പ്രളയ ദുരിതമേഖലയിലെ കുരുന്നുകളില്‍ പുഞ്ചിരി വിടര്‍ത്താന്‍ തലസ്ഥാന നഗരിയിൽ നിന്നും കളിപ്പാട്ടവണ്ടി ഒരുങ്ങി

keralanews kalippattavandi from thiruvananthapuram for distributing toys for kids in flood affected areas

തിരുവനന്തപുരം:പ്രളയ ദുരിതം കുഞ്ഞുങ്ങളിൽ നിന്നും തകർത്തെറിഞ്ഞ കളിചിരികൾ തിരികെ കൊണ്ടുവരാൻ തലസ്ഥാനത്ത് കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്.കുട്ടികളുടെ സന്തോഷങ്ങള്‍ കൂടിയാണ് പ്രളയം തകര്‍ത്തെറിയുന്നത് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചത്. കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ വീണ്ടും സന്തോഷത്തിന്റെ ലോകത്തേക്ക് കൊണ്ടുവരുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് റൈറ്റ്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കാവുന്നതാണ്. ഇന്ന് കളിപ്പാട്ടവണ്ടി കോഴിക്കോട്ടേക്ക് പുറപ്പെടും. കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ക്രയോണ്‍സും, കളര്‍പെന്‍സിലും ചെസ് ബോര്‍ഡും തുടങ്ങി കുട്ടികള്‍ക്ക് കളിക്കാനുളളതെന്തും ഇവര്‍ക്ക് കൈമാറാം എന്നും സംഘടന അറിയിച്ചിട്ടുണ്ട്.

വയനാടിന് സാന്ത്വനമായി രാഹുൽ ഗാന്ധി;50,000 കിലോ അരിയും ഭക്ഷ്യവസ്തുക്കളുമെത്തിച്ചു

keralanews rahul gandhi brings 50000kg of rice and foodstuffs to wayanad

വയനാട്:മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് താങ്ങായി എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.എം.പിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ വയനാടിന് നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കള്‍ എത്തിക്കും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റും എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

ആശങ്കയിൽ വയനാട്ടിലെ കുറിച്യർ മല;വീണ്ടും മണ്ണിടിച്ചിലിന് സാധ്യത;മലമുകളിലെ ജലാശയം താഴേക്ക് പതിച്ചേക്കുമെന്ന് മുന്നറിയിപ്പ്

keralanews kurichyarmala in wayanad in fear of landslide warning that the lake on the top of the mountain may fell down

വയനാട്:ആശങ്കയുയർത്തി വയനാട്ടിലെ കുറിച്യാർ മല.കുറിച്യാർമലയിൽ ഇനിയും ഒരു മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടർച്ചയായ രണ്ടാം വർഷവും കുറിച്യാർ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലെ വിള്ളൽ മലമുകളിലുള്ള വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയെന്നാണ് റിപ്പോർട്ട്.ഇനിയും ഉരുൾപൊട്ടൽ‌ ഉണ്ടായാൽ ഈ ജലാശയം താഴേക്ക് പതിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കുറിച്യാർമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രഭവ കേന്ദ്രത്തിന്റെ അടുത്താണ് ഈ തടാകം. മലയിൽ 60 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ കുറിച്യാർ മലയുടെ താഴ്വാരത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.ശനിയാഴ്ച ഉച്ചയോടെ വിദഗ്ധസംഘം ഈ പ്രദേശത്ത് എത്തി പരിശോധന നടത്തും. തടാകത്തിലെ വെള്ളവും മമ്ണും കല്ലും മരങ്ങളുമെല്ലാം താഴ്വാരത്തേക്ക് ഒലിച്ചു വന്നാൽ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും തിരച്ചിൽ ഇന്നും തുടരും

keralanews searching in puthumala and kavalappara continue today

വയനാട്:ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമലയിലും കവളപ്പാറയിലും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയുമാണ് ഇനി കണ്ടെത്തേണ്ടത്.നിലമ്പൂർ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ രാവിലെ ഏഴരയോടെ തുടങ്ങി.പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തിരച്ചിൽ നടത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരെ കാണാതായത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ 31 പേരെ കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ആകെ 33 ആയി സ്ഥിരീകരിച്ചു.പുത്തുമലയില്‍ ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു;ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

keralanews strength of rain reducing yellow alert in three districts today

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം.ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്.കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഈ മാസം ആദ്യം മുപ്പത് ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ മഴ ലഭിച്ചതായാണ് കണക്ക്. 1601 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 1619 മില്ലീമീറ്റര്‍ മഴ. ഇടുക്കിയില്‍ മാത്രമാണ് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തിയത്.

പ്രളയക്കെടുതിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും

keralanews sister of latvian woman killed in kovalam helps kerala flood victims

തിരുവനന്തപുരം:പ്രളയക്കെടുതിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും.തന്റെ വരുമാനത്തിന്റ ഒരു പങ്കാണ് ഇല്‍സി സ്‌ക്രോമേന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.’ കേരളത്തില്‍ കൊല്ലപ്പെട്ട നമ്മുടെ എല്ലാം നൊമ്ബരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരി ഇല്‍സി നമുക്ക് പിന്തുണയറിയിച്ചു. സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇല്‍സിയുടെ മനസ് വലുതാണ്. ഇല്‍സിയുടെ സന്ദേശം മലയാളികള്‍ക്കാതെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദര’ വെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.അയര്‍ലന്‍ഡിലുള്ള അവര്‍ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സന്ദേശം അയച്ചത്. ഈ വിഷമാവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇല്‍സിയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് അവര്‍ ആശംസിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പുത്തുമലയില്‍ സ്നിഫര്‍ നായ്‍ക്കളെ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലും വിഫലം; ഇനിയും കണ്ടെത്താനുള്ളത് ഏഴുപേരെ കൂടി

keralanews could not find out any dead body in search using sniffer dogs in puthumala

വയനാട്:ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിലെ പുതുമലയിൽ കാണാതായവർക്കായി സ്നിഫര്‍ നായ്‍ക്കളെ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലും വിഫലം.നായ്ക്കള്‍ ചെളിയില്‍ താഴ്‍ന്നുപോകാന്‍ തുടങ്ങിയതോടെ ഇവരെ ഉപയോഗിച്ചുള്ള തിരച്ചിൽ നിര്‍ത്തി വച്ചു. ഏഴ് പേരെയാണ് ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുള്ളത്.മനുഷ്യശരീരം മണത്ത് കണ്ടെത്താന്‍ കഴിവുള്ള ബെല്‍ജിയം മെല്‍ നോയിസ്‌ ഇനത്തില്‍ പെട്ട നായ്‍ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്.എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് നായ്ക്കളെ എത്തിച്ചത്. പക്ഷേ, ആ തെരച്ചില്‍ വിഫലമായി. മാത്രമല്ല, നായ്ക്കളുടെ കാലുകള്‍ ചെളിയില്‍ താഴാനും തുടങ്ങി.മൃതദേഹം കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് തെരച്ചില്‍ നടത്തുന്നത്. ഭൂപടത്തില്‍ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച്‌ നോക്കിയിട്ടും ഏഴില്‍ ഒരാളെ പോലും കണ്ടെത്താനായില്ല.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; പ്രളയദുരന്തത്തില്‍ മരണസംഖ്യ 105 ആയി

keralanews the strength of rain is decreasing in the state the death toll in the flood reached 105

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 103 ആയി.ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിൽ 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയിൽ ഏഴ് പേർ ഇനിയും മണ്ണിനടിയിലാണ്.അതേസമയം ഇന്ന് ഒരു ജില്ലയിലും അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നത്.കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന പ്രതിഭാസം വരും വർഷങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മഴക്കെടുതി;കണ്ണൂരിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

keralanews flood estimate of damage has begun in kannur district

കണ്ണൂർ:ജില്ലയിൽ മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ജില്ലയിൽ ഒൻപതുപേർ മരണമടഞ്ഞതായാണ് റിപ്പോർട്ട്.133 വീടുകള്‍ പൂര്‍ണ്ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 49.67 കോടിയുടെ കൃഷി നാശമുണ്ടായി.10164 വീടുകളില്‍ വെളളം കയറി.9000 ഓളം വീടുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. 1224 കടകളും 120 സര്‍ക്കാര്‍ സ്ഥാപനങ്ങളും വെളളം കയറിയതിനെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്. 839 റോഡുകളും നൂറിലേറെ പാലങ്ങളും കലുങ്കുകളും മലവെളളപ്പാച്ചിലില്‍ നശിച്ചു. ഇതില്‍ 133 റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത വിധം പൂര്‍ണ്ണമായി നശിച്ചു. 49.67 കോടിയുടെ കൃഷി നാശവും ജില്ലയിലുണ്ടായതായാണ് പ്രാഥമിക കണക്ക്.1083 ഹെക്ടറിലെ നെല്‍കൃഷി വെളളം കയറി നശിച്ചു.ജില്ലയില്‍ നിലവില്‍ 25 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉളളത്. 1047 കുടുംബങ്ങളിലെ 3992 പേര്‍ ഈ ക്യാമ്പുകളില്‍ തുടരുന്നുണ്ട്. മൂന്ന് ദിവസത്തിനുളളില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച അന്തിമ കണക്കെടുക്കാനാണ് ഉദ്യോഗസ്ഥർക്ക് കലക്ടറുടെ നിര്‍ദേശം. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണ്ണൂര്‍ ജില്ലയിലുണ്ടായത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നൽകും

keralanews govt job will be given to the wife of journalist-k m basheer

തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച്‌ തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ആയിരിക്കും ജോലി നല്‍കുക. ഇതിന് പുറമെ കുടുംബത്തിന് ആറ് ലക്ഷം രൂപയുടെ ധനസഹായവും നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു