തിരുവനന്തപുരം:പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെ വീണ്ടും പരീക്ഷയെഴുതിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോര്‍ത്തിയ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് തീരുമാനം. ഇതിനായി അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്.അതേസമയം പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് അഞ്ചാംപ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി.
പാലാരിവട്ടം മേല്‍പ്പാലം അഴിമതി;പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിൽ പി.ഡബ്ല്യൂ.ഡി മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍. ബി ഡി സി കെ അസി. ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.ഇതു സംബന്ധിച്ച് വിവരം ലഭിക്കാൻ പ്രതികളെ ജയിലിൽ വച്ചായാലും കൂടുതൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും വിജിലൻസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
കാസർകോഡ്:ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇൻസ്പെക്റ്റർ കൊടക്കാട് ആനിക്കാടിയിലെ പി പദ്മനാഭനെ(58)യാണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയിലെ ഒന്നാംനിലയിലുള്ള ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെ പദ്മനാഭന്‍ ആശുപത്രിയിലെത്തിയത്.വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈകീട്ട് ഭാര്യ ശാന്ത ആശുപത്രിയിലെത്തി.ബുധനാഴ്ച രാവിലെ ആറുമണിയോടെ ചായകുടിക്കാനെന്നുപറഞ്ഞ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ പദ്മനാഭന്‍ തിരിച്ചെത്തിയില്ല. ഏറേനേരം കാത്തിരുന്നിട്ടും കാണാഞ്ഞതിനാല്‍ ഭാര്യ ആശുപത്രിയിലെ ബില്ലടച്ച് വീട്ടിലേക്ക് പോയി.പിറ്റേദിവസവും പദ്മനാഭന്‍ വീട്ടിലെത്താതിരുന്നതിനാല്‍ ബന്ധുക്കളെയും മറ്റും വിവരമറിയിക്കുകയും ആശുപത്രിയിലും അന്വേഷണം നടത്തുകയും ചെയ്തു.എന്നാൽ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വ്യാഴാഴ്ച രാത്രി 10.30-ഓടെ ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഒരാള്‍ മരിച്ചനിലയിലുണ്ടെന്ന വിവരം ചന്തേര പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പദ്മനാഭന്റെ ബന്ധുക്കളെ പോലീസ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും മരിച്ചത് അയാള്‍ തന്നെ എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.ഓപ്പറേഷന്‍ തീയേറ്ററില്‍ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കുന്ന മേശയിലാണ് അടിവസ്ത്രവും ഷര്‍ട്ടും മാത്രമായി മൃതദേഹം കണ്ടത്.ഉടുത്ത ലുങ്കി തൊട്ടടുത്ത ഓപ്പറേഷന്‍ ടേബിളിലായിരുന്നു.മൂക്ക്, വായ, ചെവി എന്നിവയിലൂടെ രക്തം വാര്‍ന്നൊഴുകി തളംകെട്ടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരുന്നും ഡ്രിപ്പും നല്‍കാനായി കൈത്തണ്ടയില്‍ പിടിപ്പിച്ചിരുന്ന സൂചിയുമുണ്ടായിരുന്നു.തീയേറ്ററിനകത്തെ ഉപകരണങ്ങള്‍ മിക്കതും വലിച്ചിട്ട നിലയിലായിരുന്നു.വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍നിന്നും സയന്റിഫിക് ഓഫീസര്‍ ഡോ എ.കെ.ഹെല്‍നയും കാസര്‍കോട്ടുനിന്ന് വിരലടയാളവിദഗ്ധരുമെത്തി വിശദപരിശോധന നടത്തി. തുടര്‍ന്ന് ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ആശുപത്രി അധികൃതര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികളെ കൊണ്ട് വിളമ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം
തിരുവനന്തപുരം:സ്കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികളെ കൊണ്ട് വിളമ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം.സ്‌കൂളുകളില്‍ പാചകം ചെയ്ത ഭക്ഷണം സ്റ്റീല്‍ ബക്കറ്റുകളിലാക്കി ക്ലാസ് മുറികളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തും എത്തിക്കുന്നതിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.പി.ഐയുടെ ഉത്തരവ്.ഉച്ചഭക്ഷണ പദ്ധതിപ്രകാരം സ്കൂളുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും തുടര്‍ന്ന് ഭക്ഷണം കുട്ടികള്‍ക്ക് വിളമ്പി നല്‍കുന്നതിനും എസ് എം സി, പിടിഎ, എംപിടിഎ എന്നിവയിലെ അംഗങ്ങളുടെ സഹായവും മേല്‍നോട്ടവും ഉറപ്പു വരുത്തണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.എന്നാല്‍, ചില സ്കൂളുകളില്‍ പാചകം ചെയ്ത ഭക്ഷണം ബക്കറ്റുകളിലാക്കി ക്ലാസ് മുറികളിലേക്കും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തേക്കും എത്തിക്കുന്നത് കുട്ടികളാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ഉപയോഗിച്ച് ഭക്ഷണവിതരണം നടത്തരുതെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വേണ്ടി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി കുട്ടികളെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ട്രഷറികള്‍ നാളെയും പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും.ഓണക്കാലത്തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയിലെ തകരാ റുകാരണം വെള്ളിയാഴ്ച രാവിലെ ഇടപാടുകള്‍ തടസ്സപ്പെട്ടെങ്കിലും ഒന്നരമണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിച്ചു.ബില്ലുകള്‍ മാറുന്നതിന് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. അതിനാല്‍ വിവിധ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും നിന്ന് ഒട്ടേറെ ബില്ലുകള്‍ മാറാന്‍ വരുന്നുണ്ട്. ഇത്തവണ ഓണം മാസത്തിന്റെ ആദ്യപകുതിയായതിനാല്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനൊപ്പം ഓണക്കാലത്തെ മറ്റാനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്.തുടര്‍ച്ചയായി ബാങ്ക് അവധികള്‍ വരുന്നതിനാല്‍ മുന്‍കൂറായി ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ എത്തുന്നതും തിരക്കിന് കാരണമായിട്ടുണ്ട്.
രാജ്യം ഇസ്രോയ്ക്ക് ഒപ്പം;തിരിച്ചടിയിൽ തളരരുതെന്നും പ്രധാനമന്ത്രി
ബെംഗളൂരു:ചാന്ദ്ര ദൗത്യത്തിൽ പങ്കെടുത്തവർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.രാജ്യം ഇസ്രോയ്ക്ക് ഒപ്പമാണെന്നും തിരിച്ചടിയിൽ തളരരുതെന്നും അദ്ദേഹം പറഞ്ഞു.ദൌത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ആത്മവിശ്വാസത്തോടെ മുന്നേറണമെന്നും മോദി പറഞ്ഞു.ചാന്ദ്രയാന്‍-2 പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ഐഎസ്‌ആര്‍ഒ കേന്ദ്രത്തില്‍നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.ശനിയാഴ്ച പുലര്‍ച്ചെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ അകലെ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്.നിരാശപ്പെടേണ്ടെന്നും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചിരുന്നു. ഇതുവരെയെത്തിയത് വന്‍ നേട്ടമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു. ചാന്ദ്രദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ചാന്ദ്രയാന്‍-2നായുള്ള ശാസ്ത്രജ്ഞരുടെ പ്രയത്‌നം രാജ്യത്തിന് പ്രചോദനമേകുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ദൗത്യത്തിന്റെ ഭാഗമായ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു.സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും.മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം.പാല്‍ വില വര്‍ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടും.പാലിന് 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്.2017ലാണ് പാൽ വില അവസാനമായി വർദ്ധിപ്പിച്ചത്.അന്ന് കൂടിയ 4 രൂപയിൽ 3 രൂപ 35 പൈസയും കർഷകർക്കാണ് ലഭിച്ചത്.ഇപ്പോഴത്തെ വര്‍ധനയുടെ 85 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം. ലിറ്ററിന് ഒരു പൈസ എന്ന നിലയിൽ സർക്കാർ പദ്ധതിയായ ഗ്രീൻ കേരള ഇനീഷ്യയേറ്റീവിനും നൽകും.അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിലെ പാല്‍വില. തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.കൂടാതെ ചീഫ് സെക്രട്ടറി 23-ന് സുപ്രീം കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നേരത്തേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴില്‍ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, നിയുക്ത ഗവര്‍ണറുടെ പത്‌നി രേഷ്മാ ആരിഫ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ യുപി സ്വദേശിയാണ്.
കണ്ണൂരിൽ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു
കണ്ണൂർ:കണ്ണൂർ ചാലയിൽ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു.പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ രാജന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.അതേസമയം സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം.വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പത് വരെയാണ് മഴക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.