ന്യൂഡൽഹി:മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി.ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രസക്തമാണ്.2017ല്‍ പദ്മശ്രീ നല്‍കി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്.കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്.തകഴി, എസ്‌കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരും ഇതിനു മുൻപ് ജ്ഞാനപീഠം നേടിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ്;ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിനെ കേസിലെ രേഖയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ.ഇരയുടെ സ്വകാര്യത മാനിക്കണമെന്നും അതിനാല്‍ പ്രതിക്ക് പകര്‍പ്പ് കൈമാറാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി അഭിപ്രായപ്പെട്ടു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും അത് വ്യാജമായിരുന്നെന്നും പറഞ്ഞാണ് ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് നടിയുടെ വാദം.എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നായിരുന്നു ആയിരുന്നു ദിലീപിന്റെ വാദം. അതുപോലെ തന്നെ നടിയുടെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് സംശയിക്കുന്നതായും ഇതില്‍ ഫോറന്‍സിക് പരിശോധന വേണമോ മറ്റെന്തെങ്കിലും പരിശോധന വേണമോ എന്നതും തന്റെ അവകാശമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളുടെ കോപ്പിയില്‍ വാട്ടര്‍ മാര്‍ക്കിടാം, പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താം, സി ഡാക്കിനെ ഏല്‍പ്പിക്കാം തുടങ്ങിയ അനേകം ഉപാധികള്‍ ദിലീപ് മുൻപോട്ട് വെച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. ദിലീപിന് വ്യക്തിപരമായി പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് നടിയുടെ സ്വകാര്യതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന നടിയുടെയും സര്‍ക്കാരിന്റെയും വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് കേസുമായി മുൻപോട്ട് പോകാനാകും.
ഇലക്ട്രിക്ക് വാഹന രംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബ കമ്പനി
തിരുവനന്തപുരം:ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പനി.മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ ഇതു സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടു. ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ടോക്കിയോയിൽ നടത്തിയ ചർച്ചകളിൽ ആണ് ലോകപ്രശസ്ത ബാറ്ററി നിർമ്മാണ കമ്പനി കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യപത്രം തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ടൊമോഹികോ ഒകാഡ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
ജപ്പാനിലെ നിക്ഷേപകർക്ക് കേരളത്തിൽ സാധ്യമാകുന്ന മേഖലകളെക്കുറിച്ചും സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഉൽപാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാർഷികാനുബന്ധ വ്യവസായങ്ങൾ, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉൾപ്പെടെ കേരളത്തിൽ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാപ്പനീസ് വിദേശകാര്യ ട്രേഡ് ഓർഗനൈസേഷൻ കേരളത്തിൽ ഒരു ഓഫീസ് തുടങ്ങണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.കേരളത്തിൽ നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ള ഉള്ള ജപ്പാൻ സംരംഭകർ തങ്ങളുടെ അനുഭവങ്ങൾ സംഗമത്തിൽ പങ്കുവെച്ചു.വ്യവസായ മന്ത്രി ഇ പി ജയരാജൻ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് ജോസ് എന്നിവരും ഉദ്യോഗസ്ഥ സംഘവും സംഗമത്തിൽ പങ്കെടുത്തു. സംഗമം ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് കെ വർമ ഉദ്ഘാടനം ചെയ്തു. ജെട്രൊ വൈസ് ചെയർമാൻ കസുയ നകജോ സ്വാഗതം പറഞ്ഞു. ജപ്പാനിലെ ഇന്ത്യൻ എംബസിയും ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനും ചേർന്നാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.
‘കഞ്ചാവ് മുതല്‍ എല്‍എസ്‌ഡി വരെ’;മലയാള സിനിമാതാരങ്ങളില്‍ ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍
കൊച്ചി:മലയാള സിനിമയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന ആരോപണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നടന്‍ ഷെയ്ന്‍ നിഗത്തെ വിലക്കിയ തീരുമാനം അറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളായ എം രഞ്ജിത്, ആന്റോ ജോസഫ് എന്നിവരടങ്ങിയ സംഘം ഈ ആരോപണം ഉന്നയിച്ചത്. മലയാള സിനിമകളിലെ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.എല്ലാ കാരവാനുകളും പരിശോധിക്കണം. ലഹരിമരുന്ന് പരിശോധനയും വേണം.ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാറേയില്ല. കഞ്ചാവ് മാത്രമല്ല എല്‍എസ്ഡി പോലെയുളള സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് സംശയിക്കുന്നത്.കഞ്ചാവ് പുകച്ചാല്‍ അതിന്റെ മണംകൊണ്ടു തിരിച്ചറിയാന്‍ കഴിയും. ഇവര്‍ ഉപയോഗിക്കുന്നത് എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് സംശയിക്കുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ലൊക്കേഷനില്‍ കൃത്യമായി വരാത്ത പലരുമുണ്ട്. പരാതി പറഞ്ഞിട്ടും ഗൗനിക്കുന്നില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. പരിശോധനയ്ക്ക് നിര്‍മാതാക്കളുടെ സംഘടന പൂര്‍ണപിന്തുണ നല്‍കുമെന്നും ഇനിയും ഈ സിനിമകളില്‍ കാശുമുടക്കാന്‍ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും ഉറപ്പുകിട്ടണമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.ഷെയിന്‍ നിഗമിനെ ഇനി അഭിനയിപ്പിക്കില്ല. രണ്ടു സിനിമകള്‍ക്കായി ചെലവായ തുക ഏഴുകോടി രൂപയാണ്. ഇതു തിരികെ ലഭിക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇല്ലാത്ത പ്രതിഫലമാണ് ഷെയിന്‍ ആവശ്യപ്പെടുന്നത്. ഇതൊന്നും അംഗീകരിച്ച് മുന്നോട്ടു പോകാനാകില്ലെന്നും സംഘടന യോഗത്തിനു ശേഷം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് ആവശ്യമുന്നയിച്ചിരുന്നു.നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് വിധി പറയാന്‍ മാറ്റിവെച്ചത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ തന്‍റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്‍റെ വാദം.വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍, ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ കോടതി തീരുമാനിച്ചാല്‍ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി എത്താന്‍ സാധ്യതയുള്ളതിനാല്‍ കോടതി വിധി ഏറെ നിര്‍ണായകമാണ്.ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേഷ്വരി എന്നിവരടങ്ങുന്ന ബഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പ്രഖ്യാപിക്കും.
സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോട് ജില്ല മുന്നിൽ
കാഞ്ഞങ്ങാട്:അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ 279 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നിൽ.271 പോയന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.269 പോയന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്. തൃശൂര്‍ നാലാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പാലക്കാട് ജില്ല അഞ്ചാം സ്ഥാനത്തുമാണ്.പതിവുപോലെ രാത്രി വൈകിയും പലവേദിയിലും മത്സരങ്ങള്‍ നീണ്ടു.രണ്ടാം ദിനമായ ഇന്ന് 28 വേദികളിലായി 70ലേറെ മത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, യക്ഷഗാനം, ദഫ്മുട്ട്, മിമിക്രി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയും ഇന്ന് വേദിയിലെത്തും. ഒന്നാം ദിവസം രാത്രി ഒന്നരയോടെയാണ് പ്രധാന വേധിയില്‍ സംഘനൃത്ത മത്സരം തീര്‍ന്നത്. വൈകിട്ട് 5 മണിക്ക് തുടങ്ങേണ്ട സംഘനൃത്തം മൂന്ന് മണിക്കൂര്‍ വൈകിയിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ നാടക മത്സരം രാത്രി വരെ നീണ്ടു.
വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തി പോലീസ്;നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
കൊല്ലം:വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തി പോലീസ്.കൊല്ലം കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ലാത്തിയേറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ബൈക്ക് യാത്രികനായ ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടില്‍ സിദ്ദിഖി (22) നാണു പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ സിവില്‍ പോലിസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്പെന്‍റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളാണ് ലാത്തിയെറിഞ്ഞത്.പരിക്കേറ്റ സിദ്ദിഖിനെ പോലിസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നു സിദ്ദിഖിന്റെ പിതാവ് പറഞ്ഞു. പരുക്കു ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ എത്തിയത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. തുര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് സംഭവങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഇതോടെ ജനങ്ങള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
നടന്‍ ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക് ഏർപ്പെടുത്തി;വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും
കൊച്ചി:നടന്‍ ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക് ഏർപ്പെടുത്തി.നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും തീരുമാനമായി.ഇതുവരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കും.രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നല്‍കാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ്പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെതീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിര്‍മ്മാതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം ഷെയ്ന്‍ നിഗം തള്ളി.വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.ശരത് സംവിധാനം ചെയ്യുന്ന വെയില്‍ സിനിമയില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.
വിനോദയാത്രയ്ക്ക് മുൻപ് ടൂറിസ്റ്റ് ബസുമായി സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം;കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
കൊല്ലം:വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബസ് സ്‌കൂള്‍ വളപ്പില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് അഭ്യാസപ്രകടനം.നിയമലംഘനം നടന്നത് കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍.ബസിനു പുറമെ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തി. വിനോദ യാത്രയ്ക്ക് പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു അഭ്യാസപ്രകടനം. അപകടകരമായ രീതിയിലായിരുന്നു വാഹനങ്ങള്‍ ഓടിച്ചിരുന്നത്. വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ കൈയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. നിരവധി കുട്ടികള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്ബോഴായിരുന്നു അഭ്യാസ പ്രകടനം.പ്ലസ്ടുവിന് വിനോദ യാത്ര പോകാന്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച ടൂറിസ്റ്റ് ബസാണ് അഭ്യാസ പ്രകടനം നടത്തിയത്.വാഹന ഉടമയ്‌ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് മോട്ടോര്‍ വാഹന അധികൃതര്‍ അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.വാഹനത്തിന്റ രജിസ്‌ട്രേഷന്‍ റദ്ദാക്കും എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.23 നാണ് സംഭവം ഉണ്ടായത്. ടൂറിനു ശേഷം ബസ് എത്തിയാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കും. നിലവില്‍ ബസിന്റെ ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ക്യാമ്പസ്സിൽ വാഹനം ഇടിച്ച് മരിച്ചശേഷം കര്‍ശനമായ നിയമങ്ങളാണ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്.
കല്ലട ബസ്സിൽ യുവതിക്കുനേരെ പീഡനശ്രമം; കാസർകോഡ് സ്വദേശി അറസ്റ്റിൽ
മലപ്പുറം:കല്ലട ബസ്സിൽ യുവതിക്കുനേരെ പീഡനശ്രമം.തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കലില്‍ വച്ചായിരുന്നു സംഭവം.ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ദിന സനയുടെ പരാതിയിൽ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ(23) പൊലീസ് പിടികൂടി.ഉറങ്ങുകയായിരുന്ന യുവതിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിര്‍വശത്തുള്ള ബര്‍ത്തില്‍ കിടന്നിരുന്ന മുനവര്‍ കൈനീട്ടി യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകര്‍ ഇയാളെ തല്ലാന്‍ ശ്രമിച്ചു. ഇതോടെ യുവതിയുടെ നിര്‍ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.കോട്ടക്കല്‍ പൊലീസില്‍ യുവതി പരാതി എഴുതി നല്‍കുകയായിരുന്നു.ഇതോടെ മുനവറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.സംഭവത്തില്‍ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോള്‍ തന്നെ ബസ് ജീവനക്കാരും പൊലീസും സഹകരിച്ചതായി പരാതിക്കാരിയായ യുവതി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. അതേസമയം കാസര്‍കോട്ടേയ്ക്ക് പോകാനുള്ള നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാരിയുടെ സമ്മതത്തോടെ ബസ് പൊലീസ് വിട്ടയച്ചെന്നാണ് വിവരം.