തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയം ഒന്നേകാല്‍ മുതല്‍ രണ്ടു മണി വരെയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ടു മണിവരെയാണ് ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നില്‍ക്കാനാകൂവെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ മുതല്‍ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു മണി മുതല്‍ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതല്‍ പഞ്ചായത്ത് ഓഫീസുകളില്‍ വരെ നടപ്പാക്കി വരുന്നത്. ഈ ധാരണ തന്നെയാണ് പൊതുജനങ്ങള്‍ക്കുമുള്ളത്.സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി സമയം സംബന്ധിച്ച സംശയങ്ങളും പരാതികളും ഏറിയതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താല്‍ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളില്‍ 10.15 മുതല്‍ 5.15 വരെയാണ് പ്രവൃത്തിസമയം.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ‘മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറും’ സെക്രട്ടേറിയറ്റിന് ‘കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്. എന്നാല്‍ ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലുള്ള ഓഫീസുകളുടെ സമയക്രമത്തില്‍ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇളവ് തുടരേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
കെവിൻ വധക്കേസ്;പത്തു പ്രതികൾക്കും ഇരട്ട ജീവപര്യന്തം
കോട്ടയം:കെവിൻ വധക്കേസിൽ പത്തു പ്രതികൾക്കും ഇരട്ടജീവപര്യന്തം.25000 രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ദുരഭിമാനക്കൊലയാണെന്നും വിധിച്ചിരുന്നു.നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു – 24), മൂന്നാം പ്രതി ഇഷാന്‍ ഇസ്‌മെയില്‍ (21), നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരന്‍ (27), ഏഴാം പ്രതി ഷിഫിന്‍ സജാദ് (28), എട്ടാം പ്രതി എന്‍. നിഷാദ് (23), ഒമ്ബതാം പ്രതി ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി ഫസില്‍ ഷെരീഫ് (അപ്പൂസ്, 26), പന്തണ്ടാം പ്രതി ഷാനു ഷാജഹാന്‍ (25) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.2018 മെയ് 27ന് പുലര്‍ച്ചെ രണ്ടിനാണ് കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ അടങ്ങുന്ന 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. മേയ് 28 ന് രാവിലെ 8.30 ഓടെ കെവിന്‍റെ മൃതദേഹം തെന്മലക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ കണ്ടെത്തി.ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്താനായത് േപ്രാസിക്യൂഷന് നേട്ടമായി.എന്നാല്‍, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് േപ്രാസിക്യൂഷന്‍ വാദിച്ച അഞ്ചാംപ്രതിയും നീനുവിന്‍റെ പിതാവുമായ തെന്‍മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ ചാക്കോ ജോണ്‍ (51), പത്താംപ്രതി അപ്പുണ്ണി (വിഷ്ണു -25), പതിമൂന്നാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ പൊയ്യാനി ബിജു വില്ലയില്‍ ഷിനു ഷാജഹാന്‍ (23), 14ാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ നേതാജി വാര്‍ഡില്‍ മഞ്ജു ഭവനില്‍ റെമീസ് ഷരീഫ് (25) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു.
മോദി അനുകൂല പ്രസ്താവന; ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും
തിരുവനന്തപുരം: മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതില്‍ ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി വിശദീകരണം തേടും.തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന തിരുത്താത്ത തരൂരിന്‍റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തരൂര്‍ വ്യക്തമാക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെടും. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി അനുകൂല നിലപാടുകളായി രാഷ്ട്രീയ എതിരാളികള്‍ പ്രസ്താവന ഉപയോഗിച്ചേക്കാമെന്നതിനാലാണ് കെ.പി.സി.സി വിഷയത്തില്‍ ഇടപെടുന്നത്. തരൂര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും കെ.പി.സി.സി ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകളില്‍ ഇടപെടണമെന്ന് എ.ഐ.സി.സിയോട് ഔദ്യോഗികമായി ആവശ്യപ്പേട്ടേക്കുമെന്നും സൂചനയുണ്ട്.തരൂരിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരുമുണ്ടാവില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള തരൂരിന്റെ മറുപടി. തന്നെ ആരും പഠിപ്പിക്കേണ്ടെന്നു പറഞ്ഞ് രമേശ് ചെന്നിത്തലയോട് തരൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതോടെ നടപടി ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. തുടര്‍ന്നാണ് തരൂരിനോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്.മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്.
ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും വയനാട്ടില്‍ എത്തും

വയനാട്:വയനാട് ജില്ലയിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് എത്തും.ഉച്ചയ്ക്ക് 12.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.തുടര്‍ന്ന് റോഡ് മാര്‍ഗം മാനന്തവാടിയിലേക്കുപോകുന്ന രാഹുല്‍ മൂന്ന് മണിയോടെ തലപ്പുഴയില്‍ എത്തും.തലപ്പുഴയിലെ ചുങ്കം സെന്റ് തോമസ് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ദിവസം നിര്യാതനായ ഐഎന്‍ടിയുസി നേതാവ് യേശുദാസിന്റെ വീടും സന്ദര്‍ശിക്കും. അടുത്ത ദിവസങ്ങളിലായി കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.മാനന്തവാടി ഗസ്റ്റ് ഹൗസിലാണ് രാഹുലിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.30 ന് ബാവലിയും ചാലിഗദ്ദയും സന്ദര്‍ശിക്കുന്ന രാഹുല്‍ വൈകീട്ട് നാലിന് വാളാട്, തുടര്‍ന്ന് മക്കിയാട്, പാണ്ടിക്കടവ് ചാമപ്പാടി ചെറുപുഴ എന്നിവിടങ്ങളും എത്തും. 29ന് കല്പ്പറ്റ ബത്തേരി മണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. ശേഷം 30-ന് കരിപ്പൂര്‍വഴി ഡല്‍ഹിയിലേക്ക് മടങ്ങും.
ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍
തിരുവനന്തപുരം:ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ശ്രീകാര്യം സ്വദേശിയായ സന്തോഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.സംഭവം മറച്ചു വച്ച ക്ലാസ് ടീച്ചര്‍ക്കെതിരെയും കേസെടുത്തേക്കും.ഇന്നലെ വൈകിട്ട് അഞ്ചരക്ക് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പിടി കൂടിയത്. കഴിഞ്ഞ മാസം 27നാണ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകര്‍ ഉപയോഗിക്കുന്ന ബാത്ത് റൂമില്‍ കൊണ്ട് പോയി നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ അറിയുന്നത്.തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്.കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയിലും ശാരീരിക പീഡനം സ്ഥിരീകരിച്ചു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ അദ്ധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു.ഇതിനിടയിലാണ് അറസ്റ്റുണ്ടായത്. പീഡനവിവരം കുട്ടി ആദ്യം ക്ലാസ് ടീച്ചറോട് പറഞ്ഞെങ്കിലും ക്ലാസ് ടീച്ചര്‍ ബോധപൂര്‍വ്വം മറച്ചു വച്ചു എന്ന മൊഴിയില്‍ നിയമോപദേശം തേടിയ ശേഷം കേസ് എടുക്കാനാണ് അന്വഷണ സംഘത്തിന്‍റെ നീക്കം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത;നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഈ ജില്ലകള്‍ക്ക് പുറമെ കാസര്‍കോടും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒൻപത് ജില്ലകളില്‍ 29 ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്.
പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
ഇടുക്കി:പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു.ഇക്കണോമിക്സ് ചോദ്യ പേപ്പറാണ് ചോർന്നത്.ഇടുക്കിയിലെ എട്ട് സ്കൂളുകളിലാണ് ചോദ്യപ്പേപ്പർ ചോർന്നത്.ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്.ഇതേതുടർന്ന് അധ്യാപകർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോൾ ഹിസ്റ്ററി ചോദ്യപ്പേപ്പർ സ്കൂളിലേക്ക് ഇമെയിൽ ചെയ്തു. ഇത് സ്കൂളിൽ വച്ച് തന്നെ പ്രിന്‍റെടുത്ത് കുട്ടികൾക്ക് നൽകി 11 മണിക്ക് പരീക്ഷ ആരംഭിച്ചു.എന്നാൽ വൈദ്യുതിയില്ലാതിരുന്നതിനാൽ മലയോര മേഖലകളിലെ സ്കൂളുകളിൽ ചോദ്യങ്ങൾ ബോർഡിൽ എഴുതി നൽകിയാണ് പരീക്ഷ നടത്തിയത്. പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എൽശി, ഹയർസെക്കൻഡറി ഫൈനൽ പരീക്ഷകൾ രാവിലെ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായാണ് പദ്ധതി നടപ്പിക്കാലാക്കിയത്.ചോദ്യപ്പേപ്പർ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൊളിയുന്നു
അജ്മാന്‍:വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിയുന്നു.ചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി അജ്മാന്‍ കോടതിയില്‍ ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരനായ നാസില്‍ അബ്ദുല്ലയും ഹാജരായിരുന്നു.പ രാതിക്കാരനായ നാസില്‍ തന്‍റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രോസിക്യൂഷന്‍റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ശ്രമം നടന്നെങ്കിലും ഒത്തു തീര്‍പ്പ് തുക അപര്യാപ്തമാണെന്നു പറഞ്ഞു നാസില്‍ അബ്ദുള്ള ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല.യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ജാമ്യകാലാവധി കഴിയുന്ന മുറക്കായിരിക്കും തുഷാര്‍ കോടതിയിലെത്തുക. 20 ദിവസത്തിനകം ജാമ്യകാലാവധി അവസാനിക്കും.തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്.കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാറിന് കേസ് തീരും വരെ യു എ ഇ വിട്ടു പോകാനാകില്ല.
കവളപ്പാറയില്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത 11 പേര്‍ക്കായി രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനം
മലപ്പുറം: ഉരുൾപൊട്ടൽ നാശം വിതച്ച കവളപ്പാറയില്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത 11 പേര്‍ക്കായി രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനം. ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും കവളപ്പാറയില്‍ ആരേയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി കാണാതായാവരുടെ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തി ഇന്ന് പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് തെരച്ചില്‍ രണ്ട് ദിവസം കൂടി തുടരാനുള്ള തീരുമാനമുണ്ടായത്.സാധ്യമായ എല്ലാ രീതിയിലും കവളപ്പാറയില്‍ തെരച്ചില്‍ നടത്തിയെന്നും കാണാതായവരെ ഇനി കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായവരുടെ ബന്ധുക്കള്‍ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇതോടെയാണ് തെരച്ചില്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചത്.കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ചാവും ഇനിയുള്ള രണ്ട് ദിവസം തെരച്ചില്‍ നടത്തുക. രണ്ട് ദിവസത്തെ തെരച്ചിലിലും ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ തെരച്ചില്‍ അവസാനിപ്പിച്ച് കാണാതായവരെ മരിച്ചതായി കണക്കാക്കി ആശ്രിതര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റും ധനസഹായവും നല്‍കാനും യോഗത്തില്‍ ധാരണയായി.
മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോവണം;തരൂരിന്റെ മോദി സ്തുതിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
കോഴിക്കോട്:നരേന്ദ്രമോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എം.പി.മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോയി സ്തുതിക്കണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ഇടയ്ക്ക് മോദി സ്തുതി നടത്തിയാല്‍ മാത്രമേ വിമര്‍ശനം ഏല്‍ക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസില്‍ നില്‍ക്കേണ്ട. ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയത്. അത് ആരും മറക്കണ്ടേന്നും കെ.മുരളീധരന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാര്‍ട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവര്‍ക്ക് പുറത്ത് പോകാം.താന്‍ കുറച്ച് കാലം പാര്‍ട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. പാര്‍ട്ടിക്കകത്തിരുന്നുകൊണ്ട് ശശി തരൂരിനെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അനുവദിക്കില്ലെന്നും, മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവര്‍ക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കില്‍ കോടതിയില്‍ നേരിടണമെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം മോദിയെ മഹത്വവത്കരിക്കലല്ല കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്വമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. ആര്‍.എസ്.എസ്. അജണ്ടയുടെ ഭാഗമായി മോദി നടപ്പാക്കുന്ന നയങ്ങളോട് കോണ്‍ഗ്രസിന് ഒരിക്കലും യോജിക്കാനാകില്ല. അതുകൊണ്ടാണ് പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് മോദിയെ ശക്തമായി എതിര്‍ക്കുന്നത്.’ മോദിയെ എതിര്‍ക്കുന്നത് ഒരു പുതിയ കാര്യമല്ലെന്നും മോദിയെ മഹത്വവത്കരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.