കോഴിക്കോട്:കൂടത്തായി കൊലപാതകക്കേസ് പ്രതികളായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്.അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്യും.
പാലാരിവട്ടം പാലം അഴിമതി;ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഒന്നാം പ്രതി ആര്‍ഡിഎസ് പ്രൊജക്‌ട്‌സ് എംഡി സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്‌സ് ആന്‍റഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോർപറേഷൻ അഡീ. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് സുനില്‍ തോമസ് തളളിയത്.ജാമ്യാപേക്ഷ സമര്‍പ്പിച്ച നാലു പ്രതികളില്‍ ഒരാള്‍ക്ക് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.മൂന്നാം പ്രതി കിറ്റ്‌കോ മുനന്‍ ജോ. ജനറന്‍ മാനേജര്‍ ബെന്നി പോളിനാണ് ജാമ്യം ലഭിച്ചത്.കേസില്‍ പ്രതികളെല്ലാം ആഗസ്റ്റ് 30 മുതല്‍ ജയിലിലാണ്.ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് സൂരജ് അടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്.ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ കൂടുതല്‍ പരാതികള്‍;തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചു
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിക്കെതിരെ കൂടുതല്‍ പരാതികള്‍.തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായുള്ള പുതിയ വിവരം പോലീസിന് ലഭിച്ചു.ജയശ്രീ തന്നെയാണ് ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മകളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുവെന്നു തന്നെ വിളിച്ചറിയിച്ചതു ജോളിയാണ്. രണ്ടു വട്ടം ഇങ്ങനെയുണ്ടായി. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ജയശ്രീ പോലീസിന് മൊഴി നല്‍കി.വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ജോളിയെ സഹായിച്ചത് അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീയാണെന്ന രീതിയില്‍ ആരോപണമുയര്‍ന്നിരുന്നു.ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആയ ജയശ്രീ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.ജയശ്രീയുടെ മകളടക്കം അഞ്ചു പെണ്‍കുട്ടികളെ ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തില്‍ത്തന്നെ പോലീസ് അറിഞ്ഞിരുന്നു.വീട്ടുകാരുടെ വിശദമൊഴിയും രേഖപ്പെടുത്തി.ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.
മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ നിന്നും വിജയിച്ച എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.കെ.എം മാണിയിലൂടെ പതിറ്റാണ്ടുകളായി കേരളാ കോണ്‍ഗ്രസ് കൈയടക്കിയിരുന്ന മണ്ഡലമാണ് എന്‍സിപി സ്ഥാനാര്‍ഥിയായ മാണി.സി.കാപ്പനിലൂടെ എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ അട്ടിമറിച്ചത്.
നാദാപുരം വളയത്ത് ശക്തമായ ഇടിമിന്നൽ; കയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു;വൈദ്യുത ഉപകരണങ്ങൾ കത്തിനശിച്ചു;മൂന്നുപേർക്ക് പരിക്ക്
നാദാപുരം:നാദാപുരം വളയം മേഖലയിൽ ഇടിമിന്നലില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.വളയം അച്ചം വീട്ടിലെ തോട്ടത്തില്‍ സുനില്‍(42), ഭാര്യ ഭീഷ്മ(38) അയല്‍വാസി കല്ലുള്ള പറമ്പത്ത് സുധ(44) എന്നിവര്‍ക്ക് പരിക്കേൽക്കുകയും വീടിന് നാശനഷ്ടങ്ങളും ഉണ്ടായി.കഴിഞ്ഞ ദിവസം ഉച്ചക്കഴിഞ്ഞ് ശക്തമായ മഴയോടൊപ്പമാണ് മിന്നല്‍ അനുഭവപ്പെട്ടത്.മിന്നലില്‍ വീടിനകത്തായിരുന്ന സുനിലിന്റെ കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. മിന്നലിന്റെ ആഘാതത്തില്‍ സുനിയും ഭാര്യയും തെറിച്ചു വീണു. വീട്ടിലെ വയറിങ്ങും വൈദ്യുത ഉപകരണങ്ങളും നശിച്ചു.വീട്ടുമുറ്റത്ത് രണ്ട് സ്ഥലങ്ങളിലായി കുഴി രൂപപ്പെട്ടു. മിന്നലില്‍ പരിക്കേറ്റവരെ വളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ മറ്റു വീടുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഉള്ളില്‍ പറമ്പത്ത് അശോകന്‍, വളയം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിസി ലക്ഷ്മി എന്നിവരുടെയും വീടുകളില്‍ നാശനഷ്ടമുണ്ടായി.
കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്.അതിനായി ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം.റൂറല്‍ എസ്പി കെ.ജി. സൈമണായിരിക്കും ഇതിന്‍റെ ഏകോപന ചുമതല.അന്വേഷണ സംഘത്തിന്‍റെ വിപുലീകരണത്തെക്കുറിച്ച് നേരത്തെ ഡിജിപി സൂചന നല്‍കിയിരുന്നു.11 പേരാണ് അന്വേഷണ സംഘത്തില്‍ ഇപ്പോഴുള്ളത്. ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് കേസിലെ നിര്‍ണായക വഴിത്തിരിവുകള്‍ കണ്ടെത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജ്ജിന്‍റെ റിപ്പോര്‍ട്ടാണ്.പുതിയ ആറു സംഘങ്ങളെ രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്‍ധര്‍, അന്വേഷണ വിദഗ്‍ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും കഴിവു തെളിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. കേസന്വേഷണം വേഗത്തിലാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയാണ് ആറു സംഘങ്ങളായി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്ബതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്.ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് വർഷങ്ങളുടെ ഇടവേളകളിൽ ഒരേ സാഹചര്യത്തിൽ മരണപ്പെട്ടത്.
പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ഉമ്മര്‍, എം.ജി.അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം.സ്മിബിന്‍, എം.ഒ.ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതതിരെ വെള്ളിയാഴ്ച പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുൻപേ രഞ്ജിത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൂടത്തായി കൊലപാതക പരമ്പര;ജോളിക്ക് പെൺകുട്ടികളോട് വെറുപ്പ്;ആദ്യഭർത്താവിന്റെ സഹോദരിയുടെ മകളെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ജോളിയുടെ മൊഴി
കോഴിക്കോട്: തനിക്ക് പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ വെളിപ്പെടുത്തല്‍.ചോദ്യം ചെയ്യലിനിടെയാണ് പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയത്.പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്നപ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.അതേസമയം കുടുംബത്തിന്റെ അഭിമാനമോര്‍ത്താണ് താന്‍ സംഭവങ്ങളൊന്നും പുറത്തുപറയാതിരുന്നതെന്ന് ഷാജു പറഞ്ഞു. സിലിക്ക് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. സിലിയോട് കാണിച്ച് അപമര്യാദ തങ്ങളുടെ വിവാഹം നടത്താനുള്ള ആദ്യ തറക്കല്ലിടലിന്റെ ഭാഗമായിരുന്നു. തന്നെയും കൊലപ്പെടുത്തുമെന്നുള്ള ഭയമുണ്ടായിരുന്നുവെന്നും ഷാജു കൂട്ടിച്ചേര്‍ത്തു
കൂടത്തായി കൊലപാതകം;ഷാജുവും ജോളിയും കൊല്ലപ്പെട്ട സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നൽകുന്ന ചിത്രങ്ങൾ പുറത്ത്
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകത്തില്‍ വീണ്ടും പുതിയ തെളിവുകൾ പുറത്ത്.ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യ ചുംബനം നല്‍കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.താന്‍ അന്ത്യചുംബനം നൽകുമ്പോൾ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.അതേസമയം ഷാജു തന്നൊണ് ആദ്യ ഭാര്യ സിലിയേയും മകളെയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരം ഒരുക്കി നല്‍കിയതെന്ന് സമ്മതിച്ചിട്ടുണ്ട്. ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോൾ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു. ഇയാളുടെ പങ്കിനെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.ജോളി ഒറ്റയ്ക്കല്ല കൊലപാതക പരമ്ബര നടപ്പാക്കിയതെന്ന കാര്യങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയക്കും ഇക്കാര്യം അറിയാമായിരുന്നു. ഇതോടെ നാല് കൊലപാതകങ്ങളില്‍ സക്കറിയക്കും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ പത്ത് മാസം പ്രായമുള്ള ആല്‍ഫിന്‍ എന്നിവരുടെ കൊലപാതകങ്ങളിലാണ് ഈ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പര;ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടു. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ഷാജുവിനെ വിട്ടയച്ചത് കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിയ്ക്കില്ല.ഷാജു അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.നേരത്തെ ജോളിയെ ചോദ്യം ചെയ്യുമ്പോൾ ഷാജു ഉണ്ടായിരുന്നു.അപ്പോള്‍ എടുത്ത മൊഴി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ വിളിപ്പിച്ചത്. മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ വിദേശസഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചതായും എസ് പി പറഞ്ഞു.പയ്യോളി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സി ഐ ഹരിദാസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വടകര റൂറല്‍ എസ് പി ഓഫീസില്‍ എത്തിയ്ക്കുകയായിരുന്നു