് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഖിലിന്റെ മൂന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു.അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ രാഹുലും ഒളിവിലാണ്.
ഡല്‍ഹിയില്‍ സൈനികനായ അഖില്‍(27) കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി.മിസ്ഡ് കോളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍കണ്ട് വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ചാണ് കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതി വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാഖിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികന്‍ അഖിലിലേക്ക് പൊലീസ് എത്തിയത്.തുടര്‍ന്ന് അഖിലിന്‍റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.അഖിലിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ അഖിലിന്‍റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാസർകോഡ് ജില്ലയിൽ പനി ബാധിച്ച് സഹോദരങ്ങളായ കുട്ടികൾ മരിച്ചു
കാസർകോഡ്:ബദിയടുക്കയില്‍ കന്യപാടിയില്‍ പനി ബാധിച്ച് സഹോദരങ്ങളായ കുട്ടികൾ മരിച്ചു.കന്യാപാടി സ്വദേശി സിദ്ധീഖിന്റെ മക്കളാണ് മരിച്ചത്.പനിയുടെ കാരണം വ്യക്തമല്ല.ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ് – നിഷ ദമ്പതികളുടെ മക്കളായ ഷിനാസ്(4), എട്ടു മാസം മാത്രം പ്രായമായ സിദ്റത്തുല്‍ മുന്‍തഹ എന്നിവരാണ് മരിച്ചത്.കുട്ടികളുടെ മാതാവും പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലാണ്.പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി രണ്ടു കുട്ടികളും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച സിദ്റത്തുല്‍ മുന്‍തഹ മരണപ്പെട്ടു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ സിനാനും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാഴ്ച മുൻപ് മാതാവിന്റെ മുഗു റോഡിലെ വീട്ടില്‍ നിന്നുമാണ് കുട്ടികള്‍ക്ക് പനി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.അതേസമയം കുട്ടികളുടെ മരണകാരണം തേടി മെഡിക്കല്‍ സംഘം കന്യപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു.
ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ:ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.ചാവശ്ശേരി ജംഷീറ മൻസിലിൽ മുനവ്വർ(33),നടുവനാട് കണ്ണിക്കറിയിൽ മുഹമ്മദ്(33) എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.പായം വട്ട്യറ എരുമത്തടത്തിൽ ഈ മാസം 11 നാണ് സംഭവം.കാറിലെത്തിയ യുവാക്കൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.വിദ്യാർഥികൾ എരുമത്തടത്തെ വീട്ടിലേക്ക് നടന്നു പോകവേ കാറിലെത്തിയ യുവാക്കൾ ഇവരുടെ വഴിചോദിക്കുകയും പിന്നീട് മുന്നോട്ട് പോയ കാർ തിരിച്ചെത്തി എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ കഴുത്തിൽ പിടിച്ച് മർദിക്കുകയും കാറിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയുമായിരുന്നു.കൂടെ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ ബഹളം വെച്ചതിനെ തുടന്ന് സമീപവാസികൾ ഓടിയെത്തിയതോടെ യുവാക്കൾ അതിവേഗം കാർ ഓടിച്ച് രക്ഷപ്പെട്ടുപോവുകയായിരുന്നു.നിറം ഒഴികെ കാറിന്റെ നമ്പറോ മാറ്റ് കാര്യങ്ങളോ കുട്ടികൾക്ക് അറിയാമായിരുന്നില്ല.ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ സിഐ എ.കുട്ടികൃഷ്‌ണൻ,എസ്.ഐ ദിനേശൻ കൊതേരി,സിവിൽ പോലീസ് ഓഫീസർമാരായ കെ.നവാസ്,റോബിൻസൺ,കെ.പി ഷൗക്കത്ത് എന്നിവരടങ്ങുന്ന സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ പിടിയിലാകുന്നത്.പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.തട്ടിക്കൊണ്ടുപോകൽ,പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.