ദുരന്തഭൂമിയായി കവളപ്പാറയും പുത്തുമലയും; മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 36 പേര്‍;തിരച്ചിൽ ഇന്നും തുടരും

keralanews 36persons trapped in mud in puthumala and kavalappara searching will continue today

കോഴിക്കോട്:ഇനിയും കണ്ണീർ തോരാതെ ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയും പുത്തുമലയും. 36 പേരെ കൂടിയാണ് ഇനിയും ഇവിടെ കണ്ടെത്താനുള്ളത്. നിലമ്പൂർ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു.പതിന്നാല് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ തോതില്‍ മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍ നടത്തുക.ഇനിയും 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടിയാണ് കണ്ടെത്താനുള്ളതെന്നാണ് അധികൃതരുടെ കണക്ക്. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. നാട്ടുകാര്‍ പറഞ്ഞ സാധ്യതകള്‍ക്ക് അനുസരിച്ചായിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും ഏക്കറുകണക്കിന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തി ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തിയത്. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച്‌ ഭൂപടം തയ്യാറാക്കിയും പുത്തുമലയില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ചതുപ്പായിക്കഴിഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരിക്കുകയാണ്.പലപ്പോഴും മണ്ണുമാന്തിയന്ത്രങ്ങള്‍ ചതുപ്പില്‍ പുതഞ്ഞു പോവുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്. സ്‌കാനറുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും പുത്തുമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയില്‍ സ്‌കാനറുകള്‍ പരാജയപ്പെടുമെന്നാണ് നിഗമനം.എറണാകുളത്ത് നിന്ന് മണം പിടിച്ച്‌ മൃതദേഹം കണ്ടെത്തുന്ന നായകളെ കൊണ്ടുവന്ന് തെരച്ചില്‍ നടത്താനാണ് അധികൃതരുടെ ശ്രമം.

പ്രളയബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

keralanews free ration will give to flood affected person

തിരുവനന്തപുരം:പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമമില്ല. ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. ഇത് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയി റേഷന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.

കവളപ്പാറയിൽ നിന്നും വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ;നാട്ടുകാരനായ പ്രിയദർശന്റെ മൃതദേഹം ലഭിച്ചത് വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച്‌ ബൈക്കിൽ ഇരുന്ന നിലയിൽ

keralanews hurting scene from kavalappara body of priyadarshan were found sitting on the bike wearing rain coat

മലപ്പുറം:ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച കവളപ്പാറയിൽ നിന്നും തിരച്ചിലിൽ ലഭിക്കുന്നത് വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ.ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തെ താമസക്കാരനായ താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെടുത്തത്. സ്വന്തം വീട്ടുമുട്ടത്ത് മഴക്കോട്ട് ധരിച്ച്‌ ബൈക്കിൽ ഇരുന്ന നിലയിലാണ് പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത്.മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേക്ക് പോയതെന്ന് സുഹൃത്ത് പറയുന്നു. മുറ്റത്തെത്തിയപ്പോള്‍തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും ഇയാള്‍ പറഞ്ഞു. വീട്ടില്‍ പ്രിയദര്‍ശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മമ്മയെ കണ്ടെത്താനുണ്ട്.

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

keralanews tomorrow leave for educational institutions in seven districts in the state

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐസ്‌ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. അതേസമയം ന്യൂനമർദം ശക്തിപ്രാപിച്ചതോടെ മൂന്ന് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലക്കാണ് റെഡ് അലേര്‍ട്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു;സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു;മൂന്ന് ജില്ലകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു

keralanews low preassure strengthen in bay of bengal heavy rain in kerala red alert issued in three districts

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.ഇതേ തുടർന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറ‌ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 20 സെന്റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ കാലവസ്ഥാകേന്ദ്രം പ്രവചിക്കുന്നത്.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമാകുന്ന മഴ വെളളിയാഴ്ചയോടെ ദുർബലമാകും.മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്‌ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

keralanews high court rejected govt appeal against granting bail to sriram venkitaraman

തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിക്കാനിടയായ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‌ ജാമ്യം നൽകിയ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി.സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിന്‍റെ മുഴുവന്‍ വാദങ്ങളും തള്ളിക്കൊണ്ടാണ് ജസ്റ്റീസ് രാജാ വിജയരാഘവനാണ് വിധി ശരിവച്ചത്.കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രിയിലാണ് മദ്യലഹരിയില്‍ ശ്രീറാം ഓടിച്ച കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത്. തുടര്‍ന്ന് അറസ്റ്റിലായ ശ്രീറാമിന് ചൊവ്വാഴ്ച തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കി. ഇതിനെതിരായാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.അന്വേഷണത്തില്‍ നിരവധി പാളിച്ചകളുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. അപകടം നടന്നയുടന്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ രക്തസാമ്പിൾ ശേഖരിക്കാന്‍ എന്തായിരുന്നു തടസമെന്നും അപകടം നടന്നശേഷം ശ്രീറാം ആശുപത്രിയില്‍ എത്തിയ അവസരത്തില്‍ നിമിഷനേരം കൊണ്ട് പരിശോധന നടത്താനാവുമായിരുന്നില്ലേയെന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.മദ്യത്തിന്റെ അംശം രക്തത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെങ്കിലും അമിത വേഗതയില്‍ വാഹനമോടിച്ച് ആളെ കൊന്നതിന് ശ്രീറാം വെങ്കിട്ടറാമിനെതിരെ നരഹത്യ കേസ് നിലനില്‍ക്കുമെന്നയിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് അതേസമയം മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ട സമയത്ത് അപകടകാരണമായ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന വാദമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്.

മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

keralanews high court will consider the petition of govt giving bail to sriram venkitaraman

തിരുവനന്തപുരം:മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവർത്തകനെ  കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാം ഓടിച്ച വാഹനമിടിച്ച്‌ തിരുവനന്തപുരത്ത് വച്ച്‌ മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹ‍ര്‍ജിയില്‍ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്.അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനത്തിന്റെ ക്രാഷ്‌ ഡാറ്റ റെക്കോഡര്‍ പരിശോധിക്കും. കാര്‍നിര്‍മാതാക്കളായ വോക്‌സ്‌വാഗന്‍ അധികൃതരോട്‌ പരിശോധനയ്‌ക്ക്‌ തലസ്ഥാനത്ത്‌ എത്താന്‍ പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടു. അപകടസമയത്ത്‌ വാഹനത്തിന്റെ വേഗത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രാഡ്‌ ഡാറ്റ റെക്കോഡര്‍ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് ആഡംബര കാര്‍.ചികിത്സയിലായിരുന്ന ശ്രീറാം തിങ്കളാഴ്‌ച മെഡിക്കല്‍ കോളേജാശുപത്രി വിട്ടു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണിത്‌. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലുദിവസം മുൻപ് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന്‌ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും

keralanews cm pinarayi vijayan will visit flood affected area in wayanad and malappuram

കോഴിക്കോട്:വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശനം നടത്തും.റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു സെക്രട്ടറി വി.വേണു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ളത്.ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് അദ്ദേഹം ആദ്യം സന്ദർശിക്കുക.പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്നുണ്ട്.ഉച്ച തിരിഞ്ഞ് ഹെലികോപ്റ്ററിൽ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദർശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും. മഴക്കെടുതി നേരിട്ട മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർമാരുമായി മുഖ്യമന്ത്രി ഇന്നലെ വീഡിയോ കോൺഫറൻസിംഗ് നടത്തി. ദുരിതാശ്വാസ ക്യാമ്പിലുളളവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

keralanews singer biju narayanans wife sreelatha narayanan passed away

കൊച്ചി: പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ശ്രീനിലയത്തില്‍ ശ്രീനാരായണന്‍ നായരുടേയും ശീമതി ശ്രീദേവിയുടെ മകളാണ് ശ്രീലത. പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു 1998 ജനുവരി 23 ന് ബിജു നാരായണനും ശ്രീലതയും വിവാഹിതരായത്.ഇരുവരും എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നിച്ച്‌ പഠിച്ചവരായിരുന്നു. രണ്ട് ആണ്‍മക്കളുണ്ട്, സിദ്ധാര്‍ത്ഥ്, സൂര്യനാരായണന്‍. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

പ്രളയം;മരണസംഖ്യ 92 ആയി;ഇനിയും കണ്ടെത്തേണ്ടത് 52 പേരെ കൂടി

keralanews flood death toll raises to 92 52 more to be find out

തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 92 ആയി.കാണാതായ 52 പേരെ കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ട്.ഉരുൾപൊട്ടൽ വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.കവളപ്പാറ കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ പ്ലാന്തോടന്‍ സുധ(33), പള്ളത്ത് ശങ്കരന്‍(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കൊല്ലം സ്വദേശി അലക്സ്‌ മാനുവല്‍(55), തിരിച്ചറിയാത്ത രണ്ടു പുരുഷന്മാര്‍ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കിട്ടിയത്.പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.മണ്ണിനടിയില്‍ ഇനിയും 44 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ കാണാതായ സരോജിനി(50)യുടെ മൃതദേഹവും തിങ്കളാഴ്ച രാവിലെ കണ്ടെടുത്തു.ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച്‌ മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് ന്യൂനമര്‍ദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടും. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പുണ്ട്.